24 Jan 2013

പരേതന്‍

ഷേഹ്സിന്‍ 


ഞാന്‍ ഗാഢ നിദ്രയിലായിരുന്നു. ആരൊക്കെയോ എന്‍റെ ചുറ്റിനും ഇരിക്കുന്നുണ്ട്. ഞങ്ങളുടെ വാഹനം മെല്ലെ യാത്ര തുടരുകയാണ്. ഇടയ്കെപ്പോഴോ എന്‍റെ ശുഭ്ര വസ്ത്രത്തില്‍ കണ്ണീരിന്റെ നനവ് തട്ടുന്നത് പോലെ തോന്നി. അപായത്തിന്റെ ശബ്ദം മുഴക്കി പൊയ്ക്കൊണ്ടിരുന്ന ആ യാത്ര ഒടുവില്‍ എന്‍റെ വീട്ടുമുറ്റത്ത് അവസാനിക്കുകയാണ്. ഞാന്‍ അപ്പോഴും മയക്കത്തിലാണ്.നിലവിളികളോടെ എന്‍റെ കൊച്ചു വീട് എന്നെ വരവേല്‍ക്കുകയാണ്. എന്തോ വിശേഷം ഉള്ള മട്ടിലാണ്. എല്ലാരും ഇണ്ടല്ലോ. ശങ്കരേട്ടനും ചിറ്റയും സുമിത്രേച്ചിയും അപ്പൂസും മാളുവും അങ്ങനെ പലരും ഉണ്ടായിരുന്നു. മുന്‍പ് ചേച്ചിയുടെ വേളിയ്ക്കായിരുന്നു ഇങ്ങനെ ഒരു ഒത്തുകൂടല്‍….അന്ന് എന്ത് സന്തോഷായിരുന്നു എല്ലാര്‍ക്കും. കളിയും ചിരിയും പാട്ടുമൊക്കെയായി ഞങ്ങള്‍ കുട്ട്യോളെല്ലാം കൂടി ഒരു മേളമായിരുന്നു അന്ന്. പക്ഷേ ഇതിപ്പോ എന്താ ആര്‍ക്കും ഒരു സന്തോഷമില്ലാത്തെ..
പലരും കരയുന്നുണ്ടായിരുന്നു. ഞാന്‍ അമ്മയെ അവിടൊക്കെ നോക്കി. അമ്മയ്ക് ചുറ്റുമിരുന്ന് ഒരുപാട് പേര്‍ എന്തൊക്കെയോ പറയുന്നുണ്ട്. ചിലരെന്തോ കുടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷെ ലോകം മുഴുവനും ദാനമായി തന്നാലും തനിക്ക് നഷ്ടമായതിന് പകരമാവില്ല എന്ന മട്ടില്‍ എന്തൊക്കെയോ ഓര്‍ത്ത് കിടക്കുവായിരുന്നു അമ്മ. എല്ലാരും വരിവരിയായി എന്‍റെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു. പലരും മനസ്സില്ലാമനസ്സോടെ എന്‍റെ മുഖത്തേയ്ക് നോക്കി. ഇതെന്താ ആരും എന്നെ നോക്കി ചിരിക്കാത്തത്?? ആര്‍ക്കും എന്നെ അറിയില്ലേ? എനിക്കൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. എന്തായാലും എല്ലാരെയും കാണല്ലോ ഇന്ന്‍………., പറഞ്ഞു തീര്‍ന്നില്ല. ദേ വരുന്നു എന്റെ കൂട്ടുകാര്‍., എല്ലാരുമുണ്ട്. അവരെ കണ്ട പാടെ ചാടി എഴുന്നേല്‍ക്കാന്‍ തോന്നി. പക്ഷെ യമന്റെ നീരാളി പിടിത്തം പോലെ എന്തോ എന്നെ കീഴ്പ്പെടുത്തിയിരിക്കുന്നതായി തോന്നി.
