21 Jun 2013

നിയമത്തിന്റെ ഊരാക്കുടുക്കിൽ നീര


സുഭാഷ്‌ കെ. കെ.
അസിസ്റ്റന്റ്‌ ലൈബ്രറി ആന്റ്‌ ഇൻഫർമേഷൻ ആഫീസർ,
നാളികേര വികസന ബോർഡ്‌, കൊച്ചി

നമ്മുടെ രാഷ്ട്രപിതാവ്‌ മഹാത്മജി പതിറ്റാണ്ടുകൾക്ക്‌ മുമ്പ്‌ തന്നെ നീരയിൽ നിന്ന്‌ സംസ്ക്കരിച്ചെടുക്കുന്ന തെങ്ങിൻ ചക്കര ഇന്ത്യയുടെ ദാരിദ്ര്യനിർമ്മാർജ്ജനത്തിന്‌ മുതൽക്കൂട്ടാവുമെന്ന്‌ ദീർഘവീക്ഷണം ചെയ്തിരുന്നു. ജനങ്ങളുടെ കഷ്ടതകൾക്ക്‌ അറുതിവരുത്തുന്ന മറുമരുന്നായാണ്‌ ഗാന്ധിജി തെങ്ങിൻ ചക്കരയെ വിശേഷിപ്പിച്ചതു. തെങ്ങിൻ കൂമ്പ്‌ തുരന്ന്‌ അതിലേക്ക്‌ മൺകലം കമിഴ്ത്തിവെച്ച്‌ മരത്തിന്റെ എല്ലാ നല്ലരസങ്ങളും ഊറ്റിയെടുക്കുന്ന നീരാണ്‌ തെങ്ങിൻ കള്ള്‌. എല്ലാത്തരം പനവൃക്ഷങ്ങളിൽ നിന്നും കള്ളെടുക്കാറുണ്ടെങ്കിലും ഏറ്റവും നല്ലതും പോഷകപ്രദവും മധുരക്കള്ളാണ്‌. കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌ തുടങ്ങിയ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ആഫ്രിക്ക, മ്യാൻമാർ,ഫിലിപ്പീൻസ്‌, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലും കള്ള്‌ ഉത്പാദിപ്പിക്കുന്നു.  ആദ്യം ഊറിവരുന്ന ഈ ദ്രാവകത്തിൽ മദ്യത്തിന്റെ അംശം ലവലേശമില്ല. ഏറെ ഔഷധമൂല്യമുള്ള പാനീയം കൂടിയാണ്‌ നീര.  ശരിക്കും "അമൃത്‌" തന്നെ, വിറ്റാമിനുകളും, പഞ്ചസാരയുമെല്ലാമടങ്ങിയ വിശിഷ്ട പാനീയം.
വിലയിടിവിന്റെ അതീവ ഗുരുതരമായ പ്രതിസന്ധിയിൽ ആത്മഹത്യയുടെ വക്കോളമെത്തിയ കേരകർഷകർക്ക്‌ ജീവാമൃതമാണ്‌ നീര.  തെങ്ങുചെത്തി നീരയെടുക്കുന്നതിനുള്ള നിരോധനം കർണ്ണാടക സർക്കാർ പിൻവലിച്ചതു സംസ്ഥാനത്തെ ലക്ഷക്കണക്കിന്‌ കേരകർഷകർക്ക്‌ ആശ്വാസമായി. കേരളത്തിലെ അബ്കാരി നിയമത്തിലെ ചില വ്യവസ്ഥകളാണ്‌ ഇവിടെ നീര ഉത്പാദനത്തിന്‌ വിലങ്ങുതടിയായി നിൽക്കുന്നത്‌. നിലവിലുള്ള നിയമപ്രകാരം തെങ്ങ്‌, പന, ഈന്തപ്പന എന്നിവയുടെയെല്ലാം പൂങ്കുലയിൽ നിന്നും ഉത്പാദിപ്പിക്കുന്ന എല്ലാ പാനീയങ്ങളും കള്ളിന്റെ പരിധിയിലാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്‌. അതിനാൽ അബ്കാരി നിയമപ്രകാരം ലൈസൻസ്‌ അനുവദിച്ചിട്ടുള്ള ചെത്തുതൊഴിലാളികൾക്ക്‌ മാത്രമേ ഇത്തരം പാനീയങ്ങൾ ചെത്താൻ അനുവാദമുളളൂ. നിലവിൽ കർഷകന്‌ നീര ചെത്താനുള്ള അനുവാദമില്ല. ഈ നിയമതടസ്സം നീക്കുകയെന്ന കർഷകന്റെ ആവശ്യത്തിനൊപ്പമാണ്‌ നാളികേര വികസന ബോർഡും നിലകൊള്ളുന്നത്‌.
