ടി.ജി. വിജയകുമാർ
അങ്ങനെ ഒരു ഹർത്താൽകൂടി കഴിഞ്ഞു. ഹർത്താൽ ആണ് ഞങ്ങൾക്ക് ഓണം, വിഷു, പുതുവർഷം, ക്രിസ്തുമസ്, ഈദ് എല്ലാം. 1886 മെയ് 1 മുതൽ അമേരിക്കയിലെ ചിക്കാഗോ തെരുവീഥികളിൽ അലയൊലികൾ ഉയർത്തിയ മുദ്രാവാക്യം. 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിനോദം, 8 മണിക്കൂർ വിശ്രമം. എന്നിങ്ങനെ ആയിരുന്നെങ്കിൽ, ഇതേവരെ ഞങ്ങൾക്കാർക്കും ലഭിക്കാത്ത ഒരു ഭാഗ്യമായി ഇപ്പോഴും ബാക്കി നിൽക്കുന്നു. അതുകൊണ്ടുതന്നെ ഏറ്റവും ആഹ്ലാദിക്കുന്ന ഒരു ദിവസം 'ഹർത്താൽ ദിനം' മാത്രം ആയി മാറിയിരിക്കുന്നു. അച്ഛനും അമ്മയും മക്കളും അപ്പൂപ്പനും അമ്മൂമ്മയും മുതൽ എല്ലാവരും കൂടി സമാധാനമായി സന്തോഷത്തോടെ ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്ന ദിവസം. തമാശകളും ഒളിയമ്പുകളും ഒക്കെകൊണ്ട് ഊണിനുതന്നെ സ്വാദ് കൂടുന്ന ദിവസം.
പക്ഷെ ഇന്ന് അത് അപ്രത്യക്ഷമായിരിക്കുന്നു. ഡൈനിങ്ങ് ടേബിളിൽ നിറയെ വിഭവങ്ങൾ. വാഴച്ചുണ്ടും പരിപ്പും ചേർത്ത് ഉണ്ടാക്കിയ തോരൻ, കൂൺ തേങ്ങ ചേർത്ത് ഉണ്ടാക്കിയ മറ്റൊരു തോരൻ. നാടൻ പച്ചക്കറികൾ ഉപയോഗിച്ചുണ്ടാക്കിയ അവിയൽ, പിന്നെ ചീരയും ചീരത്തണ്ടും ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു അവിയൽ വേറെ. സാമ്പാർ, കുമ്പളങ്ങ ഇട്ട് ഉണ്ടാക്കിയ പുളുംകറി, പുളിശ്ശേരി, പച്ച മോര്, പഴമാങ്ങാ പച്ചടി, തീർന്നില്ല, പൊടിമീൻപീര, നല്ല മത്തി വറുത്തത്, കോഴി പൊരിച്ചതു, ഉപ്പിലിട്ടത്, ഓണത്തിന്റെ വക ബാക്കി ആയ ഉപ്പേരി, ശർക്കര പിരട്ടി, ചികിട...
കുട്ടികൾ എന്റെ മുഖത്ത് നോക്കി, ഞാൻ അമ്മയുടെ മുഖത്ത് നോക്കി എന്തോ കുഴപ്പം ഉണ്ടെന്ന് അന്യോനം ഞങ്ങൾ പറയാതെ പറഞ്ഞു. ആകാംക്ഷയോടെ, എന്നാൽ അൽപം ശങ്കയോടെ കാത്തിരുന്നു. എല്ലാം കണ്ടപ്പോൾ, കുട്ടികൾക്ക് ആക്രാന്തം പിടിച്ചുനിർത്താനായില്ല. അവർ അമ്മയെ വിളിച്ചു, കാത്തിരുന്നു, പിന്നെയും പലവട്ടം, ഒടുവിൽ അവരുടെ അമ്മ എത്തി. എല്ലാരും ഇരുന്നിട്ട് വേണം ഒരു കാര്യം പറയാൻ ഞാൻ വിചാരിച്ചു. അവൾ എന്തോ പറയാൻ ഭാവിച്ചു തന്നെ.
"നയന ഭോജനം, ഒരു രേഖാചിത്രം മനസ്സിൽ എന്നെന്നും നിലനിൽക്കും." അത് കൊണ്ട് ആദ്യം എല്ലാരും വിശദമായി കാണുക. എല്ലാ വിഭവങ്ങളും. ഇനി എല്ലാർക്കും തുടങ്ങാം. അവൾ പറഞ്ഞു. ആശ്വാസമായി, എല്ലാരും പതിവ് പോലെ ഭക്ഷണം കഴിച്ചു. തമാശകൾ പൊഴിച്ചു. എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ ഭാര്യയുടെ ഒരു ഉത്തരവ്കൂടി വന്നു. എല്ലാരും ഒന്ന് കേൾക്കുക. ഞങ്ങൾ കാതോർത്തു. അതേ നാളെ മുതൽ അരിയാഹാരം ഇല്ല. എനിക്ക് വയ്യ്. ഈ വിഷം എല്ലാംകൂടി പാകം ചെയ്തു നിങ്ങളെ തീറ്റിക്കാൻ. നിശബ്ദരായി ഇരിക്കുന്ന കുട്ടികൾ, വിഷമം മുഴുവൻ മുഖത്ത് കാട്ടി വയസ്സായ അച്ഛനും അമ്മയും, ഇതിനിടയിൽ ഒന്നും പറയാനാകാതെ പാവം ഞാനും. ഈശ്വരാ എന്ന് പ്രാർത്ഥിക്കാനേ കഴിഞ്ഞുള്ളൂ.
