23 Feb 2013

അമിതവണ്ണം-വെളിച്ചെണ്ണയിലൂടെ പരിഹാരം


മിനി മാത്യു
പബ്ലിസിറ്റി ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി

അമിതവണ്ണം നിയന്ത്രിക്കുന്നതിന്‌ വെളിച്ചെണ്ണ അടിസ്ഥാനമാക്കിയുണ്ടാക്കുന്ന ചില ഔഷധക്കൂട്ടുകൾക്ക്‌ സാധിക്കുമെന്നത്‌ ഇതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക്‌ ഒരു ശുഭവാർത്തയാണ്‌. കോയമ്പത്തൂർ ആര്യവൈദ്യശാലയാണ്‌ പൊണ്ണത്തടിയന്മാർക്ക്‌ ആശ്വാസമേകുന്ന ഗവേഷണഫലങ്ങൾ പുറത്തു വിട്ടിരിക്കുന്നത്‌. ആയുർവേദത്തിൽ വെളിച്ചെണ്ണയുടെ മൂല്യവർദ്ധനവ്‌ എന്ന വിഷയം ആസ്പദമാക്കി കോയമ്പത്തൂർ ആര്യവൈദ്യശാല നാളികേരവികസന ബോർഡിന്റെ ടെക്നോളജി മിഷൻ പദ്ധതിയുടെ ധനസഹായത്തോടെ നടത്തിയ പ്രോജക്ടിന്റെ ആദ്യഘട്ടം പൂർത്തിയായി.
2008ൽ ആരംഭിച്ച പ്രോജക്ടിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. രാം മനോഹർ കോയമ്പത്തൂർ ആര്യവൈദ്യശാല 'അഢഠഅഞ്ഞ' ഇൻസ്റ്റിറ്റിയൂട്ടിന്റെ ഗവേഷണ വിഭാഗം ഡയറക്ടർ ആണ്‌. അദ്ദേഹം തന്റെ ഗവേഷണത്തിന്റെ വിജയസാദ്ധ്യതകളെക്കുറിച്ചും ഈയൊരു പ്രോജക്ട്‌ ഏറ്റെടുത്ത്‌ പഠനം നടത്താൻ പ്രേരകമായ സാഹചര്യത്തെക്കുറിച്ചും സംസാരിക്കുന്നു.
"വെളിച്ചെണ്ണയുടെ ഔഷധഗുണങ്ങളെ സംബന്ധിച്ച്‌ വിദേശ ശാസ്ത്രജ്ഞന്മാരും ഭിഷഗ്വരന്മാരും ശാസ്ത്രീയാടിസ്ഥാനത്തിൽ നടത്തിയ പഠനങ്ങളുടെ ഫലങ്ങൾ ലോകമെങ്ങും വ്യാപകമായിട്ടും കൽപവൃക്ഷത്തിന്റെ ഈറ്റില്ലമായ കേരളത്തിൽ ഏറെ മിഥ്യാധാരണകൾ നിലനിൽക്കുന്നു. ആ പശ്ചാത്തലത്തിൽ ശുശ്രുത സംഹിത, ചരക സംഹിത തുടങ്ങിയ ഭാരതീയ പൗരാണിക ആയുർവേദ ഗ്രന്ഥങ്ങളിൽ വെളിച്ചെണ്ണയുടെ ഔഷധഗുണങ്ങളെ സംബന്ധിച്ച പരാമർശങ്ങളുടെ പിൻബലത്തിലും ആയുർവേദത്തിന്റെ കൈമുതലായ ഗവേഷണ നിരീക്ഷണങ്ങൾ അനുഭവ പാഠമാക്കിയുമാണ്‌ ഈ പ്രോജക്ട്‌ ഏറ്റെടുത്തത്‌.