കേരളത്തിൽ ആകെയുള്ള തെങ്ങുകളുടെ ഒരു ശതമാനം നീരയുത്പാദനത്തിന്‌ വിനിയോഗിച്ചാൽ ഒരു ലക്ഷം തൊഴിലാളികളെ സംസ്ഥാനത്തിനാവശ്യമായി വരുമെന്നും ഒരു തൊഴിലാളിക്ക്‌ മാസം 30,000 രൂപയോളം നീരയുത്പാദനത്തിലൂടെ വരുമാനമായി ലഭിക്കുമെന്നും ബോർഡ്‌ കണക്കാക്കുന്നു. ഏകദേശം 18 കോടിയോളം തെങ്ങുകളുള്ള കേരളത്തിൽ ഒരു ശതമാനം തെങ്ങുകളെങ്കിലും കുറഞ്ഞത്‌ 6 മാസക്കാലം നീരയുത്പാദത്തിനായി വിനിയോഗിച്ചാൽ സംസ്ഥാനത്തിന്‌ 2000 കോടി രൂപയുടെ വരുമാനമുണ്ടാകുമെന്ന്‌ ബോർഡിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിന്റെ കഴിഞ്ഞ ബജറ്റിൽ നീര ഉത്പാദക യൂണിറ്റുകൾക്കായി 15 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചതു കേരകർഷകരേയും മദ്യവിരുദ്ധരേയും ഒരുപോലെ ആഹ്ലാദിപ്പിച്ചു.
പ്രശസ്ത കൃഷി ശാസ്ത്രജ്ഞനായ ഡോ. എം.എസ്‌. സ്വാമിനാഥൻ, ഡബ്ലൂടിഒ കമ്മീഷൻ  റിപ്പോർട്ടിൽ നീര ഉത്പാദിപ്പിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കണമെന്ന്‌ സർക്കാരിനോട്‌ ശുപാർശ ചെയ്തിരുന്നു. 2002ൽ കേരള ഗവണ്‍മന്റ്‌ നിയോഗിച്ച ദിനേശ്‌ ശർമ്മ കമ്മീഷൻ റിപ്പോർട്ടിലും കർഷകന്‌ നീര ചെത്താനുള്ള അനുവാദം നൽകണമെന്ന്‌ എടുത്ത്‌ പറഞ്ഞിട്ടുണ്ട്‌. 2005 ജൂലൈ 8 ന്‌ അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാം കേരള അസംബ്ലിയിൽ അവതരിപ്പിച്ച പത്തിന വികസന രേഖയിൽ തെങ്ങിൽ നിന്ന്‌ മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത എടുത്ത്‌ പറഞ്ഞിരുന്നു.
തൊഴിലവസരങ്ങൾ
മധുരക്കള്ള്‌ വ്യവസായം കേരളത്തിൽ പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യത്തിന്‌ വർഷങ്ങളോളം പഴക്കമുണ്ട്‌. കള്ള്‌ വ്യവസായത്തെക്കുറിച്ച്‌ പഠിക്കാനായി കേരള ഗവണ്‍മന്റ്‌ നിയോഗിച്ച എ.പി. ഉദയഭാനു കമ്മീഷന്റെ പഠനറിപ്പോർട്ടിൽ നീരയും, നീരയിൽ നിന്നുത്പാദിപ്പിക്കുന്ന മൂല്യവർദ്ധിതോൽപന്നങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതാണ്‌ എന്ന്‌ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌.
നീര എന്ന പാനീയം ടാപ്പിംഗിനുശേഷം വ്യക്തമായൊരു ഉത്പാദനപ്രക്രിയയിലൂടെ കടന്നു പോയിട്ടാണ്‌ പുളിക്കാത്ത നീരയായി തന്നെ നിലനിൽക്കുന്നതും ഉപഭോക്താവിന്റെ കൈകളിലെത്തുന്നതും. ടാപ്പിംഗിനുശേഷം പ്രാഥമിക സംഭരണകേന്ദ്രങ്ങളിലെത്തിക്കുന്ന നീര, ആദ്യപടിയായുള്ള പ്രാഥമിക സംസ്ക്കരണം നടത്തിയതിനുശേഷം ജില്ലാ അടിസ്ഥാനത്തിൽ സ്ഥാപിക്കുന്ന ഒരു സംസ്ക്കരണ, പായ്ക്കിംഗ്‌ യൂണിറ്റിലേക്ക്‌ കൊണ്ടുപോവുകയും, തുടർ സംസ്ക്കരണവും പായ്ക്കിംഗും നടത്താവുന്നതുമാണ്‌. ഈ ഘട്ടങ്ങളിൽ നീരയിലൂടെ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ നിരവധിയാണ്‌. സ്ഥിരമായ പ്രതിദിന വരുമാനം ലഭിക്കുന്നതിനാൽ ഗ്രാമീണമേഖലയിൽ ജീവിതനിലവാരവും, ആരോഗ്യനിലവാരവും വളരെയധികം വർദ്ധിക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളോ, അന്തരീക്ഷ മലിനീകരണമോ തീരെയില്ലാത്ത വ്യവസായമാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌.
ഇളനീർ സംസ്ക്കരണംപോലെ അനായാസം നടപ്പിലാക്കാൻ കഴിയാത്ത ഒന്നാണ്‌ മധുരക്കള്ള്‌ സംസ്ക്കരണം. കള്ള്‌ ചെത്ത്‌ വ്യവസായവുമായി ഒട്ടേറെ സങ്കീർണ്ണതകൾ നിലനിൽക്കുന്നു. തൊഴിൽ - രാഷ്ട്രീയ - നീയമപരമായ നിരവധി കടമ്പകൾ കടന്ന്‌ വേണം കേരളത്തിൽ മധുരക്കള്ള്‌ സംസ്ക്കരണം നടത്തേണ്ടത്‌. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ കർഷകന്‌ സ്വന്തം പുരയിടത്തിലെ തെങ്ങ്‌ ചെത്തുവാൻ അവകാശം ഇല്ലെന്നതാണ്‌. കരിക്കിന്റെ കാര്യത്തിൽ ഇത്തരത്തിലുള്ള തടസ്സമില്ല. തെങ്ങ്‌ ചെത്തുവാൻ എക്സൈസ്‌ കമ്മീഷണറിൽ നിന്ന്‌ മുൻകൂർ അനുമതി വാങ്ങണം. നിലവിലുള്ള അബ്കാരി നിയമപ്രകാരം കള്ള്‌ ഷാപ്പിൽ വിൽക്കുന്നതിനായി ലഹരിക്കള്ള്‌ ഉത്പാദിപ്പിക്കുന്നതിനും, തെങ്ങിൻ ചക്കര നിർമ്മാണത്തിനും വേണ്ടി മാത്രമേ തെങ്ങ്‌ ചെത്തുവാൻ അനുമതി നൽകുന്നതിന്‌ എക്സൈസ്‌ കമ്മീഷണർക്ക്‌ അധികാരമുള്ളൂ.
