22 Dec 2012

പുനർവായന

മീരാകൃഷ്ണ

പൊറ്റെക്കാടിന്റെ സ്ത്രീ കഥാപാത്രങ്ങൾ പ്രണയത്തിന്റെ ബലിപീഠങ്ങളിൽ






പ്രണയത്തിൽ
സ്ത്രീ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ അവരുടെ ഭാവവൈചിത്ര്യങ്ങൾ സൂക്ഷ്മമായി വരച്ചുകാട്ടിയ കഥാകൃത്താണ്‌ എസ്‌. കെ. പൊറ്റെക്കാട്‌. പ്രണയകാലത്ത്‌, സ്ത്രീക്കുണ്ടാകുന്ന സ്വാർത്ഥതയും മോഹഭംഗങ്ങൾ അവളിൽ ഉണ്ടാക്കുന്ന നിരാശയും കുരുട്ടുബുദ്ധിയും പൊറ്റെക്കാട്‌ പല കഥകളിലും വിശദീകരിച്ചിട്ടുണ്ട്‌. തന്റെ സാഹിത്യ സഞ്ചാരങ്ങളിലൂടെ  അദ്ദേഹം കണ്ടെത്തിയത്‌ പുകയുന്ന ജീവിത ചിത്രങ്ങളാണ്‌. പ്രണയത്തിൽ സ്ത്രീമനസ്സിന്റെ ദുരൂഹതകൾ മനസ്സിലാക്കിയ പൊറ്റെക്കാട്‌, പുരുഷഹൃദയത്തെ എങ്ങനെ കണ്ടുവേന്നത്‌ ശ്രദ്ധേയമാണ്‌. പുരുഷ കഥാപാത്രങ്ങളെല്ലാം ആദർശവാന്മാരാണ്‌. ചിലരൊക്കെ ദുഷ്ടന്റെ ഫലം ചെയ്യുന്ന ശുദ്ധന്മാരുമാണ്‌. 'സ്ത്രീ' എന്ന കഥയിലെ രാജശേഖരൻ, 'ധർമ്മശാല'യിലെ മോഹൻ പാഠക്‌, 'പ്രേത'ത്തിലെ രഘു, 'ഏഴിലംപാല'യിലെ വല്യമ്മാവൻ, 'സന്ദർശന'ത്തിലെ ഉണ്ണ്യേട്ടൻ, 'ക്വാഹേര'യിലെ സാലി ഇങ്ങനെ നീളുന്നു ആ നിര. പൊറ്റെക്കാടിന്റെ രചനാശൈലി ചെറുകഥയുടെ ചട്ടക്കൂടിൽ നിന്നുമാറി ദീർഘമായി കഥ പറഞ്ഞുപോകുന്ന ശൈലിയാണ്‌. അന്ത്യഘട്ടത്തിൽ അപ്രതീക്ഷിതമായി ഒരു പരിണാമവും. അദ്ദേഹത്തിന്റെ 'സ്ത്രീ' എന്ന കഥ ഉദാഹരണമായി എടുക്കുമ്പോൾ പ്രോഫ. രാജശേഖരൻ എന്ന യുവാവിനെ സ്നേഹിക്കുകയും പ്രണയിക്കുകയും ചെയ്യുന്ന ഭാർഗവി എന്ന യുവതിയെ നമ്മൾ കാണുന്നു.

