23 Nov 2012

കാറ്റുവീഴ്ച രോഗവും കേരവികസന പദ്ധതികളും


ആർ. ജ്ഞാനദേവൻ, ജയനാഥ്‌ ആർ.

ഒരു കാലത്ത്‌ തെങ്ങ്കൃഷിയിലൂടെയും മറ്റു നാളികേരാധിഷ്ഠിത വ്യവസായങ്ങളിലൂടെയും സുഭിക്ഷമായും സുരക്ഷിതമായും കഴിഞ്ഞിരുന്ന കേരകർഷകർക്കേറ്റ പ്രഹരമാണ്‌ കാറ്റുവീഴ്ച രോഗം. മാരകമല്ലെങ്കിലും തെങ്ങിന്റെ ഉത്പാദനക്ഷമതയെ സാരമായി ബാധിക്കുന്ന ഒരു രോഗമാണിത്‌. ഇന്ന്‌ കേരളത്തിലെ എല്ലാ ജില്ലകളിലും, തമിഴ്‌നാട്ടിലെ ചില ജില്ലകളിലും ഈ രോഗം കാണുന്നുണ്ട്‌. ഓലക്കാലുകളുടെ ബലംകുറഞ്ഞ്‌ വാരിയെല്ലുകൾ പോലെ വളയുക, പുറംനിരകളിലെ ഓല മഞ്ഞളിക്കുക, ഓലക്കാലുകളുടെ അരികു കരിയുക എന്നിവയാണ്‌ കാറ്റുവീഴ്ച രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ തൈകളിൽ ഓലക്കാലുകളുടെ വളവ്‌ മാത്രമേ രോഗലക്ഷണമായി കാണുകയുള്ളൂ. രോഗം ബാധിച്ച തെങ്ങുകളുടെ മണ്ട ക്രമേണ ശോഷിക്കുന്നു. ഈ രോഗമുള്ള ചില തെങ്ങുകളിൽ ഇടയോല മഞ്ഞളിപ്പും കാണുന്നുണ്ട്‌. ഫൈറ്റോപ്ലാസ്മയെന്ന സൂക്ഷ്മാണുക്കളാണ്‌ കാറ്റുവീഴ്ചരോഗത്തിന്റെ കാരണം. ഈ രോഗം കണ്ടുതുടങ്ങിയിട്ട്‌ 130 വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും പരിപൂർണ്ണമായി നിയന്ത്രിക്കുവാൻ കഴിയാത്ത മാറാരോഗമായി തുടരുകയാണ്‌.  രോഗം പടർന്ന്‌ പിടിക്കുന്നത്‌ തടയുന്നതിന്റേയും രോഗം ബാധിച്ച തെങ്ങുകളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന്റെയും പ്രാധാന്യം മനസ്സിലാക്കി നാളികേര വികസന ബോർഡ്‌ രൂപം കൊണ്ടകാലം മുതൽ വിവിധ വികസന പദ്ധതികൾ ആവിഷ്ക്കരിച്ച്‌ നടപ്പിലാക്കിവരുന്നു. ബോർഡിന്‌ കേന്ദ്ര ഗവണ്‍മന്റിൽ നിന്നും ലഭിക്കുന്ന വാർഷിക വിഹിതത്തിന്റെ  ണല്ലോരു പങ്കും ഈ രോഗബാധ പ്രദേശത്തെ തെങ്ങുകളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുവേണ്ടി ചെലവഴിച്ചു വരുന്നു.
