24 Jan 2013

ഒഴുകിക്കൊണ്ടിരിക്കുന്ന പുഴ

  പി സുരേഷ്

 സച്ചിദാനന്ദന്റെ കവിതകളെപ്പറ്റി ഒരു വിചാരം




കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡുനേടിയ സച്ചിദാനന്ദന്റെ മറന്നുവെച്ച വസ്തുക്കള്‍ എന്ന കവിതാസമാഹാരത്തെ ആസ്പദമാക്കി ചില വിചാരങ്ങള്‍)))))) )
ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയാണ് സച്ചിദാനന്ദന്റെ കവിത.വൈവിധ്യമാര്‍ന്ന ഭൂഭാഗങ്ങളിലെ ധാതുലവണങ്ങളും നീരുറവകളും സ്വാംശീകരിച്ചുകൊണ്ട് അത് ഒഴുകിക്കൊണ്ടേയിരിക്കുന്നു. അതെന്നും ഒരേ പുഴയായിരുന്നില്ല. കാലങ്ങളിലൂടെ ഒഴുകുമ്പോള്‍ വ്യത്യസ്ത പുഴയായി മാറുന്നു അത്.അപാരമായ കാവ്യസംസ്‌കാരത്തില്‍ നിന്ന് ഉറവകള്‍ സ്വീകരിക്കുന്ന ആ നദി പുതുവഴികളെ ആര്‍ദ്രമാക്കിക്കൊണ്ടേയിരിക്കുന്നു. പുതുകവികള്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി സച്ചിദാന്ദനാണ്!. സച്ചിദാനന്ദനെ നിഷേധിച്ചുകൊണ്ടും സച്ചിദാനന്ദനില്‍നിന്ന് വിമുക്തിനേടിക്കൊണ്ടുമല്ലാതെ പുതുകവികള്‍ക്ക് സ്വയം അടയാളപ്പെടുത്താന്‍ കഴിയാത്ത വിധം ബഹുരൂപിയായ സച്ചിദാനന്ദകവിത വികസിച്ചുനില്‍ക്കുന്നു.
കാലം മുഖം നോക്കുന്ന കണ്ണാടിയാണ് സച്ചിദാനന്ദന്റെ കവിത.അറുപതുകളില്‍ തുടങ്ങി നാലര പതിറ്റാണ്ടിനു ശേഷവും നിത്യനൂതനമായിരിക്കുവാന്‍തക്കവിധം പരീക്ഷണാത്മകവും നവീകരണക്ഷമവുമാണ് സച്ചിദാനന്ദന്റെ കവിതകള്‍. ഓരോ കാലത്തോടും ക്രിയാത്മകമായി സംവദിക്കുവാനുള്ള ശേഷിയാണ് ആ കവിതകളെ എന്നും പുതുക്കിക്കൊണ്ടിരിക്കുന്നത്. സച്ചിദാനന്ദന്‍ 'പുതിയ' കവിതകള്‍ മാത്രമേ എഴുതാറുള്ളൂ.
കാലത്തിനു വെളിയില്‍
പച്ചക്കുതിര മൂച്ചുവിട്ടതു പോലുള്ള
വൃഥാജന്മമായി (ആട്ടിന്‍കാട്ടം)
അദ്ദേഹത്തിന്റെ കവിത മാറാത്തതും അതുകൊണ്ടാണ്.
പിന്നണിപ്പാട്ടുകാരുടെ കാല്പനികമസൃണതകളുടെ ഉപരിതലസ്പര്‍ശിയായ കാവ്യലാപങ്ങളില്‍നിന്ന് മലയാള കവിതയെ നിതാന്തജാഗ്രതയോടെ രക്ഷിച്ചെടുക്കുകയും അതിനെ ചരിത്രത്തോട് മുഖാമുഖം നിര്‍ത്തുകയും ചെയ്തത് സച്ചിദാനന്ദനാണ്. 'ഭൂമിയില്‍ സ്വാതന്ത്ര്യത്തിന്റെയും ആനന്ദത്തിന്റെയും സാധ്യതകള്‍' അന്വേഷിക്കുന്ന കവിതയാണ് അദ്ദേഹത്തിന്റെത്. ഒരേസമയം അത് അഭയവും പ്രവര്‍ത്തനവുമാകുന്നു. തേന്‍കൂടും മിഴാവും കടലും മുക്കുവനുമാകുന്നു(സത്യവാങ്മൂലം).'വാക്കുകളുടെ തെരുവില്‍ ഭിക്ഷയാചിച്ചു'നടക്കേണ്ട അവസ്ഥ ഒരിക്കലും സച്ചിദാനന്ദന്റെ കവിതക്ക് നേരിടേണ്ടിവന്നിട്ടില്ല. അഗാധമായ ചരിത്രബോധത്തില്‍നിന്നും പൊള്ളുന്ന വര്‍ത്തമാനത്തില്‍നിന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ ഉരുവംകൊള്ളുന്നത്.
