ഡോ.ഖദീജാ മുംതാസ്
ലിജീഷ് കുമാര്‍ എഴുതിയ ഗുജറാത്ത് എന്ന നോവലിനെ കുറിച്ച് ഖദീജാ മുംതാസ്
ലിജീഷ് കുമാര്‍ എന്ന ഇരുപത്തിയാറുകാരന്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. ‘ഗുജറാത്തി’ന്റെ കാവ്യാത്മകമായ, ധ്യാനാത്മകമായ വരികളിലൊളിപ്പിച്ചുവെച്ച വിസ്മയങ്ങള്‍ കണ്ടെത്താനാകാതെ എന്നിലെ ആസ്വാദക ഗതി മുട്ടുന്നു. ഇങ്ങനെയും ഒരു നോവലെഴുതാനാകുമോ ? മുഴുവന്‍ കവിത പോലൊരു നോവല്‍ !! ഒട്ടും കാവ്യാത്മകമല്ലാത്ത, തികച്ചും ആസുരമായ ഒരു വിഷയത്തെച്ചൊല്ലി ?
‘ഞാനിപ്പോള്‍ പഴയ ഞാനല്ല. ഞാന്‍ ജീവിക്കുന്ന ദേശം എന്റെയല്ല’ എന്നു പറഞ്ഞുകൊണ്ട് എഴുത്ത് തുടങ്ങുന്ന ഒരു ഇരുപത്തിയാറുകാരന്‍!
പ്രതിവിപ്ലവത്തിന്റെ കരുത്ത് കാട്ടാന്‍ ആരൊക്കെ സംഘടിക്കരുതെന്നു പ്രാര്‍ഥിച്ചുവോ, അവരെല്ലാം സംഘടിക്കുകയും ‘അരാമ’ന്‍മാരുടെ ആ സംഘടന വളരുകയും ചെയ്യുന്നത് കണ്ട് തളരുന്നത് ഒരു എഴുപത്തിയഞ്ച്കാരനല്ല, ഒരു യുവവയസ്സന്‍ ! മണ്ണ് ചുമക്കുന്ന അണ്ണാന്‍ കുഞ്ഞുങ്ങളും വാലിനു തീ കൊളുത്തപ്പെട്ട കുരങ്ങന്മാരും കൂടി ഒരു ദേശത്തെ മുഴുവന്‍ കത്തിയാളുന്ന തെരുവുകളാക്കിയപ്പോള്‍, അരാമന്മാര്‍ ആ തെരുവുകളില്‍ വന്നു നിന്ന് ആശീര്‍വദിക്കുന്ന കാഴ്ച കണ്ടിട്ടും ഒന്നും ചെയ്യാനാവാത്തതിനെപ്പറ്റി ആലോചിക്കുക മാത്രം ചെയ്യേണ്ടി വരുന്നതിന്റെ വ്യഥ; അത് മുഴുവന്‍ ഓരോ വരികളിലും തുടിച്ചു നില്‍ക്കുകയാണ് ഈ നോവലില്‍. അതെ,യുവത്വങ്ങള്‍ക്കായി എന്തൊരു ദേശീയതയാണ് നാം ആറു ദശാബ്ദം കൊണ്ട് കാത്തുവെച്ചത് ? മുപ്പതു വയസ്സിനു മേല്‍ പ്രായമുള്ള ഓരോ ഇന്ത്യക്കാരനും ഇതിനു മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. സങ്കുചിത, സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടി, ഹീനമായ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി, ജനാധിപത്യവും, മതേതരത്വവും, നല്ല സ്വാതന്ത്ര്യവും ഉപയോഗിച്ച് മതമൂല്യങ്ങളെയും സനാതനവിശ്വാസങ്ങളെയും വ്യഭിചരിക്കുകയായിരുന്നില്ലേ നാം ? കൈക്കരുത്തുകാട്ടി, ആള്‍ക്കരുത്തു കാട്ടി മറുപക്ഷത്തെ നിശബ്ദമാക്കാമെന്ന് പിന്നാലെ വന്ന അണ്ണാന്‍ കുഞ്ഞുങ്ങളെയും കുരങ്ങന്‍ കുട്ടികളെയും ചൊല്ലിപ്പഠിപ്പിക്കുകയായിരുന്നില്ലേ ? അല്ലെങ്കില്‍ അപകടകരമായ ഈ പോക്കിനെതിരെ നിസ്സംഗരായി, തന്‍കാര്യം നോക്കികളായി, വേറെന്തൊക്കെയോ സാര്‍വദേശീയ കാര്യങ്ങള്‍ ചര്‍ച്ച ചയ്തു നേരം പോക്കുകയോ ? ഇന്ന് കുട്ടിക്കുരങ്ങന്‍മാരെ കൊണ്ട് ചുടു ചോറ് മാന്തിക്കുക മാത്രമല്ല, വാലില്‍ തുണി ചുറ്റി, തീ കൊടുത്തു തെരുവിലേക്കയക്കുകയും ചെയ്യുന്നു ! കളിപ്പാട്ടങ്ങളെ ബോംബുകളാക്കി മാറ്റി, പിഞ്ചു കുഞ്ഞുങ്ങളെപ്പോലും ചാവേറുകളാക്കി. അതെ ഗോധ്രയും ഗുജറാത്തുമൊക്കെയും പ്രതീകങ്ങള്‍ മാത്രം. ദൈവങ്ങള്‍ തെരുവുപോക്കിരികളും, കൂട്ടിക്കൊടുപ്പുകാരുമൊക്കെയായി വേഷം മാറിക്കൊണ്ടിരിക്കുന്നത് ഇന്ന് രാജ്യമൊട്ടാകെയാണ്. ഉള്‍വലിഞ്ഞുള്‍വലിഞ്ഞ് ഒന്നുമല്ലാതായിക്കൊണ്ടിരിക്കുന്നു ഒരു രാജ്യത്തെ പ്രജകള്‍ മുഴുവനും.