ബോർഡ്‌ 1981ൽ ആറാം പഞ്ചവത്സര പദ്ധതി കാലയളവിൽ രൂപം കൊണ്ടതിനുശേഷം 6-​‍ാം പദ്ധതിയിൽ കാറ്റുവീഴ്ച രോഗം കൂടുതൽ തെങ്ങുകളിലേക്ക്‌ വ്യാപിക്കുന്നത്‌ തടയുവാനാണ്‌ മുൻഗണന കൊടുത്തിരുന്നത്‌. ഇതിനായി രോഗം മുർച്ഛിച്ച്‌ ഉത്പാദനക്ഷമത തീരെ കുറഞ്ഞ തെങ്ങുകൾ വെട്ടിമാറ്റുന്നതിനുള്ള പദ്ധതി കേരളത്തിലെ 8 തെക്കൻ ജില്ലകളിൽ നടപ്പിലാക്കി. ഈ കാലയളവിൽ 2,48,000 രോഗം മൂർച്ഛിച്ച തെങ്ങുകൾ വെട്ടിമാറ്റി. തെങ്ങോന്നിന്‌ 75 രൂപ നിരക്കിലായിരുന്നു ധനസഹായം നൽകിയത്‌.
എന്നാൽ ഏഴാം പദ്ധതിക്കാലത്ത്‌ കാറ്റുവീഴ്ച ബാധിച്ച പ്രദേശങ്ങളിൽ കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനം ശുപാർശ ചെയ്തിട്ടുള്ള സമഗ്ര പരിപാലന മുറകൾ അനുവർത്തിക്കുന്നത്‌ പ്രോത്സാഹിപ്പിക്കുവാൻ സമഗ്രകേരവികസന പരിപാടിക്ക്‌ ബോർഡ്‌ തുടക്കം കുറിച്ചു. ഈ പദ്ധതി പ്രകാരം രോഗം മൂർച്ഛിച്ച തെങ്ങുകൾ വെട്ടി മാറ്റുന്നതിന്‌ 75 രൂപ നിരക്കിൽ നഷ്ടപരിഹാരത്തിനുപുറമേ പകരം തൈ വെയ്ക്കുന്നതിന്‌ തൈ ഒന്നിന്‌ 4 രൂപ നിരക്കിലും ജലസേചനം നടത്തുന്നതിനും, പമ്പ്‌ സെറ്റ്‌ സ്ഥാപിക്കുന്നതിനും 1000 രൂപ നിരക്കിൽ ധനസഹായവും കൂടാതെ ഇടവിളകൃഷി ചെയ്യുന്നതിന്‌ ഹെക്ടറിന്‌ 50 രൂപ നിരക്കിൽ ധനസഹായവും നൽകുകയുണ്ടായി. രോഗം ബാധിച്ച 78,300 തെങ്ങുകൾ പ്രസ്തുത പദ്ധതിക്കാലത്ത്‌ മുറിച്ച്‌ മാറ്റുകയുണ്ടായി.
എട്ടാം പദ്ധതിക്കാലത്ത്‌ പദ്ധതിയുടെ ഘടകങ്ങളിലും ധനസഹായത്തിന്റെ തോതിലും വ്യത്യാസം വരുത്തി പ്രസ്തുത പദ്ധതി നടപ്പിലാക്കി. തെങ്ങു വെട്ടിമാറ്റുന്നതിനുള്ള ധനസഹായം 200 രൂപയായി ഉയർത്തുകയും പകരം തൈ വെയ്ക്കുന്നതിന്‌ 5 രൂപയും വളപ്രയോഗത്തിനും സസ്യസംരക്ഷണ നടപടികൾ ഏർപ്പെടുത്തുന്നതിനും തെങ്ങോന്നിന്‌ 8 രൂപ നിരക്കിലും ഇടവിള കൃഷി ചെയ്യുന്നതിന്‌ ഹെക്ടറിന്‌ 200 രൂപ നിരക്കിലും ധനസഹായവും നൽകുകയുണ്ടായി. 7.39 ലക്ഷം തെങ്ങുകൾ വെട്ടിമാറ്റുന്നതിന്‌ 1479.45ലക്ഷം രൂപയാണ്‌ ഇക്കാലയളവിൽ കേരകർഷകർക്ക്‌ നൽകിയത്‌.