ആയുർവേദത്തിൽ നിലവിൽ വെളിച്ചെണ്ണ പ്രധാനമായും ഉപയോഗിക്കുന്നത്‌ ചർമ്മ - കേശ സംരക്ഷണരംഗത്ത്‌ മാത്രമാണ്‌. അകത്തേക്ക്‌ കഴിക്കുന്ന മരുന്നുകളുടെ നിർമ്മാണത്തിൽ വെളിച്ചെണ്ണ ഉപയോഗിക്കാമെന്ന്‌ ശാസ്ത്രവിധികളുണ്ടെങ്കിലും പ്രയോഗത്തിൽ ഇത്‌ അത്രയധികം പ്രാവർത്തികമായിട്ടില്ല. വെളിച്ചെണ്ണ ആരോഗ്യത്തിന്‌ ദോഷകരമാണെന്ന പ്രചരണം ശക്തമായപ്പോൾ ആയുർവേദ രംഗത്തുള്ളവരും വെളിച്ചെണ്ണ ഉപയോഗിക്കാതായി. എന്നാൽ ശുശ്രൂത സംഹിത, ചരക സംഹിത തുടങ്ങിയ പൗരാണിക ആയുർവേദ സംഹിതകളിൽ തേങ്ങയുടെ സദ്ഗുണങ്ങൾ ഏറെ പരാമർശിച്ചിട്ടുണ്ട്‌. അക്കാലത്തൊക്കെ ക്ഷേത്രാവശ്യങ്ങൾക്കാണ്‌ തേങ്ങ പ്രധാനമായി ഉപയോഗിച്ചിരുന്നത്‌. പിന്നെ വെളിച്ചെണ്ണയെ സംബന്ധിച്ച്‌ കുപ്രചരണം ശക്തമായപ്പോൾ  ആയുർവേദ മരുന്ന്‌ നിർമ്മാണ രംഗത്ത്‌ നിലവിലുണ്ടായിരുന്ന വെളിച്ചെണ്ണയുടെ കുറഞ്ഞ തോതിലുള്ള ഉപയോഗവും നിലയ്ക്കുന്ന സ്ഥിതി സംജാതമായി. ഈ സാഹചര്യത്തിലാണ്‌ വെല്ലുവിളികളെ നേരിട്ടുകൊണ്ട്‌ ഈ രംഗത്ത്‌ കൂടുതൽ പഠനം നടത്തുന്നതിനുള്ള തീരുമാനമെടുത്തത്‌. പരമ്പരാഗത ആയുർവേദ ഗ്രന്ഥങ്ങളോടൊപ്പം തന്നെ ആധുനിക ശാസ്ത്രീയ പഠനങ്ങളിലൂടെ ലഭിച്ച അറിവും സംയോജിപ്പിച്ചാണ്‌ ഈ രംഗത്തെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടു പോയത്‌. ഇതിന്‌ വലിയൊരു സാദ്ധ്യതകണ്ടു. മേരി എനിഗ്‌, കബാറ, ബ്രൂസ്‌ ഫിഫെ തുടങ്ങിയ വിദേശ ശാസ്ത്രജ്ഞന്മാരുടെ ഗവേഷണ നിരീക്ഷണ ഫലങ്ങളും ഇതിന്‌ പ്രചോദനമായിട്ടുണ്ട്‌. ആധുനിക പഠനങ്ങൾ ഇത്തരം സാദ്ധ്യതകളിലേക്ക്‌ നമ്മെ വഴിതിരിച്ചുവിട്ടപ്പോൾ നമ്മൾ മറന്നുപോയ, നമ്മൾ തള്ളിക്കളഞ്ഞ നമ്മുടെ തനത്‌ ഉൽപന്നം ഇതിനായി ഉപയോഗിക്കാം എന്നൊരുചിന്തയുണ്ടായി. അമേരിക്കയിലേയും മറ്റ്‌ പാശ്ചാത്യ രാജ്യങ്ങളിലേയും ഭിഷഗ്വരൻമാരും പ്രകൃതിചികിത്സകരുമൊക്കെ വെളിച്ചെണ്ണയുടെ മഹിമ തിരിച്ചറിഞ്ഞ്‌ ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും  ചെയ്യുമ്പോൾ ഇവിടെ എന്തുകൊണ്ട്‌ പാടില്ല എന്ന ചിന്തയാണ്‌  അകത്തേക്ക്‌ കഴിക്കുന്ന ആയുർവേദ മരുന്നുകൾ കാച്ചിയെടുക്കുന്നതിന്‌ വെളിച്ചെണ്ണ ഉപയോഗിക്കാൻ പ്രേരകമായത്‌. പാചക എണ്ണയായ വെളിച്ചെണ്ണയ്ക്ക്‌ ശരീരത്തിനുണ്ടാകുന്ന അമിത ചൂടിനെ നിയന്ത്രിക്കാൻ ശേഷിയുണ്ട്‌. ഇത്‌ മറ്റ്‌ എണ്ണകളെ അപേക്ഷിച്ച്‌ സവിശേഷമായൊരു ഗുണമാണ്‌. മറ്റ്‌ പല എണ്ണകളുമായി താരതമ്യം ചെയ്യുമ്പോൾ വെളിച്ചെണ്ണയ്ക്കുള്ള മറ്റൊരു പ്രത്യേകത ഇത്‌ പുനരുപയോഗിക്കുമ്പോൾ മറ്റുള്ളതിനെയപേക്ഷിച്ച്‌ പൊതുവേ ദോഷം കുറവാണ്‌ എന്നതാണ്‌.
