26 Mar 2013

വ്രണിത തീർത്ഥാടനം


മീരാകൃഷ്ണ

ഞാനറിഞ്ഞില്ല
ഞാനൊന്നുമറിഞ്ഞില്ല
ഞാനിന്നൊന്നുമറിഞ്ഞില്ല
ഞാറ്റൊലിപാട്ടിന്റെ
തേങ്ങലു കേട്ടില്ല
ഞാറപക്ഷികൾ
ചിലച്ചതും കേട്ടില്ല
ഞാൻവെച്ച വിളക്കിൻ
വെളിച്ചവും വന്നില്ല
എന്നെ ഞാനെന്നേ മറന്നു.
    മൗനമുറയുന്ന തീരത്തു
    ഞാനൊരിത്തിരി നേരമിരുന്നു
    മൂകവിഷാദനഭസ്സിൽ നോക്കി
    യൊരിത്തിരി നേരമിരുന്നു.
കാലപ്രവാഹത്തിൽ
കണ്ണുനീർ തടാകത്തെ
കൈക്കുമ്പിളാൽ ജീവിത
ചെപ്പിലടച്ചതുമറിഞ്ഞില്ല.
    അല്ലെങ്കിൽ ഞാനെന്നെ
    എന്നേ മറന്നു.
നാവൂറുപാടി
പുകഴ്ത്തി വളർത്തിയോർ
നിന്ദ്യമാം കഥയാക്കി
മാറ്റുന്നു ജന്മത്തെ
നാമൊന്നെന്നു ചൊല്ലി
നടന്നൊരെൻ നിഴൽ
പാടിനെപോലും
ഭയക്കുന്നു ഞാനിന്ന്‌.
    വിശ്വഭ്രമണപഥങ്ങളിൽ
    നിന്നാണോ അഗ്നിനക്ഷത്രമെൻ
    നെഞ്ചിൽ പതിച്ചതു
    നെഞ്ചിലെ ചിതയിലെ
    ഭസ്മമെടുത്തു ഞാൻ
    കണ്ണീരാൽ ചാലിച്ചെഴുതി.
    എൻ നെറ്റിയിൽ സിന്ദൂരമായ്‌
    ആ തിലകക്കുറിയുടെ
    മാറ്റളന്നീടുവാൻ
    നിന്റെ കണ്ണിലെ കാമത്തിൻ
    കനലുകൾക്കാവില്ല
    നിന്റെ നെഞ്ചിലെ ക്രോധത്തിൻ
    കനലിനുമാവില്ല.
ഇന്നെൻ കിനാവിന്റെ
ബലികുടീരങ്ങളിൽ
നെഞ്ചു തകർന്നു തളർന്നു
വീഴുമ്പോഴും
ധർമ്മബോധത്തിന്റെ
മാറാപ്പും പേറി ഞാൻ
കർമ്മകാണ്ഡത്തിന്റെ
വീഥികൾ താണ്ടുന്നു.
    ഉറഞ്ഞുതുള്ളുന്നൊരു
    കോമരം കയ്യിലെ
    ഒരു ബലിപക്ഷിയായ്‌
    പിടയുന്നു ഞാനിന്ന്‌
    ഒരുതരി രക്തവുമൂറ്റി
    യെടുക്കുമ്പോൾ
    ഒരു വട്ടംകൂടി ചിരിക്കട്ടെ
    കോമരം.
എന്റെയീ വ്രണിത തീർത്ഥാടന
സ്നാനഘട്ടങ്ങളിൽ
വ്രതശുദ്ധികാക്കുന്ന
താപസിയായ്‌ ഞാൻ
വല്മീകങ്ങളെ തേടിനടന്നു
ഞാൻ കൈയിലൊരു പഴയ
കമണ്ഡലുവും നെഞ്ചിൽ
തുടിപ്പേറും രുദ്രാക്ഷവുമായ്‌
കാവിചുറ്റിയ മനവുമായ്‌ തേങ്ങി ഞാൻ...
കാവിചുറ്റിയ മനവുമായ്‌ തേടി ഞാൻ...
ഓടി ഒളിച്ചീടുവാനൊരു പർണ്ണശാലയെ...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...