എം.കെ.ഹരികുമാർ
ഒറിജിനലായി ഒരു തെരുവുപോലുമില്ല
തെരുവിന്റെ സ്വഭാവത്തെ അന്തിമമായി നിർവ്വചിക്കുന്നത് പിന്നോക്കം
പോക്കായിരിക്കും. കാരണം, തെരുവിലേക്ക് ഓരോ നിമിഷവും ബിംബങ്ങളും
പ്രതീകങ്ങളും കൂട്ടിച്ചേർക്കപ്പെടുകയാണ്. എന്നും തെരുവ്, വേർപെട്ടവരുടെ
അവനവനിൽ നിന്നുപോലും അകന്നുപോയവരുടെ സങ്കേതമായിരുന്നു. തെരുവിന്
സ്വകാര്യതയില്ല. അത് സ്വയം നിർവ്വചിക്കുന്നത്, അവിടെ ഓരോ ജീവിയും സ്വയം
മനസ്സിലാകുന്നത് മറ്റുള്ളവർ തരുന്ന അനുഭവങ്ങളുടെ ബലത്തിലാണ്. ഒരു
മുറ്റമോ, വരാന്തയോ മുറിയോ ഒരാൾക്ക് മാത്രമായി ഉണ്ടാകില്ല.
എല്ലാവരുടേതുമായ ലോകം, അവിടെയെവിടെയോ സ്വപ്നമെന്ന നിലയിലെങ്കിലും
അതിജീവിക്കുന്നു.
പുതിയ വസ്ത്രം, ഉൽപന്നങ്ങൾ, ഭാഷ, ചിന്തകൾ എന്നിവയിലൂടെ തെരുവ്,
ഭൂതകാലത്തിൽ നിന്ന് എപ്പോഴും വിച്ഛേദം സാധ്യമാകുന്നു. എന്നാൽ
ഭൂതകാലത്തിന്റെ തടവറയിലാണെന്ന ഭയം എപ്പോഴുമുണ്ട്. ഒരു തെരുവും ഒരു
സംസ്കാരത്തെ മുമ്പോട്ട് വയ്ക്കുന്നില്ല. പകരം, അത് പല കാലങ്ങളിലെ
പലഭാഷകളിലെ, സംസ്കാരങ്ങളിലെ ചിഹ്നങ്ങളും അർത്ഥങ്ങളും ഉപയോഗിക്കുന്നു.
ഇതിനെ ............എന്ന് പറയാം. എപ്പോഴും വിവിധ സംസ്കാരങ്ങളുടെ കലർപ്പ്
ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രക്രിയയാണ് ഇൃലമഹശ്വമശ്ി.
സമകാലിക ജീവിതം അദൃശ്യമായി തെരുവിനെ കൂടെക്കൊണ്ടു നടക്കുന്നു. അത്
ഒരിടമല്ല, നാഗരികതയല്ല, ഒരു ഭാഷയല്ല, സംസ്കാരമല്ല. എല്ലാം
കൂടിച്ചേർന്നതാണ്. സംസ്കാരങ്ങൾക്കിടയിലെ അലച്ചിലാണ്, ഇന്നത്തെ
ജീവിതത്തിന് അദൃശ്യമായ തെരുവിന്റെ മുഖം നൽകുന്നത്. കാലത്തിലും
സ്ഥലത്തിലും മാധ്യമങ്ങളിലും അലഞ്ഞു തിരിയാൻ വിധിയ്ക്കപ്പെട്ട
നമ്മുടെയൊക്കെ ജീവിതത്തിന് ഒന്നിന്റെയും തുടർച്ചയാകാൻ
കഴിയാതായിരിക്കുന്നു. നമ്മൾ കടയിൽ സാധനങ്ങൾ എടുത്തുകൊടുക്കാൻ
നിൽക്കുന്നവരെപ്പോലെയാണ്. ഒരു സെയ്‌ല്സ്മാന് അല്ലെങ്കിൽ
സെയ്‌ല്സ്ഗേളിന് പ്രത്യേകിച്ചൊരു ഇഷ്ടം പ്രദർശിപ്പിക്കാനില്ല.