ക്ഷയരോഗം പിടിച്ച്‌ മരണത്തോടടുത്ത ഭാർഗവി -  രാജശേഖരനോടുള്ള അമിത സ്നേഹവും ജീവിക്കണമെന്നുള്ള കഠിനമായ ആഗ്രഹവും അവളെ കീഴടക്കുന്നു. ഭാർഗവിയുടെ കൂട്ടുകാരിയായ സുനന്ദ എത്തുന്നതോടുകൂടി പ്രശ്നങ്ങൾ ആരംഭിക്കുന്നു. സുനന്ദയോടുള്ള രാജശേഖരന്റെ ഇഷ്ടം ഭാർഗവിയുടെ സമനില തെറ്റിക്കുന്നു. സുനന്ദയ്ക്ക്‌ രാജശേഖരൻ ട്യൂഷൻ എടുക്കുന്നതും അവർ ഒരുമിച്ച്‌ സംസാരിക്കുന്നതും ഭാർഗവിയിൽ അസഹിഷ്ണുത വളർത്തുന്നു. ഭാർഗവിയുടെ പിറന്നാളിന്‌ അതിഥികൾ പിരിഞ്ഞുപോകുമ്പോൾ, അവളുടെ സ്വർണ്ണപതക്കവും നെക്സലേസും മോഷണം പോയെന്ന്‌ അവൾ അറിയിക്കുന്നു. അത്‌ സുനന്ദ എടുത്തുവേന്ന്‌ ധരിപ്പിക്കുന്നു. രാജശേഖരൻ അത്‌ നിഷേധിച്ചെങ്കിലും സുനന്ദയുടെ തുണിപ്പെട്ടിയിൽ അത്‌ കണ്ടെത്തുകയും അതോടൊപ്പം രാജശേഖരൻ അവളെ തന്റെ മനസ്സിൽ നിന്നുതന്നെ ആട്ടിയകറ്റുകയും ചെയ്യുന്നു. ഈ വിവരം സുനന്ദ അറിയുന്നുമില്ല. ഭാർഗവിയോടുള്ള സഹതാപം മുതലെടുത്ത്‌ അവൾ, മരണം വരെ മറ്റാരെയും സ്നേഹിക്കുകയില്ലെന്ന്‌ രാജശേഖരനെക്കൊണ്ട്‌ സത്യം ചെയ്യിക്കുന്നു. ഭാർഗവി തന്റെ കിടപ്പുമുറിപോലും ഒരു രോഗിയുടെ മുറിയാണെന്ന്‌ തോന്നാത്ത അവസ്ഥയിൽ എപ്പോഴും കമനീയമായി അലങ്കരിച്ച്‌ ഒരുക്കിയിടുന്നു. ജീവിതത്തോടുള്ള അടങ്ങാത്ത അഭിനിവേശം, അവളുടെ ഓരോ പ്രവൃത്തിയുടെയും നിഗോ‍ൂഢത, ഇതൊക്കെ സൂക്ഷ്മമായി പൊറ്റെക്കാട്‌ ചിത്രീകരിച്ചിട്ടുണ്ട്‌. സമയം മുന്നോട്ടു പോകാതിരിക്കാൻ ഘടികാരത്തെപ്പോലും നിശ്ചലമാക്കുന്ന നിശ്ചയദാർഢ്യം ഈ രോഗാവസ്ഥയിലും  ഭാർഗവി സൂക്ഷിക്കുന്നു. മരണത്തോടടുത്തു നിൽക്കുമ്പോഴും തനിക്ക്‌ രാജശേഖരനെ കിട്ടുകയില്ലെന്ന്‌ അറിയാമെങ്കിലും സുനന്ദയുടെ കാത്തിരിപ്പ്‌ വ്യർത്ഥമാണല്ലോ എന്നോർത്തുള്ള ചാരിതാർത്ഥ്യത്തിലായിരുന്നു ഭാർഗവി. ഭാർഗവിയെപ്പോലെ പകമൂത്ത ഒരു സ്ത്രീക്ക്‌, അനാരോഗ്യവതിയാണെങ്കിലും തന്റെ ശത്രുക്കളുടെ മനസ്സും ജീവിതവും തകർക്കാൻ അധിക സമയമൊന്നും വേണ്ട. 
സുനന്ദ എന്ന കഥാപാത്രം നന്മയുടെ പ്രതീകമാണ്‌. കുറ്റാരോപണത്താൽ പ്രിയപ്പെട്ടവനാൽ വെറുക്കപ്പെട്ടിട്ടും ജീവിതകാലം മുഴുവൻ താലിഭാഗ്യത്തിനായി പ്രതീക്ഷയോടെ കാത്തിരുന്നവൾ. എല്ലാം വ്യർത്ഥമാണെന്നറിഞ്ഞിട്ടും അവസാന നിമിഷം വരെ താൻ വെറുക്കപ്പെട്ടതിന്റെ കാരണമറിയാതെ മരണത്തെ പുൽകിയവൾ.

സ്ത്രീ എന്ന കഥയിലെ ഭാർഗവി, സുനന്ദ എന്ന രണ്ട്‌ കഥാപാത്രങ്ങളിലൂടെ സ്ത്രീയുടെ ഭിന്നമുഖങ്ങളെ പൊറ്റെക്കാട്‌ വരച്ചിട്ടിരിക്കുന്നു. അതുപോലെ തന്നെ കാമുകി കാമുകനെ വിഷം കൊടുത്തു കൊല്ലുന്നു, പൊറ്റെക്കാടിന്റെ 'വിജയം' എന്ന കഥയിൽ. അയാൾ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ കാമുകി അറിയിക്കുന്നതിങ്ങനെയാണ്‌, "എന്റെ ശത്രുവായ നിന്നോട്‌ ഒന്നു പറയുവാൻ എനിക്കാഗ്രഹമുണ്ട്‌. അദ്ദേഹത്തെ എന്നന്നേക്കുമായി എനിക്കു കിട്ടി. ഞാൻ വിജയിച്ചു. ഒരൊറ്റ പെണ്ണിനും എന്നെ പരാജയപ്പെടുത്തുവാൻ കഴിയില്ല. എന്റെ സ്ത്രീത്വം പരിപൂർണ്ണവും ജീവിതലക്ഷ്യം സംപ്രാപ്തവുമാണ്‌." ഇതുപോലുള്ള ധാരാളം സ്ത്രീ കഥാപാത്രങ്ങൾ പൊറ്റെക്കാടിന്റെ കഥകളിലുണ്ട്‌. സ്ത്രീയെന്ന കഥയിൽ ഭാർഗവിയുടെ മരണശേഷം പതിനെട്ടു വർഷങ്ങൾ മനഃശാസ്ത്ര പഠനങ്ങളും പരീക്ഷണങ്ങളുമായി ജീവിച്ച രാജശേഖരൻ പ്രശസ്തനായ മനഃശാസ്ത്രജ്ഞനായി. സുനന്ദയുടെ മരണക്കിടക്കയിൽവച്ച്‌ അയാൾ അറിയാൻ ഇടവരുന്നു, സ്വർണ്ണപ്പതക്കവും നെക്ലേസും ഭാർഗവി സുനന്ദയും രാജശേഖരനുമായുള്ള വിവാഹത്തിന്‌ സമ്മാനമായി തന്നിട്ടുണ്ടെന്നും വിവാഹ ദിവസം വരെ രാജശേഖരൻ അതറിയരുതെന്ന്‌ സത്യം ചെയ്യിച്ചിട്ടുണ്ടെന്നും. ഇവിടെ സത്യത്തെ മുറുകെ പിടിക്കുന്ന രാജശേഖരനെയും സുനന്ദയെയും നമ്മൾ കാണുന്നു. ഇവിടെ രാജശേഖരൻ മനസ്സിലാക്കുന്നു, സുനന്ദയോട്‌ താൻ കാണിച്ച ക്രൂരതയുടെ ആഴം. തന്റെ മനഃശാസ്ത്ര പരീക്ഷണങ്ങൾ വ്യർത്ഥമായിരുന്നെന്ന്‌ അയാൾ കണ്ടെത്തുന്നു.

സ്ത്രീയുടെ മനോഗതികളെയും ഹൃദയവ്യാപാരങ്ങളെയും വികാര തരംഗങ്ങളെയും കുറിച്ച്‌ താൻ എഴുതിയ സ്ത്രീ എന്ന ഗ്രന്ഥം വെറുമൊരു പാഴ്‌വേലയായിരുന്നെന്ന്‌ അയാൾ തിരിച്ചറിയുന്നു. സ്നേഹത്തിന്‌ ത്യാഗം എന്ന അർത്ഥമുണ്ടെന്നും അത്‌ ജീവത്യാഗമായി മാറുമെന്നും സുനന്ദ എന്ന കഥാപാത്രത്തിലൂടെ പൊറ്റെക്കാട്‌ നമ്മെ പഠിപ്പിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...