27 Apr 2013

കവിതാ പഠനം





മീരാ കൃഷ്ണ   

ഒരു സംസ്കാരത്തിന്റെ വസന്തമോ ജീർണ്ണിക്കലോ
ആദ്യം വെളിപ്പെടുന്നത്‌ ഭാഷയിലാണ്‌
*

(ഒക്ടോവിയൊപാസ്‌
മെക്സിക്കൻ എഴുത്തുകാരൻ)

അസ്തിത്വത്തിന്റെ ജന്മഗൃഹമായ മാതൃഭാഷ ഒരു ജനതയുടെ സംസ്കാരമാണ്‌. സ്വന്തം അസ്തിത്വത്തെയും സംസ്കാരത്തെയും ഓർത്തുള്ള വ്യാകുലതകളാണ്‌ സുജ സൂസൻ ജോർജിന്റെ "എന്റെ പേര്‌" എന്ന കവിതാസമാഹാരം അടയാളപ്പെടുത്തുന്നത്‌. മ്യൂസ്‌ മേരി ജോർജിന്റെ മുൻകുറിപ്പ്‌ കവിയിലേക്കും കവിതകളിലേക്കും കൈപിടിച്ചു നടത്തുന്നു. "എന്റെ ഭാഷ" എന്ന കവിതയിൽ "അറിയുമോ നിങ്ങളീ മുത്തിയമ്മയെ" "അഗ്നിസ്ഫുലിംഗംപോലുള്ളീ മൊഴിയെ" ഇതാണെന്റെ ഭാഷ എന്നുറക്കെ വിളിച്ചുപറയുന്നു. ഭാഷയാണു മാധ്യമം, കവിതയ്ക്ക്‌ ഭാഷയില്ലാതെ നിലനിൽപ്പില്ല എന്ന്‌ സുജ ടീച്ചറിനറിയാം. കവിത ഉണ്ടാകണമെങ്കിൽ ഭാഷ വേണം, ഭാഷ നന്നാകണമെങ്കിൽ നല്ല ശ്രവണാനുഭവവും വായനാനുഭവവും വേണം. കവിതയുടെ വ്യവസ്ഥാപിതവഴികളിൽനിന്ന്‌ മാറിനടന്നാണ്‌ സുജ സൂസൻ ജോർജ്‌ തന്റെ കാവ്യയാനത്തിന്‌ അർത്ഥപൂർണ്ണത തേടുന്നത്‌. രാഷ്ട്രീയ സാമൂഹികാവസ്ഥകളെയും സമ്പ്രദായങ്ങളെയും വിമർശനാത്മകമായി നേരിടുന്നുണ്ട്‌. "നിറക്കൂട്ടിലിറങ്ങിയ ചുടുരക്തം"പോലുള്ള കവിതകളിൽ മതഭ്രാന്തന്മാരോടുള്ള കടുത്ത പ്രതിഷേധത്തിന്റെ അഗ്നി ജ്വലിക്കുന്നുണ്ട്‌. മകളായ്‌, സഹോദരിയായ്‌, ഭാര്യയായ്‌, അമ്മയായ്‌, അമ്മൂമ്മയായ്‌ ഒക്കെ മാറുന്ന സ്ത്രീ, ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പുതന്നെ സ്ത്രീയിലാണ്‌. എങ്കിലും സ്വന്തം പേര്‌ മറ്റൊരാളുടെ കീഴിൽ അടിയറവയ്ക്കേണ്ടിവരുന്നു.
    മറ്റൊരാളുടെ ലേബലിൽ ജീവിച്ച്‌ സ്വന്തം ഐഡന്റിറ്റി പോലും നഷ്ടമാകുമ്പോൾ സ്ത്രീമനം അറിയാതെ വിതുമ്പും... "എന്റെ പേര്‌." സ്വത്വനഷ്ടത്തിനെതിരേയുള്ള പ്രതിഷേധംതന്നെയാണ്‌ "എന്റെ പേര്‌" എന്ന കവിതാസമാഹാരം. മുൻകുറിപ്പിൽ മ്യൂസ്‌ മേരി ജോർജ്‌ പറയുന്നത്‌ സ്വത്വത്തെക്കുറിച്ചുള്ള അനുശാസനങ്ങളുടെ ലോകത്തുനിന്നുള്ള വീണ്ടെടുക്കലാണ്‌ എന്നാണ്‌. സ്വത്വപ്രഖ്യാപനം നടത്തുന്ന സുജാ സൂജൻ ജോർജിനെയും കൂട്ടുകാരി