23 Feb 2013

കർഷകക്കൂട്ടായ്മകളുടെ വിജയത്തിന്‌ പദ്ധതികളുടെ കൺവേർജൻസ്‌


ടി.കെ.ജോസ്‌ ഐ എ എസ് 
ചെയര്‍മാന്‍, നാളികേര വികസന ബോര്‍ഡ് 

ഒരു വർഷത്തെ ആലസ്യത്തിൽ നിന്നും നാളികേര വില അൽപ്പം ഉണർവ്വ്വ്‌ കാണിച്ച്‌ തുടങ്ങിയിരിക്കുന്നു. നമ്മുടെ കൂട്ടായ പ്രവർത്തനവും ജനപ്രതിനിധികളുടെ പാർലമന്റിലെ ഇടപെടലുമൊക്കെ വിലയിലെ ഉണർവ്വിന്‌ സഹായകരമായിട്ടുണ്ട്‌. ഇത്തരത്തിലുള്ള പ്രവർത്തനം നാളികേരത്തിന്‌ വിലസ്ഥിരത നേടുന്നതിനും ആവശ്യമുണ്ട്‌. തന്നെയുമല്ല മെച്ചപ്പെട്ട താങ്ങുവില കൂടിയുണ്ടെങ്കിലേ, വിലയിലെ ഉണർവ്വ്വ്‌ നിലനിർത്താനാവുകയുള്ളൂ. ഈ വർഷത്തെ കൊപ്രസംഭരണത്തിന്‌ ഫെഡറേഷനുകളെ സംസ്ഥാനതല നോഡൽ ഏജൻസിയാക്കി മാറ്റുന്നതിനും നമുക്ക്‌ പരിശ്രമിക്കേണ്ടതുണ്ട്‌.
ഒരു കേരവൃക്ഷത്തിന്‌ സൂര്യപ്രകാശവും ജലവും കാർബൺ ഡയോക്സൈഡും ഓലകളിലെ ക്ലോറോഫിലും കൂടിച്ചേരുമ്പോഴാണ്‌ പ്രകാശസംശ്ലേഷണം വഴി ഊർജ്ജം സംഭരിക്കാനും ഭക്ഷണമുത്പാദിപ്പിക്കാനും കഴിയുന്നത്‌. വേരുപടലങ്ങൾ, ജലവും മൂലകങ്ങളും ആഗിരണം ചെയ്ത്‌ തടിയിലും ഓലകളിലുമെല്ലാം എത്തിച്ചെങ്കിൽ മാത്രമേ ശരിയായ വിളവുണ്ടാകൂ. മണ്ണിലെ ജലാംശവും, അമ്ല-ക്ഷാര നിലയും സൂക്ഷ്മ മൂലകങ്ങളും വളംപോലെ തന്നെ പ്രധാനമാണ്‌. ഇങ്ങനെ വിവിധ ഘടകങ്ങളുടെ ഉചിതമായൊരു സംയോജനം വഴിയാണ്‌ അചേതനമായ വസ്തുക്കളിൽ നിന്നും ഒരു കേരവൃക്ഷത്തിന്‌ ഇളനീരും നാളികേരവും ഉത്പാദിപ്പിക്കുവാൻ കഴിയുന്നത്‌. കർഷകരുടെ പ്രവർത്തനവിജയത്തിനും ഇത്തരത്തിലൊരു കൂട്ടായ്മ ആവശ്യമാണ്‌. വിവിധ ഘടകങ്ങൾ, യഥാസമയത്ത്‌ വേണ്ടരീതിയിൽ ഒരുമിച്ച്‌ ചേർത്ത്‌ ആ ഘടകങ്ങളുടെ ആകെത്തുകയേക്കാൾ റിസൾട്ടുണ്ടാക്കുന്നതിനെയാണ്‌ കൺവേർജൻസ്‌ എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌.
കാർഷിക മേഖലയിൽ പദ്ധതികളില്ലാത്തതിനാലോ, സാങ്കേതികവിദ്യയില്ലാത്തതിനാലോ, പദ്ധതികൾക്കാവശ്യമായ വിഹിതം ഇല്ലാത്തതിനാലോ അല്ല പലപ്പോഴും ഇച്ഛിക്കുന്ന രീതിയിലുള്ള ഫലമുളവാകാതെ പോകുന്നത്‌. 