'ഞാന്‍ നിന്ദിക്കപ്പെടുന്നവരുടെയും കഴുമരമേറ്റപ്പെടുന്നവരുടെയും
കൂടെ നിന്ന് അവസാനശ്വാസംവരെ
എന്റെ തുടുതുടുത്ത ആത്മാവിന്റെ വരികള്‍ കുറിച്ചിടും'
എന്ന വാക്കു പാലിക്കുവാന്‍ സച്ചിദാനന്ദന് ഇന്നുവരെ കഴിഞ്ഞിട്ടുമുണ്ട്. നീതി, സ്വാതന്ത്ര്യം,പ്രണയം,മരണം,പ്രകൃതി എന്നിവയാണ് തന്റെ കവിതയുടെ കേന്ദ്രപ്രമേയങ്ങള്‍ എന്ന് മറന്നുവെച്ച വസ്തുക്കളില്‍ അദ്ദേഹം എഴുതുന്നുണ്ട്. യഥാര്‍ത്ഥമനുഷ്യരുടെ രാഷ്ട്രീയമാണ് സച്ചിദാനന്ദന്റെ കവിത സംസാരിക്കുന്നത്. അരാഷ്ട്രീയതയെ അതെന്നും പുറത്തുനിര്‍ത്തിയിട്ടേയുള്ളൂ.രാഷ്ട്രീയം എന്ന കവിതയില്‍ അദ്ദേഹം എഴുതുന്നു:
'ചില ചായക്കടകളിലും
ചില യുവാക്കളുടെ കവിതയിലും
ഒരേ ബോര്‍ഡ്:'രാഷ്ട്രീയം പാടില്ല'
ഞാന്‍ ഇരുന്നും കിടന്നും തല കീഴായും അത് വായിച്ചദ്ഭുതം കൂറുന്നു,
'ആരുടെ രാഷ്ട്രീയം?'
കവിത കൃത്യവും സത്യസന്ധവുമായ രാഷ്ട്രീയജാഗ്രതയാണ് എന്ന് മുമ്പേ തിരിച്ചറിഞ്ഞ കവിയാണ് സച്ചിദാനന്ദന്‍. വളച്ചുകെട്ടലുകള്‍ക്കും ആഡംബരങ്ങള്‍ക്കും നേരമില്ലാത്ത ആ കവിതകള്‍ എല്ലാത്തരം സമഗ്രാധിപത്യങ്ങള്‍ക്കുമെതിരെ ചെറുത്തുനില്പിന്റെ കൊടിയുയര്‍ത്തി.ഫാസിസത്തിന്റെ പതിഞ്ഞ കാല്‍വെപ്പുകള്‍പോലും ആ കവിതകള്‍ പെട്ടെന്നു തൊട്ടറിഞ്ഞു. മാറിയ കാലത്ത് വിമോചനത്തിന്റെ ശോണസ്വപ്‌നങ്ങളില്‍ വിനാശത്തിന്റെ കറുപ്പ് പടരുന്നതിനെക്കുറിച്ച് സച്ചിദാനന്ദന്റെ കവിത ഉല്‍ക്കണ്ഠപ്പെടുന്നുണ്ട്. രാഷ്ട്രീയവും മതവും പകുത്തെടുത്ത ഫാസിസത്തിന്റെ അസഹിഷ്ണുത നിറഞ്ഞ ആധിപത്യത്തിന്റെ മുഖങ്ങള്‍ 'നാമെവിടെപ്പോകും പ്രിയപ്പെട്ടവരേ' എന്ന കവിതയില്‍ ആവിഷ്‌ക്കരിക്കപ്പെടുന്നു. ആത്മീയശൂന്യമായ മതവും ഇച്ഛാശൂന്യമായ രാഷ്ട്രീയവും ഈ സമാഹാരത്തിലെ കവിതകളില്‍ വിചാരണചെയ്യപ്പെടുന്നു.
