കണക്കൂര്‍ ആര്‍ സുരേഷ്കുമാര്‍
ഇതിലെ പ്രധാന കഥാപാത്രമായ കാങ് ഡൂ എന്ന അനാഥനായ ചെറുപ്പക്കാരന്‍ സിയോളിന്റെ പിന്നാമ്പുറത്തെ ചേരി സമാനമായ പ്രദേശങ്ങളില്‍ ബ്ലേഡ് പിരിവ് നടത്തുന്ന ആളാണ് . വളരെ ക്രൂരമായ മാര്‍ഗങ്ങളിലൂടെയാണ് അയാള്‍ തന്റെ ജോലി നിര്‍വ്വഹിക്കുന്നത് . ചിത്രത്തിന്റെ ആദ്യ ഭാഗം മുഴുവന്‍ ഇതുമായി ബന്ധപ്പെട്ട നിഷ്ടൂരദൃശ്യങ്ങള്‍ ആണ് . പണം തിരിച്ചടക്കാത്ത ഇരയെ മര്‍ദ്ദിച്ചു വികലാംഗനാക്കി കിട്ടുന്ന ഇന്‍ഷുറന്‍സ് തുകയില്‍ നിന്ന് മുതലും പലിശയും ഈടാക്കുന്നതാണ് കാങ് ഡൂ സ്വീകരിച്ച രീതി. ചേരികളില്‍ അരികുജീവിതം വിധിക്കപ്പെട്ട സാധാരണക്കാരായ പാവങ്ങള്‍ ആണ് ഇതിന് ഇരയാകുന്നത് . അമ്മയുടെ കണ്മുന്നില്‍ വച്ച് മകനെയോ , ഭാര്യയുടെ മുന്നില്‍ വച്ച് ഭര്‍ത്താവിനെയോ ഇത്തരത്തില്‍ വികലാംഗരാക്കാന്‍ കാങ് ഡൂവിന് യാതൊരു മനക്ളേശവും ഇല്ല.
എന്നാല്‍
അവന്റെ അമ്മ എന്ന അവകാശം പറഞ്ഞ് പൊടുന്നനെ എവിടെ നിന്നോ
പ്രത്യക്ഷപ്പെടുന്ന ഒരു സ്ത്രീ ചിത്രത്തിന്റെ ഗതി ആകെ മാറ്റുന്നു .
അത്രനാളും അമ്മ എന്തെന്ന് , അല്ലെങ്കില്‍ സ്നേഹം എന്തെന്ന്
അറിഞ്ഞിട്ടില്ലാത്ത അവന്‍ അത് നിഷേധിക്കുന്നു . എങ്കിലും അവര്‍ അവനെ വിടാതെ
പിന്തുടരുന്നു . പക്ഷെ അതി ക്രൂരമായ മാര്‍ഗങ്ങളിലൂടെ അവരെ അവന്‍
പരീക്ഷിക്കുകയാണ് . അതില്‍ ഒരിടത്തുവച്ച് " ഞാന്‍ വന്ന വഴിയിലൂടെ തിരികെ
പോകട്ടെ " എന്ന് പറഞ്ഞ് അവര്‍ അവരെ ഭോഗിക്കുന്നുണ്ട് . അവസാനം സ്നേഹവും
സഹനവും ജയിക്കുന്നു . അവന് മെല്ലെ ആ സ്ത്രീയോട് ആത്മബന്ധം
തോന്നിത്തുടങ്ങുന്നു . അത്രകാലം ജീവിതത്തില്‍ അനുഭവിച്ചിട്ടില്ലാത്ത ഒരു
വികാരം കാങ് ഡൂ തിരിച്ചറിയുന്നു . എന്നാല്‍ സിനിമയുടെ അവസാനം വലിയ
ദുരന്തങ്ങള്‍ ആണ് അവനെ കാത്തിരിക്കുന്നത് . മാതൃസ്നേഹം എന്ത് എന്ന് അവനെ
കാണിച്ചു കൊടുത്ത അതേ ശക്തിയോടെ ആ സ്ത്രീ അവനോടു പ്രതികാരം ചെയ്യുന്നു .
