26 Mar 2013

സൂര്യനെല്ലിയും; ജഡ്ജിയും കുറേ മാദ്ധ്യമ പ്രവർത്തകരും


മഹേഷ്കുമാർ . എസ്‌

    മാദ്ധ്യമ പ്രവർത്തനത്തിലെ ധാർമ്മികതയെന്നത്‌ മറ്റു പല മൂല്യബോധങ്ങൾക്കുമൊപ്പം നമുക്ക്‌ കൈമോശം വരുകയാണോ? ജാധിപത്യത്തിന്റെ നാലാം തൂണ്‌ എന്ന കൊടിക്കൂറയ്ക്കു കീഴിൽ എന്തുമാകാമെന്ന ചിന്തയാണ്‌ ഇന്ന്‌ ഭൂരിഭാഗം മാദ്ധ്യമ പ്രവർത്തകരേയും നയിക്കുന്നതെന്ന്‌ തോന്നുന്നു.  മറ്റുള്ളവർക്കില്ലാത്ത വിശേഷാൽ സ്വാതന്ത്ര്യവും അധികാരവും തങ്ങൾക്കുമില്ലെന്ന്‌ മാദ്ധ്യമ പ്രവർത്തകർ തിരിച്ചറിയാത്തിടത്തോളം മാദ്ധ്യമ പ്രവർത്തനം ഒരു ദുരന്തമായി പരിണമിക്കാനേ ഇടയുള്ളൂ. വ്യവസ്ഥിതി അനുവദിക്കുന്ന ചില ആനുകൂല്യങ്ങൾ സമൂഹത്തിന്റെ അറിയാനുള്ള അവകാശത്തെ സംരക്ഷിക്കുന്നതിനു മാത്രമാണ്‌.
    ബിരുദവും ജേണലിസം ഡിപ്ലോമയും നേടിക്കഴിഞ്ഞാൽ അഥവാ ജേണലിസം ബിരുദവും ബിരുദാനന്തര ബിരുദവും നേടിക്കഴിഞ്ഞാൽ ആർക്കും കടന്നുവരാവുന്ന കേവലം ഒരു തൊഴിൽ മേഖലയായി മാദ്ധ്യമ പ്രവർത്തനവും ഇന്ന്‌ മാറിയിരിക്കുന്നു. അടിയുറച്ച മൂല്യബോധവും ആദർശത്തിലടിയുറച്ച വ്യക്തിത്വമുള്ളവരാകണം മാദ്ധ്യമ പ്രവർത്തകർ എന്ന ചിന്ത ജേണലിസം കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവേശന മാനദണ്ഡത്തിലോ, മാദ്ധ്യമസ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പു പ്രക്രിയയിലോ കടന്നുവരുന്നില്ല.  ഇൻസ്റ്റിറ്റിയൂട്ടുകളെ സംബന്ധിച്ചിടത്തോളം കോഴ്സ്‌ നടത്തിപ്പ്‌ ഒരു ബിസിനസ്‌ പ്രക്രിയയായി മാറിയിരിക്കുന്നു. മാദ്ധ്യമ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം മാനേജ്‌മന്റിന്റെ ഇംഗിതങ്ങൾക്ക്‌ വഴങ്ങുന്ന നട്ടെല്ലും സമൂഹത്തെ പിച്ചിച്ചീന്തി,  കച്ചവടത്തിനു പാകത്തിലുള്ള വാർത്തകൾ ചമയ്ക്കാനുള്ള മനസുമുണ്ടായാൽ തികഞ്ഞ യോഗ്യതയായി.  മൂല്യബോധവും ആദർശനിഷ്ഠയും കൈമോശം വന്ന ഒരു കൂട്ടം ചാവേറുകളായി മാറുകയാണിവിടെ മാദ്ധ്യമ പ്രവർത്തകർ.  പ്രത്യേകിച്ചും യുവ തലമുറയിലെ ആവേശം തിളയ്ക്കുന്ന കുറേപ്പേർ.  മാദ്ധ്യമ പ്രവർത്തനം ധീരവും ശക്തവും ആദർശനിഷ്ടവും പ്രതിബദ്ധവുമായ ഒരു യജ്ഞമാണെന്ന്‌ ആരും ഇവരെ പഠിപ്പിക്കുന്നില്ല.  അഥവാ ആരെങ്കിലും അതിനു ശ്രമിച്ചാൽ അക്കൂട്ടർ 'കാലഹരണപ്പെട്ട്‌ പുരാവസ്തു' ക്കളായി മുദ്രയടിച്ചു അകറ്റി നിറുത്താനും ഇന്നത്തെ മാധ്യമ പ്രവർത്തകർക്കു മടിയില്ല.  പഠിക്കാനും, അദ്ധ്വാനിച്ച്‌ സത്യം കണ്ടെത്താനും അവർക്കു താൽപര്യമില്ല.  അതുകൊണ്ടുതന്നെ ആരാനും തട്ടിമൂളിക്കുന്ന അർദ്ധ സത്യങ്ങളും അസത്യങ്ങളും ഇവർക്ക്‌ 'വെച്ചലക്കാനു'ള്ള വിഷയങ്ങളായി മാറുന്നു.