വെർജിൻ വെളിച്ചെണ്ണ കഴിച്ചാൽ വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന ഗുണവിശേഷവും ഈ പ്രോജക്ടിൽ പഠനവിധേയമാക്കി. ഇതനുസരിച്ച്‌ 24 ഇനം പച്ചമരുന്നുകളടങ്ങിയ വ്യോഷാദിചൂർണ്ണം നാലു തരത്തിൽ തയ്യാറാക്കിയ വെളിച്ചെണ്ണയിൽ  ആയുർവേദ വിധിപ്രകാരം പൊണ്ണത്തടിക്ക്‌ പരിഹാരമായി പരീക്ഷണം നടത്തി.
അഷ്ടാംഗഹൃദയത്തിലും അമിതവണ്ണം ലഘൂകരിക്കുന്നതിന്‌ ഈ 24 ഇനം ഔഷധക്കൂട്ടുകൾ ചേർന്ന വ്യോഷാദിയോഗം ഫലപ്രദമാണെന്ന്‌ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. ഇതിനെ അടിസ്ഥാനമാക്കികൊണ്ട്‌ കോയമ്പത്തൂർ ആര്യവൈദ്യശാലയുടെ പഠനങ്ങളും ആരംഭിച്ചു. കടുത്ത ചവർപ്പും കയ്പ്പും മൂലം ഉള്ളിൽ കഴിക്കാൻ നന്നേ ബുദ്ധിമുട്ടുള്ള ഈ കൂട്ട്‌ തനതായി ഉള്ളിൽ കഴിക്കാനാകട്ടെ എണ്ണ,നെയ്യ്‌,തേൻ, മലർ,എന്നിവ ചേർത്താണ്‌ നൽകുന്നത്‌. 150 ഗ്രാം വീതം ഇത്‌ ദിവസേന രണ്ട്‌ നേരം കഴിച്ചാൽ ഫലസിദ്ധികിട്ടും. അളവ്‌ കൂടുതലായതിനാൽ മരുന്ന്‌ ഉള്ളിലേക്കിറക്കാൻ വൈഷമ്യങ്ങളേറെയുണ്ട്‌. ദഹന സംബന്ധമായ പ്രശ്നങ്ങളും രോഗിക്ക്‌ അനുഭവപ്പെട്ടു. ഈ സാഹചര്യത്തിലാണ്‌ പ്രോജക്ടനുസരിച്ച്‌ മരുന്ന്‌ എണ്ണയിൽ കാച്ചി തൈല രൂപത്തിലാക്കി ഉള്ളിൽ കഴിക്കാൻ പാകപ്പെടുത്തുന്നത്‌.  ഇതനുസരിച്ച്‌ വ്യോഷാദിയോഗം വിവിധരീതിയിൽ തയ്യാറാക്കിയ നാലിനം വെളിച്ചെണ്ണകളിൽ പരീക്ഷിച്ചു.
നാലിനം പരീക്ഷണക്കൂട്ടുകൾ
1)    വെർജിൻ വെളിച്ചെണ്ണ (VCO)+ വ്യോഷാദിയോഗം മരുന്നുകൾ.
2)    പരമ്പരാഗതമായി ഉപയോഗിക്കുന്ന വെളിച്ചെണ്ണ (TCO) + വ്യോഷാദിയോഗം മരുന്നുകൾ.
3)    വ്യാവസായിക ആവശ്യത്തിന്‌ ഉപയോഗിക്കുന്ന വെളിച്ചെണ്ണ (CVCO) + വ്യോഷാദിയോഗം മരുന്നുകൾ.
4)    പാചകാവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്ന വെളിച്ചെണ്ണ  + തേങ്ങാപ്പാൽ (KVCO) + വ്യോഷാദിയോഗം മരുന്നുകൾ.
