അക്ബർ ചാലിയാർ
തെല്ലൊരു ഭയത്തോടെയാണ് ഞാന്‍ സൌത്ത് ആഫ്രിക്കയിലെ പ്രെട്ടോറിയയില്‍ വിമാനമിറങ്ങിയത്. അത്ര സുരക്ഷിതമല്ല ഈ സ്ഥലം എന്ന് കേട്ടിട്ടുണ്ട്. എങ്കിലും ഓയില്‍ കമ്പനിയില്‍ രണ്ടര ലക്ഷംരൂപ മാസശമ്പളമുള്ള ജോലി എന്നു കേട്ടപ്പോള്‍ റിസ്കെടുക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. ദീര്‍ഘകാലം സൌദിയിലെ എണ്ണക്കമ്പനിയില്‍ ജോലി ചെയ്ത എക്സ്പീരിയന്‍സ് വെച്ച് അപേക്ഷിച്ചപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. വിമാനത്താവളത്തിനു പുറത്തുകടന്നു ഞാന്‍ കമ്പനിയിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ ഇന്ന് രാത്രി ഏതെങ്കിലും ലോഡ്ജില്‍ താമസിക്കാനായിരുന്നു നിര്‍ദേശം. രാവിലെ ആള്‍ വന്നു കൂട്ടി കൊണ്ട് പൊയ്ക്കോളും.
അത് പ്രകാരം ഞാന്‍ ടാക്സിയില്‍ കയറി. കറുത്തു തടിച്ച ഒരു ആഫ്രിക്കന്‍ വനിതയായിരുന്നു ഡ്രൈവര്‍. ഞാന്‍ കാര്യം പറഞ്ഞതും വണ്ടി നീങ്ങിത്തുടങ്ങി. സമ്പന്ന നഗരത്തിന്റെ സകല പ്രൌഡിയും വിളിച്ചോതുന്ന പടുകൂറ്റന്‍ കെട്ടിടങ്ങള്‍ക്ക് നടുവിലൂടെ നീണ്ടു കിടക്കുന്ന തിരക്കേറിയ രാജപാതയില്‍ ഒരു അഭ്യാസിയെപ്പോലെ ഡ്രൈവര്‍ വണ്ടി ഓടിച്ചു കൊണ്ടിരുന്നു. ഏറെ താമസിയാതെ ഇടുങ്ങിയ സാമാന്യം തിരക്കൊഴിഞ്ഞ മറ്റൊരു പാതയിലേക്ക് വണ്ടി തിരിഞ്ഞു.
വൃത്തിഹീനമായ തെരുവിനിരുവശവും കച്ചവടക്കാര്‍ നിരന്നിരിക്കുന്നു. കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍. അല്പം കൂടി മുന്നോട്ടു പോയി ആളൊഴിഞ്ഞ ഒരു കോണില്‍ വണ്ടി നിന്നു. ഡിക്കില്‍ നിന്ന് എന്റെ ബാഗുമെടുത്തു കൂടെ വരാന്‍ ആംഗ്യം കാണിച്ചു ആ സ്ത്രീ കെട്ടിടത്തിനകത്തേക്ക് കയറി. പൊളിഞ്ഞു വീഴാറായ ആ പുരാതന കെട്ടിടത്തിന്റെ ഗോവണി കയറുമ്പോള്‍ എനിക്കെന്തോ പന്തികേട് തോന്നി. തീര്‍ച്ചയായും ഇതൊരു ലോഡ്ജല്ല. എന്തിനാണ് ഇവള്‍ എന്‍റെ ബാഗു കൈക്കലാക്കിയത്. ഞാന്‍ അവരെ വിളിച്ചു.
hi sister. give me back my bag. let me look for better place to stay.
അവള്‍ കേട്ട ഭാവം നടിക്കാതെ വീണ്ടും ഗോവണി കയറിപ്പോയി. ആ കെട്ടിടം തീര്‍ത്തും വിജനമായിരുന്നു. നാലാമത്തെ നിലയില്‍ ഗോവണി അവസാനിക്കുന്നത് ടെറസിലേക്കാണു. ഞാന്‍ അകപ്പെട്ട അപകടത്തിന്‍റെ ഗൌരവം ഒരു ഞെട്ടലോടെ ഞാന്‍ മനസ്സിലാക്കി. ഞാന്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നു. ആ ബാഗിലാണ് എന്‍റെ പണവും സര്‍ട്ടിഫിക്കറ്റുകളും പാസ് പോര്‍ട്ടുമെല്ലാം. അതെനിക്ക് കിട്ടിയേ കിട്ടിയേ തീരൂ
ഞാന്‍ ബാഗ് കൈക്കലാക്കാന്‍ ഒന്ന് ശ്രമിച്ചതെയുള്ളൂ അവള്‍ കഠാര കാണിച്ചു അനങ്ങിപ്പോകരുതെന്നു പറഞ്ഞു. എനിക്ക് ഉറക്കെ നിലവിളിക്കാനാണ് തോന്നിയത് പക്ഷെ ശബ്ദം പുറത്തേക്ക് വന്നില്ല. അവള്‍ സേഫ്റ്റി മതില്‍ ഇല്ലാത്ത ആ ടെറസിന്‍റെ വക്കില്‍ നിന്നു ആര്‍ക്കോ ഫോണ്‍ ചെയ്യുന്നു. അവളുടെ കൂട്ടാളികള്‍ക്കാവും. തീര്‍ച്ച. എന്റെ മരണം ഉറപ്പാണ്. ഇനി ഒരവസരം കിട്ടില്ലെന്ന് ബോദ്ധ്യമായ ഞാന്‍ ഒറ്റക്കുതിപ്പിനു അവളുടെ അടുത്തെത്തി ചാടിയുയര്‍ന്നു അവളുടെ പുറത്തു ആഞ്ഞൊരു ചവിട്ടു കൊടുത്ത്. അവള്‍ നാലാം നിലയില്‍ നിന്ന് തെറിച്ചു താഴേക്കു പോയി. ആ വീഴ്ചയില്‍ അവളുടെ നിലവിളി ഞാന്‍ കേട്ടു
എന്‍റെ ഉമ്മച്ചീ !!!!!!!!!!!!!!!!!!!!!!!!!!!!!