    മാദ്ധ്യമ പ്രവർത്തനം അതിരുകളില്ലാത്ത ലോകമല്ല. അവിടത്തെ അതിരുകൾ സ്വയം കൽപിതമാകുകയാണ്‌ ഏറ്റവും ഉചിതം. അതിന്റെ അനുപമമായ സൗന്ദര്യവും അതു തന്നെ. കൽപിക്കപ്പെടുന്ന അതിരുകൾ സാമൂഹ്യ നന്മയ്ക്കും നീതിബോധത്തിനും വേണ്ടിയാകണം. അപ്പോഴാണ്‌ മാദ്ധ്യമ പ്രവർത്തനം ഉത്കൃഷ്ടവും സഫലവുമായ ഒരു സപര്യയായി മാറുന്നത്‌.  ഇന്നത്തെ മാദ്ധ്യമ പ്രവർത്തന ശൈലിയിൽ ഒട്ടേറെ അരുതായ്മകൾ ചൂണ്ടിക്കാട്ടാനാവും.  അതിൽ ഏറ്റവും ഒടുവിലത്തേതും സമകാലികവുമായ ഒന്നാണ്‌ സൂര്യനെല്ലിക്കേസിൽ ഇപ്പോൾ മാദ്ധ്യമങ്ങൾ തുടർന്നു വരുന്ന ശൈലി.
    ഇന്ന്‌, കേരളത്തിലെ മാദ്ധ്യമ രംഗത്ത്‌ 'തേർവാഴ്ച' നടത്തുന്ന മിക്കവാറും  മാദ്ധ്യമപ്രവർത്തകർ സൂര്യനെല്ലി സംഭവം നടക്കുന്ന കാലത്ത്‌ ബാഗും തൂക്കി സ്കൂളുകളിൽ പോകുന്നവരായിരുന്നിരിക്കണം.  പതിനേഴ്‌ വർഷത്തോളം പഴക്കമുള്ള കേസാണ്‌, ഡൽഹി പീഢനത്തിന്റെ ബാക്കിപത്രമെന്നപോലെ, സുപ്രീംകോടതിയിൽ നിന്ന്‌ പെട്ടെന്നുണ്ടായ ഒരു വിധിയിലൂടെ വീണ്ടും വിവാദമായിരിക്കുന്നത്‌.  പെട്ടെന്നുണ്ടായ വിധി എന്നത്‌ ബോധപൂർവ്വം തന്നെ പ്രയോഗിച്ച വാക്കാണ്‌.  കാരണം ഡൽഹിക്കേസിന്റെ പശ്ചാത്തലത്തിൽ സ്ത്രീ പീഢനക്കേസുകളിൽ കോടതി നടപടികളിലുണ്ടാകുന്ന കാലതാമസം ചർച്ചാ വിഷയമായതിന്റെ വെളിച്ചത്തിൽ, അത്തരം കേസുകൾ പൊടിതട്ടിയെടുത്ത്‌ വിധി പ്രസ്താവിക്കാൻ സുപ്രീകോടതി നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ്‌ വർഷങ്ങളായി സുപ്രീം കോടതിയിൽ നിദ്രപൂണ്ടിരുന്നതും ഒരിക്കൽ കോളിളക്കം സൃഷ്ടിച്ചതുമായ സൂര്യനെല്ലിക്കേസിൽ പെട്ടെന്നൊരു വിധി സുപ്രീംകോടതി പുറപ്പെടുവിച്ചതു.  കേസ്‌ പൊടിതട്ടിയെടുത്ത്‌ പരിഗണിച്ച ദിവസം തന്നെ വിധിയും വന്നു എന്നതിൽ നിന്നു തന്നെ കേസിന്റെ മെരിറ്റിലേക്കും വിശദാംശങ്ങളിലേക്കും ഹൈക്കോടതി വിധിയിലേക്കുമൊന്നും സുപ്രീം കോടതി കടന്നില്ല എന്നത്‌ വസ്തുതയാണ്‌.  ഇത്തരമൊരു കേസിൽ സുപ്രീം കോടതിയുടെ ഈ നടപടി ഉചിതമായോ എന്നു പരിശോധിക്കാൻ ഒരു മാദ്ധ്യമ പ്രവർത്തകനുമുണ്ടായില്ല.  കാരണം നമ്മുടെ മാദ്ധ്യമ പ്രവർത്തകർക്ക്‌ ചർച്ച ചെയ്യാനിഷ്ടം കാതലായ   വിഷയങ്ങളല്ല. അവിടെ പഠനവും അദ്ധ്വാനവും ആവശ്യമാണെന്ന്‌ അവർക്കറിയാം.  സുപ്രീംകോടതി വിധിയിൽ തങ്ങൾക്കാഘോഷമാക്കാനുള്ളതെല്ലാം ഉണ്ടെന്ന്‌ അവർ കണ്ടെത്തുകയായിരുന്നു.  ഇന്ന്‌ മാദ്ധ്യമ പ്രവർത്തനം തന്നെ കച്ചവടക്കണ്ണുള്ള ആഘോഷമാകുമ്പോൾ, ഉച്ചവെയിലിന് ഏറെ തീഷ്ണതയുള്ള സത്യത്തെപ്പോലും തമസ്കരിക്കാവുന്നതേയുള്ളൂ.
