ശ്രീ ലക്ഷ്മി ടി.ആർ,
1പതിനൊന്നാം തരം, സെന്റ് തെരേശാസ് കോൺവെന്റ് ജി.എച്ച്.എസ്.
നെയ്യാറ്റിൻകര
ഹരിതലാളിത്യം വിളങ്ങിത്തിളങ്ങുമീ
കേരളനാട്ടിന്നഭിമാനമായ്
രാജാധിരാജനെപ്പോലെ വിലസുന്നു
കൈരളി തൻ പ്രിയ കൽപതരു.
മൃത്യുഞ്ജയേശനും, ക്രിസ്തുവള്ളാഹുവും
ഒത്തുവാഴുന്നൊരീ പുണ്യഭൂവിൽ
ഒറ്റത്തടിതന്നിൽ, വിശ്വസാഹോദര്യ-
ത്തിനർത്ഥം പ്രദർശിപ്പൂ കേരവൃക്ഷം
മലയാള മണ്ണിന്റെ പൈതൃക സംസ്കൃതി
ജീവൻ തുടിക്കുന്ന സത്യമാകാൻ
കായ്ക്കന്നു, കുലയ്ക്കുന്നു കേരവൃക്ഷം
ഭാർഗവക്ഷേത്രത്തിൽ കൽപശാഖി
മലനാടിന്നക്ഷയപാത്രമായി,
മാലോകർക്ക് സ്വാദിന്നുറവിടമായ്,
കാർകൂന്തലഴകിന്റെ സാരാംശമായ്,
മന്ദം വിരാജിപ്പൂ കേരരാജൻ!
മലയാളനാടിന്റെ നാമചരിത്രവും
സ്വന്തമാക്കീടുന്നു കേരവൃക്ഷം
തെങ്ങുകൾ തിങ്ങി നിറഞ്ഞനാട്,
അതിൻപേരോ പരിശുദ്ധമാം 'കേരളം'.
സത്യാനൃതത്തിനും കേരമൊരാശ്രയം,
ബുദ്ധിവികാസം ഭവിക്കുവാനും
കേരമില്ലാതെ മറ്റില്ലൊരവലംബം
കേരളമൃത്തിന്റെ മക്കൾക്കെല്ലാം.
ശുദ്ധമാം കേരളീയത്വം തുളുമ്പുന്ന,
കേരവൃക്ഷങ്ങൾ നിറഞ്ഞൊരിടം,
ആയിടത്തിങ്കൽ, യദൃശ്ചയാ വന്നു-
ഭവിച്ചതിലാത്മാഭിമാനിയാകൂ!