നല്ല വെയിലത്ത്‌ ഒരുകഷണം പഞ്ഞി വെച്ചാൽ അതിന്‌ തീ പിടിക്കില്ല. എന്നാൽ ഒരു കോൺവെക്സ്‌ ലെൻസ്‌ ഉപയോഗിച്ച്‌  പ്രകാശരശ്മികളെ ആ പഞ്ഞിക്കഷണത്തിലേക്ക്‌ കേന്ദ്രീകരിച്ചാലോ? നിമിഷങ്ങൾക്കകം തീജ്വാലയുണ്ടാകുന്നത്‌ കാണാം. ചിതറിപ്പൊയ്ക്കോണ്ടിരിക്കുന്ന പ്രകാശരശ്മികളെ ഉചിതമായ ലെൻസ്‌ ഉപയോഗിച്ച്‌ ഫോക്കസ്‌ ചെയ്യുമ്പോൾ അവയുടെ കേന്ദ്രീകരണം വഴി താപനില ഉയരുന്നതിനും അഗ്നി ജ്വലിപ്പിക്കുന്നതിനും കഴിയും. വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും സ്ഥാപനങ്ങളുടേയും പ്രവർത്തനങ്ങളും സൂര്യരശ്മികൾ പോലെ സമാന്തരമായി നടത്തിക്കൊണ്ടിരിക്കുകയാണ്‌. എന്നാൽ ഉചിതമായ രീതിയിൽ ഈ പ്രവർത്തനങ്ങൾക്ക്‌ ഫലം കണ്ടെത്താൻ കഴിയുന്നുണ്ടോ? സംശയിക്കേണ്ട; ഇല്ല എന്നു തന്നെയാണ്‌ ഉത്തരം. നാളികേര കർഷകർക്കുള്ള പദ്ധതികളിലെങ്കിലും സമാന്തരമായി പൊയ്ക്കൊണ്ടിരിക്കുന്ന സൂര്യപ്രകാശ രശ്മികളെപ്പോലെ നടപ്പാക്കുന്ന പദ്ധതികളെ  ഉചിതമായ തലത്തിൽ ഫോക്കസ്‌ ചെയ്യിക്കാൻ കഴിഞ്ഞാലോ? മെച്ചപ്പെട്ട പ്രവർത്തന വിജയം നമുക്ക്‌ നേടാനാവുമെന്നതിൽ സംശയമുണ്ടോ?
ഏതു തലത്തിലാണ്‌ ഇത്തരം പ്രവർത്തനങ്ങളെ കൂട്ടിയോജിപ്പിക്കാൻ കഴിയുക? ഇതിനുള്ള ഉത്തരം കർഷക കൂട്ടായ്മകൾ എന്നു തന്നെയാണ്‌. ഇപ്പോൾ സിപിഎസുകളും ഫെഡറേഷനുകളും ധാരാളമായി രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്‌; കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും. കേരളത്തിൽ സിപിഎസുകളുടെ എണ്ണം 1900വും ഫെഡറേഷനുകൾ 60 ഉം ആയിക്കഴിഞ്ഞു. കർഷകകൂട്ടായ്മകളെ കേന്ദ്രബിന്ദുവാക്കിക്കൊണ്ട്‌ വിവിധ ഏജൻസികളുടേയും വകുപ്പുകളുടേയും കേരകൃഷിക്കായുള്ള പദ്ധതികൾ ഒരുമിച്ച്‌ നടപ്പാക്കുന്നതിനാണ്‌ ഇനി ശ്രദ്ധവെയ്ക്കേണ്ടത്‌. കേരളത്തിലെ കേരകർഷകർക്കായി സംസ്ഥാന കൃഷിവകുപ്പിന്റേയും ഹോർട്ടികൾച്ചർ മിഷൻ, വിഎഫ്പിസികെ, എച്ച്പിഡി കോർപറേഷൻ, എസ്‌എഫ്‌ഏശി, ആത്മ എന്നീ ഏജൻസികളുടേയും ഏതെല്ലാം പദ്ധതികൾ നമുക്ക്‌ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന്‌ സിപിഎസുകളും ഫെഡറേഷനുകളും ചിന്തിക്കേണ്ടതുണ്ട്‌. അതുപോലെത്തന്നെയാണ്‌ ആർകെവിവൈ, എൻആർഎൽഎം തുടങ്ങിയ കേന്ദ്രാവിഷ്കൃത കാർഷിക പദ്ധതികളും. ഇടവിളക്കൃഷിക്കായി കാഷ്യൂ-കൊക്കോ ഡയറക്ടറേറ്റ്‌, സ്പൈസസ്‌ ബോർഡ്‌ തുടങ്ങിയ സ്ഥാപനങ്ങളുടെ പദ്ധതികൾ ഉപയോഗപ്പെടുത്തുവാൻ കഴിയില്ലേ? കയർബോർഡിന്റെ വിവിധ സ്കീമുകൾ തൊണ്ടുസംഭരണത്തിനും, ഡീ ഫൈബറിംഗ്‌ യൂണിറ്റുകൾക്കും പ്രയോജനപ്പെടുത്താനുള്ള സാദ്ധ്യതകൾ ആരായണം. ഭക്ഷ്യ-സംസ്ക്കരണ മന്ത്രാലയത്തിന്റേയും നാഷണൽ ഹോർട്ടികൾച്ചർ ബോർഡിന്റേയും സ്കീമുകളും കർഷക കൂട്ടായ്മകൾ വഴി പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്‌.


എങ്ങനെയാണ്‌ മേൽപ്പറഞ്ഞ വകുപ്പുകളുടേയും ഏജൻസികളുടേയും പദ്ധതികൾ കേരകർഷകർക്കായി പ്രയോജനപ്പെടുത്തുക? ആദ്യമായി ഇക്കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ അറിവുണ്ടാകണം. ഈ ലക്കം മാസിക കൺവേർജൻസ്‌ സ്പേഷ്യലായി പ്രസിദ്ധീകരിക്കുന്നത്‌ ഇക്കാര്യം മനസ്സിൽകണ്ടാണ്‌. ഈ ലക്കത്തിലും വരും ലക്കങ്ങളിലുമായി മേൽസൂചിപ്പിച്ച ഏജൻസികളെപ്പറ്റിയുള്ള വിവരങ്ങളും അവരുടെ പദ്ധതികളും, അവയിൽ കേരകർഷകർക്ക്‌ പ്രയോജനപ്പെടുത്താവുന്നവയെപ്പറ
റിയുള്ള വിവരങ്ങളും കർഷകർക്കും കർഷകകൂട്ടായ്മകൾക്കും നൽകിത്തുടങ്ങുകയാണ്‌. ഇവ വായിച്ച്‌ മനസ്സിലാക്കി വ്യക്തമായ അവബോധം സൃഷ്ടിക്കലാണ്‌ അടുത്ത പടി. സാക്ഷരതയിൽ ഒന്നാം സ്ഥാനത്താണെങ്കിലും വ്യക്തമായ അറിവുകൾ പല വിഷയങ്ങളെക്കുറിച്ച്‌ നാം വളർത്തിയെടുക്കേണ്ടതുണ്ട്‌. ഈ ഏജൻസികളുടെ പദ്ധതികൾ കർഷക കൂട്ടായ്മകൾ വഴി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുകയാണ്‌ അടുത്തപടി. സിപിഎസ്‌, ഫെഡറേഷൻ ഭാരവാഹികളും ജില്ലാ ചാർജ്ജ്‌ ഓഫീസർമാരും ഇക്കാര്യത്തിൽ മുൻകയ്യെടുക്കണം. ഓരോ പദ്ധതികൾക്കും ഏത്‌ ഓഫീസ്‌ വഴി ആരെ, എങ്ങനെ സമീപിക്കണം എന്ന്‌ വ്യക്തമായി അറിഞ്ഞ്‌ സിപിഎസുകളും ഫെഡറേഷനുകളും അതിനായി പരിശ്രമിക്കുകയും പ്രവർത്തിക്കുകയും വേണം. ജില്ലാ ചാർജ്ജ്‌ ഓഫീസർമാർ ഇതിന്‌ നേതൃത്വം നൽകുകയും വേണം.
