20 Sept 2012

കഥയിലൊരു കഥ


സണ്ണി തായങ്കരി

    മനുഷ്യർ പൊതുവെ അങ്ങനെയാണ്‌. പ്രത്യേകിച്ചും മലയാളികൾ. എന്തിനും
ഏതിനും നമുക്കൊരു ഐഡന്റിറ്റിയുണ്ട്‌. ഈഗോയിസത്തിന്റെ ഭാരം തലയിലേറ്റി
നടക്കുന്ന നാമത്‌ പെട്ടെന്ന്‌ സമ്മതിക്കുകയും ചെയ്യും. ഒരു പക്ഷേ, നമ്മളെ
മറ്റുള്ളവരിൽനിന്ന്‌ വേർതിരിച്ചുനിർത്തുന്ന ജനിതകഘടകവും അതുതന്നെ യാവാം.
    കേൾക്കുന്നതെല്ലാം നാം അപ്പടി വിശ്വസിച്ചുകളയും. വിശ്വസിക്കുന്നത്‌
മറ്റുള്ളവരോട്‌ പറയാതിരിക്കാൻ പറ്റുമോ? നിജസ്ഥിതി അറിയാനുള്ള ശ്രമമൊന്നും
നമുക്ക്‌ പറഞ്ഞിട്ടുള്ളതല്ല.
    ഇപ്പോൾതന്നെ, ഒരു ശവം ദുർഗന്ധം വമിപ്പിച്ച്‌ ആറ്റുതീരത്തോട്‌
ചേർന്നുള്ള പൊന്തക്കാടുപിടിച്ച പൊട്ടക്കുളത്തിൽ കിടക്കുന്നതായി
മത്സ്യത്തൊഴിലാളിയായ റാവുത്തർ പറഞ്ഞപ്പോൾതന്നെ പലരും മൂക്കുപൊത്തി ആളെ
നിശ്ചയിക്കുകയല്ലേ ചെയ്തത്‌?
    ഇനി സംഗതി കൊലപാതകമോ ആത്മഹത്യയോ എന്നതാണ്‌ സ്ഥിരീകരിക്കാനുള്ളത്‌.
ക്വട്ടേഷൻ സംഘങ്ങളുടെ ആക്രമണത്തെ നേരിടേണ്ടിവന്നവർ, വ്യക്തിവൈരാഗ്യം
സമ്പാദിച്ചിട്ടുള്ളവർ എന്നിവരൊക്കെ കൊലപാതക സാധ്യതയിലേക്ക്‌ കടന്നുവരും.
അതിനുള്ള വകുപ്പില്ലെങ്കിൽ കൊലപാതകം മുളയിലേനുള്ളിക്കളഞ്ഞ്‌
ആത്മഹത്യാസാധ്യതയെതന്നെ അരക്കിട്ടുറപ്പിക്കും. ഇവിടെയും അതുതന്നെയാണ്‌
സംഭവിച്ചതു. ഈ കുഗ്രാമത്തിൽ മുൻചൊന്നതിനൊന്നും ഇതുവരെ വലിയ
സ്കോപ്പില്ലാത്തതിനാൽ ആത്മഹത്യയെന്ന്‌ ഉറപ്പിക്കുകയേ നിർവാഹമുള്ളു.
