27 Apr 2013

യക്ഷരാഗം



 എസ് . സരോജം

പക്ഷേ , എങ്ങോട്ടു പോകും ?
അനാഥശില്പങ്ങൾക്ക് എവിടെയാണൊരഭയസ്ഥാനം ?
രക്ഷകനും ശിക്ഷകനും ഒരേ മുഖം ! പകൽവെളിച്ചത്തിൽ സേവനത്തിന്റെ സുഗന്ധവും രാവിരുളിൽ രതിയുടെ തീക്ഷ്ണഗന്ധവും പ്രസരിപ്പിക്കുന്ന മുഖം .
വയ്യ , മടുത്തു .
ആത്മഹത്യ ചെയ്യാൻ കൊതിച്ചുപോകുന്നു . പക്ഷേ , ആത്മഹത്യ ഒരു പരിഹാരമാവില്ലല്ലൊ . വിധിശിഷ്ടം അനുഭവിച്ചുതീർക്കാൻ വീണ്ടും ജന്മമെടുക്കേണ്ടിവന്നാലോ ? അന്നും ഇതേ പോലെ -------
ഓഹ് ! ഓർക്കാൻകൂടി പേടിയാവുന്നു .
പ്രിയസുന്ദരീ , നിന്നെ സന്തോഷിപ്പിക്കാൻ ഞാനെന്താണു ചെയ്യേണ്ടത് ? യുവാവ് സ്നേഹപൂർവ്വം ചോദിച്ചു .
നല്ലവനായ ചെറുപ്പക്കാരാ , നിനക്കു കഴിയുമോ ഒരു നഗ്നശില്പമായി  എന്നെ തൊട്ടുരുമ്മി നില്ക്കാൻ ?
ചോദ്യം കേട്ട് യുവാവ് സ്തംഭിച്ചുനിന്നു .
അവൾ തുടർന്നു : പ്രപഞ്ചസ്രഷ്ടാവ്     സമസ്തജീവികളെയും
 ഇണകളായിട്ടല്ലേ  സൃഷ്ടിച്ചത് ? നിദ്രയിലായിരുന്ന ആദാമിന്റെ വാരിയെല്ലൂരിയെടുത്ത് അവനൊരു കൂട്ടുകാരിയെ ഉണ്ടാക്കിക്കൊടുത്ത ദൈവത്തെക്കുറിച്ച്  ആ ശില്പിക്കു കേട്ടറിവില്ലേ ?
ശിലയുടെ ദാഹം അദ്ദേഹത്തിനറിയില്ലെന്നുണ്ടോ / ഹൃദയത്തിന്റെ അഗാധതയിൽനിന്നുയരുന്ന നിലവിളി അദ്ദേഹം കേൾക്കുന്നില്ലേ ?
ഒരുപക്ഷേ , ആ ശില്പി ഒരു സാഡിസ്റ്റ് ആയിരിക്കാം ; സ്വന്തം സൃഷ്ടിയുടെ നിരാശയിലും വേദനയിലും ആനന്ദിച്ച്  അഹങ്കരിക്കുന്നവൻ . പ്രിയമുള്ള യുവാവേ , നീ എനിക്കൊരുപകാരം ചെയ്യണം ; ആ ശില്പിയെ കണ്ടുപിടിച്ച് ഇവിടെ കൊണ്ടുവരണം . എവിടെ എന്റെ യക്ഷൻ എന്ന് ഉറക്കെയുറക്കെ ചോദിക്കാൻ .
യുവാവ് യാത്രയായി . 
           ഒരു മഹാനഗരത്തിൽ വിഖ്യാതനായൊരു കവിയുടെ സ്മാരകത്തറയിൽ ആ ശില്പി ഉണ്ടായിരുന്നു . മറ്റൊരു ശില്പത്തെ ചെത്തിമിനുക്കുകയായിരുന്നു .........
പ്രപഞ്ചസൗന്ദര്യം മുഴുവൻ ശരീരത്തിലും പ്രകൃതിയുടെ ദാഹം മുഴുവൻ ഹൃദയത്തിലും ആവഹിച്ച ഒരു പെണ്ണിന്റെ ശില്പമായിരുന്നു അത് .
ഹേ  ശില്പീ അങ്ങെന്തിനാണ് സുന്ദരികളായ സ്ത്രീകളെ വിവസ്ത്രകളാക്കി പ്രതിഷ്ഠിക്കുന്നത് ?  ഇതു ക്രൂരതയാണ് .യുവാവ് ഉറക്കെ വിളിച്ചുപറഞ്ഞു .
ശില്പി മെല്ലെ മുഖം തിരിച്ച് യുവാവിനെ നോക്കി . വീണ്ടും സൃഷ്ടികർമത്തിൽ വ്യാപൃതനായി .
 ഇണയായിരിക്കേണ്ടവയെ ഒറ്റയ്ക്കു കുടിയിരുത്തുന്ന താങ്കൾ മാ നിഷാദ പാടിയ കാവ്യസംസ്കാരത്തെപ്പോലും ധിക്കരിക്കുകയല്ലേ ? യുവാവിന്റെ പ്രതിഷേധസ്വരമുയർന്നു .
അങ്ങയുടെ സൃഷ്ടികൾ എല്ലാവരും കണ്ടാസ്വദിച്ചെന്നിരിക്കാം , പ്രശംസാവചനങ്ങൾ ചൊരിയുകയും പുരസ്ക്കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്യുമായിരിക്കാം . പക്ഷേ , മഹാനായ ശില്പിയോട് എനിക്കപേക്ഷയുണ്ട് :
നഗ്നശില്പങ്ങളുടെ ഏകാന്തവാസത്തിന് അറുതിവരുത്താൻ ദയവുണ്ടാകണം 
         എന്റെ സൃഷ്ടികൾ സുന്ദരവും അർഥപൂർണ്ണവും ആകുന്നത് അവ അങ്ങനെതന്നെ ആയിരിക്കുന്നതുകൊണ്ടാണ് .
ശില്പിയുടെ മറുപടി കേട്ട് എന്തോ നിശ്ചയിച്ചുറച്ചവനെപ്പോലെ യുവാവു പറഞ്ഞു :
എങ്കിൽ ഞാനതു ചെയ്യും . അനാഥശില്പങ്ങളുടെ ശോകാഗ്നിയിൽ ഭൂതലം വെന്തെരിയുംമുൻപ് എനിക്കതു ചെയ്തേ പറ്റൂ .
  ശില്പി യുവാവിനെ തുറിച്ചുനോക്കി .
  ദൃഢനിശ്ചയാത്തോടെ നടന്നകലുന്ന യുവാവിനെ നോക്കിനിൽക്കെ ശില്പിയുടെയുള്ളിൽ ഒരു ചോദ്യം അലയടിച്ചുയർന്നു :
 ഇവൻ എന്റെ സൃഷ്ടിനിയമം തെറ്റിക്കുമോ ???
 പെട്ടെന്നുതന്നെ അദ്ദേഹം ചീവുളി കയ്യിലെടുത്തു ......


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...