24 Jan 2013

പിന്‍ഗാമി

രജീഷ് പാലവിള


'പഴമ തുലയട്ടെ!വഴിമാറുക സഖേ!'; പുലമ്പിപ്പുതുകാലം ക്രൂരമായി ചിരിക്കുന്നു !!
അശരീരിയില്‍തെല്ലു ഭ്രമിച്ചിട്ടല്‍പ്പനേരം 
അവിടാവഴിയിലേ,ക്കാമന്ദം നടന്നു ഞാന്‍ .
"താളവും സംഗീതവും ഭാവവും പദജ്ഞാന-
ശീലവും കൂടാതാര്‍ക്കു,മെഴുതാം;സൗജന്യങ്ങള്‍ "
അവിടാ,ക്കവാടത്തില്‍ പരസ്യവാചകങ്ങള്‍ ;
നടുക്കം കൂടാതെ ഞാന്‍ നടന്നു ,സവിസ്മയം .

തിരക്കാണവിടെങ്ങും!നിരത്തില്‍ ചെറുപ്പക്കാര്‍
തലയും കുത്തിനില്‍ക്കും കാഴ്ചകള്‍ ഭയാനകം !!

രചനാവൈകൃതങ്ങള്‍ ശൈലിയാ,യാഘോഷിച്ചും
പരപീഡനംചെയ്തും  പലരും വിയര്‍ക്കുന്നു!!

കവിതയ്ക്കൊരേമുഖം!വിരസ,മൊരേ ശബ്ദം !
പുതുമയിതാണെന്നോ ?!,തിരികെ നടന്നുഞാന്‍ !!

പദ്യമാകണം കാവ്യമെന്നല്ലെന്‍ പരാമര്‍ശം ,
പഴമയോടെനിക്കി,ല്ലന്ധമാം വിധേയത്വം !

പ്രതിഭാധനരായ പൂര്‍വ്വികര്‍ വിളങ്ങുന്ന
സുകൃതസന്നിധിയില്‍ ദൂരമുണ്ടതും സത്യം .

അവിടാഗോപുരത്തിന്‍ അരികിലെത്താന്‍പോലും
ധീരതവരാന്‍മാത്രം  പാകമാ,യിട്ടില്ലിവന്‍ !!

എങ്കിലും അഭിമാനം ,എനിക്കാപാരമ്പര്യ -
കണ്ണിയില്‍ വിലയിക്കാ,നത്രതന്നഹങ്കാരം  !!

കേവലാനുകരണ,മല്ലെന്റെ കാവ്യനാദം,
മാനവികതയ്ക്കായ്‌ നീട്ടിയ തിരിനാളം !

അരങ്ങിലല്ലെന്‍ സ്ഥാനം !കാണികള്‍ക്കിടയില്‍ ഞാന്‍
നുറുങ്ങു വെട്ടവുമായ്‌ പറന്നുനടക്കുന്നു !!

'പറയാനുള്ളതെല്ലാം തുറന്നങ്ങെഴുതണം';
പഴയപിടിവാശി മൂഢമെന്നറിയവേ ..

കവിത കുറുകുന്നു !മണ്ണിലെ,ന്നസ്തിത്വത്തിന്‍
കണ്ണികള്‍ 
തെളിയുന്നു ,കണ്ണുകള്‍ നനയുന്നു !

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...