    തന്നെ ക്രൂരമായി പീഡിപ്പിച്ചവരിൽ ഒരാൾ ഇപ്പോൾ രാജ്യസഭാ ഉപാദ്ധ്യക്ഷണായിട്ടുള്ള പി.ജെ കുര്യനായിരുന്നു എന്ന്‌ ഇരയായ പെൺകുട്ടി              17 വർഷിത്തിനു മുമ്പെന്നപോലെ ഇപ്പോഴും പറയുന്നു എന്നതാണ്‌ പ്രധാന മാദ്ധ്യമ വിഷയം.  ശരിയാണ്‌, ഇത്‌ വാർത്താ പ്രാധാന്യമില്ലാത്ത വസ്തുതയല്ല.  പ്രധാനപ്പെട്ട വാർത്ത തന്നെയാണ്‌. പക്ഷെ, ഇന്ന്‌ കേരള സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇതാണ്‌ എന്ന നിലയിലുള്ള മാദ്ധ്യമ ശൈലി അഭിലഷണീയമോ എന്നതാണ്‌ ഇവിടെ ചർച്ച ചെയ്യുന്നത്‌.  വസ്തുതകളെ; സംഭവങ്ങളെ വാർത്തയാക്കുക, എന്ന സമീപനം ഇക്കാര്യത്തിൽ മാദ്ധ്യമങ്ങൾ സ്വീകരിച്ചിരുന്നുവേങ്കിൽ, പെൺകുട്ടിയുടെ വെളിപ്പെടുത്തലും പരിണതികളും സ്വാഭാവികമായി നേടി എടുക്കാവുന്ന ജനശ്രദ്ധ എത്രമാത്രമാണോ അത്രമാത്രമേ, ഈ വർത്തയ്ക്ക്‌ കേരളീയ സമൂഹത്തിൽ സ്ഥാനമുള്ളൂ എന്നതാണ്‌ വാസ്തവം.  ബാക്കിയുള്ളതെല്ലാം ഇന്നത്തെ മാദ്ധ്യമ പ്രവർത്തന ശൈലിയുടെ പ്രത്യേക സൃഷ്ടികളാണ്‌.  കുര്യൻ നിയമത്തിനു മുന്നിൽ തെറ്റു ചെയ്തു എങ്കിൽ ശിക്ഷിക്കപ്പെടുകതന്നെ വേണം.  അതിനായി മാദ്ധ്യമങ്ങൾ നിലകൊള്ളുകയും വേണം. എന്നാൽ പി.ജെ. കുര്യന്റെ ചോരകുടിക്കാതെ ഞങ്ങൾ പേനയും മൈക്കും താഴെ വയ്ക്കില്ല എന്നൊരു വാശി മാദ്ധ്യമ പ്രവർത്തകർ കൈക്കൊള്ളുന്നത്‌ 'മീഡിയാ ആക്ടീവിസ'മായി മാറുന്നു. വിചാരണ നടത്താനും വിധിക്കാനും മാദ്ധ്യമ പ്രവർത്തകർക്ക്‌ ആരാണ്‌ അധികാരം നൽകിയിട്ടുള്ളത്‌? സാക്ഷികളെ സൃഷ്ടിക്കലും കേസിന്റെ ഗതി നിർണ്ണയിക്കലും മാദ്ധ്യമ പ്രവർത്തനത്തിന്റെ ഭാഗമാണോ? ടി.വി.യിൽ മുഖം കാണിക്കാൻ വ്യഗ്രതപൂണ്ടു നിൽക്കുന്നവന്റെ വാക്കുകൾ പോലും വേദപുസ്തകത്തിലെ അരുളപ്പാടുകൾ പോലെ, സ്വന്തം നിലയിലുള്ള അന്വേഷണമോ പഠനമോ ഇല്ലാതെ സമൂഹത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്നതാണോ മാദ്ധ്യമ പ്രവർത്തനം.