കേരളീയരുടെ മദ്യപാനശീലം നിത്യേന വളർന്നുകൊണ്ടിരിക്കുകയാണ്‌. മദ്യത്തിന്റെ വിൽപ്പന വർദ്ധിക്കുന്തോറും അരാജകത്വവും, അക്രമവും നാട്ടിൽ കൂടിക്കൊണ്ടിരിക്കും. മദ്യാസക്തിമൂലമുണ്ടാകുന്ന ദുരവസ്ഥകളിൽ നിന്ന്‌ കേരളത്തെ മോചിപ്പിക്കാനുള്ള മാർഗ്ഗമെന്ന നിലയ്ക്കാണ്‌ നീരയുടെ  ഉത്പാദന-വിതരണത്തെ കാണേണ്ടത്‌. ചെത്ത്‌ തൊഴിലാളികൾക്ക്‌ ഇത്‌ അസ്വീകാര്യമാകേണ്ട കാര്യമില്ല. ഇതിനായി ആകെ വേണ്ടത്‌ പുളിപ്പിക്കൽ ഘടകം ഒഴിവാക്കാൻ സഹായകമാകുന്ന പുതിയ ശേഖരണ സംവിധാനം മാത്രമാണ്‌.
മതപരമായിതന്നെ മദ്യം നിഷിദ്ധമായിട്ടുള്ള ലക്ഷദ്വീപിൽ തികച്ചും തദ്ദേശിയമായി വികസിപ്പിച്ചെടുത്തിട്ടുള്ള വളരെ ലളിതമായ രീതിയിലൂടെയാണ്‌ നീര ശേഖരിക്കുന്നത്‌. പാരമ്പര്യമായിതന്നെ ശുദ്ധമായ കേരനീര്‌ ശേഖരിച്ച്‌ അത്‌ പുളിക്കാൻ അനുവദിക്കാതെയാണ്‌ അവർ ഉപയോഗിക്കുന്നത്‌.
തെങ്ങുകൃഷി ചെയ്യുന്ന 93 രാജ്യങ്ങളിലും നീര ഉത്പാദിപ്പിക്കുന്നുണ്ട്‌. ഈ രാജ്യങ്ങളിലെല്ലാം സാധാരണ ജനങ്ങളുടെ ആരോഗ്യകരവും പോഷകപ്രധാനവുമായ ഒരുന്മേഷ പാനീയമാണ്‌ പാംവൈൻ. ഈ രാജ്യങ്ങളിലെങ്ങും നീര മൂലം ഒരു ആരോഗ്യപ്രശ്നമോ വിപത്തോ ഉണ്ടായതായി അറിയില്ല. ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലൊഴിച്ച്‌ ഇന്തോനേഷ്യയിലും ഫിലിപ്പീൻസിലും ആഫ്രിക്കൻ രാജ്യങ്ങളിലും തെങ്ങിന്റെ ഒരു പൂങ്കുലയിൽ നിന്ന്‌ 50 ലിറ്റർ നീര വരെ ഒരു മാസം ലഭിക്കുന്നു. ഫിലിപ്പീൻസിൽ ഒരു തെങ്ങിൽ നിന്ന്‌ 400 ലിറ്റർ വരെ നീര ഒരുവർഷം ലഭിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. പൂങ്കുലകൾ ഒതുക്കി, മൂർച്ചയുള്ള കത്തികൊണ്ട്‌ ചെറുതായി ചെത്തുകയാണ്‌ ഈ രാജ്യങ്ങളിലെല്ലാമുള്ള രീതി. ഇന്ത്യയിലും ശ്രീലങ്കയിലും മാത്രമേ പൂങ്കുലയിൽ തട്ടിയും മുട്ടിയും നീര ശേഖരിക്കാറുള്ളൂ.
