23 Feb 2013

മുൾച്ചെടികൾ


ദിനകരൻ പി.പി.

അമ്മതൻ മാറത്തണഞ്ഞു കിടന്നീടും
കുഞ്ഞിനുമേകണം രക്ഷയേതും.
ആരുമറിയാതൊരേകാന്ത യാമത്തിൽ
വന്നണഞ്ഞീടാമൊരാപത്തിന്ന്‌.
ഇന്നു കേട്ടീടുന്ന വർത്തമാനങ്ങളു-
മേതുമനസ്സിലുമാഴ്‌ന്നിറങ്ങും.
ഈർഷ്യയോടിന്നു ഞാൻ കേൾക്കുന്ന വാർത്തക-
ളിന്നെൻ മനസ്സിന്‌ നൊമ്പരമായ്‌.
ഉമ്മയും ചോദിച്ചണയുന്ന കുഞ്ഞിനെ-
യേറെ വിപത്തുകൾ കാത്തിരിക്കാം.
ഊനമെന്നൊന്നില്ലയിന്നീലോകത്തിനു

-
മെന്നു വന്നീടുകിലെത്ര കഷ്ടം!
ഋതുവിനോടൊത്തു മാറി വരുന്നോരീ
ലോകമിതെത്രയും ചിന്തനീയം.
എത്രയും വിസ്മയമേറുന്ന കാര്യമി-
തത്രേ, പിതാവിനെ സൂക്ഷിക്കേണം.
ഏറിവരുന്നിതുമെത്രയും ഭീകര-
മെന്നും പറയാതിരിക്കാൻ വയ്യാ.
ഐശ്വര്യദേവതയെന്നു നിനച്ചീടും
നാരിയ്ക്കുമില്ല സുരക്ഷയേതും.
ഒന്നു ചിന്തിച്ചീടാമീഗതി പോയാലീ-
ദേശത്തിനേറെ വിപത്തുമുണ്ടാം.
ഓർക്കുമ്പോളെന്നുടെ നെഞ്ചു പിളർന്നീടും;
പെൺകൊടിയായൊന്നെനിക്കുമുണ്ട്‌.
ഔദാര്യമൊന്നും ചെയ്തീടേണ്ട ലോകരേ;
പെണ്ണായ്പ്പിറന്നോർക്കു രക്ഷയേകൂ.
അംബരം സ്പർശിക്കുമാറുവളർന്നാലും
പെൺമണിമാർ നിങ്ങൾ സൂക്ഷിക്കേണം.
അമ്മയ്ക്കുപോലും വിനയായ്‌ വളരുന്ന
മുള്ളുകളേറെയുണ്ടിന്നീ പാരിൽ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...