മ്യൂസ്‌ മേരി ജോർജിനെയും ശ്രദ്ധിച്ചാൽ മനസ്സിലാകുന്ന പരമാർത്ഥം ഈ വീണ്ടെടുക്കൽ എഴുത്തിൽ മാത്രമാണുള്ളതെന്നാണ്‌. സ്വന്തം പേരിൽ പോലും പാരമ്പര്യരീതികളെ നിഷേധിക്കുന്നതായി കാണുന്നില്ല. വ്യവസ്ഥാപിതചിന്തകളിൽനിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനമായി മാറുന്നു "എന്റെ പേര്‌" എന്ന കവിതാസമാഹാരം.
    ഹൃദയത്തിന്റെ വൈകാരികതകളെ അതിമനോഹരമായി ആത്മതാളത്തോടെ ആവിഷ്കരിച്ചിരിക്കുന്നു.  "ഓപ്പറേഷൻ" എന്ന കവിതയിലെ ഉടലുകൾ നാം നിത്യവും കാണുന്നവയാണ്‌. ദാമ്പത്യബന്ധങ്ങൾ ബന്ധനങ്ങളാകുമ്പോൾ, എല്ലാം സഹിച്ചു പരസ്പരം ശപിച്ച്‌ ജീവിപ്പിക്കുന്ന വ്യവസ്ഥകൾക്കു നേരേയാണ്‌ ഈ കവിത വിരൽചൂണ്ടുന്നത്‌. പ്രാചീന ഗ്രീക്കുസാഹിത്യത്തിലെ എയ്‌റോൺതൊട്ടിങ്ങോട്ടു വ്യാപിച്ചുകിടക്കുന്ന ഐറണി പല കവിതകളിലും കാണാം. (ഉദാ: പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദോശ ചുടുമ്പോൾ). വർത്തമാനയാഥാർത്ഥ്യത്തിന്റെ ജീർണ്ണമുഖത്ത്‌ നിശിതമായ ആക്ഷേപഹാസ്യത്തിന്റെ ചൂരൽവടികൊണ്ടടിക്കുന്നു സുജടീച്ചർ.
    ചില കവിതകൾ ക്ഷിപ്രപ്രതികരണം മാത്രമാണ്‌. തന്റെ മനസ്സിൽ ഊറിക്കൂടുന്ന നനുത്ത വികാരവിചാരങ്ങളെപ്പോലും അർത്ഥഗർഭമായ രൂപകൽപനകളിലൂടെ ആസ്വാദ്യകരമാക്കി മാറ്റാനും ആ മാറ്റത്തെ ഒരനുഭവമാക്കാനും "ഉപ്പൻ" "നടാൻ മറന്ന വിത്തുകൾ"പോലുള്ള കവിതകളിലൂടെ ശ്രമിക്കുന്നു. "കേൾക്കാറുണ്ടു ഞാൻ ഉപ്പുപ്പെന്നു കുറുകിയൊരച്ച"--അടഞ്ഞ ശബ്ദത്തിന്റെ മാധുര്യം വായനക്കാരിലെത്തിക്കുന്നു. തന്റെ അനുഭവങ്ങളും മറ്റുള്ളവരുടെ അനുഭവങ്ങളും കവിതയ്ക്ക്‌ വിഷയമാകുന്നുണ്ട്‌. കവിതകളിൽ ഇന്നിന്റെ ധർമ്മസങ്കടങ്ങളുണ്ട്‌. നാളെയെപ്പറ്റിയുള്ള വേവലാതിയുണ്ട്‌. പറയാനുള്ളത്‌ പറഞ്ഞുകഴിഞ്ഞ്‌ ചിന്തിക്കാൻ ചിലതു ബാക്കിവെച്ചിട്ടുണ്ട്‌. ആശയങ്ങൾ പലതും കവിതയിൽനിന്നു പുറത്തേക്ക്‌ അനന്തമായി നീളുന്ന സുഖങ്ങളോ വേദനകളോ അനുഭൂതികളോ മറ്റെന്തൊക്കെയോ ആയി മാറുന്നു. എഴുത്തിന്റെ അതിസൂക്ഷ്മതലങ്ങളെ ജീവിതാവസ്ഥകളുമായി കൂട്ടിയോജിപ്പിക്കുമ്പോൾ സ്വന്തം നൊമ്പരങ്ങളും അറിഞ്ഞോ അറിയാതെയോ കവിതയിൽ കടന്നുവരുന്നുണ്ട്‌. എന്റെ പേര്‌ എന്ന കവിതാസമാഹാരത്തിന്റെ  പിൻകുറിപ്പിൽ ഡോ. കെ. എം. വേണുഗോപാൽ പറയുന്നു: "പതിവുസങ്കൽപങ്ങളിൽനിന്നു മാറിയാണ്‌ സുജയുടെ കവിതകൾ." ഒരിക്കലും കവിത മറ്റ്‌ ആരുടെയും സങ്കൽപത്തിൽനിന്നു വരേണ്ടതല്ലല്ലോ. പുരുഷന്റെ ധിഷണയുടെ മുന്നിൽ സ്ത്രീ ഒന്നുമല്ലെന്ന വ്യംഗ്യാർത്ഥം ഈ പിൻകുറിപ്പിൽ ഒളിച്ചിരിപ്പുണ്ടെന്ന്‌ എന്റെ വായനയിൽ എനിക്കു തോന്നുന്നു. സുജ സൂസൻ ജോർജ്‌ തന്റെ പേര്‌ രേഖപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഡോ. കെ. എം. വേണുഗോപാൽ "പെണ്ണിന്‌ പുരുഷന്റെ ലോകം" പേരിടുന്നതിനെപ്പറ്റിയാണു ചിന്തിക്കുന്നത്‌. കവിതകളിൽനിന്നു ദൃഷ്ടി പലപ്പോഴും കവിയിലേക്കു മാറി അവരുടെ സാമൂഹ്യപശ്ചാത്തലത്തെ വിവരിക്കുന്നു. ഭാഷയ്ക്ക്‌ അതിസൂക്ഷ്മമായ സംവേദനശേഷിയുണ്ട്‌. അതുകൊണ്ട്‌ സൂജ സൂസൻ ജോർജിന്റെ കവിതയ്ക്ക്‌ പ്രതിലോമകരമായി അറിയാതെ മാറുന്നു ഈ പിൻകുറിപ്പ്‌. പരിണാമത്തിന്റെ പാഠങ്ങളും അതിജീവനത്തിന്റെ കഥയും "ഓന്ത്‌" എന്ന കവിതയിലുണ്ട്‌. പക്ഷേ, പിതാമഹിയുടെ മുലക്കണ്ണുകൾ സ്വപ്നം കാണുന്ന ഓന്തിനെ ചരിത്രത്തിലാദ്യമായിട്ടായിരിക്
കാം ഒരാൾ എഴുതുന്നത്‌. ഓന്തിനെ ശ്രീകൃഷ്ണനാക്കി മാറ്റാനുള്ള വേണുഗോപാലിന്റെ കഴിവ്‌ അപാരംതന്നെ. പെണ്ണിന്റെ കവിതയുടെ പിറകിൽ നടക്കുമ്പോൾ എന്തെന്തു മണങ്ങൾ എന്നു പറഞ്ഞാണ്‌ വേണുഗോപാലിന്റെ പിൻകുറിപ്പ്‌ അവസാനിക്കുന്നത്‌.  "പെണ്ണിന്റെ കവിതയുടെ പുറകിൽ നടന്നു മണം തേടുന്ന" ഡോ. കെ. എം. വേണുഗോപാൽ പലപ്പോഴും ഒരബദ്ധത്തെ എടുത്തു മറ്റൊരബദ്ധമാക്കുകയാണു ചെയ്തിരിക്കുന്നത്‌.
    നല്ല വായനാനുഭവം പകർന്നു തരുന്ന പുസ്തകമാണ്‌ സൂജ സൂസൻ ജോർജിന്റെ "എന്റെ പേര്‌" എന്ന കവിതാസമാഹാരം. ഇതിലെ കവിതകൾ പലതും വേവലാതിയുടേതാണ്‌. പല രൂപത്തിലാണെന്നുമാത്രം. അതുകൊണ്ടായിരിക്കാം "അവസാനം" എന്ന കവിതയിൽ ഇങ്ങനെയെഴുതിയത്‌:

                    "എല്ലാത്തിനുമവസാനമുണ്ട്‌
                    എന്റെ വേവലാതികൾക്കൊഴിച്ച്‌."
*എന്റെ പേര്‌
സുജ സൂസൻ ജോർജ്‌

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...