23 Oct 2012

പിന്തുടരാം ഈ മാതൃക



ദിപ്തി നായർ
മാർക്കറ്റിംഗ്‌ ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11

കാർഷിക കേരളത്തിന്‌ മലേഷ്യ എന്ന രാജ്യത്തിന്റെ പേര്‌ കേൾക്കുമ്പോൾ മുന്നിൽ തെളിഞ്ഞ്‌ വരുന്ന വിളകൾ റബ്ബറും എണ്ണപ്പനയുമാണ്‌. കേരകൃഷിയെ സംബന്ധിച്ച്‌ പറയുകയാണെങ്കിൽ പാം ഓയിലിന്റെ ഇറക്കുമതിയിളവുകൾ കൊണ്ട്‌ നമ്മുടെ നാടിന്‌ ഭീഷണിയായി നിൽക്കുന്ന രാജ്യമാണ്‌ മലേഷ്യ. എന്നാൽ ആഗോളവത്ക്കരണത്തിന്റേയും കുറഞ്ഞ ഇറക്കുമതിച്ചുങ്കങ്ങളുടേയും പ്രയോജനങ്ങൾ ഈ ചെറിയ രാജ്യം എങ്ങനെ ഫലപ്രദമായി ഉപയോഗിച്ചു എന്നത്‌ നമ്മെ ആശ്ചര്യപ്പെടുത്തുന്നു.
നാളികേര കൃഷിയുടെ വിസ്തൃതിയിലും, ഉത്പാദനത്തിലും ഇന്തോനേഷ്യ, ഇന്ത്യ, ഫിലിപ്പീൻസ്‌ എന്നീ മുൻനിരരാജ്യങ്ങളേക്കാൾ എത്രയോ പിന്നിലുള്ള രാജ്യമാണ്‌ മലേഷ്യ. 2010 ലെ കണക്കുകൾ പ്രകാരം 1.1 ലക്ഷം ഹെക്ടർ വിസ്തൃതിയിൽ നിന്നും 46 കോടി നാളികേരമാണ്‌ ഈ രാജ്യത്ത്‌ ഉത്പാദിപ്പിക്കപ്പെടുന്നത്‌. കേരളത്തിലെ വടക്കൻ ജില്ലകളിലാണ്‌ വ്യാപകമായി തെങ്ങുകൃഷി വ്യവസായികാടിസ്ഥാനത്തിൽ നടപ്പിലാക്കിവരുന്നത്‌. അതിലൊരു ജില്ലയിലെ കേരകൃഷിയുടെ വിസ്തൃതി മാത്രമേയുള്ളൂ മലേഷ്യ എന്ന രാജ്യത്തിന്റെ കേരകൃഷിയുടെ മൊത്തം വിസ്തൃതി. കേരളത്തിലെ കേരോത്പാദനത്തിന്റെ പത്തിലൊന്ന്‌ പോലുമില്ല ഈ രാജ്യത്തിന്റേ കേരോത്പാദനം. എണ്ണപ്പനകൃഷിയുമായി താരതമ്യം ചെയ്യുമ്പോൾ കേരകൃഷിക്ക്‌ പ്രസക്തി കുറവുമാണ്‌. എന്നാൽ നാളികേരത്തിൽ നിന്നും വെളിച്ചെണ്ണ കൂടാതെ തൂൾതേങ്ങ, തേങ്ങപ്പാൽ,  തേങ്ങപ്പാൽപൊടി, തേങ്ങപ്പാൽ ക്രീം, തേങ്ങപ്പാൽ ചോക്ലേറ്റ്‌, കേക്ക്‌ തുടങ്ങി വിവിധതരം കേരോൽപന്നങ്ങൾ മലേഷ്യയിൽ ഉത്പാദിപ്പിച്ച്‌ വരുന്നു. പായ്ക്കിംഗുകൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും ഉപഭോക്താവിനെ ആകർഷിക്കുന്ന തരത്തിലുള്ള ഉൽപന്നങ്ങൾ. കേരം തിങ്ങും കേരളനാട്ടിൽപ്പോലും ഇത്രയധികം കേരോൽപന്നങ്ങൾ ലഭ്യമല്ല. മൂന്ന്‌ ലക്ഷം ചതുരശ്ര കിലോമീറ്ററിൽ താഴെ വിസ്തൃതിയുള്ള മലേഷ്യപോലെയുള്ള രാജ്യത്തിന്‌ തെങ്ങ്‌ എന്ന ഒറ്റവിളയിൽ നിന്നുമാത്രം ഇത്രയധികം സംസ്ക്കരിച്ച ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാമെങ്കിൽ കേരളത്തിന്‌ എന്തുകൊണ്ട്‌ ആയിക്കൂടാ എന്നതാണ്‌ ചോദ്യം.

