24 Jan 2013

ചേരയുടെ കടി

ബോബന്‍ ജോസഫ് 

ഒരു ദിനമെന്നുടെ കുട്ടിക്കാലം
അമ്മവിളിച്ചത് കേള്‍ക്കാത്തൊരു ദിനം
പോയീ ഞാനോ തന്നിഷ്ടത്തില്‍
കുറ്റിക്കാട്ടില്‍ പടുവൃക്ഷത്തില്‍
കയറിയിരുന്നൊരു പാട്ടും പാടി
അമ്മെ കേള്‍ക്കാത്തതിനൊരു കൂലി
ഉടനെ കിട്ടി മറുപടിയായി
കണ്ണിന്നതിശയമാകും വിധമൊരു
ചേരത്തണ്ടന്‍ ഇഴയുന്നവിടെ
താഴെ കുറ്റിക്കാട്ടിലിരുന്നൊരു
വലിയൊരുചേര ഫണീന്ദ്രന്‍ പോലെ
"നിന്നെ ചുറ്റി വലിഞ്ഞു മുറുക്കി
വാല്‍തുമ്പൊന്നു ചെവിയില്‍ കുത്തും"
എന്നകണക്കിനു കയറുന്നവനും
ഞാനോ ഒന്നും അറിയാത്തവനായ്
മോഹന കവിതകളൊക്കെ പാടി
മായികലോക ചുഴിയില്‍ വീണു
സമയമതങ്ങു കൊഴിഞ്ഞത് ലേശം
അറിഞ്ഞൊരുനിമിഷം ഞെട്ടിയുണര്‍ന്നു
അമ്മെ ഓര്‍ത്ത്‌ തിരിയും നേരം
കൊമ്പില്‍ കൈയ്യങ്ങമരും നേരം
നോക്കൂ ഹാ ഒരു ചേരത്തണ്ടന്‍
കടിച്ചുവലിക്കുന്നയ്യോ കയ്യില്‍ !
"ഞാനൊരു കേമന്‍ ചെരത്തണ്ടന്‍
നിന്നെ ചുറ്റി വലിഞ്ഞു മുറുക്കി
വാല്‍തുമ്പൊന്നു ചെവിയില്‍ കുത്തും"
എന്നത് സത്യം ചേരകളെങ്കില്‍
എന്നാലിവിടോ കടി തന്നവനും !
പ്രാണനിലൊരുതരി ഭയവും വന്നത്
ഞാനറിയുന്നൊരു നിമിഷത്തില്‍ ഹോ
കുടഞ്ഞുകളഞ്ഞതു പൊയീടാനായ്
ചുറ്റി വലിഞ്ഞൊരു വൃക്ഷത്തില്‍ നി-
ന്നേറ്റം വേഗം പിടിവിട്ടവനോ
താഴത്തങ്ങിനെ വീഴുന്നത് ഞാന്‍
കണ്ടൊരു നേരം ആശ്വാസത്തില്‍ !
ചോരയൊലിച്ചൊരു കയ്യാലെ ഞാന്‍
എത്തിയനേരം വീട്ടു പറമ്പില്‍
കുട്ടികളാര്‍ത്ത് കളിക്കും നേരം
കുട്ടികളാവലി കണ്ട ക്ഷണത്തില്‍
അമ്മയുമോടീ എത്തീ തുണിയില്‍
കെട്ടിമുറുക്കിയ കയ്യാലെ അവര്‍
എന്നെനയിച്ചു വൈദ്യന്നരുകില്‍
കേട്ടവര്‍ കേട്ടവര്‍ അതിശയമൊടെ
ചോദ്യങ്ങള്‍ക്കൊരു വര്ഷം തന്നെ
"ചേരകള്‍ചുറ്റി വലിഞ്ഞു മുറുക്കും
കടിക്കില്ലവകള്‍ മനുഷ്യരെയൊന്നും
എങ്കിലുമെങ്ങിനെ കടി കൊണ്ടിവിടെ?
പിടിച്ചു കൊണ്ടിങ്ങു വരണ്ടെയവനെ?
ചേരയാണെന്നുറപ്പുണ്ടോ കുഞ്ഞേ?
വൈദ്യന്‍ ചോദിച്ചെന്നോടായി
അതെയെന്നുറപ്പു പറഞ്ഞൂ ഞാനും
ചേരക്ക് വിഷമില്ലെന്നറിയും ഞാനോ
പേടിയില്ലാതിരുന്നൊരു സമയം
കണ്ടതാ അമ്മതന്‍ അശ്രുകണങ്ങള്‍.
(ഇത് എന്റെ ജീവിതത്തില്‍ കുട്ടിക്കാലത്ത് നടന്ന സംഭവം തന്നെയാണ്)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...