ഞാന്‍ വീണ്ടും ഞെട്ടി. ഇതെന്താ അഫ്രിക്കക്കാരി മലയാളത്തില്‍ കരയുന്നോ. ഞാന്‍ താഴോട്ടു നോക്കി. അപ്പോള്‍ കണ്ട കാഴ്ച ദയനീയമായിരുന്നു. അതാ കട്ടിലിനു താഴെ വീണു കിടക്കുന്നു എന്‍റെ ഭാര്യ. ഞാന്‍ സ്വപ്നത്തില്‍ ആഫ്രിക്കക്കാരിക്കിട്ടു കൊടുത്ത ചവിട്ടു ഇവള്‍ക്കാണ് കൊണ്ടത്.
ഓര്‍ക്കാപുറത്തു കിട്ടിയ ചവിട്ടായത് കൊണ്ടാവാം അവള്‍ നാല് പാടും നോക്കുന്നുണ്ട്. എനിക്ക് പാവം തോന്നിയെങ്കിലും ഞാന്‍ ഒന്നുമറിയാത്തപോലെ പുതപ്പിനുള്ളിലൊളിച്ചു. ഇപ്പൊ ആശ്വസിപ്പിക്കാന്‍ നിന്നാല്‍ ഞാന്‍ മനപ്പൂര്‍വം ചവിട്ടി താഴെയിട്ടതാണെന്നു കരുതി നാളെ അവള്‍ സ്ത്രീപീഡനത്തിനു കേസ്കൊടുക്കാന്‍ വനിതാ കമ്മീഷനില്‍ പോയാല്‍ എന്‍റെ ഇപ്പോഴുള്ള സൌദിയിലെ പണിയും പോയിക്കിട്ടും. അങ്ങിനെ ഞാന്‍ സൌത്താഫ്രിക്കയിലെ രണ്ടരലക്ഷം രൂപ മാസശമ്പളമുള്ള ജോലി നഷ്ടപ്പെട്ട വിഷമത്തോടെ ഉറങ്ങിപ്പോയി. അതിനിടയില്‍ ചവിട്ടു കൊണ്ട ആഫ്രിക്കക്കാരി എപ്പോഴാണ് കട്ടിലില്‍ കയറി കിടന്നതെന്നറിഞ്ഞില്ല.
രാവിലെ എന്നെ വിളിച്ചുണര്‍ത്തിയ അവളുടെ മുഖത്തെ വശ്യമായ പുഞ്ചിരി കണ്ടപ്പോള്‍
ആശ്വാസമായി. ഏതായാലും വനിതാ കമ്മീഷനില്‍ പോയിട്ടില്ല. അറിയാതെ പറ്റിപ്പോയ മാഹാ അപരാധത്തിനു സോറി പറഞ്ഞേക്കാമെന്നു കരുതിയപ്പോഴേക്കും അവള്‍ സംസാരിച്ചു തുടങ്ങി.അതേ… ഞാനിന്നലെ ഒരു സ്വപ്നം കണ്ടു പേടിച്ചു.നീയും സ്വപ്നം കണ്ടോ. എന്ത് സ്വപ്നം.ഞാനേതോ കിണറിനടുത്തു നിക്കായിരുന്നു. അപ്പൊ എന്നെ ആരോ പിന്നില്‍ നിന്നു ചവിട്ടി കിണറ്റിലിട്ടു. ഉണര്‍ന്നപ്പോ ഞാനുണ്ട് കട്ടിലിനു താഴെ.
കിണറ്റില്‍ വീഴുമ്പോ “ഇന്‍റെ ഉമ്മച്ചീ”ന്നു പറഞ്ഞല്ലേ നീ നിലവിളിച്ചത്.
ങേ.. അത് നിങ്ങളെങ്ങിനെ കേട്ടു ?.. വെറുതെ കളിയാക്കണ്ടാട്ടോ….
അവള്‍ അടുക്കളയിലേക്കു പോയപ്പോള്‍ ഞാനോര്‍ക്കുകയായിരുന്നു. ഞങ്ങളുടെ രണ്ടു പേരുടെയും സ്വപ്നത്തിന്റെ ടൈംമിങ്ങിനെപ്പറ്റി. ഈ മനപ്പൊരുത്തമെന്നൊക്കെ പറയുന്നത് ഇതിനാണോ.
.