പി .കെ .ഗോപി
കവിതയുടെ
കാല്പ്പാടുകള്‍ നോക്കിയാണ്
ചരിത്രം അതിന്‍റെ കുഞ്ഞുങ്ങളെ
അന്വേഷിക്കുന്നത്.
കുത്തിപ്പൊട്ടിക്കാത്ത
കണ്ണുകള്‍ക്കുള്ളിലൂടെ
യക്ഷികള്‍ ഇറങ്ങിപ്പോയപ്പോള്‍
അക്ഷരപ്പനയോലയില്‍
അമ്മദൈവത്തെക്കണ്ട്
ഭൂമിയും ആകാശവും
നമസ്കരിച്ചു നിന്നു .
കരിമ്പാറകള്‍ പിളര്‍ന്ന്
പൊക്കിള്‍ക്കൊടികള്‍ക്ക്
സഞ്ചരിക്കാമെന്നും
മുള്‍പ്പാതകള്‍ കടന്ന്
ആത്മവസന്തങ്ങളെ
ആശ്ലേഷിക്കാമെന്നും
മണ്ണിലെഴുതിയവനാരോ
അവനാണ് എഴുത്തച് ഛന്..
കൊമ്പൊടിച്ചു
കാവ്യമെഴുതിയതിന്‍റെ
പൊരുളറിയാന്‍
സര്‍വകലാശാലയിലേക്കല്ല ,
സര്‍വ്വജീവജാലങ്ങളുടെയും
ഹൃദയശാലയിലേക്ക്
കടന്നു ചെല്ലുക...
കിളികളുടെ ചുണ്ടെഴുത്തും
ഇലകളുടെ തുമ്പെഴുത്തും
കണ്ണുകളുടെ നീരെഴുത്തും
കാഞ്ഞിരങ്ങളുടെ കയ്പ്പെഴുത്തും
കടലുകളുടെ തിരയെഴുത്തും
കനലുകളുടെ തീയെഴുത്തും
നിയതിയുടെ നിഴലെഴുത്തും
നിന്‍റെ താളിയോലയില്‍ത്തന്നെ
ആയിരുന്നുവെന്ന്
ആരെങ്കിലും പഠിപ്പിച്ചുവോ ?