ഒൻപതാം പദ്ധതിക്കാലത്ത്‌ കാറ്റുവിഴ്ച ബാധിച്ച 8 തെക്കൻ ജില്ലകളിൽ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം ശുപാർശ ചെയ്തിട്ടുള്ള സമഗ്രപരിപാലന മുറകൾ നടപ്പിലാക്കുന്നതിന്റെ പ്രയോജനത്തെക്കുറിച്ച്‌ കേരകർഷകരെ ബോധവാന്മാരാക്കുന്നതിനായി കർഷക പങ്കാളിത്തത്തോടുകൂടി പ്രദർശന തോട്ടങ്ങൾ കർഷകരുടെ കൃഷിയിടങ്ങളിൽ നടപ്പാക്കി. ഈ പ്രദർശന തോട്ടങ്ങൾ പലയിടങ്ങളിലായി ചിന്നിച്ചിതറിക്കിടക്കുന്നതിനാൽ പദ്ധതിയുടെ ഗുണഫലങ്ങൾ ശരിക്കു പ്രതിഫലിച്ചുകണ്ടില്ല. അതിനാൽ പദ്ധതി നടത്തിപ്പിന്റെ സമീപനത്തിൽ ചില മാറ്റങ്ങൾ വരുത്തി കർഷക കൂട്ടായ്മയിലൂടെ ക്ലസ്റ്റർ അടിസ്ഥാനത്തിൽ നടപ്പിലാക്കി. ഈ പദ്ധതിയിലൂടെ കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനം (സിപിസിആർഐ) ശുപാർശ ചെയ്തിട്ടുള്ള കാറ്റുവിഴ്ച പരിപാലന മുറകൾ അവലംബിച്ച്‌ അതിന്റെ പ്രയോജനം കർഷകർക്ക്‌ നേരിട്ട്‌ കണ്ട്‌ മനസ്സിലാക്കുന്നതിന്‌ സാധ്യമാകുന്നു. 25 മുതൽ 50 ഹെക്ടർ വരേയുള്ള ക്ലസ്റ്ററുകൾ രൂപീകരിച്ച്‌ അടുത്തടുത്തുള്ള കർഷകരെ സംഘടിപ്പിച്ച്‌ പൂർണ്ണമായും കർഷക പങ്കാളിത്തത്തോടെ കാറ്റുവീഴ്ച പരിപാലന മുറകൾ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കി വരുന്നു. ഈ പദ്ധതി ഇപ്പോഴും കേരളത്തിലെ വിവിധ ജില്ലകളിൽ കർഷക പങ്കാളിത്തത്തോടുകൂടി സിപിഎസുകൾ വഴി നടപ്പിലാക്കുന്നുണ്ട്‌.
കാറ്റുവീഴ്ച-സമഗ്ര പരിപാലനം
കാലവർഷാരംഭത്തോടുകൂടി തടം തുറന്ന്‌ കിട്ടാവുന്നിടത്തോളം ജൈവവളം (തെങ്ങോന്നിന്‌ 50 കി.ഗ്രാം) ചേർത്തുകൊടുത്ത്‌ മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തണം. അതിനുശേഷം തെങ്ങോന്നിന്‌ 1 കിലോഗ്രാം യൂറിയ, 1മ്മ കിലോഗ്രാം റോക്ക്‌ ഫോസ്ഫേറ്റ്‌, 2 കിലോഗ്രാം മ്യൂറിയേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌, മ്മ  കിലോഗ്രാം മഗ്നീഷ്യം സൾഫേറ്റ്‌ എന്നീ രാസവളങ്ങൾ ചേർത്ത്‌ കൊടുക്കണം. കൂടാതെ മണ്ണിന്റെ അമ്ലത്വം കുറയ്ക്കുന്നതിന്‌ മെയ്‌ - ജൂൺ മാസങ്ങളിൽ തെങ്ങോന്നിന്‌ 1 കിലോഗ്രാം എന്ന തോതിൽ കുമ്മായം, രാസവളം ചേർക്കുന്നതിന്‌ രണ്ട്‌ ആഴ്ച മുമ്പായി ചേർത്ത്‌ കൊടുക്കേണ്ടതാണ്‌. തീരപ്രദേശങ്ങളിൽ കാലവർഷാരംഭത്തോടുകൂടി 1 കിലോഗ്രാം പരലുപ്പ്‌ തടം തുറന്നതിനുശേഷം ചേർത്തുകൊടുക്കേണ്ടതാണ്‌.