സിവിസിഒ - വ്യാവസായിക അടിസ്ഥാനത്തിൽ തയ്യാറാക്കിയത്‌. റിഫൈന്‍മന്റ്‌ പ്രോസസുകൾ, ബ്ലീച്ചിംഗ്‌, ഡീ ഓഡറൈസേഷൻ എന്നീ പ്രക്രിയയ്ക്ക്‌ വിധേയമാക്കിയത്‌.
ടിസിഒ - കൊപ്രയിൽ നിന്നും ആട്ടിയെടുത്തുണ്ടാക്കിയ ശുദ്ധമായ വെളിച്ചെണ്ണ. ഇത്‌ ബ്ലീച്ചിംഗ്‌, ഡീ ഓഡറൈസേഷൻ തുടങ്ങിയ ശുദ്ധീകരണ പ്രക്രിയകൾക്ക്‌ വിധേയമാക്കിയിട്ടില്ല.
കെ.വി.സി.ഒ - കുറഞ്ഞ ചൂടിൽ തേങ്ങാപ്പാൽ വറ്റിച്ച്‌ അടുക്കളയിൽ തയ്യാറാക്കിയ വെർജിൻ കോക്കനട്ട്‌ ഓയിൽ.
ഗവേഷണഫലം-ഒന്നാംഘട്ടം
തനതായി ഉപയോഗിക്കുമ്പോൾ ഏറ്റവും മികച്ച ആന്റി ഓക്സിഡന്റായി പ്രവർത്തിച്ചതു നാലാമത്തെ മിശ്രിതമായ കൊപ്രവെളിച്ചെണ്ണയിൽ തിളപ്പിച്ച്‌ കാച്ചിയ തേങ്ങാപ്പാൽ എണ്ണയാണ്‌. എന്നാൽ മിശ്രിത രൂപത്തിലാകുമ്പോൾ എല്ലാ ഓയിലുകളും ആന്റി ഓക്സിഡന്റ്‌ ആയി പ്രവർത്തിക്കുന്നുമുണ്ട്‌. അതു മാത്രമല്ല മിശ്രിത രൂപത്തിലാകുമ്പോൾ വിറ്റാമിൻ ഇയുടെ സാന്നിദ്ധ്യവും ഏറെ അധികരിക്കുന്നതായി പഠനങ്ങൾ തെളിയിച്ചു. അതിനുതകുന്ന മരുന്നുകൂട്ടുകളാണ്‌ വ്യോഷാദിയോഗത്തിലുള്ളത്‌. ആയുർവേദത്തിൽ അമിതവണ്ണം പോലുള്ള പ്രശ്നങ്ങൾക്കുള്ള പരിഹാരമായിട്ടാണ്‌ പ്രധാനമായും ഇത്‌ നിർദ്ദേശിക്കപ്പെട്ടിരിക്കുന്

നത്‌. വെർജിൻ വെളിച്ചെണ്ണയുടെ സവിശേഷമായ ഗുണങ്ങളെക്കുറിച്ചും പഠനങ്ങൾ നടത്തുകയുണ്ടായി. എന്നാൽ, ഈ രംഗത്ത്‌ കൂടുതൽ പഠനങ്ങൾ ഇനിയും നടത്തേണ്ടിയിരിക്കുന്നു. പഠനങ്ങളിൽ നിന്നും ബോധ്യപ്പെട്ട മറ്റൊരു കാര്യം വാണിജ്യാടിസ്ഥാനത്തിൽ തയ്യാറാക്കുന്ന വെർജിൻ വെളിച്ചെണ്ണ - വെളിച്ചെണ്ണ എന്നിവയേക്കാളും ഗുണമേന്മയുള്ളത്‌ പരമ്പരാഗതാടിസ്ഥാനത്തിൽ തയ്യാറാക്കുന്ന വെർജിൻ വെളിച്ചെണ്ണയ്ക്കും വെളിച്ചെണ്ണയ്ക്കുമാണെന്നാണ്‌. ആന്റി ഓക്സിഡന്റ്‌ ആക്ടിവിറ്റി ടെസ്റ്റ്‌ റിസൽട്ടുകളും വെളിപ്പെടുത്തുന്നത്‌ നാലിനത്തിൽ ഏറ്റവും മികച്ച ഔഷധയെണ്ണയെന്ന്‌ നമുക്ക്‌ പറയാവുന്നത്‌ വെർജിൻ കോക്കനട്ട്‌ ഓയിലിന്റേയും കൊപ്രയിൽ നിന്നും നേരിട്ട്‌ നിർമ്മിക്കുന്ന വെളിച്ചെണ്ണയുടേയും മിശ്രിതമാണെന്നാണ്‌ (കെവിസിഒ). ഇതോടൊപ്പം ശരീരത്തിവുണ്ടാകുന്ന ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നതിനും ഈ കൂട്ടിന്‌ പ്രത്യേക കഴിവുണ്ട്‌. പൊളൻസ്കെ ടെസ്റ്റ്‌ ഫലങ്ങളും, മറ്റും ഇത്‌ സാധൂകരിക്കുന്നു.