    ആത്മഹത്യയെന്ന്‌ സ്ഥിരീകരിച്ച സ്ഥിതിക്ക്‌ തുടർന്ന്‌ സ്വാഭാവികമായും
എല്ലാവരും ചിന്തിക്കുക ആരൊക്കെയെയാണ്‌ അടുത്തകാലത്ത്‌ ഗ്രാമത്തിൽനിന്നും
കാണാതായത്‌ എന്നാവുമല്ലോ. പിന്നീട്‌ ഉപചിന്തകളായി മറ്റു പല സാധ്യതകളും
ഒന്നിനുപിറകെ ഒന്നായി വ്യതിരിക്തമായ വ്യക്തത്തയോടെ ആളുകളുടെ
തലച്ചോറിലേക്ക്‌ കടന്നുവരും. ഒരിക്കലെങ്കിലും രഹസ്യമായോ പരസ്യമായോ
ആത്മഹത്യയെപ്പറ്റി സൂചിപ്പിച്ചിട്ടുള്ളവരുടെ(അത്
തരക്കാരെ
ആത്മഹത്യാപ്രവണതയുള്ളവരെന്ന്‌ പറയും) സാധ്യതാലിസ്റ്റ്‌ തയ്യാറാകും.
പലവട്ടം ആത്മഹത്യയെപ്പറ്റി സൂചിപ്പിച്ചിട്ടുള്ള, അത്മഹത്യാശ്രമംതന്നെ
നടത്തി പരാജയപ്പെട്ട ആൾ ഉണ്ടെങ്കിൽ ആ വീരകേസരിയിലേക്ക്‌ ലിസ്റ്റ്‌
ചുരുങ്ങും.
    "ആയിക്കോട്ടെ. ഈ ഇൻഡ്യാ മഹാരാജ്യത്ത്‌ ജീവിക്കാനുള്ളതുപോലെ
ആത്മഹത്യചെയ്യാനുമുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കുമുണ്ട്‌. അതിനാണ്‌
ആരുടെയും അനുവാദം ആവശ്യമില്ലാത്തതും. എന്നാലും പരിസരമലിനീകരണം നടത്തി
ജനങ്ങളെ ഇങ്ങനെ പൊറുതിമുട്ടിക്കുന്നത്‌ മറ്റുള്ളവരുടെ
സ്വാതന്ത്ര്യത്തിന്മേലുള്ള കൈ കടത്തലല്ലേ?" ചായക്കട കമ്മിറ്റിയിലെ
പ്രമുഖനും മുൻഗ്രാമപഞ്ചായത്തംഗവുമായ ഇട്ടിയച്ചനാശാൻ തികച്ചും ന്യായമായ
ഒരു ചോദ്യമാണ്‌ തൊടുത്തുവിട്ടത്‌.
     "അല്ലേ, ഇതു നല്ല കൂത്ത്‌. ചത്തയുടനെ ആരേലുംപോയി ശവം
കണ്ടുപിടിക്കരുതായിരുന്നോ? റാവുത്തര്‌ അൽപം താമസിച്ചുപോയത്‌ ആത്മഹത്യയെ
സധൈര്യം പുണർന്ന ആ ധീരന്റെ കുറ്റമാണോ? ഞങ്ങൾ പാക്കിസ്ഥാൻ ബോർഡറിൽ
ശത്രുസൈന്യത്തെ തോക്കുകൊണ്ടും പീരങ്കികൊണ്ടും നേരിടുന്ന കാലത്ത്‌
ശത്രുസൈന്യത്തിന്റെ പിടിയിലാകുമെന്ന്‌ ബോധ്യപ്പെട്ടപ്പോൾ എത്രപേരാ
സ്വന്തം തോക്കുകൊണ്ട്‌ ജീവനൊടുക്കിയത്‌? ചീഞ്ഞുനാശമായതിനുശേഷമാ പല
ബോഡീസും പട്ടാളവണ്ടീല്‌ കയറ്റിക്കൊണ്ടുപോയത്‌. സ്വയം മരിക്കുന്നവനാണ്‌
യഥാർഥ ഹീറോ. അവർക്കാണ്‌ പരമവീരചക്രം കൊടുക്കേണ്ടത്‌. ആ
ധൈര്യത്തിനുമുമ്പിൽ ഈ മണം വെറും ഉണ്ടയില്ലാവെടി." ചായയ്ക്ക്‌ അങ്ങ്‌
ലഡാക്കിൽപോലും നാലുരൂപയുള്ളപ്പോൾ കുഗ്രാമമായ കുപ്പപ്പുറത്ത്‌
അഞ്ചുരൂപയാക്കിയതിൽ അൽപംമുമ്പ്‌ പ്രതിഷേധം പ്രകടിപ്പിച്ച റിട്ടയേഡ്‌ ആർമി
ലായ്സ്നായിക്‌ സുബോധരൻപിള്ള പ്രതികരിച്ചു.
