21 Jun 2013

ചുവരെഴുത്ത്

സുലോച് എം.എ

മലയാളിയുടെ ലൈംഗികതൃഷ്ണ: കഴുക്കോലുകൾ പൊളിച്ചടുക്കേണ്ടിയിരിക്കുന്നു.!!

മലയാളിയുടെ  ലൈംഗികത ആധുനിക ജീവിതത്തിന്‍റെ അസ്വാരസ്യങ്ങളും അയാഥാര്‍ത്ഥ്യങ്ങളും നിറഞ്ഞ് അകമേ സ്ഫോടനാത്മകവും പുറമേ ശാന്തവുമായ ചെറുത്തുനില്‍പ്പ് നടത്തുന്ന തരത്തില്‍ ദ്വന്ദ്വവ്യക്തിത്വം സ്വീകരിക്കുന്നു എന്നതാണ് സമകാലിക മലയാളിയുടെ ലൈംഗിക ജീവിതം വെളിപ്പെടുത്തുന്നത്.
ആഗോളവല്‍കൃത സമൂഹഘടനയെ സമ്പന്നരാഷ്ട്രങ്ങളുടെ അതേ അളവുകോലുകളില്‍ സ്വാംശീകരിച്ച് ചെറുചലനങ്ങളെ പോലും നിരസിച്ചു കൊണ്ട് സ്വീകരിക്കുക എന്ന വിസ്മയകരമായ തന്ത്രം എല്ലാ സാമൂഹ്യ ഇടപെടലുകളിലും വേരുപിടിച്ചു നില്‍ക്കുന്നു എന്ന പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഇതിനെ വര്‍ഗീകരിക്കാവുന്നതാണ് .
മലയാളിയുടെ ലൈംഗികതയെ കുറിച്ച് അനവധി പഠനങ്ങളും ചര്‍ച്ചകളും പ്രബന്ധങ്ങളും വരികയുണ്ടായിട്ടുണ്ട്.എന്നാല്‍ അടിസ്ഥാനപരമായ ഒരു ചരിത്രപശ്ചാത്തലത്തില്‍ നിന്നുകൊണ്ട് മലയാളിയുടെ രതിയെ വായിക്കുമ്പോള്‍ അത് കാലഘട്ടങ്ങളുടെ അമൂര്‍ത്തചേതനകളെ പരിഹൃതമല്ലാത്ത പന്ഥാവിലൂടെ കടത്തിവിടുന്നു എന്നുകാണാം. മലയാളിയുടെ ലൈംഗികത, കുടുംബം എന്ന സ്ഥാപനത്തിന്‍റെ അതിരുകളെ വിഛേദിച്ചു മുന്നേറിയും അധികാരം,സമ്പത്ത്,അവകാശം എന്നിവകളുടെ മനോനിലകളില്‍ അവയെ പിടിച്ചടക്കുകയും അനുഭവിച്ചുപോരുകയും ചെയ്ത ക്രമാനുഗതമായ നീക്കമാണെന്ന് കാണാം.ലൈംഗികതയുടെ പൂരണം അധികാരവും സമ്പത്തുമാണെന്ന പ്രാചീന നിലവാരം തന്നെയാണ് ആദ്യസാമൂഹ്യക്രമങ്ങളിലൂടെ മലയാളി ഇന്നുംകാത്തു പോരുന്നത്.

പുരുഷാധിപത്യ സമൂഹത്തില്‍ ഭോഗതൃഷ്ണയെന്നത് ഉന്നതവിഭാഗം കയ്യടക്കി വയ്ക്കേണ്ടുന്ന ഒന്നാണ് എന്ന നിലയില്‍ തന്നെയാണ് രൂപപ്പെടുത്തിയിട്ടുള്ളത്. എങ്കിലും അടിയാളന്‍റെ പെണ്ണിനെ ലൈംഗികാനുഭവത്തിനുപയോഗിക്കേണ്ടത് അവകാശമാണെന്ന കീഴ്വഴക്കത്തിനപ്പുറത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും ലൈംഗികതയുടെ ഒരു കാടിളക്കം നിലനിന്നിരുന്നു എന്നു കാണാം.
ബഹുഭാര്യാത്വം ജാതീയമായ എല്ലാ തട്ടുകളിലും ലൈംഗികപൂര്‍ത്തീകരണത്തിനുള്ള ഒരു സംവിധാനമായിരുന്നു എന്ന നിലവന്നു.