 എപിസിസിയുടേയും നാളികേര ബോർഡിന്റേയും ഗുണനിലവാര മാനദണ്ഡങ്ങൾക്ക്‌ വിധേയമായാണ്‌ വെർജിൻ വെളിച്ചെണ്ണയിൽ പരീക്ഷണം നടത്തിയത്‌. പരിശോധനകൾക്ക്‌ വിവിധ മാനദണ്ഡങ്ങളുണ്ടായിരുന്നു. മരുന്നുകൾ കൂടിച്ചേരുമ്പോൾ എല്ലാ എണ്ണകളുടേയും ആന്റി ഓക്സിഡന്റ്‌ ശേഷി വലിയ അളവിൽ വർദ്ധിക്കുന്നതായി മനസ്സിലാക്കി. ക്ലിനിക്കൽ പരീക്ഷണങ്ങൾ കൂടി പൂർത്തീകരിക്കാനുണ്ട്‌. അതിനുശേഷമേ പ്രയോഗത്തിന്റെ അളവും മറ്റ്‌ കാര്യങ്ങളും നിശ്ചയിക്കാൻ പറ്റൂ. വിവിധ പഠനങ്ങൾക്കുശേഷം തെരഞ്ഞെടുത്ത 24 ഇനം ഔഷധ സസ്യങ്ങളാണ്‌ ഇതിൽ ചേർക്കാനായി ഉപയോഗിക്കുന്നത്‌. അതിന്‌ ആയുർവ്വേദ ഗ്രന്ഥങ്ങളുടെ പിൻബലമുണ്ട്‌. പൊണ്ണത്തടിക്ക്‌ മരുന്നെന്ന നിലയിൽ ആയുർവേദ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ള ഔഷധക്കൂട്ടിൽ ഈ എണ്ണ മിശ്രിതം കൂടി ശാസ്ത്രീയ അടിസ്ഥാനത്തിൽ സംയോജിപ്പിക്കുകയായിരുന്നു. വെർജിൻ വെളിച്ചെണ്ണയ്ക്ക്‌ പല രോഗങ്ങളേയും നിയന്ത്രിക്കാനുള്ള ശേഷിയുണ്ട്‌. ഹൃദയസംബന്ധമായ അസുഖങ്ങൾ, കാൻസർ, ഹൈപ്പർ ലിപിഡിമിക്‌ ആക്ടിവിറ്റി, എയ്ഡ്സ്‌ തുടങ്ങിയവയ്ക്കൊക്കെ ഫലപ്രദമാണിത്‌. വിവിധ പരീക്ഷണ ഘട്ടങ്ങൾക്കുശേഷമാണ്‌ ഈ ഫലത്തിൽ എത്തിനിൽക്കുന്നത്‌. ആദ്യം എലികളിൽ പരീക്ഷണം നടത്തി. ഇനി പരീക്ഷണാടിസ്ഥാനത്തിൽ മനുഷ്യരിൽ പ്രയോഗിച്ച്‌ ഫലം കാണണം. അതിനുശേഷം മാത്രമേ വാണിജ്യാടിസ്ഥാനത്തിൽ ഇത്‌ നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. ഇത്‌ കേവലം  ഭാര നഷ്ടത്തിലൂടെ അമിതവണ്ണത്തിന്‌ പരിഹാരമുണ്ടാക്കുന്ന ഔഷധമല്ല. മറിച്ച്‌ വിവിധ പരീക്ഷണഘട്ടത്തിലൂടെ കടന്നുപോയി വിവിധ നിരീക്ഷണങ്ങൾ സ്വാംശീകരിച്ച്‌ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള യഥാർത്ഥ ആയുർവേദ ഔഷധമാണ്‌. മിശ്രിതത്തിന്റെ സാങ്കേതികതയ്ക്ക്‌ സംയുക്ത പേറ്റന്റ്‌ എടുക്കാനുള്ള ശ്രമത്തിലാണ്‌ നാളികേര വികസന ബോർഡും കോയമ്പത്തൂർ ആര്യവൈദ്യശാലയും.
