26 Mar 2013

എന്റെ സ്വന്തം ദേശം, വേങ്ങശ്ശേരി…

പി ഗോപാലകൃഷ്ണൻ 


പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ വളരെ പ്രകൃതിരമണീയമയിട്ടുള്ള ഒരു കൊച്ചു പ്രദേശമാണ് എന്റെ സ്വന്തം വേങ്ങശ്ശേരി. ചരിത്ര പ്രാധാന്യമൊന്നും അവകാശപ്പെടാനില്ലെങ്കിലും കുന്നുകളും, ശിലകളും, ഇടവഴികളും, ചെമ്മണ്‍ റോഡുകളും, തോടുകളും, പാടങ്ങളും, കുളങ്ങളും, ക്ഷേത്രങ്ങളും കൊണ്ട് സമ്പന്നമായ എന്റെ വേങ്ങശ്ശേരി ആരെയും മോഹിപ്പിക്കുന്ന ഒരു കൊച്ചു സുന്ദരി തന്നെ ആയിരുന്നു അന്ന്. ഞങ്ങള്‍ ഈ നാടിന്‍റെ ധീര യോദ്ധാക്കളെന്നു സ്വയം അഹങ്കരിച്ചു തല ഉയര്‍ത്തി നിരനിരയായി നിന്നിരുന്ന കരിമ്പന കൂട്ടങ്ങള്‍ വല്ലാത്തൊരു ആകര്‍ഷണീയമായിരുന്നു, അലങ്കാരമായിരുന്നു എന്റെ വേങ്ങശ്ശേരിക്ക്.
കിലോമീറ്ററുകള്‍ക്കപ്പുറമുള്ള സ്കൂള്‍ അങ്കണത്തിലേക്കുള്ള യാത്രയില്‍ സുഗന്തം പരത്തി ഞങ്ങളെ അനുഗമിച്ചിരുന്ന മന്ദമാരുതനും. അതിനനുസരിച്ച് കള കള ഗാനം പടിയും തലയാട്ടി നൃത്തം വച്ചും ഞങ്ങളെ യാത്ര അയക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്ന നെല്‍പ്പാടങ്ങളും, നെല്‍ക്കതിരുകളും എല്ലാം ഇന്നും കാലം പ്രവാസിയാക്കി മാറ്റിയ എന്റെ ബാല്യകാല സ്മരണകളില്‍ തുലനമില്ലാത്ത തെളിനീരായി തെളിഞ്ഞു നില്‍ക്കുന്നു.
കലഭേതങ്ങള്‍ക്കനുസരിച്ച് ഞങ്ങളെ ഫല മൂലാതികള്‍ ഊട്ടാന്‍ മത്സരിച്ചു നിന്നിരുന്ന മാവും. പ്ലാവും എന്തിനതികം കൈതചക്കയും (പൈനാപ്പിള്‍) പോലുള്ള ചെടികളും തുടങ്ങി ഒട്ടനവധി വിശിഷ്ട മരങ്ങളും ചെടികളും ഞങ്ങള്‍ക്ക് ചുറ്റും ഉണ്ടായിരുന്നു. തറയില്‍ ഇരുത്തി തറയും പറയും എഴുതി ഞങ്ങളെ അക്ഷരത്തിന്റെ ലോകത്തേക്ക്…അറിവുന്റെ ലോകത്തേക്ക് നയിച്ച വി.കെ.എം.യു.പി സ്കൂളും……ജീവിതത്തെ കുറിച്ച് ഞങ്ങളെ ചിന്തിക്കാന്‍ പ്രാപ്തമാക്കിയ എന്‍.എസ്.എസ്. ഹൈ സ്കൂള്‍ അങ്കണവും എല്ലാം ഇന്നും ഞങ്ങള്‍ വേങ്ങശ്ശേരിക്കാരുടെ അലങ്കാരങ്ങളില്ലാത്ത സ്വകാര്യ അഹങ്കരങ്ങയി നിലകൊള്ളുന്നു.
ഒരു വര്‍ഷത്തോളം ഞങ്ങള്‍ മിച്ചം വെച്ചുണ്ടാക്കുന്ന പത്തു രൂപയുമായി ശ്രീ വയങ്കാവില്‍ ഉത്സവം (പൂരം) കാണാന്‍ ഞങ്ങള്‍ കൊച്ചു കുട്ടികള്‍ക്ക് വല്ലാത്തൊരു ഹരമായിരുന്നു….അനുഭൂതി ആയിരുന്നു. കാരണം രക്ഷിതാക്കളില്‍ നിന്നുമുള്ള സുരക്ഷാവലയത്തില്‍ നിന്നും ഞങ്ങളുടെ കൊച്ചു ബല്ല്യങ്ങള്‍ക്ക് സ്വതന്ത്രരാകാന്‍ കഴിയുന്ന ഏക ദിവസം അതാണല്ലോ. സ്വതന്ത്രരായി വിഹരിക്കാന്‍ കഴിയുന്നതും അന്നാണല്ലോ.
അന്ന് ഇവിടെ നടമാടിയിരുന്ന ഓരോ വിവാഹവും അതിനു സമാനമയിട്ടുള്ള മറ്റു വിശേഷങ്ങളും എല്ലാം ഒരു വ്യക്തിയുടെതായോ…ഒരു കുടുംബത്തിന്റെതായോ മാത്രമായി ഒതുങ്ങിയിരുന്നില്ല…ആ സന്തോഷം സ്നേഹസമ്പന്നരായ ആ ദേശവാസികളിലേക്ക് മൊത്തം വളര്‍ന്നിരുന്നു. പുരുഷന്‍മാര്‍ തലേ ദിവസം രാത്രി തന്നെ വിശേഷം അരങ്ങേറുന്ന ഭവനങ്ങളില്‍ ദഹണ്ണത്തിനും മറ്റു സഹായങ്ങല്‍ക്കുമായി ഒത്തു കൂടുമായിരുന്നു. നിസ്വാര്‍ത്ഥ സേവകരുടെ പര്യായങ്ങളായിരുന്നു അവര്‍ അന്ന്. കാലം മാറി നിസ്വാര്‍ഥതയുടെ സ്ഥാനത്ത് സ്വാര്‍ത്ഥത കടന്നു കൂടിയതിനാല്‍ കഥയും മാറി. ഇന്നു വെപ്പിന്…വിളമ്പലിന് എല്ലാം “ഗാന്ധി” ചിരിക്കണം….പത്താള്‍ കൂടണമെങ്കില്‍ കുപ്പിയും പൊട്ടണം. കാറ്റടിച്ചു വിളക്കണഞാല്‍ അത് വിളക്കിന്റെ കുറ്റമല്ലല്ലോ….എന്നിരുന്നാലും കാറ്റിനെ പഴിക്കാതിരിക്കാതുകുമോ .
സ്വന്തം കാര്യങ്ങള്‍ മാറ്റിവച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാന്‍ തുടങ്ങുമ്പോള്‍ ആണ് നാട് നന്നാകുന്നത്. അതെ ഇതു അക്ഷരാര്‍ഥത്തില്‍ ശരിവക്കുന്നതും, നൂറു ശതമാനവും യോജിക്കും വിധമായിരുന്നു ഞങ്ങള്‍ യുവജനങ്ങള്‍ അന്ന്. ഞങ്ങളുടെ വീടുകളില്‍ ഉറവ വറ്റാത്ത കിണറുകളുണ്ടായിരുന്നിട്ടും…രൂക്ഷമായ ജലക്ഷാമം കൊണ്ട് പൊറുതിമുട്ടുന്ന കോളനി നിവാസികളുടെ ദുരിത പൂര്‍ണ്ണമായ വേദന കണ്ടില്ലെന്നു നടിക്കാന്‍ ഞങ്ങളിലെ യുവത്വത്തിനായില്ല. അധികാര കേന്ദ്രങ്ങളില്‍ നിരന്തരം ഞങ്ങള്‍ ശബ്ദമുയര്‍ത്തി…പോരാടി..തല്‍ഫലമായി പൊറുതി മുട്ടിയ അവര്‍ സിമന്റ് കൊണ്ടൊരു ജല സംഭരിണി തീര്‍ത്തു തന്നു.
ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളും കടന്നു പോയതല്ലാതെ അതിലേക്കു ഒരു തുള്ളി ജലം പോലും ഒഴുകിയെത്തിയില്ല. സഹികെട്ട ഞങ്ങള്‍ യുവാക്കള്‍ ഒരു തീരുമാനത്തിലെത്തി, സര്‍ക്കാര്‍ സ്ഥലത്ത് / പഞ്ചായത്ത് സ്ഥലത്ത് സ്വപ്രയത്നം കൊണ്ട് ഒരു കിണര്‍ കുഴിച്ച് രൂക്ഷമായ ഈ പ്രശ്നത്തിന് പരിഹാരം കാണുകയെന്ന്. സംഭവം കാട്ടുതീ പോലെ നാട്ടിലെങ്ങും പരന്നു. …രങ്കം വഷളായി തുടങ്ങി. സ്ഥലത്തെ ചില കുത്സിത ശക്തികള്‍ ഞങ്ങള്‍ക്കെതിരെ തിരിഞ്ഞു…പ്രമുഖ രാഷ്ട്രീയ നേതൃത്വത്തിന്റെ ഭീഷണി അവര്‍ക്ക് മേമ്പോടിയുമായി. നിയമനടപടിയും അറസ്റ്റുമായി അധികാര കേന്ദ്രങ്ങളുടെ ഭീഷണി പുറകേയും വന്നു . എന്തും സംഭവിക്കാവുന്ന ഉദ്വേഗത നിറഞ്ഞ ദിന..രാത്രങ്ങള്‍. സിരകളില്‍ തിളച്ചു മറിയുന്ന യുവരക്തത്തിന്റെ ആര്‍ജ്ജവമായിരിക്കാം ഞങ്ങളെ ആ ഉദ്യമത്തില്‍ നിന്നും തെല്ലും പിന്തിരിപ്പിച്ചില്ല. ജവാന്‍ നഗര്‍ ബസ്സ്‌ സ്റ്റാണ്ടിനോട് ചേര്‍ന്ന് പൊതുവഴിയോരത്ത് ഞങ്ങള്‍ എല്ലാ വിലക്കുകളേയും അവഗച്ചു കൊണ്ട് ഒരു കിണര്‍ കുഴിച്ചു….വെള്ളവും കണ്ടു. ഒരു യുവശക്തിക്ക് മുന്‍പില്‍ അടിപതറിയ നിമിഷങ്ങളായിരുന്നു രാഷ്ടീയ, അധികാര കേന്ദ്രങ്ങള്‍ക്ക് അത്. അടക്കിവച്ച ഒരു പാവം ജനവിഭാഗത്തിന്റെ അങ്ങീകരിക്കപ്പെടാതെപോയ ആവശ്യത്തിനു അനിവാര്യമായ വിജയം സമ്മാനിച്ച ചരിത്രനിമിഷമായിരുന്നു അത്. ഈ അവസരത്തില്‍ ഈ ഉദ്യമത്തിന് വീറോടെ മുന്നില്‍ നിന്ന ഉണ്ണി ,വേണു വാസു, ജോസ് തുടങ്ങി ഏതാനും മാന്യവ്യക്തികളെ ആദരവോടെ സ്മരിച്ചു കൊള്ളട്ടെ.
അന്ന് അതിനെ അനുകൂലിച്ചവര്‍ക്കും പ്രതികൂലിച്ചവര്‍ക്കും തങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ഒരു പരിഹാരമായി ആ കിണറിനെ ഇന്നു കാലം മാറ്റിയിരിക്കുന്നു. നിയമനടപടിക്ക് മുതിര്‍ന്ന അധികാര കേന്ദ്രങ്ങളാകട്ടെ ഒരു നന്ദി വാക്കുപോലും ഉരിയാടാതെ കാലക്രമേണ അതിനെ സ്വയം ഏറ്റെടുത്തു കല്‍പടവും മറ്റും നടത്തി കൂടുതല്‍ സുരക്ഷിതമാക്കി ജനോപയോഗപ്രധമാക്കി മാറ്റിയിരിക്കുന്നു.
എന്തായാലും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഒഴികിയെതിയ പണം കൊണ്ട് തീര്‍ത്ത ആ ജലസംഭരിണി ഇന്നും ജലമില്ലാതെ ഒരപമാനമായി, വീക്ഷണമില്ലാത്ത സര്‍ക്കാര്‍ നയത്തിന്റെ പര്യായമായി അവിടെ ചരിത്രസ്മാരകമെന്നോണം നിലകൊള്ളുന്നു എന്നത് ലജ്ജാകരം തന്നെ.
എണ്‍പതുകളുടെ തുടക്കത്തിലായിരുന്നു “പന്തേര്‍സ് ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബു” എന്ന നാമത്തില്‍ ഒരു യുവജന സങ്കടന രൂപം കൊള്ളുന്നത്‌. രാഷ്ടീയ ചിന്തകള്‍ക്കതീതമായി, വളരെ വ്യക്തമായ ലക്ഷ്യങ്ങളോടും, കഴ്ച്ചപടോടും കൂടി രൂപം കൊണ്ട ആ യുവജനസങ്കടന പിന്നീടു സാമൂഹ്യപ്രസക്തങ്ങളായ വിഷയങ്ങളെ ഏറ്റെടുക്കുകയും , അനീതിക്കും അന്യയത്തിനും എതിരെ അതിശക്തമായി തന്നെ വിരല്‍ ചൂണ്ടുകയും ചെയ്തു.
വീറും..വാശിയും ഉള്ള ഒരു യുവജനക്കൂട്ടവും, അവരെ നയിക്കാന്‍ പ്രാപ്തിയും വ്യക്തമായ ദിശാഭോധവുമുള്ള ഒരു നേതൃത്വവും ആ സങ്കടനയെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനഹൃതയങ്ങളില്‍ സ്വീകാര്യമാക്കി.
ആ കാലഘട്ടതിലയുരുന്നു ലോകമനസക്ഷിയെ ഞാട്ടിപ്പിച്ച ഭോപാല്‍ വിഷവാതക ദുരന്തം സംഭവിച്ചത്. ആ ദുരന്ത പീഡിതാരക്ക് ഐക്യാദാര്‍ട്യം പ്രകടിപ്പിച്ചു കൊണ്ട് ശ്രീ.സി.ആര്‍.മണികണ്ടന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അന്ന് നടത്തിയ പ്രകടനജാത ആ പ്രദേശത്ത് തന്നെ പുതിയൊരു അനുഭവമായിരുന്നു. അത് കൊണ്ട് തന്നെ അന്ന് നാലാള്‍ കൂടുന്നിടതെല്ലാം അതൊരു ഗംഭീര ചര്‍ച്ചാവിഷയമാവുകയും ചെയ്തു. അന്ന് നല്‍കിയ അത്തരം ഉജ്ജലമായ തുടക്കം ആ പ്രസ്ഥാനത്തെ ഭഹുധൂരം മുന്നോട്ടു നയിച്ചു. അത് കൊണ്ട് തന്നെ അന്ന് സ്വന്തം കെട്ടിടവും….അത്യാവശം നല്ലൊരു തുക ബാങ്ക് ബാലന്‍സും ആയി കഴിഞ്ഞിരുന്നു ഈ പ്രസ്ഥാനത്തിന്.
ഈ പ്രസ്ഥാനത്തിന്റെ പൂര്‍ണ്ണ ചരിത്രമോ, ലക്ഷ്യഭോധമോ ഉള്‍കൊണ്ടിട്ടില്ലാത്ത ഇന്നത്തെ യുവജനനേതൃത്വം ഈ മഹാപ്രസ്ഥാനത്തെ ജനഹൃതയങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റിയിരിക്കുന്നു. ബസ്സ്റുട്ടുപോലും നിലച്ച / നിലക്കും വിധം വളരെ പരിതാപകരമായ വയങ്കാവ് റോഡു പോലുള്ള ഒട്ടനവധി നീറുന്ന ജനകീയപ്രശ്നങ്ങള്‍ മുഖത്ത് നോക്കി കൊഞ്ഞനം കാട്ടുമ്പോഴും, അതിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും ശ്രമിക്കാതെ…കണ്ടിട്ടും കാണാതെ…ക്ലബ് അങ്കണത്തില്‍ കളികളിലും മറ്റും മുഴുകി വിലപ്പെട്ട സമയം കൊല്ലുന്ന അഭിമാനികളായി മാറിയിരിക്കുന്നു ഈ മിടുമിടുക്കന്മാര്‍. ഇനിയെങ്കിലും ഉണര്‍ന്നില്ലെങ്കില്‍….ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ മുന്‍ഗാമികള്‍ പാടുത്തുയര്‍ത്തിയ ഈ മഹത്തായ യുവജസങ്കടനയെ സമൂഹം അറപ്പോടും..വെറുപ്പോടുംകൂടി വീക്ഷിക്കുന്ന കാലവും അതിവിതൂരമയിരിക്കില്ല.
ഏകദേശം ഈ കാലഘട്ടത്തില്‍ തന്നെ ആയിരുന്നു ഹൈന്ദവ വികാര വിചാര മൂല്യങ്ങളുടെ ഉയര്‍ത്തെഴുന്നെല്‍പ്പു ഭാരതത്തിലെന്ന പോലെ കേരളത്തിലും പ്രകടമായി കണ്ടത്. അതിന്റെ പ്രതിഫലനം ഏറ്റവും കൂടുതല്‍ ദൃശ്യമായതാകട്ടെ ഹൈന്ദവ ക്ഷേത്രങ്ങളിലും. അന്യാദീനപ്പെട്ടതും, അന്നംനിന്നുപോയതുമായ പല ക്ഷേത്രങ്ങളും ഏകദേശം ഈ കാലഘട്ടത്തോടുകൂടി ആയിരുന്നു പുനരുജ്ജീവിപ്പിക്കപ്പെട്ടത്. ക്ഷേത്രം നന്നായാല്‍ ദേശം നന്നായി..നാക്ക്‌ നന്നായാല്‍ നാടും നന്നായി എന്നാണല്ലോ പ്രമാണം. കാലം കനിഞ്ഞു നല്‍കിയ ഈ അനിവാര്യമായ മാറ്റത്തിന്റെ പ്രതിഫലനം എന്റെ / ഞങ്ങളുടെ ദേശത്തെ ശ്രീ.പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലും ദൃശ്യമായി. അതിനു ചുക്കാന്‍ പിടിച്ചതാകട്ടെ മുല്ലപ്പുള്ളി ശ്രീ.ശങ്കരന്‍കുട്ടി നായരുടെ നേതൃത്വത്തില്‍ കീഴില്‍ അണിനിരന്ന അന്നത്തെ ഞങ്ങള്‍ യുവശക്തിയും. ഏകദേശം അന്നം നിന്നുപോയ്കൊണ്ടിരുന്ന ഈ ക്ഷേത്രം പുരോഗതിയുടെ കുതിപ്പ് തുടങ്ങയതും ഇവിടെ നിന്നു തന്നെയാണെന്ന് നിസംശയം പറയാം. പുരോഗമനത്തിനും വികസനത്തിനും ഒപ്പം നാം അറിയാതെ തന്നെ ആനയിക്കപ്പെടുന്ന ഒന്നാണല്ലോ “സ്വാര്‍ത്ഥത”. കാലക്രമേണ ഇത്തരം ചിന്താഗതിക്കാരുടെ കൈകളിലേക്ക് തന്നെ ഈ ക്ഷേത്രവും വഴുതി വീണു. വേതനാജനമായി പറയട്ടെ….പിന്നീട് അവിടെ കണ്ടത് ക്ഷേത്രപുരോഗതിയല്ല , വ്യക്തി പുരോഗതികളായിരുന്നു. അമ്മേ നാരായണാ.