പുരുഷന്‍റെ രതിസംതൃപ്തി സമൂഹത്തിലെ വലിയ ഒരു ആവശ്യം എന്ന നിലയില്‍ സ്ത്രീലൈംഗികതയെ അടിച്ചമര്‍ത്തുമ്പോഴും ബഹുപുരുഷസംസര്‍ഗ്ഗം നടത്തിയ സ്ത്രീസാമാന്യങ്ങളുടെ ആ നിലയിലുള്ള 'സാമൂഹ്യബന്ധ'ങ്ങളും വിസ്മരിക്കപ്പെടാവുന്നതല്ല.നിരവധി ചര്‍ച്ചകള്‍ നടത്തപ്പെട്ടിട്ടുള്ള നമ്പൂതിരി സംബന്ധങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അവസ്ഥയിലും ബഹുപുരുഷസ്വീകരണത്തിനുതകുന്ന അവസ്ഥയും നിലനിന്നതായി കാണാം .വിപ്ലവകരമായ വിചാരണകള്‍ക്കപ്പുറം (സ്മാര്‍ത്തവിചാരം) സ്ത്രീലൈംഗികസ്വാതന്ത്ര്യത്തിന്‍റെ കാണപ്പെട്ടിട്ടില്ലാത്ത അനവധി സ്വതന്ത്ര ചലനങ്ങള്‍ ബഹുഭാര്യ/ഭര്‍തൃത്വ സമ്പ്രദായത്തിലും ഉള്‍ച്ചേര്‍ന്നിരുന്നു എന്ന് സൂക്ഷ്മമായി കണ്ടെടുക്കാം .
അത്തരം സമൂഹത്തില്‍ ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികത ഒരു നിയമനിര്‍മ്മാണം എന്ന പോലെ പ്രബലമായിരുന്നതിനാല്‍ അവ എതിര്‍ക്കപ്പെടേണ്ട ഒന്നായികാണാന്‍ കഴിഞ്ഞിരുന്നില്ല തന്നെ.കടുത്ത ജാതി-മത വര്‍ഗ്ഗീകരണങ്ങളില്‍ നിമഗ്നമായ ജനതയ്ക്കിടയില്‍ കുടുംബത്തില്‍ നിന്ന് പുറത്തു കടന്നുള്ള ലൈംഗിക നിര്‍വ്വഹണം യഥേഷ്ടം സാധ്യമായത് ഇവിടെ പ്രസക്തമായ ഒരു സംഗതിയാണ്.

പരസ്ത്രീ-പരപുരുഷ ബന്ധങ്ങളുടെ സാധ്യതകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ അടിത്തട്ടില്‍ നിര്‍ല്ലോഭം നടക്കുമ്പോഴും ശൈശവ വിവാഹങ്ങളിലൂടെ കൗമാര-യൗവന ലൈംഗികാസക്തിയെ തളച്ചിടാനുള്ള അബോധപൂര്‍വ്വമായ ശ്രമങ്ങളും ദേവദാസി /സംബന്ധ മാര്‍ഗ്ഗ സ്ഥാപനങ്ങളിലൂടെയും,ശക്തമായ പാപബോധത്തിന്‍റെ സാമൂഹ്യവല്‍ക്കരണത്തില്‍ ഊന്നിയ ഒരു സമൂഹത്തില്‍ നിന്നും മലയാളി ആധുനിക ജീവിതത്തിലേയ്ക്ക് ചുവടു മാറുമ്പോഴും സ്വീകരിക്കേണ്ട ബോധനങ്ങളില്‍ സ്വയം നഷ്ടമാകുന്ന കാഴ്ച കാണാം.
രതിയുടെ അതിപ്രസരമുള്ള പുതുകാലഘട്ടത്തില്‍ സദാചാരി ആയിരിക്കുക എന്നത് കഠിനമായ കാലത്ത് സ്ത്രീ അവളുടെ ലൈംഗികാനുഭൂതിയുടെ പുതുകാലത്തെ തിരിച്ചുപിടിക്കുകയും ലൈംഗികത ഒരു അവകാശം എന്ന് സ്ഥാപനവല്‍ക്കരിക്കപ്പെടുകയും ചെയ്തആധുനികപരിസരത്ത് ഒളിച്ചുവെയ്ക്കാന്‍ ആവാതെ പുറത്തുചാടിയ കാമത്തെയാണ് മലയാളി ഇന്ന് പ്രദര്‍ശിപ്പിച്ചു നടക്കുന്നത്. സ്ത്രീശാക്തീകരണത്തിന്‍റെ ഔന്നത്യത്തിലും സ്ത്രീ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു എന്നതില്‍ ഒരു അസാധാരണത്വവും ഇല്ലെന്നു തിരിച്ചറിയാനാവുന്നത് അതുകൊണ്ടാണ്. സ്ത്രീപുരുഷ വിവാഹപ്രായം 30കളിലേയ്ക്കു വന്നെത്തുകയും ലൈംഗികതൃഷ്ണകളെ ഉദ്ദീപിപ്പിക്കുന്ന ഇടങ്ങള്‍ വര്‍ധിക്കുന്ന ഒരു വ്യവസ്ഥ സംജാതമാകുകയും ലൈംഗികതയെ സ്ത്രീപുരുഷഭേദമെന്യേ ആഘോഷിക്കാനും ഇരയാക്കാനും ഇടം കൊടുക്കുമ്പോള്‍ സൈബര്‍ മലയാളി സ്ത്രീപുരുഷഭേദമന്യേ ഒരേ സമയം ജാരനും സദാചാര വാദിയുമാകുന്ന രസകരമായ രൂപമാറ്റത്തിനു വിധേയനാകുന്നു.

ആസ്വാദ്യകരമായ ലൈംഗികത സാധ്യമല്ലാത്ത വിധം നമ്മുടെ സമൂഹം പുറമേ പരിഷ്കൃതവാദിയും അകമേ നൂറ്റാണ്ടുകള്‍ പിറകില്‍ നില്‍ക്കുകയും ചെയ്യുമ്പോഴാണ് ലൈംഗികത ആസ്വാദനത്തിനു പകരം അപകടം എന്ന നിലയിലേയ്ക്ക് മാറുന്നത്. പാശ്ചാത്യനിലവാരത്തെ ഏറ്റെടുക്കാന്‍ തിടുക്കം കൂട്ടിയ, എന്നാല്‍ പാരമ്പര്യത്തെ ഒരു ശതമാനം പോലും വിടാതെ നില്‍ക്കുന്ന ഒരു സമൂഹത്തിലാണ് ലൈംