ഞാൻ ആചാര്യൻ
നാലാണ്ട് തികയുമ്പോള്‍ വെക്കേഷനു
വരുന്ന ലോകകപ്പേ
ഇത്തവണ നീയെന്തെല്ലാം കാഴ്ച കണ്ടു
വേലയും വിളക്കും കണ്ടൂ,
കളിക്കിടയില്‍ കറന്റ് കൊന്നാല്‍
ഇല്‍ക്ട്രിസിറ്റിക്കാരെ തല്ലുന്ന കാര്യം
നട്ടാരു ചര്‍ച്ചിക്കുന്നതും കണ്ടുവോ?
നീയന്നാ മറഡോണയുടെ ഉമ്മ കൊണ്ട്
രോമാഞ്ചിച്ച പോലെ
ഇത്തവണ മെസ്സീടെ ഉമ്മ കിട്ടാന്‍
കഴുത്തു നീട്ടുമോ
നാലു വര്‍ഷം നീ പൊതിഞ്ഞു വെച്ച
ഇറ്റാലിയന്‍ ചുംബങ്ങള്‍
പ്ണ്ട് ബാര്‍ത്തെസിന്റെ മൊട്ടത്തലയില്‍
ലോറന്റ് ബ്ലാങ്ക് ഉമ്മവെച്ച പോലെയും
ജര്‍മനിയില്‍ സിഡാനെ നിര്‍ഭാഗ്യദേവത
തിരഞ്ഞുപിടിച്ച് ചുംബിച്ച പോലെയും
ബെക്കാമിനെപ്പോലെ വളയ്ക്കാന്‍
ആളില്ലാത്ത ഗോള്‍പോസ്റ്റ് പോലെയും ഓര്‍ക്കുന്നു
സൗത്ത് ആഫ്രിക്കയില്‍
റൊണാള്‍ദിനോയുടെ
നിഷ്കളങ്കമായ ചിരി ഇല്ലെങ്കിലും
നീ ഇപ്പൊഴേ ബ്രസീലിലേക്കു വിരുന്ന് പോകുമോ
അവരല്ലേ നിന്റെ നിത്യകാമുകന്മാര്‍
പത്തു നാനൂറ് ആണുങ്ങള്‍ ഒരു മാസം മുഴുവന്‍
നിന്നെ ഒന്നു തൊടാന്‍,
ഒന്നോമനിക്കാന്‍, ഒന്നു ചുംബിക്കാന്‍ കൊതിച്ച്
ഒരു മൈതാനം നീളെ ഓടുന്നതും,
അതൊന്നു കാണാന്‍
ലോകമെല്ലാം പാതിരാത്രിക്ക് ഉറക്കൊഴിക്കുന്നതും
കാണുന്നുണ്ടോ നീ?
നിനക്ക് വേണ്ടി തൊഴിയെല്ലാം ഏല്‍ക്കുന്ന
പാവം പന്തുകളെയും, കാളക്കൂറ്റനടികളേറ്റ്
നെഞ്ചുലയുന്ന വലകളെയും
റഫറിയുടെ ശ്വാസത്തില്‍ ജീവന്‍ വയ്ക്കുന്ന വിസിലുകളെയും
ഗാലറികളില്‍ തല്ലുകൊണ്ടലറുന്ന ചെണ്ടകളെയും
ആരുടെയെങ്കിലും തോളിലേറി നീ പൊയ്ക്കഴിഞ്ഞ്
നാലുവര്‍ഷത്തേക്ക് അനാഥരാകുന്ന
ഞങ്ങളെയും പിന്നീട് ഓര്‍ക്കാറുണ്ടോ
കപ്പേ, ലോകകപ്പേ നീ?