24 Jan 2013

പ്രേതം ലേറ്റസ്റ്റ് വേര്‍ഷന്‍

നൌഫല്‍ 



ഇരുട്ടിന്റെ നിശബ്ദതയില്‍ കരിയിലകളെ ചവിട്ടിയരക്കുന്ന ശബ്ദത്തിനൊപ്പം നടന്നു നീങ്ങുന്ന നിഴല്‍രൂപം,.. വിറയ്ക്കുന്ന കൈകളുടെ ദിശ തേടി മുന്നിലേക്കും പിന്നിലേക്കും സഞ്ചരിക്കുന്ന തീനാളത്തിന്റെ മിന്നുന്ന പ്രകാശം അതിനൊപ്പം സഞ്ചരിച്ചു. ഒരു ആവശ്യവുമില്ലാതെ പട്ടികള്‍ എവിടെയോ ഓരിയിട്ടു. ചിറകടിക്കുന്ന ചീവീടുകളുടെ ശബ്ദം അവിടമാകെ മുഴങ്ങിക്കേട്ടു. കാവിനു മറുവശത്തുള്ള ഇടവഴിയിലൂടെ ആ രൂപം പൊളിഞ്ഞു വീഴാറായ ഇല്ലത്തിന്റെ മുന്നിലേക്ക്‌ പ്രവേശിച്ചു. നാശം പൂര്ന്നമാവാതെ നില്‍കുന്ന മതിലിനു മുന്നിലൂടെ ആ രൂപം നടന്നു നീങ്ങി. മതിലിന്റെ മറു വശത്ത് കാട് പിടിച്ചു കിടക്കുന്ന കിണറും അതിന്റെ മുന്നില്‍ ഭീമാകാരമായി തലയുയര്‍ത്തി നില്‍കുന്ന കരിമ്പനയും, രാമന്‍ നായരുടെ ഭയം ഇരട്ടിപ്പിച്ചു. കത്തിച്ചു പിടിച്ചിരിക്കുന്ന ചൂട്ടിന്റെ ബലത്തില്‍ അയാള്‍ പേടിയോടെ നടപ്പിന്റെ വേഗത കൂട്ടി.പിന്നില്‍ നിന്നാരോ പിന്തുടരുന്ന പോലെ തോന്നി ഇടയ്ക്കിടെ അയാള്‍ ചൂട്ടു പിന്നിലേക്ക്‌ വീശിയടിച്ചു. “അര്‍ജുനന്‍ ഭല്ഗുനന്‍ പാര്തന്‍…’ അയാളുടെ ചുണ്ടുകള്‍ ഇടതടവില്ലാതെ ഉരുവിട്ടു.
———————————
പനക്കാവ്മുറ്റത്തില്ലത്തിന്റെ മുന്നിലെ വഴിയിലൂടെ ഇപ്പോള്‍ ആരും പകല്‍ കൂടി നടക്കാറില്ല.തറവാട്ടിലുണ്ടായ ദുര്‍മരണങ്ങള്‍ പനക്കാവ്മുറ്റത്തില്ലത്തിന്റെ നാശത്തിനു കാരണമായി. മോക്ഷം കിട്ടാതെ അലയുന്ന പ്രേതങ്ങള്‍ നാടുകാരെ പേടിപ്പിക്കാന്‍ തുടങ്ങിയതോടെ അതിനു ചുറ്റും കാട് മൂടി ഭീകരത നിറഞ്ഞു നിന്നു. (അതെ ശരിക്കും ഭീകരാന്തരീക്ഷം ) .നാട്ടുകാരില്‍ പലരും പ്രേതത്തെ കണ്ടിട്ടുണ്ടത്രേ. എങ്കിലും മിസ്സ്‌ പ്രേതം ആരെയും ഉപദ്രവിച്ചിട്ടില്ല. (വെറുതെ ബോധം കെട്ടു കിടക്കുന്നതിനെയൊക്കെ എന്ത് ചെയ്യാനാ എന്ന് പ്രേതം വിചാരിചിട്ടാണോ എന്നറിയില്ല). അങ്ങനെ തറവാട്ടില്‍ നിന്നും പനയിലേക്ക് റൂം ചേഞ്ച്‌ കിട്ടി വെറുതെ ബോര്‍ അടിച്ചിരിക്കുന്ന പ്രേതങ്ങളുടെ ഇടയിലേക്കാണ് വെല്ലുവിളി പോലെ ചൂട്ടും കത്തിച്ചു രാമന്‍ നായര്‍ ചെല്ലുന്നത് .