    "ജിന്നുകടെ ശല്യമുണ്ടെന്ന്‌ അയലത്തൊള്ള പഹയന്മാര്‌ പണ്ടുമുതലേ
പറയേന്നകൊണ്ട്‌ ആ പറമ്പിലേക്ക്‌ ഒരു ശെയ്ത്താനും പോകത്തില്ലെന്ന്‌.
പറമ്പിന്റെ നടുക്കൊള്ള കൊളത്തിൽ വെളഞ്ഞുമുറ്റിയ ബരാലും ചേറുമീനും
മോഷേംമൊക്കെയുണ്ടെന്ന്‌ പറഞ്ഞത്‌ അമ്പലത്തിലെ വേഗ്രഹം ചാക്കിക്കെട്ടി
കൊളത്തിൽ മുക്കിബച്ച മറുതാമണിയെന്ന പഹയനാ. പൂജപ്പോര ജെയിലില്‌ അയാളെ
കാണാമ്പോയ കുന്നേത്തോമായോടാ അയാളാക്കാര്യം പറഞ്ഞെ. അയാള്‌
പരമരഹസ്യായിട്ട്‌ ഞമ്മോടും പറഞ്ഞെന്ന്‌ കൂട്ടിക്കോളി. അത്‌ സത്യാണെന്ന്‌
നിരീച്ച്‌ മുക്കാക്കുപ്പി പട്ടച്ചാരം അകത്താക്കീട്ടാ പച്ചപ്പാതിരാക്ക്‌
ഞമ്മളങ്ങോട്ട്‌ ബെച്ചുപിടിച്ചേ. പക്കേങ്കി, ചാരായത്തിന്റെ
ബലത്തിമ്മേലൊന്നും ഞമ്മക്ക്‌ പിടിച്ചുനാക്കാമ്പറ്റിയില്ല. ഹെന്റെ
പടച്ചോനെ... ഇതേപോലൊത്തൊരുനാറ്റം ഞമ്മള്‌ ജീവിതത്തി..." റാവുത്തർ
പൂർത്തിയാക്കാതെ പുറത്തേയ്ക്കോടി സാമാന്യം നല്ല നിലയിൽ ഛർദിച്ചു.
    "എന്നാലും ആരാണീ ധൈര്യവാൻ?"
കുഗ്രാമത്തിൽ ആത്മഹത്യ ചെയ്യാൻ ആണത്തമുള്ളവരെതേടി സുബോദരൻപിള്ളയോടൊപ്പം
കൂട്ടാളികളും തലപുകച്ചു.
    "അയ്യോ, നിങ്ങൾ മറന്നുപോയോ, നമ്മുടെ കൊറിയൻ വർക്കിയുടെ മകൻ
ഇസ്ത്തേക്കുകുട്ടിയെ?" ഓർമകളുടെ വിക്കിപീഡിയയെന്നറിയപ്പെടുന്ന ബാർബർ
കവനചന്ദ്രൻ സ്വന്തം കണ്ണുകൾകൊണ്ട്‌ കണ്ടതു പോലെ അറിയിച്ചു.
    സങ്കീർണമായ ഏതു തീരുമാനത്തിനും കവനചന്ദ്രന്റെ പ്രയോഗിക ബുദ്ധി എത്ര
വിലപ്പെട്ടതാണെന്ന മൂകാഭിപ്രായത്തോടെ ആളിനെ സ്ഥിരീകരിച്ച്‌
ഫലപ്രഖ്യാപനത്തിൽ ചായക്കടക്കമ്മിറ്റി അംഗങ്ങൾ തങ്ങളുടെ പങ്ക്‌
വെളിപ്പെടുത്തി തുടങ്ങി.
