23 Feb 2013

മാധ്യമങ്ങളും സാമൂഹിക പ്രതിബദ്ധതയും


മീരാകൃഷ്ണ 

അറിയാൻ വായനക്കാരന്‌ അവകാശമുണ്ട്‌. അറിയിക്കുവാൻ മാധ്യമങ്ങൾക്ക്‌ ബാദ്ധ്യതയുമുണ്ട്‌. ബഹുജന മാധ്യമങ്ങളിലെ ആശയവിനിമയ പ്രക്രിയയെ വിശകലനം ചെയ്യുമ്പോൾ 'മാധ്യമധാർമ്മികത' ചർച്ചാവിഷയമായി മാറുകയാണ്‌. പ്രചരണം മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള മാധ്യമപ്രവർത്തനങ്ങളിൽ സ്വയം ഒരു ധാർമ്മിക പരിശോധന അനിവാര്യമാണ്‌. വാർത്തകൾ രസപ്രദമാക്കുവാൻ സത്യത്തെ വളച്ചൊടിക്കുന്ന കാഴ്ചയാണ്‌ നാം കാണുന്നത്‌.


"അതിർത്തികളില്ലാത്ത മാധ്യമങ്ങളിൽ മുൻവിധികൾക്കും അതിരുകളില്ല" എന്നു പറഞ്ഞത്‌ പ്രസിദ്ധമാധ്യമ വിചക്ഷണനും ചിന്തകനുമായ ഡെനീസ്‌ മാക്വയിൽ (Denis Macquail) ആണ്‌. സമകാല പ്രശ്നങ്ങളെ വിലയിരുത്തുമ്പോൾ അത്‌ സത്യമാണെന്ന്‌ കാണാം. വായിൽ തോന്നിയതൊക്കെ വിളിച്ചു പറയാനും എഴുതാനും കാണിക്കാനുമുള്ള സ്വാതന്ത്ര്യമല്ല, മാധ്യമ സ്വാതന്ത്ര്യം. എല്ലാ പൗരന്മാർക്കും ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെങ്കിലും അതിനു നീതിപൂർവ്വമായ നിയന്ത്രണങ്ങൾ നിയമം മൂലം ഏർപ്പെടുത്താവുന്നതാണെന്ന്‌ ഇന്ത്യൻ ഭരണഘടനയിൽ 19(1)അ യിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്‌. കച്ചവട കണ്ണുകളോടെയും സ്വാർത്ഥതാൽപര്യങ്ങളോടെയും വിളമ്പുന്ന മാധ്യമ വാർത്തകൾ പലപ്പോഴും വെറും ഭാവനയുടെ നിറക്കൂട്ടുകളായി മാറുന്നത്‌ കാണാറുണ്ട്‌. മാധ്യമങ്ങൾ വിളമ്പുന്നതെല്ലാം അപ്പാടെ വാരിവിഴുങ്ങുന്ന ഒരു സംസ്കാരമാണ്‌ ഇന്നിവിടെയുള്ളത്‌. ഭാഷയാകട്ടെ, വാർത്തയാകട്ടെ, പരസ്യമാകട്ടെ, അതാണ്‌ ശരി, അതുമാത്രമാണ്‌ ശരി എന്നുള്ള ചിന്ത സമൂഹത്തിൽ അടിച്ചേൽപ്പിക്കുകയാണ്‌ നമ്മുടെ മാധ്യമ വാർത്താവിൽപനക്കാർ.