ഇന്ന് ഞങ്ങള്‍ ഇയാളെ പേടിപ്പിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു ചാവും .. ഓ ഓര്‍ത്തപ്പോള്‍ തന്നെ ഒരു കുളിരും പിന്നൊരു തണുപ്പും . ഡീ ഇന്ന് ഏതു കോസ്റ്റൂം വേണം, നീലിയാന്റീടെതൊ അതോ വടയക്ഷിയുടെതോ. എന്ന കണ്ഫൂഷനില്‍ പ്രേതംസ് നിന്നൂ. അല്ലെങ്കില്‍ നമുക്ക് രക്ത രക്ഷസ് ചേച്ചീടെ കോസ്റ്റൂം ആയാലോ മിസ്സ്‌ പ്രേതം ചോദിച്ചു. വേണ്ട മോളെ പാവം കിളവന്‍ തട്ടിപ്പോകും പിന്നെ നാളെ നമ്മള്‍ ആരെ പേടിപ്പിക്കും . അങ്ങനെ പ്രേതം 2 വിന്റെ അഭിപ്രായം മാനിച്ച് , ആഗോള പ്രേത യൂണിഫോമായ വൈറ്റ് ആന്‍ഡ്‌ വൈറ്റില്‍ അവര്‍ രാമന്‍ നായര്ടെ മുന്നിലേക്ക്‌ അവതരിച്ചു. 32 + എക്സ്ട്രാ രണ്ടു കൊമ്പല്ലും കാട്ടി ഒരു ചിരിയങ്ങു വച്ച് കൊടുത്തു.
———————————
വിറച്ചു കൊണ്ടാണെങ്കിലും രാമന്‍ നായര്‍ കയിലിരുന്ന ചൂട്ടു ആഞ്ഞു വീശി. പെട്ടെന്ന് അന്തരീക്ഷമാകെ മാറിയ പോലെ.. പട്ടികളുടെ ഓരിയിടലും ചീവീടിന്റെ ശബ്ദവും കേള്‍ക്കാതെയായി. ഒരു നീണ്ട നിശബ്ദത അവിടെയാകെ പരന്നു. രാമന്‍ നായരുടെ പേടി ഇരട്ടിച്ചു പെട്ടെന്ന് തന്റെ ചുറ്റിനും വെള്ള പുക വന്നു നിറഞ്ഞു. നീണ്ട ഒരു പൊട്ടിച്ചിരിയോടെ വെള്ള വസ്ത്രമണിഞ്ഞ രണ്ടു രൂപം മുന്നില്‍ വന്നു അവരുടെ കോമ്പല്ല് തന്റെ നേര്‍ക്ക്‌ നീണ്ടു വരുന്നത് കണ്ടു. പിന്നെ തറയിലേക്കു മലര്‍ന്നടിച്ചു വീണു. പൊട്ടിച്ചിരികള്‍ പിന്നെയും അലയടിച്ചു. അത് മിസ്സ്‌ പ്രേതംസിന്റെ ദൗത്യം വിജയിച്ച ചിരിയായിരുന്നു.
അങ്ങനെ പ്രേതംസിന്റെ പബ്ലിസിറ്റി വല്ലാതെ ഉയര്‍ന്നു, അത് കാലം ആയിരത്തി തൊള്ളായിരത്തി അന്ന് . കാലം കടന്നു പോയി ഇനി ഇന്ന് , രാമന്‍ നായരുടെ കൊച്ചു മകന്‍ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു നാടിലേയ്ക്ക് വരുന്ന വഴി. സെയിം പ്ലയിസ് സെയിം ലോകേഷന്‍…. അവന്‍ ഫോണില്‍ അവന്റെ വാരിയെല്ലെന്നു കരുതുന്ന സാധനത്തിനോടു എന്തൊക്കെയോ പറഞ്ഞു കൊണ്ടാണ് വരുന്നത്.. അവകാശികളൊന്നും ഇല്ലാത്തതു കൊണ്ട് ഇന്നും ആ തറവാട് അത് പോലെ തന്നെ ഉണ്ട്. വീടെത്തുന്നതുവരെ തന്റെ വാരിയെല്ല്… സോറി മിസ്സ്‌ രാധികയ്ക്കു കുറച്ചു നല്ല വാക്ക് പറഞ്ഞു കൊടുക്കാമല്ലോ ( ശരിക്കും നല്ല വാക്ക് )എന്ന് കരുതിയാണ് രാജുമോന്‍ ഈ പ്രേതാലയത്തിനു മുന്നിലൂടെ നടക്കാമെന്ന് വച്ചത്.
നീയെവിടെയായെഡാ ചക്കരെ?.
ശരിക്കും പറഞ്ഞാല്‍ ഞാനിപ്പോള്‍ ഒരു പ്രേതാലയത്തിനു മുന്നിലാണെടാ കുട്ടാ..
വാട്ട്‌ ? പ്രേതാലയം .. ?
അതെ.. മീന്‍സ്‌ ഈ ഗോസ്റ്റ് ഒക്കെ ഉള്ള…
ഓ really … സൂപ്പര്‍…
അങ്ങനെ രാധികയ്ക്കു രാജുമോന്‍ പ്രേതാലയത്തിന്റെ സ്റ്റോറി ഫുള്‍ സസ്പെന്‍സ് ഇട്ടു പറഞ്ഞു കൊടുത്തു.

———————————
ബോര്‍ അടിച്ചു റ്റയെഡ് ആയിക്കിടക്കുന്ന പ്രേതം 2വിന്റെ മുന്നില്‍ ഒരുത്തനെ കിട്ടിയിട്ടുണ്ടെന്ന സന്തോഷവുമായി മിസ്സ്‌ പ്രേതം ഓടി വന്നു. കം ഓണ്‍ മിഷന്‍ പിന്നേം തുടങ്ങാം … തണ്ടും തടീം ഉള്ള ഒരു യുവാവ്‌ വരുന്ന കണ്ടപ്പോഴേ പ്രേതം 2 പറഞ്ഞു . വേണ്ടടീ ഇവന്മാരെയൊന്നും വിശ്വസിക്കാന്‍ പറ്റില്ല പ്രേതമാണെന്നൊന്നും ഇവന്മാര്‍ നോക്കില്ല.. വെറുതെ നാണം കെടാന്‍ നില്‍ക്കണ്ട.. അങ്ങനെ പറയരുത് ഇത് ഞാന്‍ ഒറ്റയ്ക്ക് ഇത് ഡീല്‍ ചെയ്തോളാം. പ്രേതം 2 വേണ്ടാന്നു പറഞ്ഞെങ്കിലും അവള് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല . വര്‍ക്ക്‌ ഡ്രെസ്സില്‍ മിസ്സ്‌ പ്രേതം റെഡി ആയി വന്നു. എക്സ്ട്രാ എഫക്റ്റ്‌ ആയ പുക, സോങ് വിത്ത്‌ എക്കോ & അട്ടഹാസം എല്ലാം അഡ്ജസ്റ്റ് ചെയ്തു.രാജു മോന്റെ മുന്നിലേയ്ക്ക്…