    പി.ജെ. കുര്യനെപ്പൊലൊരാൾ സംശുദ്ധി തെളിയിച്ചുകൊണ്ടുമാത്രം പൊതുരംഗത്ത്‌ നിലകൊള്ളുകയാണ്‌ വേണ്ടത്‌. അതിനുള്ള അന്വേഷണങ്ങളും കോടതി നടപടികളും പല ഘട്ടങ്ങളിലായി കഴിഞ്ഞിരുന്നു എന്നതും വസ്തുതയാണ്‌. ഇനി ഒരന്വേഷണം നടത്തിയാൽ, പിന്നെയും കുറ്റക്കാരനല്ലെന്ന്‌ തെളിഞ്ഞാൽ, ഇരയായ പെൺകുട്ടിക്കും ഇവിടത്തെ മാദ്ധ്യമ പ്രവർത്തകർക്കും തൃപ്തിയാകുമോ എന്നചോദ്യവും പ്രസക്തമാണ്‌.  തൃപ്തികരമല്ലെങ്കിൽ എത്ര അന്വേഷണങ്ങൾ ഇതിന്റെ പേരിൽ ആവർത്തിക്കണം ?  എങ്ങനെയും പി.ജെ.കുര്യൻ കുറ്റക്കാരനെന്ന്‌ വിധിക്കുന്നതുവരെയോ? അതല്ലാ കുര്യന്റെ ഇടപെടൽ മൂലമാണ്‌ സത്യം തെളിയാതെ പോയത്‌ എന്നാണെങ്കിൽ ഇടപെടലിന്റെ തെളിവുകൾ സഹിതം കോടതിയെ സമീപിക്കുകയല്ലേ വേണ്ടത്‌? അത്തരമൊരു അഭിപ്രായ രൂപീകരണമല്ലേ മാദ്ധ്യമങ്ങളുടെ ഭാഗത്തു നിന്ന്‌ ന്യായമായും ഉണ്ടാകേണ്ടത്‌.             
        ആ സ്ഥാനത്ത്‌ ഇവർ ചെയ്യുന്നതോ? അധികാരി വർഗ്ഗത്തിന്റെ മേലങ്കി അണിയുന്ന രാഷ്ട്രീയക്കാരെ ഇരയായിക്കിട്ടുമ്പോൾ കടിച്ചുകീറാനുള്ള വ്യഗ്രത സ്വാഭാവികമാണ്‌. എന്നാൽ അതിൽ വൈരനിര്യാതന ബുദ്ധി തെല്ലും അരുത്‌.   കടിച്ചു കീറാൻ നൽകുന്ന മാദ്ധ്യമ പ്രവർത്തകരിൽ എത്രപേർക്ക്‌ കയ്യിലിരിക്കുന്ന കണ്ണാടി സ്വന്തം മുഖത്തിനു നേരേ പിടിക്കാനുള്ള ധൈര്യമുണ്ടാകും? നിങ്ങളുടെ ചെയ്തികൾ അന്വേഷിക്കാനും കണ്ടെത്താനും ചർച്ച ചെയ്യാനും, വാർത്ത സൃഷ്ടിക്കാനും ഇവിടെ ആരും മിനക്കെടുന്നില്ല എന്ന സൗകര്യമല്ലേ നിങ്ങൾ അനുഭവിച്ചു വരുന്നത്‌?
    ഈ കേസുമായി ബന്ധപ്പെട്ട്‌ മാദ്ധ്യമങ്ങൾ സൃഷ്ടിച്ച മറ്റൊരു വിവാദമായിരുന്നു റിട്ട. ജസ്റ്റിസ്‌ ആർ. ബസന്ത്‌ സ്വകാര്യ സംഭാഷണത്തിൽ നടത്തിയ ചില പരാമർശങ്ങൾ. ജസ്റ്റീസ്‌ ബസന്ത്‌ നീതിബോധമുള്ള ന്യായാധിപൻ എന്ന നിലയിൽ ഖ്യാതി നേടിയ വ്യക്തിയാണ്‌. അദ്ദേഹം പറയുന്നത്‌ ശരിയാണെങ്കിൽ, റിപ്പോർട്ട്‌ ചെയ്യില്ല എന്ന ഉറപ്പിന്മേലാണ്‌ ഒരു ചാനലിന്റെ റിപ്പോർട്ടർ കൂടി ഉൾപ്പെട്ട സ്വകാര്യ സദസ്സിൽ അദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞത്‌.  അങ്ങനെയെങ്കിൽ വാക്കുതെറ്റിച്ച്‌ സ്വന്തം ഖ്യാതിയും കച്ചവടലാഭവും മാത്രം ലക്ഷ്യമാക്കി ആ റിപ്പോർട്ടർ ജസ്റ്റീസ്‌ ബസന്തിന്റെ വാക്കുകൾ വാർത്തയാക്കി വിവാദം സൃഷ്ടിച്ചതു ശുദ്ധവിരവക്കേടും വ്യക്തിത്വമില്ലായ്മയുമാണ്‌. ഈ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ട്‌ മറ്റൊരു ചാനലിലെ പ്രമുഖ അവതാരക ചോദിച്ചതു മാദ്ധ്യമ റിപ്പോർട്ടർ അടങ്ങിയ സദസ്സിൽ ഇത്‌ പറയുമ്പോൾ അത്‌ വാർത്തയാകുമെന്ന്‌ ജസ്റ്റീസ്‌ ബസന്തിന്‌ ചിന്തിക്കാമായിരുന്നില്ലേ എന്നാണ്‌. 'ജെന്റിൽമാൻ ഡീഡ്‌'           എന്ന ഭാഷാ പ്രയോഗം എങ്ങനെയുണ്ടായി എന്ന്‌ ഇക്കൂട്ടർ ചിന്തിക്കുന്നത്‌ നന്നായിരിക്കും.  തന്റെ സ്വകാര്യസദസ്സുകളിൽ 'ജെന്റിൽ' അല്ലാത്തവരെ കൈകാര്യ ചെയ്തുള്ള പരിചയം ഒരു പക്ഷെ അദ്ദേഹത്തിനുണ്ടായിരുന്നിരിക്കില്ല. മാദ്ധ്യമ പ്രവർത്തകരെല്ലാം 'ജെന്റിൽ' ആണെന്നു ചിന്തിച്ചുപോയതും അദ്ദേഹത്തിനു സംഭവിച്ച തെറ്റായിരിക്കാം.  ഒളിക്യാമറയ്ക്ക്‌ ഇരയാകേണ്ട വ്യക്തിത്വമല്ല തന്റേതെന്ന്‌ അദ്ദേഹത്തിനുറപ്പുണ്ടായിരുന്നതുമാകാം കാരണം.
    എന്താണ്‌ സ്വകാര്യ സംഭാഷണത്തിൽ ജസ്റ്റീസ്‌ ബസന്ത്‌ പറഞ്ഞത്‌? സൂര്യനെല്ലിക്കേസ്‌ ഹൈക്കോടതി ഡിവിഷൻ ബഞ്ചിനു മുമ്പാകെ എത്തിയപ്പോൾ, താൻ കൂടി ഒപ്പുവച്ചതും ജസ്റ്റീസ്‌ ഗഫൂർ എഴുതിയുമായ വിധിന്യായത്തിലെ കണ്ടെത്തലുകളെപ്പറ്റിയാണ്‌ ജസ്റ്റീസ്‌ ബസന്ത്‌ സംസാരിച്ചതു.  ഇതാണ്‌ ഒളിക്യാമറയിൽ പകർത്തി 'എസ്ക്ലൂസീവ്‌' ആയി ചാനൽ ദൃശ്യ വിരുന്നാക്കിയത്‌.  പാവം റിപ്പോർട്ടർ! ഈ ഒളിക്യാമറ കൈയിലെടുക്കും മുമ്പ്‌, ആ ഹൈക്കോടതി വിധി ഒന്നു വായിക്കാൻ ശ്രമിച്ചിരുന്നു എങ്കിൽ ഈ വാർത്തയ്ക്ക്‌ ഒരു പുതുമയുമില്ലെന്നും, എസ്ക്ലൂസീവ്നെസ്‌ തീരെയില്ലാത്തത്താണിതെന്നും ബോധ്യപ്പെടുമായിരുന്നു.  പക്ഷെ, വിധിന്യായത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഇന്ന്‌ പൊതുരേഖയാണ്‌. അവർ അതിനല്ല ശ്രമിച്ചതു.  കച്ചവടക്കണ്ണുകൾക്കപ്പുറം ആന്ധ്യം ബാധിച്ചവരാണോ നമ്മുടെ ഇന്നത്തെ മാദ്ധ്യമ പ്രവർത്തകരിലേറെയും എന്നു സംശയിച്ചു പോയാൽ അതൊരു കുറ്റമായി കാണരുത്‌.
    എന്നാൽ പുതുമയുള്ളതും പ്രസക്തവുമായ ഒരു 'പോയിന്റ്‌' ഇതിനിടയിൽ ജസ്റ്റീസ്‌ ബസന്ത്‌ ചൂണ്ടിക്കാട്ടിയിരുന്നു.  നിർഭാഗ്യവശാൽ അതേപ്പറ്റി ചിന്തിക്കാനും ചർച്ച നടത്താനും അന്വേഷിക്കാനും നമ്മുടെ മാദ്ധ്യമ പ്രവർത്തകർക്കാർക്കും കഴിഞ്ഞില്ല. അതുതന്നെയാണ്‌ മാദ്ധ്യമപ്രവർത്തനത്തിലെ ആനുകാലിക ദുരന്തവും.  ഹൈക്കോടതി വിധികേട്ട്‌ സുപ്രീം കോടതി ഞെട്ടി എന്നതിനെപ്പറ്റി ജസ്റ്റിസ്‌ ബസന്ത്‌ പറഞ്ഞത്‌ 'സുപ്രീം കോടതി വിധി വായിക്കാത്തതു കൊണ്ടാവും ഞെട്ടിയത്‌' എന്നാണ്‌.  ഈ ലേഖനത്തിന്റെ തുടക്കത്തിൽ ചൂണ്ടിക്കാട്ടിയതും ഈ വിഷയം തന്നെയാണ്‌.  ഇങ്ങനെയൊരു പരാമർശം ഒരു ന്യായാധിപനിൽ നിന്ന്‌ ഉണ്ടായിട്ടുപോലും അതിന്റെ 'പൊരുൾ' അന്വേഷിക്കണമെന്ന താൽപര്യം ഒരു മാദ്ധ്യമ പ്രവർത്തകനുമുണ്ടായില്ല.  അദ്ദേഹം പറഞ്ഞത്‌ വസ്തുതയാണെങ്കിൽ നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്കു സംഭിവിച്ചിട്ടുള്ളതും മാദ്ധ്യമ പ്രവർത്തകർക്കും സംഭവിച്ചിട്ടുള്ളതും ഒരേ ദുരന്തമാണെന്ന്‌ മനസ്സിലാക്കേണ്ടിവരും.