ആവശ്യക്കാരോട് പരമാവധി വിധേയത്വം കാണിച്ചാൽ മതി. വസ്ത്രവ്യാപാരശാലയിലെ
വിൽപനക്കാരിക്ക് ഏതാണ് തന്റെ ഇഷ്ട നിറമെന്ന് കടയിൽ വരുന്നവരെ
ബോധ്യപ്പെടുത്തേണ്ടതില്ല. അവളുടെ ഇഷ്ടങ്ങൾ എവിടെയോ അന്തർധാനം
ചെയ്തിരിക്കുന്നു. അവൾ വിൽപനക്കാരിയാണ്. അവളുടെ ഇഷ്ടത്തിന് നേരെ
വിപരീതമായത്, വാങ്ങാനെത്തിയവർ തിരഞ്ഞെടുക്കുമ്പോഴും അതിന് വേണ്ടി
നിലകൊള്ളുകയാണ് അവൾ ചെയ്യുക. അങ്ങനെ അവൾ മറ്റുള്ളവരുടെ
തിരഞ്ഞെടുപ്പുകളുടെയും ഇഷ്ടങ്ങളുടെയും കുരുക്ഷേത്രഭൂമിയാവുകയാണ്. അവൾ
ഒരിഷ്ടത്തെയും പ്രതീകവൽക്കരിക്കുന്നില്ല, ഓർത്തിരിക്കുന്നില്ല, ആ
ഓർമ്മകൾക്കൊന്നും അവൾ വിലകൊടുക്കുന്നില്ല. ഈ വിൽപനക്കാരിയുടെ റോളിലാണ്
ആധുനിക കാലഘട്ടത്തിലെ കലാകാരന്മാരും. ഈ പ്രവൃത്തിയിൽ തെരുവിന്റെ
അടയാളങ്ങൾ ലയിച്ചു ചേർന്നിട്ടുണ്ട്. കാലത്തിന്റെ ഏതോ ഘട്ടമാണല്ലോ ഇത്.
ഇവിടെ മധ്യവർത്തിയാവുകയാണ് തെരുവ്; കലാകാരനും അങ്ങനെതന്നെ.
ഒറിജിനലുകൾ തേടുകയോ, അതിന്റെ പ്രചാരത്തിനുവേണ്ടി സമയം പാഴാക്കുകയോ
ചെയ്യുന്നതിലെന്തർത്ഥമെന്ന് ഈ കാലം ചോദിക്കുന്നു. മറ്റുള്ളവരാണ്
ഒറിജിനലുകൾ. മറ്റൊരാളുടെ ചിരി, സംസാരം, നടപ്പ്, ജീവിതം എല്ലാം
ഒറിജിനലാണ്. ഒരു കള്ളൻ പോലും ഒറിജിനലാണ്. അഭിനേതാവും വ്യാജനും വരെ
ഒറിജിനലാണ്. കാരണം, ആ നിലയിൽ അവർ അവരെ കുറച്ചുനേരത്തേക്കെങ്കിലും
പ്രതിനിധീകരിക്കുന്നു. അത് അനുകരിക്കുകയാണെങ്കിൽ, നമുക്ക് മറ്റൊരു
ലോകത്തേക്കുള്ള എൻട്രിയാകും. കള്ളൻ നടന്നു പോകുന്നതുപോലെ നടന്നാൽ
കള്ളനാകാം. സിനിമാ നടൻ ചിരിക്കുന്നതുപോലെ ചിരിച്ചാൽ പ്ലാറ്റ്ഫോം കിട്ടും.
രാഷ്ട്രീയനേതാവിനെ പൈന്തുടർന്നാൽ അധികാരം കിട്ടും. മറ്റുള്ളവരുടെ വ്യാജ
ജീവിതങ്ങൾകൊണ്ട് നമുക്ക് ഒറിജിനലാകാമെന്നർത്ഥം. സിൽക്ക് സ്മിതയായി
അഭിനയിച്ചാൽ ഒരുവൾക്ക് നടിയാകാം, പണമുണ്ടാക്കാം.
ഈ കാലം ഒറിജിനലുകളെ തേടുന്നേയില്ല; വ്യാജ ജീവിതങ്ങളെയാണ് അത്
കാത്തിരിക്കുന്നത്. മാധ്യമങ്ങളിലെല്ലാം വ്യാജജീവിതങ്ങളാണ്
ആഘോഷിക്കപ്പെടുന്നത്. കൊലപാതകിയുടെ, തട്ടിപ്പുകാരന്റെ ജീവിതം
വിവരിച്ചാൽ, നമുക്ക് പണമുണ്ടാക്കാം; പ്രശസ്തി നേടാം. നാം നന്നായി
ജീവിച്ചാൽ, മാധ്യമങ്ങളോ, അധികാര സ്ഥാപനങ്ങളോ കണ്ടഭാവം നടിക്കുന്നില്ല!
