മുട്ടം ശ്രീനി
നെഞ്ചകത്തിൽ രുദ്രവീണതൻ ലോല-
തന്ത്രിയിലുറങ്ങുന്ന രാഗവും ശ്രുതികളും
മാറോടണയ്ക്കുന്ന ഹല്യയെ ഏകീ വിധാ
താവ് താപസ ഗൗതമ വരേണ്യന്
നല്ലിളം കുശപ്പുല്ലും ദർഭയും വിരിപ്പാ-
യൊരാശ്രമ കവാടത്തിലെത്തിയ നവോഢയ്ക്കു
വൽക്കലം നൽകീ ധൂമ മന്ത്രധ്വനികളാൽ,
ഒരു താപസ പത്നിയായ് തീർന്നഹല്യയും
ഗൗതമൻ തപം ചെയ്തൊട്ടുനാളഹല്യയോ?
കാന്തനെ പൂജിച്ചുവഴിപോലെ സുമംഗലി.
ഗംഗതൻ സ്പന്ദനമിളംകാറ്റിന്റെ മന്ത്രവും
ശതാവരിപുൽകുന്ന ദേവദാരുക്കളും
അഹല്യതൻ മുന്നിലൊരു മഹാ ഹല്യയായ്,
ത്രികാലജ്ഞാനിയാം ഗൗതമ തപോധനൻ
സന്ധ്യതൻ മേഘക്കീറിൽ കുങ്കുമനിറക്കൂട്ടു-
ചാർത്തിയ വിഹായസ്സിൽ, ചന്ദ്രിക തുടിക്കുന്നു
കാമിദം രാവേറെയായ്
വൽക്കലമഴിഞ്ഞൊട്ടു പന്തൊക്കും പോർമുല
കന്ദർപ്പകേളീ ചിത്ത ലോലയായഹല്യയും
ഗംഗയേപ്പുണർന്നീറനായി തപോധനൻ
എത്തിയാപ്പർണ്ണശാലതൻ നികുജ്ഞത്തിൽ.
ആനനം തുടക്കാമ്പിൽ ചേർത്തൊരു ശിലാ-
രൂപമായ് നിസ്സംഗയായിരിക്കുന്നഹല്യയും
ഇന്നുഞ്ഞാനാപരാധി മാപ്പുഞ്ഞാനർഹിക്കാത്ത
പാപിനി മൗനം പൂണ്ടൊരു ദീർഘനിശ്വാസത്താൽ
ശാപാഗ്നി ചൊരിഞ്ഞെന്റെ പങ്കിലശരീരത്തെ-
ഭസ്മമാക്കീടുവാൻ കേണു കേണപേക്ഷിച്ചു
ഞാനൊരു തപോവൃദ്ധൻ, അറിഞ്ഞില്ല ബാലേ നിന്റെ
ഇംഗിതം അറിയാത്ത ഞാനാണ് ശാപഗ്രസ്തൻ
മന്വന്തരങ്ങളിലിതു പാഠമായിരിക്കട്ടെ
നിന്റെ കഥാഗതി മാറ്റി ഞാൻ കുറിക്കുന്നു
ഇന്നു നീ അഹല്യയായി, തുടിക്കട്ടെ ജീവൻ നിന്നിൽ
മോക്ഷമേകുന്നിതാ താപസൻ മഹാമുനി.