നിങ്ങളും വായിച്ചില്ലേ...ആ ആഹുലുവാലിയ പറഞ്ഞത്, കേരളത്തിൽ ഇനി കൃഷി വേണ്ടെന്നു, എല്ലാരും ഫാക്ടറി തുടങ്ങാൻ, അപ്പോ ഇനി തമിഴന്റെയും തെലുങ്കന്റെയും അരീം പച്ചക്കറീം വേണം ഞാൻ ഉണ്ടാക്കാൻ. എനിക്ക് വയ്യ ആ വിഷം എല്ലാം..., അവളുടെ തൊണ്ട ഇടറി. കണ്ണീര് പൊഴിയാൻ തുടങ്ങി, ഞാൻ സമാധാനിപ്പിച്ചു. സാരമില്ല. എന്തെങ്കിലും പരിഹാരം ഉണ്ടാവതിരിക്കുവോ....!
അവൾ ചീറ്റി, ദൈവമേ ഓ നിങ്ങളും ഒരു സമാധാനവും, കൃഷിവേണ്ടെന്നു പരസ്യമായ് പറഞ്ഞ അയാൾ. ആ ഉലു വാലിയ, പക്ഷെ ഇനി പാചകം വേണ്ടാന്നല്ലേ നമ്മുടെ പ്രധാനമന്ത്രി പറയാതെ പറഞ്ഞത്? വർഷത്തിൽ ആറ് സിലിണ്ടർ മാത്രമേ തരികയുള്ളൂ എന്ന്. ഈ 6 സിലിണ്ടർ ഒരു വർഷം കിട്ടായാൽ അത് ചായേം കാപ്പീം ഉണ്ടാക്കാൻ പോലും തികയില്ല. അപ്പോ ഇനി നമ്മളെല്ലാം 'കിൻടുക്കി' ചിക്കൻ റസ്റ്റോറന്റിലും (ഗ.എ.ഇ) മറ്റും പോയി കഴിച്ചോളാണം എന്നല്ലേ അവർ പറഞ്ഞത്? അമേരിക്കൻ കമ്പനികൾക്ക് ലാഭം, എനിക്കും ലാഭം. ഈ അടുക്കളേൽ ചിലവഴിക്കുന്ന സമയം വല്ല ഓഫീസിലും ജോലി ചെയ്താൽ കാശ് എത്ര കിട്ടൂന്ന് അറിയാമോ? ഇങ്ങക്ക് നെൽകൃഷി വേണ്ടാന്നു പറഞ്ഞപ്പോ ആറന്മുള വിമാനത്താവളം വന്നോട്ടെ, എന്നാലും കൃഷി വേണ്ടാന്നല്ലേ പറഞ്ഞത്. ഇവിടെ പാടത്ത് പണിയാൻ ആളെ കിട്ടില്ലാന്ന് ആലുവാലിയയ്ക് അറിയാം.
ഇങ്ങക്ക് അറിയില്ല. പാടത്തു പണിതിരുന്നോരൊക്കെ 'തൊഴിലുറപ്പ്' കൊടുത്ത് വഴിയരികിൽ പുല്ലു പറിക്കാൻ നിർത്തിയ പൂത്തി, അതാണ് ആലുവാലിയയുടെ ആസൂത്രണം....!
ഹാ കഷ്ടം.., ഇത് പറയാനായിരുന്നോ ഈ വിശാലമായ ഹർത്താൽ സദ്യ...? ഞാൻ ചിന്തിച്ചുപോയി.
"ഇപ്പോ മനസ്സിലായോ സാഹിത്യകാരാ...," അവൾ എന്നെ ശരിക്കും കളിയാക്കുകയാണെന്ന് എനിക്ക് മനസ്സിലായി.
എന്ത് പറയാൻ.., സത്യമല്ലേ?
അതേയ് ഇന്നത്തെ "ലഞ്ച്..., ലാസ്റ്റ് ലഞ്ച്."
നാളെ മുതൽ എല്ലാം പായ്ക്കറ്റിൽ കടയിൽ നിന്ന് വാങ്ങി കഴിച്ചോളണം. അത്യാവശ്യം കൊതി വന്നാൽ ഷവർമ്മ വാങ്ങിച്ചോളൂ. എന്നാലും ഈ അടുക്കളയിൽ ഇനി ചായേം കാപ്പീം അല്ലാതെ ഒന്നും ഉണ്ടാക്കില്ല ട്ടോ....