    "ങാ... അതുശരിയാ. അതോൻതന്നെ. ഓന്റെ വഹയാണല്ലോ ആ ഇബിലീസുകടെവീട്‌."
    "രണ്ടുവർഷമായില്ലേ ഈ ഇസ്ത്തേക്കുകുട്ടിയെ കാണാതായിട്ട്‌? ചിട്ടിയും
നെറ്റുവർക്കുബിസ്സിനസ്സുക ളും നടത്തി നാട്ടുകാരെപ്പറ്റിച്ച്‌ പോലീസ്‌
കേസായപ്പോൾ മുങ്ങിയതല്ലേ?"
    "പിന്നെ കേട്ടു, ഏതോ രാഷ്ട്രീയ പാർട്ടിയിൽ അംഗമായെന്ന്‌."
    "ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചല്ലേ അന്നയാൾ മുങ്ങിയത്‌?"
    "നിങ്ങളെന്തോന്നാപ്പാ ഇപ്പറേന്നെ? അതൊക്കെ ഒരു
അഡ്ജസ്റ്റുമന്റായിരുന്നെന്നേ. അയാൾ മുങ്ങിയതിന്റെ നാലാംനാൾ കെട്ട്യോളും
കുട്ട്യോളും രായ്ക്ക്‌രാമാനം അയാൾ പോയിടത്തേക്ക്‌ വണ്ടികയറി."
     "അപ്പോൾ കേസുകെട്ട്‌ അതുതന്നെ."
    "പിന്നൊരു ക്രിസ്തുമസ്‌ ദിനപ്പിറ്റേന്ന്‌ ജപ്തിക്കായി റവന്യൂറിക്കവറി
ഉദ്യേഗസ്ഥരെത്തി. രോഗവും പീഡകളും ദാരിദ്ര്യവും കീഴ്പ്പെടുത്തിയ ആ
വൃദ്ധന്‌ അതു താങ്ങാനായില്ല. അതുമൊരു ആത്മഹത്യയായിരുന്നു. അതോടെ
ജപ്തിനടപടികൾ നിർത്തിവച്ചു. ക്രമേണ സാമൂഹ്യവിരുദ്ധർ അവിടെ താവളമാക്കി.
ഗ്രാമവാസികളെ അകറ്റി നിർത്താൻ അവർതന്നെ അതൊരു പ്രേതശല്യമുള്ള വീടാണെന്ന്‌
പറഞ്ഞുപരത്തി."
   "അപ്പോ സംഗതി അതുതന്നെ. വടക്കേ ഇൻഡ്യയിലും എന്തെങ്കിലും
ഉടായിപ്പുകാണിച്ച്‌ തിരിച്ചെത്തിയതായിരിക്കും. ഗത്യന്തരമില്ലാതെ
ആത്മഹത്യചെയ്തത്താ."
   "എന്നാലും അയാടെ ഭാര്യേം കുട്ടികളും എവിടാന്നാ..."
   "എബിടായാലും അനക്കെന്നതാ പഹയാ, ബല്ല നോട്ടോമൊണ്ടോന്ന്‌..."
   റാവുത്തരുടെ ചോദ്യം ഒരു കൂട്ടച്ചിരി അവിടെ ഉയർത്തി.