അടുത്തപടി, നാളികേര മേഖലയിൽ നാമുണ്ടാക്കിയെടുത്ത കൂട്ടായ്മകളെപ്പറ്റിയും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റിയും ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും നമ്മുടെ അടുത്ത ഒരു വർഷത്തേയും പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്തേയും വ്യക്തമായ ലക്ഷ്യങ്ങളെക്കുറിച്ചും കേരകൃഷിയുമായി ബന്ധപ്പെട്ടതോ, കേരകർഷകർക്ക്‌ പ്രയോജനപ്പെടുത്തുവാൻ സാദ്ധ്യതയുള്ളതോ ആയ വകുപ്പുകളേയും ഏജൻസികളേയും അറിയിക്കുക എന്നതാണ്‌. പല വകുപ്പുകളുടേയും പ്രവർത്തനങ്ങൾ നേരിട്ട്‌ കർഷകകൂട്ടായ്മകൾ വഴി കർഷകരിലെത്തിക്കുവാനുള്ള സംവിധാനമായി സിപിഎസുകളേയും ഫെഡറേഷനുകളേയും കാണാൻ കഴിഞ്ഞാൽ അത്തരം പ്രവർത്തനങ്ങളിൽ പങ്കാളിത്തം നേടാൻ കഴിയും. പരസ്പരം അറിയുകയും അറിഞ്ഞ്‌ മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്‌ കൂട്ടായ പ്രവർത്തനത്തിനുവേണ്ട ആദ്യച്ചുവട്‌വെയ്പ്‌. വ്യക്തമായ അറിവുകളും പരസ്പര വിശ്വാസവും കൂട്ടായ പ്രവർത്തനത്തിലേക്ക്‌ തന്നെ നയിക്കും. സിപിഎസുകളേയും ഫെഡറേഷനുകളേയും കാർഷിക മേഖലയിൽ പ്രത്യേകിച്ച്‌ കേരകർഷക മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ ഉളവാക്കാൻ പറ്റിയ സംഘടനാ സംവിധാനമായി മാറ്റിയെടുക്കണം. അതിനായി ചിട്ടയായ പ്രവർത്തനം ആവശ്യമുണ്ട്‌. 
 പ്രവർത്തിക്കുന്ന സംഘങ്ങളെ മാത്രമേ ആളുകൾ ശ്രദ്ധിക്കൂ. വ്യക്തമായ പ്രവർത്തനശൈലി, പ്രവർത്തന രീതി, പ്രവർത്തനത്തിന്റേയും കൂട്ടായ്മയുടേയും സംസ്ക്കാരം, കൂട്ടായ തീരുമാനമെടുക്കൽ, സുതാര്യമായ കണക്ക്‌ സൂക്ഷിക്കൽ തുടങ്ങി ഒരു സിപിഏശിൽ വേണ്ട കാര്യങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനാണ്‌ താഴെത്തട്ടുമുതൽ നാം ശ്രദ്ധിക്കേണ്ടത്‌. 2012 ജൂൺ ലക്കത്തിലെ മാസികയിൽ സിപിഎസുകളുടെ ആദ്യ ഒരു വർഷത്തെ പ്രവർത്തനങ്ങൾക്ക്‌ മാർഗ്ഗനിർദ്ദേശം നൽകുന്നതിന്‌ 10 കാര്യങ്ങൾ പ്രതിപാദിച്ചിരുന്നു. അതിൽ പത്താമതായി സൂചിപ്പിച്ചിരിക്കുന്നതും വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും സ്കീമുകൾ സിപിഎസ്‌ തലത്തിൽ ഏറ്റെടുത്ത്‌ നടത്തുക എന്നതായിരുന്നു. ചില സിപിഎസുകൾ എങ്കിലും ഈ മേഖലയിൽ കുറേ മുന്നോട്ട്‌ പോയിട്ടുണ്ട്‌.