അതാ ഇന്നത്തെ ഊണ് കുശാൽ ആകിയത്..
ദൈവമേ ഈ ഹർത്താൽ വേണ്ടായിരുന്നു എന്ന് ഇപ്പോ തോന്നി.
പക്ഷെ.
ഉച്ചയൂണിന്റെ ആലസ്യത്തിൽ ഒന്ന് മയങ്ങാൻ കിടന്ന എന്റെ അടുത്ത് അവൾ വന്നു. എന്റെ ദേവി. ഞാൻ മസിലും പിടിച്ചു കിടന്നു. ഒരു തരം നിസ്സംഗഭാവത്തിൽ. അവൾ എന്റെ താടി പിടിച്ചു അവൾക്കു നേരെ തിരിച്ചു. കവിളത്ത് മെല്ലെ തലോടി, പിന്നെ ഒരു മുത്തം. ഞാൻ നാണിച്ചു പോയി. ഈ പകൽ, അതും ഈ പ്രായത്തിൽ, ഈശ്വരാ അവൾ വിട്ടില്ല. ഇതേ നേരം സംഹാര രുദ്ര ആയിരുന്നവൾ കിളിമൊഴിയിൽ ചോദിക്കുന്നു.
അതേയ്...
ഹും എന്താ?
ഇങ്ങള് ഇന്നാള് ഒരു സ്വപ്നം കണ്ടില്ലേ?
ഏത് സ്വപ്നം?
അല്ലാ കുടവയറന്മാർക്ക് ഒരു കാപ്സ്യൂൾ..!
അത് ശരിയാ ഞാൻ ഒരു സ്വപ്നം കണ്ടിരുന്നു. ആഹാരത്തിനു പകരം ഊർജവും കലോറിയും വിറ്റാമിനും ഒക്കെ പാകത്തിന് ചേർത്ത് ഒരുതരം കാപ്സ്യൂൾ. അവൾ പിന്നെയും തുടർന്നു. നമ്മുക്ക് ആ ഫാക്ടറി തുടങ്ങിയാലോ...? രാവിലെ ബ്രേക്ഫാസ്റ്റിനു പകരം രണ്ടോ മൂന്നോ കാപ്സ്യൂൾ. ഉച്ചയ്ക്കും വൈകിട്ടും ഒക്കെ കാമ്പ്സ്യൂൾ. അപ്പോ കൊളസ്ട്രോൾ, ഷുഗർ ഒന്നും ഉണ്ടാവില്ല. കുടവയർ ഉണ്ടാവില്ല. അടുക്കളയിൽ കരിയിലും പുകയിലും ജീവിതം ഹോമിക്കണ്ട. ഈ ഭൂമിയൊക്കെ ഫാക്ടറീം വിമാനത്താവളോം വാട്ടർ തീം പാർക്കും ഒക്കെ ആക്കി മാറ്റാം.
ഹോ. അതൊക്കെ സ്വപ്നം അല്ലേ, കൂട്ടിയേ, നടപ്പുള്ള കാര്യമാണോ....? ഒന്നുറങ്ങാനുള്ള താൽപര്യത്തോടെ പറഞ്ഞു നിർത്തി. ഇങ്ങളല്ലേ ഇന്നാളു പറഞ്ഞത്, "പ്രതിഭകൾക്കേ സ്വപ്നം കാണാൻ കഴിയൂ. പക്ഷേ കാണുന്ന സ്വപ്നങ്ങൾ പ്രവർത്തികമാക്കാൻ ശ്രമിക്കണം" എന്ന്.
ങ്ങളല്ലേ എന്റെ പ്രതിഭ. വേറെ ആർക്കും ഇത്തരം ഒരു ഐഡിയയും സ്വപ്നോം കാണില്ല. നമ്മുടേതാവട്ടെ ആദ്യത്തെ ഫാക്ടറി. എന്തേ?
കഷ്ടം, ഈ ഹർത്താൽ നേരത്തെ വന്നിരുന്നെങ്കിൽ, ഈ ബുദ്ധി എന്റെ ഭാര്യയ്ക്ക് നേരത്തെ ഉണ്ടായിരുന്നെങ്കിൽ. എമർജിംഗ് കേരളയിൽ വയ്ക്കാമായിരുന്നു. എന്നാലോചിച്ച് ഞാനുറങ്ങിപോയെങ്കിലും കണ്ണുകൾ മിഴിച്ചു തന്നെ കിടന്നിരുന്നു എന്ന് പറഞ്ഞു കുട്ടികൾ കളിയാക്കുന്നത് കേട്ടോണ്ടാണ് പിന്നീടുണർന്നത്. അപ്പോഴും ലാസ്റ്റ് ലഞ്ചിന്റെ പേടി വിട്ടു മാറിയിരുന്നില്ല....!