   "ഈയിടെ ആഗോളആത്മഹത്യകളെക്കുറിച്ച്‌ പഠിക്കാൻ ചേർന്ന യു.എന്നിന്റെ
പഠനകമ്മിറ്റി ആത്മഹ ത്യാപ്രവണതയുടെ മുഖ്യകാരണം പരമ്പര്യമാണെന്ന്‌
വിലയിരുത്തിയിട്ടുണ്ട്‌." വൈജ്ഞാനിക തലച്ചോറിന്റെ ഉടമയായ കവനചന്ദ്രൻതന്നെ
ആ ഗ്രാമീണ ആത്മഹത്യയ്ക്ക്‌ ആഗോളപരിവേഷവും യു.എൻ. നിലവാരവും നൽകി
അവസാനിപ്പിച്ചു. കുളത്തിൽ പൊങ്ങിയ അനാഥശവം സനാഥശവമായി നിമിഷങ്ങൾക്കുള്ളിൽ
രൂപാന്തരപ്പെട്ടു.
    എഫ്‌.ഐ.ആർ. തയ്യാറാക്കാൻ പോലീസ്‌ എത്തുംമുമ്പ്‌
ഇസ്ത്തേക്കുകുട്ടിയെക്കാണാൻ ആളുകളുടെ ഒരു പ്രവാഹംതന്നെയുണ്ടായി
അവിടേയ്ക്ക്‌. അവരിൽ പലർക്കും ഇസ്ത്തേക്കുകുട്ടി കടക്കാരനായിരുന്നല്ലോ!
    പഞ്ചായത്ത്‌ പ്രസിഡന്റ്‌, വാർഡുമെമ്പർ, കുടുംബശ്രീ ജനശ്രീ ഭാരവാഹികൾ,
പ്രാദേശിക നേതാക്കന്മാർ തുടങ്ങി സാടാ ജനംവരെ ശവം
ഇസ്ത്തേക്കുകുട്ടിയുടേതുതന്നെയെന്നതിന്‌ തെളിവുനൽകുമ്പോൾ അതങ്ങനെതന്നെ
ആകാനാണ്‌ സാധ്യത.
    നാട്ടുകാർക്ക്‌ സംശയമില്ലെങ്കിൽ പിന്നെ പോലീസിനാണോ സംശയം? ശവം
പിടികിട്ടാപ്പുള്ളി ഇസ്ത്തേ ക്കുകുട്ടിയുടേതുതന്നെയെന്ന്‌ എസ്‌.ഐ.
ഗുണശേഖരൻപിള്ള മേലാവിലേക്ക്‌ റിപ്പോർട്ടയച്ചു. പോസ്റ്റുമാർട്ടത്തിനുശേഷം
സർക്കാർ ചെലവിൽ ശവം ദഹിപ്പിക്കുകയും ചെയ്തു.
    ഇസ്ത്തേക്കുകുട്ടിയുടെ ശവത്തോടെപ്പം അയാളുടെ വെട്ടിപ്പിന്റെ കഥകളും
ഗ്രാമവാസികൾ ചിതയിലെരിച്ചതിന്റെ കൃത്യം പത്താംനാൾ അനാഥപ്രേതത്തെ
സനാഥപ്രേതമാക്കിയ സംഘത്തിനിടയിലേക്ക്‌ പത്രവിതരണക്കാരനും ഗ്രാമസ്വലേയുമായ
അച്ചുതക്കൈമൾ ഒരു പത്രമിട്ടുകൊടുത്തു.മുൻപേജിലെ പടത്തിലേക്ക്‌ വിരൽചൂണ്ടി
സ്വ.ലേ.പറഞ്ഞു-
  "നിങ്ങൾ ചിതയിലെരിച്ച തട്ടിപ്പ്‌ ഇസ്ത്തേക്കുകുട്ടി ഇപ്പോൾ യു.പി.യിലെ
ഗ്രാമവികസനമന്ത്രിയാ..."
    പോലീസ്‌ ക്ലോശ്ചെയ്ത ഫയൽ വീണ്ടും ഓപ്പൺചെയ്തു. അതോടെ സനാഥസംഘം
ചിതയിലെരി ച്ച യഥാർഥ ശവത്തിന്റെ അസ്തിത്വംതേടി പിന്നെയും ചർച്ച
ആരംഭിച്ചു.




എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...