ഉണ്ണിയെന്ന പത്രപ്രവര്‍ത്തകന്‍ ചെന്ന് പെടുന്ന വിവാദ ഭൂമികളിലെല്ലാം, നരോദ, ഗോധ്ര , വഡോദര, പെണ്ടഗണ്‍ അങ്ങനെയങ്ങനെ, വായനക്കാരനും വിയര്‍ത്തെത്തുന്നുണ്ട്. നാട്ടില്‍ സനില എന്ന ഭാര്യയേയും, കമല എന്ന രഹസ്യക്കാരിയെയും നിലനിര്‍ത്തുന്ന ഉണ്ണിയുടെ ജന്നിഫര്‍, പര്‍ജീത്‌കൌര്‍ എന്നീ കിടക്കറ സുഹൃത്തുക്കളെയും, പര്‍വീണ്‍ എന്ന ഡോക്യുമെന്ററി സംവിധായികയെയും, കൃഷ്ണന്‍ കുട്ടിയേട്ടനെയും സുമിത്രേട്ടത്തിയെയും, ജസ്വന്ത് എന്ന ചായക്കടക്കാരനെയും, ദക്ഷയേയും ഒക്കെ മാന്ത്രിക വരകള്‍ പോലെ വായനക്കാരന്റെ നെഞ്ചില്‍ കോറിയിടാനും നോവലിസ്ടിനാകുന്നുണ്ട്. കഠിനമായ ഉള്‍ത്താപത്തിലും ഉണ്ണി പ്രകടിപ്പിക്കുന്ന ക്രൂരമെന്നു തോന്നിക്കാവുന്ന നിസ്സംഗത, നിര്‍വ്വികാരത എന്തിന്റെയൊക്കെയോ സൂചനയായി തോന്നി. എല്ലാ വിഭാഗീയതകള്‍ക്കുമതീതമായി യുവത്വം നീതിക്ക് വേണ്ടി ഗര്‍ജ്ജിക്കുന്നിടത്തുനിന്ന്, ‘നമ്മളൊക്കെയൊരുതരം നേരമ്പോക്കുകളുടെ സൃഷ്ടിയാണ്’ എന്നും ‘ ധര്‍മ്മം എപ്പോഴും ബലവാന്‍ ചെയ്യുന്നതാണ് ‘ എന്നുമൊക്കെ നിസ്സഹായരാകേണ്ടി വരുന്ന വൈരുധ്യം തീര്‍ച്ചയായും വിശകലനമര്‍ഹിക്കുന്നു.
ലിജീഷ് കുമാറില്‍ നിന്ന് നമുക്കിനിയുമേറെ പ്രതീക്ഷിക്കാം. ചിന്തിക്കുന്ന ആര്‍ദ്രമായ മനസ്സും സുന്ദരമായ, കൊതിപ്പിക്കുന്ന ഭാഷയും കൈമുതലായുണ്ടല്ലോ.
ഖദീജാ മുംതാസിനെ കുറിച്ച് അല്പം
പ്രശസ്ത മലയാള സാഹിത്യകാരിയും നോവലിസ്റ്റുമാണ് ഖദീജ മുംതാസ്. 1955ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ആണ് ജനനം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്ത്രീരോഗ വിഭാഗത്തില്‍ പ്രൊഫസര്‍ ആയി പ്രവര്‍ത്തിക്കുന്നു.
മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം 2010ല്‍ ബര്‍സ എന്ന നോവല്‍ നേടിയിട്ടുണ്ട്