മധുരക്കള്ളിന്റെ ദുരുപയോഗം തടയുന്നതിന്‌ കർശനമായ മേൽനോട്ടവും നിയമ സംവിധാനവും ഉണ്ടെങ്കിൽ ഇത്‌ കള്ള്‌ ചെത്ത്‌ തൊഴിലാളികളെ ദോഷകരമായി ബാധിക്കുകയില്ല. മറിച്ച്‌ ഈ രംഗത്ത്‌ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ്‌ ചെയ്യുന്നത്‌. ഇതര കേര ഉൽപന്നങ്ങളെ അപേക്ഷിച്ച്‌ വളരെക്കൂടുതൽ വരുമാനം നൽകുന്ന സംരംഭമാണ്‌ മധുരക്കള്ള്‌ സംസ്ക്കരണം. ചെത്തുതൊഴിലാളികളുടെ വേതനനിരക്ക്‌, തൊഴിൽ വൈദഗ്ദ്ധ്യം എന്നിവ ആദായത്തെ സ്വാധീനിക്കുന്ന മുഖ്യഘടകങ്ങളാണ്‌. കള്ള്‌ വ്യവസായം കൊണ്ട്‌ ഇപ്പോൾ ഗുണം കിട്ടുന്നത്‌ വ്യവസായികൾക്കും സംഘടിത തൊഴിലാളി വർഗ്ഗത്തിനുമാണ്‌. കൃഷിക്കാർക്ക്‌ നാമമാത്രമായ ആദായം മാത്രമേ കിട്ടുന്നുള്ളൂ. പ്രകൃതിദത്ത ആരോഗ്യപാനീയ വ്യവസായ ശൃംഖല സൃഷ്ടിക്കുവാനും പുതിയ ഉൽപന്നങ്ങൾ നിർമ്മിച്ച്‌ വിപണിയെ സ്വാധീനിക്കുവാനും, തൊഴിൽ സാദ്ധ്യതകൾ വർദ്ധിപ്പിക്കുവാനും ഇതിന്‌ സാധിക്കും.
നീരയെ അബ്കാരി നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കണമെന്നുള്ള നാളികേര വികസന ബോർഡിന്റെ ആവശ്യം സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി നിരസിച്ചു. നീരയുടെ ഉത്പാദനം എക്സൈസ്‌ വകുപ്പിന്റെ പൂർണ്ണ നിയന്ത്രണത്തിൽ തന്നെയായിരിക്കണമെന്നും നിലവിലുള്ള അംഗീകൃത ചെത്തുതൊഴിലാളികൾക്ക്‌ തൊഴിൽ സംരക്ഷണം ഉറപ്പ്‌ നൽകണമെന്നുമുള്ള സമിതിയുടെ റിപ്പോർട്ട്‌ ഗവണ്‍മന്റിന്‌ സമർപ്പിച്ചിട്ടുണ്ട്‌. അബ്കാരി നിയമത്തിൽ നിന്നൊഴിവാക്കിയാൽ നീര ദുരുപയോഗം ചെയ്യപ്പെടുമെന്നാണ്‌ സമിതിയുടെ വിലയിരുത്തൽ. നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നാളികേരോത്പാദക സംഘങ്ങൾക്കും, അവ ചേർന്നുള്ള ഫെഡറേഷനുകൾക്കും നീര ചെത്തുന്നതിനുള്ള ലൈസൻസ്‌ നൽകാനും സമിതി നിർദ്ദേശിച്ചിട്ടുണ്ട്‌. ചട്ടങ്ങളിൽ ഭേദഗതി വരുത്തി കേരളത്തിൽ നീര ഉത്പാദനത്തിന്‌ സർക്കാർ അനുമതി നൽകിയാൽ, കേരകർഷകരുടെ തലക്കുറി തിരുത്തി എഴുതാൻ തക്ക ത്രാണിയുള്ള നീര, അഭിവൃദ്ധിയുടെ വലിയ ഒരു മേഖല തന്നെ തുറക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...