എഴുപതുകളില്‍ തളിരണിഞ്ഞുനിന്ന പ്രതീക്ഷകള്‍ പുതിയ കെട്ടകാലത്ത് ചരിത്രനിരാസത്തിന്റെ അപഹാസ്യമായ വേഷങ്ങളണിയുന്നത് കവി കാണുന്നുണ്ട്.
'നാടകം കാണികള്‍ക്കു മുമ്പിലല്ല പിറകിലാണ്.
പോയരംഗത്തിലെ പ്രതിനായകന്‍ തന്നെ
ഈ രംഗത്തിലെ നായകന്‍
എല്ലാ കഥാപാത്രങ്ങള്‍ക്കുമുണ്ട് മുഖംമൂടി:
വെള്ള,പച്ച,മഞ്ഞ,ചുകപ്പുപോലും'
എന്ന് 'ഗുവേരാ നിനക്കെന്തു പറ്റി?' എന്ന കവിതയില്‍ കവിക്കു ചോദിക്കേണ്ടി വന്നത് കാപട്യത്തിന്റെ രാഷ്ട്രീയം അരങ്ങുഭരിക്കാന്‍ തുടങ്ങിയതിനാലാണ്.
എങ്കിലും കവിക്ക് പ്രത്യശ നശിച്ചിട്ടില്ല.അരങ്ങിലും അങ്ങാടിയിലും അബോധത്തിലും നയിക്കുന്ന പുതിയ യുദ്ധങ്ങളിലൂടെ ഒരു പക്ഷേ പുതിയൊരു കാലത്തിന്റെ അടയാളമാകാന്‍ ഗുവേരക്കു സാധിക്കുമെന്ന് കവി വിചാരിക്കുന്നുണ്ട്.
ജാഗ്രതയുടെയും തിരിച്ചറിവിന്റെയും വിചാരണയുടെയും കവിതകളാണ് മറന്നുവെച്ച വസ്തുക്കളിലേത്. 1981ല്‍ രചിച്ച വേനല്‍മഴയില്‍,
'ശവങ്ങളൊഴുകിനടക്കുന്ന ഒരു
പുഴപോലെയായിരുന്നിട്ടുണ്ട് എന്റെ ജീവിതം'
എന്ന് സച്ചിദാനന്ദന്‍ എഴുതിയിട്ടുണ്ട്. ദുരിതങ്ങളുടെ ആരുനിറഞ്ഞ ജീവിതത്തെ കവിതകൊണ്ട് അതിജീവിച്ചവനായിരുന്നു കവി.അസ്വസ്ഥമായിരിക്കുക എന്നതാണ് കവികളുടെ എക്കാലത്തെയും വിധി. സച്ചിദാനന്ദന്റെ കവിത ഒരു കാലത്തും സ്വസ്ഥമായിരുന്നിട്ടില്ല. അതെപ്പോഴും ക്ഷോഭിക്കുന്നവരുടെയും വേദനിക്കുന്നവരുടെയും കൂടെനിന്നു.
'ധൃതരാഷ്ട്രരുടെ ഭാഗമഭിനയിക്കാന്‍
എനിക്കു വയ്യാ; ആന്ധ്യമല്ല,
കാഴ്ച്ചയാണ് എന്റെ പ്രശ്‌നം'
എന്ന് സച്ചിദാനന്ദന്റെ കവിത ശങ്കയേതുമില്ലാതെ പ്രഖ്യാപിക്കുന്നു. വര്‍ത്തമാനത്തെ വിചാരണചെയ്യുന്ന ചോദ്യങ്ങളായി അദ്ദേഹത്തിന്റെ കവിത മാറുന്നു.
'നീതിയുടെ നദി വരണ്ടുപോകാത്ത ഒരു ലോകം
കിനാക്കണ്ട് ഹൃദയത്തില്‍ വെടിത്തുളയേറ്റുവാങ്ങിക്കൊണ്ട്' മരിക്കുന്ന കവികള്‍ക്കൊപ്പമാണ് ഈ കവി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...