നാളികേരത്തിൽ നിന്നും ഉത്പാദിപ്പിക്കാവുന്ന ബഹുവിധങ്ങളായ സംസ്ക്കരണ ഉൽപന്നങ്ങളുടെ പ്രാധാന്യവും പ്രസക്തിയും ലോകവിപണിയിൽ വളർന്നുവരുന്നത്‌ മനസ്സിലാക്കിക്കൊണ്ട്‌ അവ പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി നാളികേരവും കൊപ്രയും വെളിച്ചെണ്ണയും തൂൾതേങ്ങയുമൊക്കെ ഉത്പാദനകേന്ദ്രങ്ങളിൽ നിന്ന്‌ വൻതോതിൽ ഇറക്കുമതി ചെയ്ത്‌ സംസ്ക്കരിച്ചശേഷം ആകർഷകമായ പായ്ക്കിംഗിലൂടെ ലോകവിപണിയിലേക്ക്‌ കയറ്റുമതി ചെയ്യുന്നു.ഇക്കാരണത്താൽ തന്നെ മലേഷ്യയിൽ പ്രസ്തുത ഉൽപന്നങ്ങൾക്കുള്ള ഇറക്കുമതിച്ചുങ്കം വളരെക്കുറവാണ്‌.  കയറ്റുമതിക്ക്‌ ചുങ്കവുമില്ല. നാളികേരത്തിൽ നിന്നുളള അനന്തസാദ്ധ്യതകൾ രാഷ്ട്രത്തിന്റെ താൽപര്യത്തിനും ധനാഗമനത്തിനുമായി, ചിട്ടയായ രീതിയിൽ പ്രയോജനപ്പെടുത്തുന്ന ഒരു രാജ്യത്തെയാണ്‌ ഇവിടെ കാണാൻ കഴിയുന്നത്‌.

മലയാളിക്ക്‌ തേങ്ങയില്ലാതെ ഒരു വിഭവവുമില്ല. പുരാതനകാലം മുതൽ വ്യക്തി ജീവിതത്തിലും സാമൂഹ്യജീവിതത്തിലും മതപരമായ ചടങ്ങുകളിലും നാളികേരത്തിന്‌ പ്രാധാന്യമുണ്ട്‌. നാളികേരത്തിന്റെ വൈവിധ്യമാർന്ന ഗുണങ്ങളും ഔഷധപ്രാധാന്യവുമൊക്കെ മനസ്സിലാക്കിയ മലയാളി നാളികേരത്തിന്‌ വിലയില്ല എന്ന്‌ വിലപിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഇതേ നാളികേരവും കൊപ്രയുമൊക്കെ വൻതോതിൽ ഇറക്കുമതി ചെയ്ത്‌ വിവിധ തരം ഉൽപന്നങ്ങളാക്കി മലേഷ്യ വരുമാനമുണ്ടാക്കുന്നു, നമ്മളോ മലേഷ്യയിലെ പാം ഓയിൽ വരുന്നതിനെച്ചൊല്ലി പരിതപിക്കുന്നു. ആര്‌ ആരിൽ നിന്നാണ്‌ പഠിക്കേണ്ടത്‌ എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു.
നെടുമ്പാശ്ശേരിയിലും, തിരുവനന്തപുരത്തുമൊക്കെ വിമാനമിറങ്ങുമ്പോൾ കേരനിരകൾ കൈകാട്ടി വിളിച്ചാൽ മാത്രം പോര, കേരളത്തിന്‌ നൽകപ്പെട്ട ഈ കൽപവൃക്ഷത്തിന്റെ സാദ്ധ്യതകൾ പരമാവധി വിനിയോഗിക്കുന്നതിൽ ഇനിയും അലംഭാവം കാണിച്ചുകൊണ്ടിരുന്നാൽ, നാളെ ബഹുരാഷ്ട്രകുത്തകകൾ നമ്മുടെ നാളികേരം വാങ്ങി, സംസ്ക്കരിച്ച്‌ ഉൽപന്നങ്ങളാക്കി നമുക്ക്‌ തന്നെ തിരിച്ചു നൽകുന്ന അവസ്ഥവരും.. ജാഗ്രത.








എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...