പ്രകൃതി കാലത്തേ പ്രണയിച്ചു….പ്രകൃതിയുടെ പ്രണയത്തിന്റെ ആഴമറിയാത്ത കാലമാകട്ടെ മനുഷ്യനിലൂടെ അവളെ നോവിച്ചു കൊണ്ടേയിരുന്നു. കാലത്തിന്റെ പോയ്മുഖങ്ങളായിരിക്കാം നാം മനുഷ്യര്‍ അല്ലെ? അങ്ങനെ സമാധാനിക്കാം.കാലത്തിന്റെ കുത്തൊഴുക്കില്‍പെട്ട് ഒരിക്കലും മറാനാകാത്ത വിധം എന്റെ വേങ്ങശ്ശേരി മാറിയിരിക്കുന്നു, അല്ലെങ്കില്‍ മാറ്റപ്പെട്ടിരിക്കുന്നു.അവളെ കത്തുകൊണ്ടിരുന്ന കരിമ്പന കൂട്ടങ്ങളില്ല ഇന്ന്. ….തെങ്ങും ,നെല്ലും വയലോരങ്ങളെയും എല്ലാം കാലം അവളില്‍ നിന്നും അപഹരിച്ചിരിക്കുന്നു. എങ്ങും എവിടെയും നഷ്ടപ്രതാപത്തെ അവളുടെ ചുമലിലേറ്റി താണ്ടവമാടുന്നു ഒരു ധിക്കാരിയുടെ വേഷത്തോടെ റബ്ബര്‍ മരങ്ങള്‍ അട്ടഹസിച്ചു നില്‍ക്കുന്നു. പഴം കൊണ്ട് കഴുത്തറക്കുന്നവനെ പോലെയാണ് എന്റെ വീക്ഷണത്തില്‍ ഈ വൃക്ഷങ്ങള്‍.
ദേശത്തെ പോലെ തന്നെ കാലം എന്റെ ദേശവാസികളെയും മാറ്റിയിരിക്കുന്നു….അല്ലെങ്കില്‍ അവര്‍ സ്വയം മാറപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഓരോ നോക്കിലും വാക്കിലും എനിക്കെന്തു ലാഭം എന്ന സ്വാര്‍ത്ഥചിന്താഗതി എന്റെ വേങ്ങശ്ശേരി വാസികളെ വല്ലാതെ സ്വാതീനിച്ചിരിക്കുന്നു. പണം കായ്ക്കുന്ന മരത്തെ കാത്തിരിക്കുന്ന മൂഡസ്വപ്ന സജ്ഞാരികളായി മാറിയിരിക്കുന്നു എന്റെ ദേശക്കാര്‍….കഷ്ടം !വീക്ഷണമില്ലാത്ത ഒരു സമൂഹം എന്റെ നാടിനെ കളങ്കിതമാക്കിയിരിക്കുന്നു……കലുഷിതമാക്കിയിരിക്കുന്നു. അന്ന് ദേശത്തിന്റെ വിജയകരമായ തേരോട്ടത്തില്‍ …സ്വന്തം ജീവിതരഥത്തിന്റെ ചക്രങ്ങള്‍ നഷ്ടപ്പെടുമോ എന്ന തിരിച്ചറിവാണ് ഞങ്ങളില്‍ പലരെയും നാടു വിടാന്‍ പ്രേരിപ്പിച്ചത്…..എന്നെയും.
എന്റെ പ്രിയ ദേശമേ….നിന്നെ കാത്തു സംരക്ഷിക്കുന്നതിനു വേണ്ടി , നിനക്കൊരു പുതുപുലരി സമ്മാനിക്കുന്നതിനു വേണ്ടി ഒരു പുതുതലമുറ ഉയര്‍ന്നു വരട്ടെയെന്നു പ്രത്യാശിച്ചു കൊണ്ട്…പ്രാര്‍ത്ഥിച്ചു കൊണ്ട്….ഒരു പ്രവാസിയുടെ എല്ലാ മരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് വേതനാജനകമായി ഞാനൊന്നു പ്രാണമിച്ചോട്ടേ?……..”പ്രണാമം”…..

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...