പൊതുജനങ്ങളുടെ ഭക്ഷണം, ഭാഷ, വേഷം, ചിന്ത ഇതൊക്കെ മാറ്റുവാനും നവീകരിക്കുവാനും ബഹുജനമാധ്യമങ്ങൾ മത്സരിക്കുക തന്നെയാണ്‌. വർത്തമാന സമൂഹത്തിന്‌ ഇവയിൽ ശരിയും തെറ്റും വേർതിരിച്ചറിയാനുള്ള നേർബുദ്ധിയാണ്‌ ഉദിക്കേണ്ടത്‌. സമൂഹത്തിന്റെ ചിന്താധാരയെ രൂപപ്പെടുത്തുന്നതിൽ വലിയൊരു പങ്കാണ്‌ മാധ്യമങ്ങൾക്കുള്ളത്‌. വാർത്തകളെ വിവേകത്തോടെ സമീപിക്കുവാനുള്ള പക്വത മാധ്യമസ്ഥാപനങ്ങൾക്കും പ്രവർത്തകർക്കും ഉണ്ടായില്ലെങ്കിൽ ദുഃഖകരമായ സ്ഥിതി വിശേഷങ്ങൾ സമൂഹത്തിൽ സംജാതമാകും. മാധ്യമപ്രവർത്തനം കച്ചവടമായി തീരാതിരിക്കുന്നതിന്‌ ഗാന്ധിജി നടത്തിയ പരിശ്രമവും, കച്ചവടമായി തീരാതിരിക്കാനുള്ള സ്വാതന്ത്ര്യമാണ്‌ മാധ്യമപ്രവർത്തനത്തിന്റെ പ്രഥമ സ്വാതന്ത്ര്യം എന്ന കാറൽ മാക്സിന്റെ വാക്കുകളും ഇവിടെ സ്മരിക്കുകയാണ്‌. വ്യത്യസ്ഥ ചിന്താഗതിക്കാരായ ഈ രണ്ടു മഹാന്മാരും മാധ്യമങ്ങൾ സമൂഹനന്മയ്ക്കായിരിക്കണം എന്ന ബോധമാണ്‌ നമുക്ക്‌ പകർന്നു തന്നത്‌.
1986-ൽ ഇന്ത്യൻ എക്സ്പ്രസും ഇന്ത്യാ ഗവണ്‍മന്റും തമ്മിലുണ്ടായ കേസിൽ സുപ്രീംകോടതിക്കുവേണ്ടി വിധിപറഞ്ഞ ജസ്റ്റിസ്‌ ഇ. എസ്‌. വേങ്കിട്ടരാമയ്യ നാലു വിശാലമായ സാമൂഹ്യലക്ഷ്യങ്ങൾ സംസാര സ്വാതന്ത്ര്യത്തിലൂടെ നിർവഹിക്കപ്പെട്ടെന്നു പറയുന്നുണ്ട്‌.
1. ഒരു വ്യക്തിയുടെ ആത്മസാക്ഷാത്കാരത്തെ സഹായിക്കുക.
2. സത്യം കണ്ടെത്തുന്നതിനു കളമൊരുക്കുക.
3. തീരുമാനങ്ങൾ എടുക്കുന്നതിൽ ഓരോ വ്യക്തിക്കുമുള്ള കഴിവ്‌ ശക്തിപ്പെടുത്തുക.
4. സാമൂഹ്യപരിവർത്തനവും സന്തുലിതാവസ്ഥയും സ്ഥാപിക്കുന്നതിന്‌ സംവിധാനം ഉണ്ടാക്കുക.

അന്നു കോടതി പറഞ്ഞത്‌ "ആവിഷ്കാരം ആത്മാവാകുമ്പോൾ അച്ചടിക്കടലാസ്‌ ശരീരമാകണമെന്നാണ.​‍്‌"
റേഡിയോയും കമ്പ്യൂട്ടറും ടെലിവിഷനുമൊക്കെ നിത്യോപയോഗ വസ്തുക്കളായപ്പോൾ ഇന്ന്‌ വിവരങ്ങൾ വിരൽത്തുമ്പിൽ തന്നെയുണ്ട്‌. ഇക്കാലത്ത്‌ 35 ലക്ഷത്തിലധികം പത്രവായനക്കാരുണ്ട്‌. ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും എണ്ണം വർദ്ധിച്ചിട്ടുണ്ട്‌. അങ്ങനെ വിവരസാങ്കേതികവിദ്യ വികസിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ ആവിഷ്കാര സ്വാതന്ത്ര്യം എന്ന നിയമപരിരക്ഷ ഉള്ളതുകൊണ്ട്‌ എന്തു പറയാനും എഴുതാനും പ്രദർശിപ്പിക്കാനുമുള്ള വാർത്താവീക്ഷണ, വിനോദ, പ്രതികാര വ്യവസായമായി മാറിക്കഴിഞ്ഞിരിക്കുന്നു ഇന്നത്തെ മാധ്യമപ്രവർത്തനങ്ങൾ. രാഷ്ട്രീയ സംഘട്ടനങ്ങളിൽ, വർഗ്ഗീയ ലഹളകളിൽ കൊല്ലുന്നു, മരിക്കുന്നു. കൊല്ലുന്നവരുടെയും മരിക്കുന്നവരുടെയും ചേരികളിൽ പക്ഷം തിരിഞ്ഞുനിന്ന്‌ രോക്ഷാകുലമായ അണികളിലേക്ക്‌ പ്രതികാരാഗ്നി പടർത്തുന്ന കാഴ്ചയാണ്‌ ഇന്നു മാധ്യമങ്ങൾ കാഴ്ചവെക്കുന്നത്‌. 'എരിതീയിൽ എണ്ണയൊഴിക്കുക' എന്ന പഴഞ്ചൊല്ല്‌ ഇവിടെ ചേരും. കുത്തഴിഞ്ഞ രാഷ്ട്രീയത്തിന്റെ കുത്തൊഴുക്കിൽ പെട്ടിരിക്കുകയാണ്‌ സമകാല മാധ്യമപ്രവർത്തനം. ഇവിടെ എന്താണ്‌ സംഭവിക്കുന്നത്‌ എന്ന്‌ ചിന്തിക്കുവാനുള്ള അവസരം ജനങ്ങൾക്ക്‌ കൊടുക്കുന്നില്ല. കാരണം മാധ്യമങ്ങൾ ആരുടെയൊക്കെയോ പക്ഷം പിടിക്കുന്നു. ഇന്ത്യയിലെ നിയമവ്യവസ്ഥയിൽ പറയുന്നത്‌ ശിക്ഷിക്കപ്പെടുന്നതുവരെ കുറ്റവാളിയെ നിരപരാധിയായി കാണണമെന്നാണ്‌. മുഴുവൻ സത്യം പറഞ്ഞില്ലെങ്കിലും കാണണമെന്നാണ്‌. മുഴുവൻ സത്യം പറഞ്ഞില്ലെങ്കിലും പറയുന്നത്‌ സത്യമായിരിക്കണം. ഇന്ന്‌ മാധ്യമങ്ങൾ ആണ്‌ വിധി നിർണ്ണയിക്കുന്നത്‌.
ഓരോ മാധ്യമപ്രസ്ഥാനവും ഒരു വ്യവസായ സാമ്രാജ്യം തന്നെ പടുത്തുയർത്തിയിരിക്കുകയാണ്‌. ആദർശധീരതയോടെ സംയമനത്തോടെ പ്രവർത്തിക്കുന്ന എത്ര മാധ്യമ പ്രവർത്തകരുണ്ട്‌? ഇവിടെ കാണാൻ സാധിക്കുന്നത്‌ നിലനിൽപിന്റെ പ്രശ്നമാണ്‌. ഈ അടുത്തയിട ഒരു പ്രമുഖ മലയാള ദിനപത്രത്തിൽ ഏറ്റവും പരസ്യം കൊടുത്തവർക്കുള്ള അവാർഡിനെപ്പറ്റി വിളംബരം ചെയ്തിരിക്കുന്നതു കണ്ടു. വ്യവസായം എന്ന നിലയ്ക്കുള്ള ഭദ്രത ഉറപ്പുവരുത്തുമ്പോൾ അതിൽ ആദർശങ്ങളും മൂല്യങ്ങളും ചവിട്ടിമെതിക്കപ്പെടുകയാണ്‌. മാധ്യമ റിപ്പോർട്ടർമാരുടെ നേരെയുള്ള അക്രമങ്ങൾക്ക്‌ പ്രധാന കാരണം ഓരോ മാധ്യമപ്രസ്ഥാനവും ഓരോ രാഷ്ട്രീയ സാമുദായിക താൽപര്യങ്ങളാണ്‌ സംരക്ഷിക്കുന്നത്‌ എന്നുള്ളതുകൊണ്ടാണ്‌. ഇവിടെ പലപ്പോഴും റിപ്പോർട്ടർമാർ ജീവൻപോലും പണയം വെച്ച്‌ ചാവേറുകളെപ്പോലെ ഇടിച്ചുകയറുന്ന കാഴ്ചയാണ്‌ കാണുന്നത്‌.