ഈ ഔഷധക്കൂട്ട്‌ കഷായത്തെ വിവിധയെണ്ണകളിൽ കാച്ചി പരീക്ഷിച്ചതിനുശേഷമാണ്‌ ടിസിഒ, സിവിസിഒ മിശ്രിതത്തിൽ കാച്ചിയെടുക്കുന്ന ഔഷധം ഏറ്റവും ഫലപ്രദമെന്ന്‌ തെളിഞ്ഞത്‌. എണ്ണ നിർമ്മാണത്തിന്‌ ആയുർവേദത്തിൽ നിഷ്ക്കർഷിച്ചിരിക്കുന്ന മാതൃകയിലാണ്‌ ഇതും നിർമ്മിക്കുന്നത്‌. ആദ്യം ഔഷധങ്ങളെല്ലാം ഒന്നിച്ചിട്ട്‌ കഷായരൂപത്തിലാക്കിയതിന്റെ പേസ്റ്റും കഷായവും വേർതിരിച്ചെടുക്കുന്നു. പേസ്റ്റിന്റെ നാലിരട്ടി കഷായം എന്ന അനുപാതത്തിലാണ്‌ എടുക്കുന്നത.​‍്‌  പിന്നെ ആയുർവേദ വിധിപ്രകാരം നിർമ്മിക്കുമ്പോൾ കഴിക്കാൻ വളരെ ബുദ്ധിമുട്ടാകുമായിരുന്ന ഉത്തമമായ ഒരൗഷധം, കഴിക്കാൻ യാതൊരു പ്രയാസവുമില്ലാത്ത രൂപത്തിലേക്ക്‌ പരിവർത്തനപ്പെടുത്തി നിർമ്മിക്കാൻ സാധിച്ചുവേന്നത്‌ വലിയ നേട്ടമാണ്‌. ടോക്സിസിറ്റി പഠനങ്ങളുടെ ഫലത്തെ ആശ്രയിച്ചു കൂടിയാണ്‌ പദ്ധതിയുടെ അടുത്തഘട്ടം. 
അടുത്ത ഘട്ടമായി 12 മി. ലിറ്റർ കഴിക്കാൻ പാകത്തിൽ ലഭ്യമായ എണ്ണആവർത്തിത തൈലമാക്കി 1 മി. ലിറ്ററിന്റെ ക്യാപ്സൂളുകളാക്കി എളുപ്പത്തിൽ കഴിക്കാൻ പാകത്തിൽ രൂപം കൊടുക്കുകയാണ്‌. 

വ്യായാമത്തിന്‌ സവിശേഷമായ സ്ഥാനമാണ്‌ ആയുർവേദം കൽപ്പിക്കുന്നത്‌. നല്ല വ്യായാമമുള്ളയാൾ അൽപ്പം കൂടിയ അളവിൽ ഭക്ഷണം കഴിച്ചാലും ശരീരത്തിന്‌ പ്രശ്നമില്ല. സമ്മർദ്ദങ്ങളില്ലാത്ത നല്ല വ്യായാമമുള്ള വ്യക്തികൾക്കാവും ഈ മരുന്ന്‌ കൂടുതൽ ഫലപ്രദമാകുന്നത്‌. അശാസ്ത്രീയമായ രീതിയിൽ  ഭാരം കൂറച്ച്‌ വണ്ണം കുറച്ചാൽ  അതിന്‌ പാർശ്വഫലവും കാണും. ഇന്ന്‌ ജനങ്ങൾക്കിടയിൽ ജീവിതശൈലീരോഗങ്ങൾ കൂടിവരികയാണല്ലോ. വ്യായാമക്കുറവ്‌ പ്രധാനപ്രശ്നമാണ്‌. ശരീരത്തിന്‌ ആവശ്യമില്ലാത്ത കഫങ്ങളും മറ്റും പുറന്തള്ളാൻ സഹായിക്കുന്നതാണ്‌ ഈ ഔഷധം. നിത്യവും വ്യായാമം ചെയ്യുന്നവർക്ക്‌  എന്തും കഴിക്കാമെന്നാണല്ലോ പ്രമാണം.
"വ്യായാമനിത്യന്മാർക്ക്‌ അഗ്നിഫലം നന്നായിരിക്കും. അതോടൊപ്പം മരുന്നും ഫലിക്കും"
.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...