നമ്മുടെ നാട്ടിൽ സിപിഎസുകളും ഫെഡറേഷനുകളും ഏറ്റവും കൂടുതൽ ബന്ധപ്പെടേണ്ട പ്രധാന സ്ഥാപനങ്ങൾ തൃത്താല പഞ്ചായത്തീരാജ്‌ സ്ഥാപനങ്ങളാണ്‌. ഗ്രാമ-ബ്ലോക്ക്‌-ജില്ലാ പഞ്ചായത്തുകളുടെ കാർഷികമേഖലയിലെ പദ്ധതികൾ കേരകർഷകർക്ക്‌ പ്രയോജനപ്പെടുത്തുന്നതിനായി നമുക്ക്‌ എന്തുചെയ്യാനാവും ? ഏറ്റവും ആദ്യഘട്ടം സിപിഎസുകളുടെ അംഗങ്ങൾ ഇത്തരം പ്രവർത്തനങ്ങളെപ്പറ്റി അറിയുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്‌.  അത്തരം അറിവുകളുമായി ഗ്രാമസഭയിൽ നിർബന്ധമായും പങ്കെടുക്കണം. വാർഡ്‌ മെമ്പർമാരുമായി ആശയവിനിമയം നടത്തി ഗ്രാമസഭകളുടെ തീയതിയും സമയവും അറിഞ്ഞ്‌ എല്ലാ സിപിഎസ്‌ അംഗങ്ങളും പങ്കെടുക്കുക.കേവലം ഔദാര്യങ്ങളോ, സൗജന്യങ്ങളോ ആവശ്യപ്പെടാനല്ല ഈ പങ്കാളിത്തം; മറിച്ച്‌ കർഷകരുടെ, കേരകർഷകരുടെ പ്രശ്നങ്ങൾ തൃത്താല പഞ്ചായത്തുകളുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളിൽ കേരകർഷകരുടെ പങ്കാളിത്തം ഉറപ്പ്‌ വരുത്തുകയുമാണ്‌ വേണ്ടത്‌. പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനും ആശയങ്ങൾ നൽകുന്നതിനും സിപിഎസ്‌ അംഗങ്ങൾക്കും സഹായിക്കാൻ സാധിക്കും. കേരളത്തിലെ ചില ബ്ലോക്ക്‌ പഞ്ചായത്തുകൾ സിപിഎസുകളും ഫെഡറേഷനുകളുമായി നല്ല ബന്ധം സ്ഥാപിക്കുകയും പദ്ധതി പ്രവർത്തനങ്ങൾ സിപിഎസുകൾ വഴി നടത്തുന്നതിന്‌ തുടക്കമിടുകയും ചെയ്തിട്ടുണ്ട്‌. ഗ്രാമപഞ്ചായത്തുകൾ സിപിഎസുകൾക്കും ഫെഡറേഷനുകൾക്കും ചെറിയ റിവോൾവിംഗ്‌ ഫണ്ട്‌ നൽകാൻ പദ്ധതിയിട്ടുകൊണ്ടാണ്‌ തുടക്കം. അതുപോലെ തന്നെ കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടുത്ത സീസണിലേക്ക്‌, ഒരുലക്ഷം തെങ്ങിൻ തൈകൾ തയ്യാറാക്കുന്ന പ്രവർത്തനം സിപിഎസുകൾ വഴിയാണ്‌ നടപ്പാക്കുന്നത്‌. സിപിഎസുകളെ പഞ്ചായത്തീരാജ്‌ സ്ഥാപനങ്ങളുടെ നിർവ്വഹണ ഏജൻസികളാക്കി മാറ്റിക്കൊണ്ടുള്ള ഗവണ്‍മന്റ്‌ ഉത്തരവ്‌ (നമ്പർ 18239/ഡിഎ1/11/തസ്വഭവ തീയതി 30-03-12) പുറപ്പെടുവിച്ചിരുന്നു.
നബാർഡിന്റെ കാർഷികമേഖലയിലെ പദ്ധതികളുമായി കൂടിച്ചേർന്ന്‌ സിപിഎസുകൾക്ക്‌ തീർച്ചയായും പ്രവർത്തിക്കാനാകും. വിവിധ ദേശസാൽകൃത ബാങ്കുകൾക്കും ഷെഡ്യൂൾഡ്‌ - കൊമേഴ്സ്യൽ ബാങ്കുകൾക്കും ഗ്രാമീൺ ബാങ്കുകൾക്കും കർഷകർക്കുള്ള വായ്പാ സ്കീമുകളും അവസരങ്ങളുമുണ്ട്‌. അവ പ്രയോജനപ്പെടുത്താനും കഴിയണം. എല്ലാ സിപിഎസ്‌ അംഗങ്ങൾക്കും ബാങ്ക്‌ അക്കൗണ്ടും കിസാൻ ക്രെഡിറ്റ്‌ കാർഡും എടുക്കാൻ കഴിയണം.