———————————
അങ്ങനെ രാധികയ്ക്ക് സ്റ്റോറി പറഞ്ഞു കൊടുത്തു നടക്കുമ്പോഴാണ് രാജുമോന്റെ മുന്നില്‍ വെള്ളപുകയും സൌണ്ട് എഫെക്ടും നിറഞ്ഞത്‌.. ചക്കരെ ഒന്ന് കട്ട് ചെയ്തെ ഞാന്‍ വിളിക്കാം എന്ന് പറഞ്ഞു അവന്‍ ഫോണ്‍ കട്ട് ചെയതു. ചുറ്റിനും നിറയുന്ന പൊട്ടിച്ചിരിയോടെ കൂര്‍ത്തദംഷ്ട്രകളുമായി ഒരു സ്ത്രീ രൂപം അവനു മുന്നില്‍ പ്രത്യക്ഷപെട്ടു ആദ്യം അവനൊന്നു അമ്പരന്നെങ്കിലും പിന്നെ അദ്ഭുതത്തോടെ നോക്കി.
അവള്‍ അവന്റെ മുന്നിലേക്ക്‌ നിന്ന് കൂര്‍ത്ത പല്ലുകള്‍ കാട്ടി ചിരിച്ചു.
പെട്ടെന്ന് അവന്‍ WOW… fantastic എന്ന് പറഞ്ഞു കൊണ്ട് അവളുടെ അടുത്തേയ്ക്ക് നിന്നു . മിസ്സ്‌ പ്രേതം ഒന്നു പതറിയെങ്കിലും അവള്‍ സൌണ്ട് എഫ്ഫെച്ടിന്റെ വോളിയം കൂട്ടി നോക്കി. ഒരു രക്ഷയും ഇല്ല അവന്‍ മൊബൈലില്‍ പടമെടുക്കുന്ന തിരക്കിലായിരുന്നു, മിസ്സ്‌ പ്രേതത്തിന്റെ ആവേശം എല്ലാം ചോര്‍ന്നു. ചേച്ചി ഒരു മിനിറ്റ് നിന്നെ നമുക്കൊരുമിചൊരു ഫോട്ടോ എടുക്കാം അവന്‍ അവളോട്‌ ചേര്‍ന്ന് നിന്നു.. അവള്‍ അവളുടെ എക്സ്ട്രാ പവര്‍ ഒകെ മറന്നു .. അവസാനം എസ്കേപ്പ് എന്ന മന്ത്രം അവളുടെ ഉള്ളില്‍ നിന്നും മുഴങ്ങി..

അവസാന ശ്രമം എന്ന വണ്ണം അവള്‍ എഫ്ഫക്റ്റ്‌ മാറ്റിപിടിച്ചു അട്ടഹാസം പുരതെട്ത് നോക്കി നോക്കി അതും ഏറ്റില്ല. പ്രേതമാണെങ്കിലും അവള്‍ അടവ് No:19 പുറത്തെടുത്തു, തിരിഞ്ഞു ഓടാന്‍ തുടങ്ങിയപോള്‍ അവന്‍ അവളുടെ തോളില്‍ പിടിച്ചു. സാരി ഊര്‍ന് താഴെ വീണു. ഉള്ള സാരിയും വാരിപ്പിടിച്ചു ഓടുന്നതിനിടയില്‍ അവള്‍ അന്തരീക്ഷത്തില്‍ ആ വാക്കുകള്‍ മുഴങ്ങിക്കേട്ടു .
“ ചേച്ചി പേര് പറഞ്ഞാല്‍ ഞാന്‍ ഈ ഫോട്ടോ ഫേസ്ബുകില്‍ ടാഗ് ചെയ്തേയ്ക്കാം… ”

അതു കൂടി കേട്ടപ്പോള്‍ ബോധം കെടണമെന്നു മിസ്സ്‌ പ്രേതത്തിനു തോന്നിയെങ്കിലും
റൂള്‍സ് ആന്‍ഡ്‌ റെഗുലേഷന്‍സ് ഓഫ് പ്രേതംസ് അനുവദിക്കാത്തത് കൊണ്ട് ചെയ്തില്ല.. സാരിയും വാരിപ്പിടിച്ചു വരുന്ന മിസ്സ്‌ പ്രേതത്തെ കണ്ട പ്രേതം 2 ഹെന്റെ draaacullllley എന്ന് വിളിച്ചു ബോധം കെട്ടത് ഇപ്പോളും ആഗോള പ്രേതകോടതിയില്‍ വിചാരണയിലാണ്..

(ഇതിലെ കഥയും കഥാപാത്രങ്ങളൂമായി ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ഏതെങ്കിലും പ്രേതങ്ങള്‍ക്കു സാമ്യമുണ്ടെങ്കില്‍ അതിനു ഞാന്‍ ഉത്തരവാദി അല്ല . വെറുതെ വന്നു എന്നെ പഞ്ഞിക്കിടരുതെന്നു അപേക്ഷിക്കുന്നു.)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...