എന്നെ എന്തിനാ ഈ തുണി കൊണ്ട് മൂടിയിരിക്കുന്നെ? ഞാന്‍ അവരോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. പക്ഷെ അതാര്‍ക്കും കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന് എനിക്ക് മനസ്സിലായി. അപ്പൂസ് ഒരു ബലൂണും കൊണ്ട് നടക്കുന്നുണ്ടായിരുന്നു. അവന്‍ അത് വീര്‍പ്പിച്ച് കിട്ടാന്‍ വേണ്ടി എന്റെ അടുത്ത് വന്നു. അവന്റെ ഭാഷയില്‍ അവനെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാന്‍ ആ ബലൂണിനായി കൈനീട്ടി. എനിക്ക് അത് പിടിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. തെന്നി മാറുന്നത് പോലെ. ഒടുവില്‍ അവനെന്നെ കൂടുതല്‍ സ്നേഹിക്കാന്‍ വരുന്നത് കണ്ട് ചിറ്റ അവനെ എടുത്തു കൊണ്ട് പോയി. എന്താണെന്നറിയില്ല, എനിക്ക് അന്നേരം വല്ലാത്തൊരു സങ്കടം പോലെ. അപ്പൂസിനെന്നും ബലൂണ്‍ വീര്‍പ്പിച്ച് കൊടുക്കുന്നട് ഞാനായിരുന്നല്ലോ. ഇപ്പോ അതിനു കഴിയാതെ വന്നപ്പോള്‍ എന്തോ ഉണ്ടായത് പോലെ എനിക്ക് തോന്നി. അതേ എനിക്കെന്തോ സംഭവിച്ചിരിക്കുന്നു.ഞാനിപ്പോള്‍ ഉറങ്ങുകയാണ്.
ഇന്ന്‍ ഞാന്‍ ഈ ലോകത്തില്ല. മരണം എന്നെ കീഴടക്കിയിരിക്കുന്നു. എന്റെ ഹൃദയം നിശ്ചലമാണ്. വെള്ളതുണി കൊണ്ട് എന്നെ മൂടിയിരിക്കുകയാണ്. എല്ലാരും ഇന്നൊരുമിച്ച് കൂടിയത് എനിക്ക് യാത്ര പറയാനാണ്.ഞാനിപ്പോള്‍ തേജസ്സും ഓജസ്സും നഷ്ടപ്പെട്ട വെറുമൊരു മാംസക്കഷ്ണം മാത്രമാണ്. ഓരോരുത്തരായി വന്നു പോയിക്കൊണ്ടിരുന്നു. നന്നാവാന്‍ വേണ്ടിയാണെങ്കിലും ചൂരല്‍ കഷായം കൊണ്ട് എന്നെ ഒരുപാട് വേദനിപ്പിച്ചിടുള്ള ഗോപി മാഷ്. നടക്കാനാവില്ലെങ്കിലും വേച്ച് വേച്ച് എനിക്ക് യാത്ര പറയാന്‍ വന്ന തെക്കേലെ പാറുത്തളള.ഷാരത്തെ നാരായണിയേച്ചി. അങ്ങനെ പലരും വന്നു പോയി. കാണുമ്പോഴൊക്കെ അല്പം ഗര്‍വ്വോടെയാണെങ്കിലും വാലാട്ടി സ്നേഹം കാണിക്കാറുണ്ടായിരുന്ന മേനോന്‍ അങ്കിള്‍ന്റെ സ്വന്തം കൈസര്‍…,അവനും വന്നിരുന്നു. മിണ്ടാപ്രാണി ആയിട്ടും അവനെന്റെ യാത്രയയപ്പ് എങ്ങനെ അറിഞ്ഞോ ആവോ. ആശ്ചര്യം തന്നെ..