നാളികേരത്തിന്റ താങ്ങുവില ഉയർത്തുന്നതിന്‌ ആദ്യമായി എംപിമാർ വഴി കേന്ദ്ര ഗവണ്‍മന്റിനോട്‌ ആവശ്യപ്പെട്ട വർഷമായി 2013 മാറി. ചിന്നിച്ചിതറിക്കിടക്കുന്ന കർഷകർ കൂട്ടായ്മകളായി മാറുമ്പോഴാണ്‌ ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ വഴി ഗവണ്‍മന്റ്‌ നയങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന നിലയിലേക്ക്‌ ഉയരാനാവുക.
കേരകർഷകർ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക്‌ ഇത്തരത്തിലുള്ള വിവിധ ഏജൻസികളുടെ കൂട്ടായ പ്രവർത്തനം വഴി ഉത്തരം തേടാൻ നമുക്കാവണം. കൂടാതെ മൂല്യവർദ്ധിത ഉൽപന്നങ്ങളും ധാരാളമായി തയ്യാറാക്കി വിപണിയിലെത്തിക്കുന്നതിനും ഇത്തരം കൺവേർജൻസ്‌ പ്രയോജനപ്പെടുത്താൻ കഴിയില്ലേ? റിവോൾവിംഗ്‌ ഫണ്ടിനുവേണ്ടി, ഒരു ഫെഡറേഷൻ മുന്നോട്ട്‌ വെച്ച ആശയം പരിഗണനയർഹിക്കുന്നു. ഫെഡറേഷനിലെ ഓരോ സിപിഏശിലേയും അംഗങ്ങളായ കർഷകരോട്‌ രണ്ട്‌ വിളവെടുപ്പ്‌ കാലത്തെ തൊണ്ട്‌ സൗജന്യമായി നൽകുവാനാണ്‌ അവർ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഏകദേശം 8 ലക്ഷത്തോളം തൊണ്ട്‌ ഇത്തരത്തിൽ ഫെഡറേഷന്‌ റിവോൾവിംഗ്‌ ഫണ്ടായി സമാഹരിക്കുവാൻ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്നു. ഒരു തൊണ്ടിന്‌ ഒരു രൂപയെന്ന നിരക്കിൽ വില ലഭിച്ചാൽ മറ്റാരുടേയും മുമ്പിൽ കൈ നീട്ടാതെ തങ്ങൾക്കാവശ്യമായ ഫണ്ട്‌ സ്വരൂപിക്കാനാകും. ഇനി കയർ ബോർഡിന്റെ സഹായത്തോടെ ഒരു മൊബെയിൽ ഡീ ഫൈബറിംഗ്‌ യൂണിറ്റുകൂടി ഫെഡറേഷൻ തലത്തിൽ പ്രവർത്തിപ്പിച്ചാലോ? ഇന്ന്‌ നാം അവഗണിച്ച്‌ വലിച്ചെറിയുന്ന തൊണ്ടിൽ നിന്ന്‌ മൂല്യമുണ്ടാക്കാനാവും. ചിരട്ടയുടേയും കഥ ഇതുതന്നെ, ഒരു ചിരട്ടയ്ക്ക്‌ 75-80 പൈസയ്ക്കുള്ള മൂല്യമുണ്ട്‌.
അങ്ങനെ കേരകർഷകർക്കും കർഷക കൂട്ടായ്മകൾക്കും വിവിധ വകുപ്പുകൾക്കും ഗവണ്‍മന്റ്‌ ഏജൻസികൾക്കും ഒരേപോലെ വിജയം നേടാൻ (Win - Win - Win സാഹചര്യം) കൺവേർജൻസ്‌ എന്ന ആശയം വഴി സാധിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.
  

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...