കാറ്റുവീഴ്ച ബാധിച്ച തെങ്ങുകളിൽ കണ്ടു വരുന്ന ഓലചീയൽ രോഗ നിയന്ത്രണത്തിനായി നടുനാമ്പിന്റെ അഴുകിത്തുടങ്ങിയ ഓലഭാഗങ്ങൾ വെട്ടിമാറ്റി കോൺടാഫ്‌ എന്ന കീടനാശിനി 2 മി.ലി., 300 മി. ലി. വെള്ളത്തിൽ എന്ന തോതിൽ കലക്കി വെട്ടിമാറ്റിയ നാമ്പോലക്ക്‌ മുകളിലൂടെ ഒഴിച്ചു കൊടുക്കുക. തെങ്ങിൻ തടത്തിൽ മഴക്കാലാരംഭത്തോടുകൂടി പച്ചിലച്ചെടികൾ നട്ടുവളർത്തി 3 മാസം കഴിയുമ്പോൾ തടത്തിൽ വെട്ടിമൂടുക. അനുയോജ്യമായ ഇടവിളകൾ കൃഷി ചെയ്ത്‌ മണ്ണിന്റെ ജൈവാംശം വർദ്ധിപ്പിക്കുക. വേനൽക്കാലത്ത്‌ ഈർപ്പ സംരക്ഷണമാർഗ്ഗങ്ങളും, ജലസേചനവും ഉറപ്പുവരുത്തുക എന്നുള്ളതും പരമപ്രധാനമായ പരിചരണമുറകളാണ്‌. രോഗം മൂർച്ഛിച്ച്‌ കായ്ഫലം തീരെക്കുറഞ്ഞ തെങ്ങുകൾ വെട്ടിമാറ്റി പകരം ഗുണനിലവാരമുള്ള തൈകൾ നടുന്നതിനും പ്രാധാന്യം നൽകേണ്ടതാണ്‌.
മുകളിൽ വിവരിച്ച പദ്ധതികൾ കൂടാതെ കാറ്റുവീഴ്ച രോഗം രൂക്ഷമായി കാണുന്ന എട്ട്‌ തെക്കൻ ജില്ലകളുടെ അതിർത്തി ജില്ലകളായ തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിൽ രോഗവ്യാപനം മറ്റു ജില്ലകളിലേക്ക്‌ വ്യാപിക്കുന്നത്‌ തടയുന്നതിനായി കാറ്റുവീഴ്ച ബാധയേറ്റ തെങ്ങുകൾ പരമാവധി മുറിച്ചുമാറ്റുന്നതിനുള്ള പദ്ധതി നാളികേര ടെക്നോളജി മിഷന്റെ ഭാഗമായി 2002 മുതൽ 2004 വരെ നടപ്പിലാക്കി. പ്രസ്തുത പദ്ധതി പ്രകാരം 2.73 ലക്ഷം തെങ്ങുകൾ മുറിച്ച്‌ മാറ്റുകയുണ്ടായി. ഈ പ്രദേശങ്ങളിൽ ശാസ്ത്രീയ പരിപാലനമുറകൾ അവലംബിക്കുന്നതിനായി ധനസഹായം നൽകുകയും ചെയ്തു.
11-​‍ാം പദ്ധതിയിൽ കാറ്റുവീഴ്ച രോഗത്തിന്റെ രൂക്ഷതയും രോഗം പടർന്ന്‌ പിടിക്കുന്നത്‌ തടയുന്നതിന്റെ പ്രാധാന്യവും മനസ്സിലാക്കി 'തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി' എന്ന ബൃഹത്‌ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ബോർഡിന്‌ അനുമതി നൽകി. ഈ പദ്ധതി തിരുവനന്തപുരം, കൊല്ലം, തൃശൂർ എന്നീ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ  നടപ്പാക്കി വരുന്നു. രോഗം ബാധിച്ച്‌ ഉത്പാദനശേഷി തീരെക്കുറഞ്ഞ തെങ്ങുകൾ കർഷക കൂട്ടായ്മയിലൂടെ വെട്ടിമാറ്റി, പകരം ഗുണമേന്മയുള്ള തൈകൾ നടുന്നതിനും, ശാസ്ത്രീയ വളപ്രയോഗവും മറ്റു പരിചരണമുറകളും അവലംബിക്കുന്നതിനും, പദ്ധതിവഴി സാമ്പത്തിക സഹായം നൽകിവരുന്നു.
തെങ്ങ്‌ പുനരുദ്ധാരണ പദ്ധതി പ്രകാരം ലഭിക്കുന്ന ആനുകൂല്യങ്ങൾ
1. തെങ്ങുവെട്ടിമാറ്റൽ: ഒരു ഹെക്ടർ (2മ്മ ഏക്കർ) സ്ഥലത്തുനിന്ന്‌  കാറ്റുവിഴ്ച രോഗബാധിതവും ഉത്പാദനശേഷി തീരെ കുറഞ്ഞതുമായ പരമാവധി 32 തെങ്ങുകൾ വെട്ടി മാറ്റുന്നതിന്‌ 13,000 രൂപ ധനസഹായമായി നൽകുന്നു. ഇതിൽ 20 തെങ്ങുകൾക്ക്‌ 500 രൂപ നിരക്കിലും, ബാക്കി 12 തെങ്ങുകൾ വെട്ടിമാറ്റുന്നതിന്‌ 250 രൂപ നിരക്കിലുമാണ്‌ ആനുകൂല്യം നൽകുന്നത്‌. പരമാവധി ഒരു കർഷകന്‌ 4 ഹെക്ടർ അതായത്‌ 10 ഏക്കർ സ്ഥലത്തുനിന്ന്‌ 128 തെങ്ങുകൾ വെട്ടിമാറ്റുന്നതിന്‌ 52,000 രൂപ വരെ ആനുകൂല്യം ലഭിക്കുന്നു. കാറ്റുവീഴ്ച ബാധിച്ച കായ്ക്കാത്ത തൈത്തെങ്ങുകൾ കർഷകരുടെ സ്വന്തം ചെലവിൽ വെട്ടിമാറ്റിയിരിക്കണം.
2. പകരം തൈവയ്ക്കൽ: തൈ ഒന്നിന്‌ 20 രൂപ നിരക്കിൽ ധനസഹായം നൽകുന്നു. വെട്ടിമാറ്റിയ തെങ്ങിനു പകരം ആവശ്യമായ തോതിൽ സൂര്യപ്രകാശം കിട്ടത്തക്കവിധത്തിൽ സ്ഥലമുണ്ടെങ്കിൽ മാത്രം തൈ വച്ചാൽ മതി. പരമാവധി ഒരു ഏക്കർ സ്ഥലത്ത്‌ തൈ ഉൾപ്പെടെ 70 തെങ്ങുകളായി എണ്ണം ക്രമപ്പെടുത്തണം. വെട്ടി മാറ്റിയ തെങ്ങിന്‌ പകരം ഗുണമേന്മയുള്ള കാറ്റുവീഴ്ച രോഗത്തെ ഒരു പരിധിവരെ ചെറുക്കാൻ കഴിവുള്ള ഡി ഃ ടി സങ്കര ഇനങ്ങൾ വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
3. ശാസ്ത്രീയ പരിചരണ മുറകൾ അവലംബിക്കുന്നതിന്‌: തോട്ടത്തിൽ ശേഷിക്കുന്ന തെങ്ങുകൾക്ക്‌ സംയോജിത പരിപാലന മുറകൾ അവലംബിക്കാൻ, അതായത്‌ തടമെടുക്കൽ, ശാസ്ത്രീയ വളപ്രയോഗം, ജലസേചനം, സസ്യസംര ക്ഷണ നടപടികൾ ഏർപ്പെടുത്തൽ, പുതയിടൽ, പച്ചിലവളച്ചെടികൾ വളർ ത്തൽ, ഇടവിളക്കൃഷി തുടങ്ങിയവയ്ക്ക്‌ വേണ്ടിവരുന്ന ചെലവിന്റെ 25 ശതമാനം പരമാവധി ഒരു ഹെക്ടറിന്‌ 7500 രൂപ എന്ന നിരക്കിൽ ആനുകൂല്യം നൽകുന്നു. ബാക്കി 75 ശതമാനം തുക കർഷകർ തന്നെ വഹിക്കേണ്ടതാണ്‌. ഈ ആനുകൂല്യം 2 വർഷം ലഭ്യമാണ്‌. ഓരോ ക്ലസ്റ്ററിലും സമയാസമയം തെങ്ങിൻ തോട്ടത്തിൽ അനുവർത്തിക്കേണ്ട പരിപാലനമുറകളെക്കുറിച്ച്‌ ഒരു കലണ്ടർ ക്ലസ്റ്ററിലെ കർമ്മ പദ്ധതിയോടൊപ്പം തയ്യാറാക്കണം.
തെങ്ങു പുനരുദ്ധാരണ പദ്ധതി പ്രകാരം കഴിഞ്ഞ മൂന്ന്‌ വർഷങ്ങളിൽ മൂന്നു ജില്ലകളിലും 12.41 ലക്ഷം രോഗം മൂർച്ഛിച്ച തെങ്ങുകൾ മുറിച്ച്‌ മാറ്റുകയുണ്ടായി. സമഗ്ര പരിപാലന മുറകൾ നടപ്പിലാക്കുവാനായി ഇതുവരെ 5182.77 ലക്ഷം രൂപയാണ്‌ നൽകിയിട്ടുള്ളത്‌.
കാറ്റുവീഴ്ച രോഗവ്യാപന തീവ്രത തിട്ടപ്പെടുത്തുവാൻ നടത്തിയ പഠനങ്ങൾ
1948ൽ നടത്തിയ പഠനത്തിൽ വർഷം തോറും 56 ലക്ഷം തേങ്ങ ഈ രോഗം മൂലം നഷ്ടം വരുന്നതായി കണ്ടെത്തി അതിനുശേഷം 1976ൽ മറ്റൊരു പഠനത്തിൽ ഈ രോഗം കൊണ്ടുണ്ടാകുന്ന വാർഷിക നഷ്ടം 34 കോടി തേങ്ങയായി തിട്ടപ്പെടുത്തി.
1984ൽ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ മേൽനോട്ടത്തിൽ നടത്തിയ വിശദമായ സർവ്വേയിൽ കേരളത്തിലെ 8 തെക്കൻ ജില്ലകളിലായി 4.1 ലക്ഷം ഹെക്ടർ സ്ഥലത്ത്‌ രോഗം ബാധിച്ചതായി കണ്ടെത്തി. ഈ ജില്ലകളിൽ രോഗവ്യാപന തീവ്രത 32.37 ശതമാനവും, രോഗം മൂലമുള്ള വാർഷിക നഷ്ടം 96.8 കോടി തേങ്ങയുമായി തിട്ടപ്പെടുത്തി. അതിനുശേഷം 1996ൽ സംസ്ഥാന കൃഷി വകുപ്പും, കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനവും, നാളികേര വികസന ബോർഡും സംയുക്തമായി നടത്തിയ മറ്റൊരു വിശദമായ സർവ്വേയിൽ രോഗ തീവ്രത 24.05 ശതമാനമായി കുറഞ്ഞതായി കണ്ടെത്തി. 1996ൽ  നടത്തിയ സർവ്വേയിൽ ഏകദേശം 80 ലക്ഷത്തോളം രോഗം മൂർച്ഛിച്ച്‌ ഉത്പാദനക്ഷമത തീരെക്കുറഞ്ഞ മുറിച്ചു മാറ്റേണ്ട തെങ്ങുകൾ ഉണ്ടെന്ന്‌ കണ്ടെത്തി.
കേരളത്തിലെ 8 തെക്കൻ ജില്ലകളിൽ ആകെയുള്ള 10 കോടിയോളം തെങ്ങുകളിൽ 2.50 കോടിയോളം തെങ്ങുകൾക്ക്‌ രോഗം ബാധിച്ചു എന്നാണ്‌ 1996ൽ നടത്തിയ സർവ്വേയിൽ കണ്ടെത്തിയത്‌. അതായത്‌ 25ശതമാനത്തോളം തെങ്ങുകൾക്കാണ്‌ രോഗം ബാധിച്ചതു. എന്നാൽ 1985ൽ നടത്തിയ സർവ്വേയിൽ മൊത്തം രോഗം ബാധിച്ച തെങ്ങുകൾ 32.37 ശതമാനമായിരുന്നു. അതായത്‌ 11 വർഷത്തിനുള്ളിൽ രോഗവ്യാപനം കുറഞ്ഞു. കഴിഞ്ഞ 30 വർഷമായി വിവിധ പദ്ധതികൾ വഴി രോഗം ബാധിച്ച 40.86 ലക്ഷം തെങ്ങുകൾ വെട്ടിമാറ്റുന്നതിനായി 107.34 കോടിയോളം രൂപ ധനസഹായമായി നൽകിയിട്ടുണ്ട്‌. ഇതിന്റെ വിശദാംശങ്ങൾ പട്ടിക-1ൽ നൽകിയിട്ടുണ്ട്‌.
ബോർഡ്‌ കഴിഞ്ഞ 30 വർഷമായി കാറ്റുവീഴ്ച രോഗബാധിത പ്രദേശത്ത്‌ നടപ്പിലാക്കിയ വിവിധ പദ്ധതികൾ വഴി കാറ്റുവീഴ്ച രോഗവ്യാപനം ഒരു പരിധി വരെ തടയാൻ സാധിച്ചു. സമഗ്ര പരിപാലനമുറകൾ അവലംബിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച്‌ കർഷകരെ ബോധവൾക്കരിക്കാനും കഴിഞ്ഞു. എന്നാൽ രോഗം പൂർണ്ണമായി നിയന്ത്രിക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കാറ്റുവീഴ്ച രോഗം വരുത്തുന്ന സുക്ഷ്മജീവികളായ 'ഫെറ്റോപ്ലാസ്മ'യെ മരുന്ന്‌ തളിച്ച്‌ നിയന്ത്രിക്കുക എന്നത്‌ പ്രായോഗികമല്ല. രോഗത്തോടൊപ്പം ജീവിച്ച്‌, രോഗപരിപാലന മുറകൾ അവലംബിച്ച്‌ ഉത്പാദനക്ഷമത ഒരു പരിധി വരെ കുറയാതെ നിലനിർത്തിക്കൊണ്ട്‌ പോകുക എന്നതാണ്‌ ഈ രോഗത്തിന്റെ ഏക പ്രതിവിധി. രോഗം ബാധിച്ച എല്ലാ തെങ്ങുകളും വെട്ടിമാറ്റി പകരം പ്രതിരോധ ശേഷിയുള്ള തെങ്ങ്‌ നടുക എന്നതും പ്രായോഗികമല്ല. രോഗത്തിന്റെ ആദ്യദശയിലും, മദ്ധ്യ ദശയിലുമുള്ള, തെങ്ങുകൾക്ക്‌ ശുപാർശ ചെയ്തിട്ടുള്ള ശാസ്ത്രീയ പരിപാലനമുറകൾ അനുവർത്തിച്ച്‌ ആരോഗ്യവും ഉത്പാദനക്ഷമതയും ക്ഷയിക്കാതെ നിലനിർത്തുകയും, രോഗം മൂർച്ഛിച്ച ആദായകരമല്ലാത്ത തെങ്ങുകൾ വെട്ടിമാറ്റി പകരം തൈ വെയ്ക്കുകയും ചെയ്യുക. ഇതു തന്നെയാണ്‌ ഈ രോഗത്തെ ചെറുത്ത്‌ നിറുത്തുന്നതിന്‌ നമുക്ക്‌ ചെയ്യാവുന്ന ഫലപ്രദമായ മാർഗ്ഗവും.
1.അസിസ്റ്റന്റ്‌ ഡയറക്ടർ (ഡെപ്യൂട്ടേഷൻ), 2. ടെക്നിക്കൽ ആഫീസർ,
നാളികേര വികസന ബോർഡ്‌

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...