അങ്ങനെ ആ യാത്രയയപ്പ് ചടങ്ങ് അതിന്റെ അവസാന നിമിഷങ്ങളിലേയ്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ ആരെയോ തിരയുന്നുണ്ടായിരുന്നു. ഇല്ല. വന്നിട്ടില്ല. അവള്‍ മാത്രം വന്നിട്ടില്ല. എന്നെ കാണേണ്ടന്ന് കരുതിയിട്ടുണ്ടാവോ. അതോ എന്നെ ഇങ്ങനെ കാണാന്‍ കഴിയാഞ്ഞിട്ടാകുവോ..ആവോ.. എനിക്ക് അറിയില്ല്യ. പക്ഷെ അവസാനമായി അവളെ ഒന്ന്‍ കാണണമെന്ന്‍ നല്ല മോഹമുണ്ടായിരുന്നു. അല്ല, ഇനിയെന്റെ യാത്രയയപ്പ് അറിഞ്ഞിട്ടുണ്ടാവില്ലെ?? അങ്ങനെ ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങള്‍ മനസ്സിലൂടെ കടന്നു പോയി….
എന്നെ കൊണ്ട് പോകാനുള്ള സമയം അടുത്ത് കൊണ്ടിരുന്നു. അവരെന്നെ കുളിപ്പിക്കാന്‍ പോകുയാണെന്ന് തോന്നുന്നു. തറവാട്ടു കുളത്തില്‍ മീനുകളെ ഓടിച്ചു ആടിത്തിമിര്‍ത്ത് നീന്തി രസിച്ച ആ നാളുകള്‍ ഞാനോര്‍ത്തു . ഇതിപ്പോ എള്ളെണ്ണയും തുളസിയും ചന്ദനവും ഒക്കെയായി ഒരു പ്രത്യേക തരം കുളിയാണല്ലോ…
അങ്ങനെ കുളി കഴിഞ്ഞു. എന്നെ അവര്‍ ഒരീര്‍പ്പമുള്ള തുണിയില്‍ പൊതിഞ്ഞു. കാണാന്‍ ഒട്ടുമിഷ്ടമില്ലാത്ത കാഴ്ചയാണെങ്കിലും എനിക്ക് പണ്ട് അത് പല തവണ കാണേണ്ടി വന്നീടുണ്ട്. പക്ഷെ ഇത്ര വേഗം ഞാനും അത് പോലെയാകുമെന്ന് കരുതിയിരുന്നില്ല. എല്ലാരും ചേര്‍ന്ന് എന്നെ എടുത്തു കൊണ്ട് പോയി. പ്രാര്‍ഥന മന്ത്രങ്ങള്‍ എങ്ങും മുഴങ്ങി. കൂടെ അപശകുനം പോലെ നിലവിളികളും. കൈസര്‍ അസാധാരണമായി എന്തോ ശബ്ദമുണ്ടാക്കി. ചിലപ്പോള്‍എനിക്ക് യാത്ര പറഞ്ഞതാകും. കണ്‍മറയുന്നത് വരേ ഞാനെന്റെ കൊച്ചു വീട്ടിലേയ്ക്ക് നോക്കുന്നുണ്ടായിരുന്നു. ഒരു പുതിയ കോള്‍ ഒത്തുലോ എന്ന മട്ടില്‍ ഒരു കറുമ്പന്‍ ബലിക്കാക്ക എന്റെ യാത്രയിലേക്ക് ഒളിഞ്ഞു നോക്കി. പിന്നീട് എന്റെ കാഴ്ചകളില്‍ നിന്ന്‍ എല്ലാം മറഞ്ഞു. എനിക്കെന്തോക്കെയോ സംഭവിക്കുന്ന പോലെ. ഞാനെവിടെയോ എത്തപ്പെട്ടിരിക്കുന്നു. ഈശ്വരന്റെ കോടതിയാകും.. അല്ലേ..
പിന്നീടുള്ളതൊന്നും ഓര്‍ക്കന്‍ എനിക്ക് കഴിയുന്നില്ല.. ഒരു നക്ഷത്രമായി വന്ന്‍ നിങ്ങളോടിതൊക്കെ പറയാന്‍ കഴിഞ്ഞത് തന്നെ എന്‍റെ ഒരു ഭാഗ്യമല്ലെ.. അപ്പോ ഞാന്‍ പൊയ്ക്കൊട്ടെ.. പോകാന്‍ സമയമായി.. ഇനി നാളെ രാത്രി കാണാം.. എന്ന്‍ നിങ്ങളുടെ സ്വന്തം പരേതന്‍…..

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...