തെരുവ്, ഈ മാറ്റത്തിന്റെ ആദിരൂപമാണ്. അതുകൊണ്ട് തെരുവും ഒറിജിനലല്ല.
അതേസമയം അത് യഥാർത്ഥമാണെന്ന തോന്നൽ എല്ലാവരിലുമുണ്ട്. എല്ലാ
മനുഷ്യബന്ധങ്ങളും മുമ്പത്തേപ്പോലെ തന്നെ നിലനിൽക്കുന്നുണ്ട് എന്ന്
വിചാരിച്ചാൽ, എല്ലാ പ്രകൃതിയും നമുക്ക് മുഖാമുഖമായുണ്ട്. എന്ത്
സങ്കൽപിച്ചാൽ, നമ്മളും ഉണ്ടെന്ന്, ജീവിക്കുന്നുവേന്ന് നിരൂപിക്കാം.
ഒരാൾ സ്വയം ചിന്തിക്കുന്നതുപോലെ, എന്തായാലും ലോകം നിലനിൽക്കുന്നില്ല.
നമ്മളാരും നമ്മുടെപോലും കേന്ദ്രമല്ല. ഭാഷയ്ക്കോ, സംസ്കാരത്തിനോ,
ചിന്തയ്ക്കോ, മനസ്സിനോ, കേന്ദ്രമില്ല. പല കാലങ്ങളും പല സ്ഥലങ്ങളും
കൂടിക്കലർന്ന ഉപകരണങ്ങളുടെ സമൂഹത്തിലാണ് നാമുള്ളത്. തെരുവാകട്ടെ,
നഗരമാകട്ടെ, കലാസൃഷ്ടിയുമാണ്. അവിടെ നാം നിത്യവും കാണുന്ന കാഴ്ചകൾ പുതിയ
കാലം ഉണ്ടാക്കിയതാണ്. പഴയമട്ടിലുള്ള കെട്ടിട പാർശ്വങ്ങൾ,
കർട്ടനുകളുടെയും വാതിലുകളുടെയും ഡിസൈനുകൾ, പരസ്യപ്പലകകളിലെ ചിത്രങ്ങൾ,
പാത്രങ്ങളുടെയും മറ്റുപകരണങ്ങളുടെയും വർണ്ണസംവിധാനം എല്ലാം
കാഴ്ചകളുമാണ്. മനുഷ്യർ കൂട്ടത്തോടെ നടന്നുപോകുന്നത്, സന്ധ്യകളിലെ
പ്രകാശങ്ങൾ, വിവിധ റേഡിയോകളിൽ നിന്നും ടെലിവിഷൻ ചാനലുകളിൽ നിന്നും
പുറപ്പെട്ടുവരുന്ന സംഗീത, ശബ്ദമിശ്രതങ്ങൾ എല്ലാം നമ്മുടെ കളാണുഭവമാണ്.
അത് സിനിമയ്ക്ക് വേണ്ടി ഷൂട്ട് ചെയ്ത് കാണിക്കേണ്ടതില്ല. ആ തെരുവിൽ
യഥാർത്ഥത്തിൽ കാണുന്നതു തന്നെ ഉന്നതമായ കളാണുഭവമാണ്. കളാണുഭവത്തിലും
ഒറിജിനാലിറ്റിയില്ല; വ്യാജമെന്ന നിലയിലും കളാണുഭവങ്ങൾ ജീവിക്കുകയാണ്.
മറ്റൊരാളെ അനുകരിച്ച് പാടുന്നതുപോലും നമ്മളെ ആകർഷിക്കുന്നു. ഗ്രീൻ
ർറൂമിലെ വിശേഷങ്ങൾ, തെറ്റായി പാടുന്ന ഗായകരെക്കൊണ്ട്, തെറ്റു
തിരുത്തിച്ച് വീണ്ടും പാടിക്കുന്നത് എല്ലാം പണം കൊടുത്താലെ ഇന്നത്തെ
കലാതത്പരന് കാണാൻ കഴിയുന്നുള്ളൂ. ശരിയായ പാട്ട്, തെറ്റിപ്പോയ പാട്ട്
എന്ന് വേർതിരിച്ചല്ല, നാം നമ്മുടെ കണ്ണുകളേയും കാതുകളേയും ആസ്വാദനത്തിനു
സജ്ജമാക്കിയിരിക്കുന്നത്.
തെരുവ് , പ്രതീതി എന്ന നിലയിലും കലാനുഭവമാണ്.