ടെലിവിഷൻ, ഇന്റർനെറ്റ്‌ മുതലായ സംഭവങ്ങളിലൂടെ ആനുകാലിക സംഭവങ്ങളെല്ലാം ഇന്ന്‌ ലോകം മുഴുവൻ അറിയുന്നുണ്ട്‌. ലൈവായി ചാനലുകൾ വാർത്തകൾ സംപ്രേക്ഷണം ചെയ്യുമ്പോൾ കാഴ്ചക്കാണ്‌ സമൂഹത്തിൽ മുൻതൂക്കം എന്ന്‌ തിരിച്ചറിഞ്ഞ്‌ പത്രങ്ങളും വീക്ഷണങ്ങൾക്കു പ്രാധാന്യം നൽകുന്നു. കഴിഞ്ഞയിടെ ഒരു പത്രത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ അപകടം പറ്റിയെത്തിയ ഒരു മനുഷ്യന്റെ ഫോട്ടോ വളരെ കൃത്യമായി കൊടുത്തിരുന്നു. കഴുത്തിന്റെ പിന്നിൽക്കൂടി ഒരു വലിയ മരക്കമ്പ്‌ കുത്തിക്കയറി വായിൽക്കൂടി വെളിയിലേക്കു നീണ്ടുനിൽക്കുന്ന ഭീകരദൃശ്യം. ആ അവസ്ഥയിൽ ഇരിക്കുന്ന ആ രൂപം വളരെ ദയനീയമായിരുന്നു. ഈ ചിത്രം കണ്ട്‌ എന്റെയൊരു സുഹൃത്ത്‌ തലചുറ്റി വീണു. മനഃസാക്ഷിയുള്ളവർക്കാർക്കും കണ്ടുനിൽക്കാനാവാത്ത ആ ദാരുണ ചിത്രം കാണുന്ന ആ മനുഷ്യന്റെ ഉറ്റവരുടെയും ഉടയവരുടെയും മാനസിക നിലയെപ്പറ്റി ഓർക്കേണ്ടതല്ലായിരുന്നോ? ആ അപകടത്തിന്റെ ദോഷമറിയാതെ ആ ചിത്രത്തെ അനുകരിക്കാൻ ശ്രമിക്കുന്ന കൊച്ചുവിരുതന്മാരും നമുക്കിടയിലുണ്ടെന്ന്‌ ഓർക്കണം. ഏതപകടവും കച്ചവടക്കണ്ണുകളോടെ ക്യാമറക്കുള്ളിലാക്കി വിൽക്കപ്പെടുന്ന മാധ്യമസംസ്കാരമാണ്‌ ഇവിടെ വളരുന്നത്‌. ആരുടെ ശരീരത്ത്‌ വണ്ടികയറിയാലും ആരു മരിച്ചാലും ആരെ അപഹാസ്യനാക്കിയാലും ചൂടുള്ള വാർത്തയാണിവിടാവശ്യം.
സഹജീവികളെ മറന്നുകൊണ്ടുള്ള ഈ വാർത്തകൾ സമൂഹത്തിനെന്തിന്‌?
നീതിയുടെ പോരാളികളാകേണ്ടവരാണ്‌ മാധ്യമപ്രവർത്തകർ. മാധ്യമസ്വാതന്ത്ര്യം മറ്റു സ്വാതന്ത്ര്യങ്ങളും കൂടി പരിരക്ഷിക്കപ്പെടാനുള്ള സ്വാതന്ത്ര്യംകൂടിയാണ്‌. മാധ്യമങ്ങളുടെ ധർമ്മം അറിയിക്കലാണ്‌; അല്ലാതെ വിധിനിർണ്ണയിക്കല്ലല്ല. സത്യവും മാധ്യമങ്ങളിലെ സത്യവും പലപ്പോഴും ഇരുധ്രുവങ്ങളിലായിരിക്കും. വർത്തമാന സമൂഹം മാധ്യമങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുവാൻ തുടങ്ങിയാൽ വാർത്തകളെ വിവേകത്തോടെ സമീപിക്കുവാനുള്ള പക്വത മാധ്യമപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും ഉണ്ടാവാൻ സാദ്ധ്യതയുണ്ട്‌.
