ഡോ. കെ.ജി.ബാലകൃഷ്ണൻ
പണ്ടൊക്കെ
മുഖംമൂടി കറുപ്പ്.
ഇപ്പോൾ വെളുപ്പ്.
കൂടാതെ, മഞ്ഞ ചോപ്പ് പച്ച തുടങ്ങി
ഏഴ് എഴുന്നൂറ്ഏഴായിരം.
വേഷത്തിന് നിറപ്പകർച്ച.
പനിനീർപ്പൂവ്, കടലാസ്സ്പൂവ്
കുടമാറ്റം നടത്തുന്നത്
കാലത്തിന്റെ പൂരക്കാഴ്ച.
പച്ചയിൽനിന്നു കത്തിയിലേക്ക്
പുതുയുഗ ചുവടുമാറ്റം.
ഇനിയുടെ തിട്ടമില്ലായ്മയിൽ
ചതിയുടെ ഒളിച്ചിരിപ്പ്.
രാഗവും താളവും പോലെ
വർണപ്പെരുമയുടെ അറ്റമില്ലായ്മ.
നോട്ടത്തിന് അതിര് തേടി
മിഴികളുടെ പകപ്പ്.
പച്ചക്കുപ്പായമിട്ട്
കന്നച്ചങ്കുന്ന്;
നെറുകയിൽനിന്ന്
കിഴുക്കാന്തൂക്കായി
വള്ളിചെടികളുടെ
പടർച്ച;
എന്തോ തിരഞ്ഞ്.
റ്റിപ്പെർഭീഷണിയിൽ
വിരണ്ട്
കുന്നും കുടുംബവും.