    മാദ്ധ്യമങ്ങളെ സംബന്ധിച്ചിടത്തോളം സൂര്യനെല്ലി പെൺകുട്ടി, ആനുകാലിക മാധ്യമങ്ങളുടെ കച്ചവട താൽപര്യങ്ങൾക്കിണങ്ങുന്ന ഒന്നാന്തരം ഒരിരയാണ്‌.  അതിനിണങ്ങുന്ന രക്തസാക്ഷി പരിവേഷമാണ്‌ ആ കുട്ടിക്ക്‌ മാധ്യമങ്ങൾ ചാർത്തികൊടുത്തിട്ടുള്ളത്‌. സുപ്രീം കോടതിയിൽ ഈ കേസ്‌ നിദ്രപൂണ്ടിരുന്നപ്പോൾ ആ വിഷയം തന്നെ വിസ്മൃതിയിലായിരുന്നു.  ഒരു മിന്നൽപ്പിണർ പോലൊരു വിധി വന്നപ്പോൾ മാധ്യമങ്ങളുടെ ഒഴുക്ക്‌ സൂര്യനെല്ലിയിലേക്കായി.  ആ പെൺകുട്ടിക്ക്‌ ഒരു ജീവിതം നൽകി സുരക്ഷിതത്വം നൽകുന്നതിന്‌ എന്തെങ്കിലും സഹായമരുളാൻ ഈ മാദ്ധ്യമങ്ങളോ ഒപ്പം നിന്ന്‌ ചരടുവലിക്കുന്നവരോ ഇതുവരെ തയാറായിട്ടില്ല.  എല്ലാവർക്കും നിർണ്ണയിക്കപ്പെട്ട അജണ്ടകൾക്കനുസരിച്ച്‌ സംഭവഗതികൾ കൊണ്ടെത്തിക്കുക എന്നതിലാണ്‌ നോട്ടം.  രക്തസാക്ഷി പരിവേഷവും നൽകി ചുറ്റും കൂടുന്നവർ മറ്റൊരിരയെക്കിട്ടുമ്പോൾ വലിച്ചെറിഞ്ഞുപോകുമെന്ന്‌ മനസ്സിലാക്കാൻ ഇനിയും ആ പാവം പെൺകുട്ടിക്ക്‌ കൂടുതൽ അനുഭവങ്ങൾക്കായി കാത്തിരിക്കേണ്ടി വന്നേക്കാം.
    ഇപ്പോൾ വിവാദമായിരിക്കുന്ന ഹൈക്കോടതി വിധി ന്യായത്തിൽ ജസ്റ്റീസ്‌ ബസന്ത്‌ എഴുതിയ വരികളിലെ അനുകമ്പയും സഹാനുഭൂതിയും ഇന്ന്‌ ഏത്‌ മാദ്ധ്യമ പ്രവർത്തകരാണ്‌; ഏത്‌ അഭ്യുദയകാംക്ഷിയാണ്‌ ഈ പെൺകുട്ടിയോട്‌ പ്രകടിപ്പിക്കുന്നത്‌ എന്ന്‌ കേരള സമൂഹം വിലയിരുത്തട്ടെ. വിധി ന്യായത്തിൽ അനുബന്ധമായി അദ്ദേഹം എഴുതിയതിതാണ്‌. 'നാമിപ്പോൾ ജീവിക്കുന്നത്‌ ശക്തമായ ഒരു ഉപഭോക്തൃ സമൂഹത്തിലാണ്‌. അതു കൊണ്ടുതന്നെ ഒട്ടനവധി പ്രലോഭനങ്ങൾക്ക്‌ ഒരു ചെറിയ പെൺകുട്ടി വിധേയയായിത്തീർന്നു എന്നിരിക്കും. യഥാർത്ഥ ജീവിത മൂല്യങ്ങൾക്കു വില നൽകി ഈ മാതിരി പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള കരുത്ത്‌ ആ പെൺകിട്ടിക്ക്‌ നൽകിയേ മതിയാകൂ. അങ്ങനെയുള്ള പെൺകുട്ടിയെ വഴിതെറ്റിപ്പോയവൾ എന്നു പഴിക്കുകയോ അല്ലെങ്കിൽ അവളുടെ വിധി എന്നു പറഞ്ഞ്‌ അവളെ തള്ളുകയോ ചെയ്യുന്നതിൽ കാര്യമില്ല.  അത്‌ അത്തരം പെൺകുട്ടികൾ ജനിച്ചു വളരാൻ നിർബന്ധിതമായ പരിതസ്ഥിതികളുടെ ഫലമായതു കൊണ്ട്‌ അതവരുടേതെറ്റല്ലെന്നു മനസ്സിലാക്കി അവരോട്‌ സഹതപിക്കാൻ സമൂഹത്തിനു കഴിയണം.  ഭാവി പൗരന്മാരായ അവരിൽ ജീവിതത്തിന്റെ യാഥാർത്ഥമൂല്യം വളർത്തിയെടുക്കുന്നതിനാവശ്യമായ വിദ്യാഭ്യാസവും അറിവും നൽകുന്നതിനുള്ള ബാധ്യതയാണ്‌ ഒരു മതേതര രാഷ്ട്രത്തിനുള്ളത്‌'.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...