ഇവിടെ ചർച്ച ചെയ്യപ്പെടേണ്ട മറ്റൊരു വിഷയമാണ്‌ സ്വകാര്യത. സ്വകാര്യത പരസ്യമാക്കുവാനുള്ളതല്ല. ഒരു വിഷയം പരസ്യമാകുന്ന നിമിഷം മുതൽ അതിന്റെ സ്വകാര്യത നഷ്ടപ്പെടുന്നു. വ്യക്തിമഹത്വത്തിനു കൊടുക്കേണ്ട വിലയാണ്‌ അവരുടെ സ്വകാര്യതയെ മാനിക്കുക എന്നുള്ളത്‌. ചില മാസികകളിൽ സ്വകാര്യം എന്ന പേജു തന്നെയുണ്ട്‌. ചില ചാനലുകൾ ദമ്പതികളെ വേദിയിൽ വരുത്തി ലൈവായി അവരുടെ സ്വകാര്യതകളെ ആഘോഷമാക്കുന്നതു കാണാം. അടുത്തയിടെ സിനിമാരംഗത്തെ പ്രശസ്തയായ അനന്യയെയും ആഞ്ജനേയനെയും ജോൺ ബ്രിട്ടാസ്‌ ചോദ്യം ചെയ്യുന്നതു കണ്ടു. ജോൺ ബ്രിട്ടാസിനെപ്പോലെയുള്ള ഒരു ധിഷണാശാലിക്ക്‌ യോജിച്ച വേഷമല്ലായിരുന്നു അത്‌. വ്യക്തിസ്വാതന്ത്ര്യത്തിന്മേലു
ള്ള ഒരു കടന്നുകയറ്റമായി അതിനെ ദർശിക്കേണ്ടി വരും. ഇവിടെ വെറും പൈങ്കിളി നിലവാരത്തിലേക്ക്‌ എത്തിനിൽക്കുകയാണ്‌ മാധ്യമ സംസ്കാരം. താരസുന്ദരി കാവ്യമാധവന്റെ കവിതാരചനയെപ്പറ്റിയുള്ള മാധ്യമ വിശേഷങ്ങൾ വായിച്ചപ്പോൾ മലയാള കവിതാ സാഹിത്യശാഖയ്ക്ക്‌ ഒ.എൻ.വി. കുറുപ്പും അക്കിത്തവും സുഗതകുമാരിയും വിഷ്ണുനാരായണൻ നമ്പൂതിരിയും മധുസൂദനൻ നായരും ഒക്കെ ചെയ്ത സംഭാവനകൾ വളരെ ശുഷ്കമാണെന്ന്‌ തോന്നി. വിശേഷണങ്ങളും അതിവിശേഷണങ്ങളുംകൊണ്ട്‌ ആകെ വികൃതമാണിന്ന്‌ മാധ്യമസംസ്കാരം. വാർത്തകളാൽ വാഴ്ത്തപ്പെടുന്നവരേക്കാൾ വീഴ്ത്തപ്പെടുന്നവരാണധികവും. പ്രതിബദ്ധതയും പക്ഷപാതവും വാർത്തകളുടെ പ്രകാശനത്തിൽ നമുക്ക്‌ കാണുവാൻ സാധിക്കുന്നു. ഇവിടെ വാർത്താവ്യവസായം ശൈലീബദ്ധതയേക്കാൾ, സത്യസന്ധതയേക്കാൾ, ഉൽപാദനക്ഷമതയ്ക്ക്‌ വിലകൽപ്പിക്കുന്നു. കൂടുതൽ വാർത്ത, കൂടുതൽ സമയം എന്ന നിലയിലായി. 2009 നു ശേഷം വന്ന കടുത്ത വരൾച്ചയെ 'എൽനിനോ' പ്രതിഭാസം എന്ന്‌ കാലാവസ്ഥാ നിരീക്ഷണവിഭാഗം വിലയിരുത്തിയപ്പോൾ, കള്ളകർക്കിടകമാസത്തിൽപോലും ദാഹനീരിനായി ജനം വലഞ്ഞപ്പോൾ, രോഗങ്ങൾ പടർന്നു പിടിച്ചപ്പോൾ, അതൊന്നുമല്ലായിരുന്നു ഇവിടെ വിഷയം. ഭരിച്ചവനും ഭരിക്കുന്നവരും തമ്മിലുള്ള പോരാട്ടങ്ങളും അവരുടെ സ്വകാര്യതകളും കൊലപാതകങ്ങളും വീമ്പു പറച്ചിലുകളും ഹർത്താലുമെല്ലാം ആഘോഷമാക്കുകയായിരുന്നു ഇവിടുത്തെ മാധ്യമങ്ങൾ. നമ്മൾ ദിവസവും കേൾക്കുന്നത്‌ ഓരോ വിഭാഗങ്ങളുടെ പക്ഷത്തുനിന്നുള്ള പരദൂഷണങ്ങളാണ്‌. ചാനലുകളും പത്രങ്ങളും മാസികകളുമൊക്കെ മാറിമാറി വീക്ഷിക്കുന്നവരുടെ മാനസികനില ആകെ തകരാറിലാകുമെന്നതിന്‌ യാതൊരു സംശയവും വേണ്ട.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...