അവരുടെ മറ്റൊരു പുത്രന്റെ ജീവിതം ഒരിക്കല്‍ ക്രൂരമായി നശിപ്പിച്ചതിനുള്ള
പ്രതികാരം. ഇതിനായി വിചിത്രമായ വഴികള്‍ ആണ് അവള്‍ തിരഞ്ഞെടുക്കുന്നത് .
ഇല്ലാത്ത ഒരു അപായം ഉണ്ടെന്ന് വരുത്തിയിട്ട് അവര്‍ അവനില്‍ നിന്നും
മറയുന്നു !
മനോവേദനയോടെ അമ്മയെ തിരക്കി ഇറങ്ങിയ കാങ് ഡൂവിന് മുന്‍കാലങ്ങളില്‍ താന്‍ ഉപദ്രവിച്ചവരില്‍ നിന്നെല്ലാം തിരിച്ചടി നേരിടേണ്ടിവരുന്നു .
ഒടുക്കം ആ മാതാവ് കാങ് ഡൂവിന്റെ മുന്നില്‍ വച്ചുതന്നെ ഒരു കെട്ടിടത്തില്‍
നിന്നും ചാടി മരിക്കുമ്പോള്‍ പോലും അയാള്‍ തന്റെ ശത്രുക്കള്‍ ആരോ
തള്ളിയിട്ടതാണ് എന്നാണ് ധരിക്കുന്നത് . ഒടുക്കം താന്‍ പണ്ട് വല്ലാതെ
ഉപദ്രിവിച്ച ഒരു സ്ത്രീയുടെ വാഹനത്തിന്റെ അടിയില്‍ സ്വയം പൂട്ടികിടന്ന്
അയാള്‍ മരണം ഏറ്റുവാങ്ങുന്നു . മഞ്ഞുമൂടിയ പാതയിലൂടെ ആ വാഹനം
നീങ്ങുമ്പോള്‍ പിന്നില്‍ ചോരപ്പാട് വരച്ചിടുന്ന ഒരു നീണ്ട വരയുടെ
ദൂരക്കാഴ്ച , പണത്തിനും സ്നേഹത്തിനും ഇടയില്‍ ആഴത്തില്‍ വരയ്ക്കുന്ന ഒരു
വരയാണ് എന്ന് തോന്നി .
വിഖ്യാതനായ കിം കി ഡുക്ക്
എന്ന ചലച്ചിത്രകാരനുമായി ദ്വിഭാഷിയുടെ സഹായത്തോടെ രണ്ടു മിനിറ്റ്
സംസാരിക്കുവാന്‍ കഴിഞ്ഞു . മൈക്കലാഞ്ചലോയുടെ 'പിയത്ത'യില്‍ നിന്നും
ഉടലെടുത്തതാണ് ചിത്രത്തിന്റെ ആശയം . ചിത്രത്തില്‍ വയലന്സിനു വലിയ
പ്രാധാന്യം നല്‍കി എങ്കിലും കഥാഗതിയുമായി അത് യോജിച്ചു നില്‍ക്കുന്നു . മേളയിലെ Rose (Poland) , When I saw You (Jordan-Palestine) , The color of Chameleon (Bulgarian) എന്ന ചിത്രങ്ങളും വളരെ ഇഷ്ടപ്പെട്ടു . ഈ ഇഷ്ടമെല്ലാം കാഴ്ചക്കാരന്‍
എന്ന നിലയില്‍ ആണ് . അല്ലാതെ ചലച്ചിത്ര നിരൂപകന്‍ എന്ന നിലയില്‍ അല്ല .
എങ്കിലും, നമ്മുടെ കൊടിവച്ച സ്വന്തം സിനിമാക്കാര്‍ ഇനിയും എത്രമാത്രം
സഞ്ചരിക്കുവാന്‍ കിടക്കുന്നു എന്ന് ഇത്തരം മേളകള്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു .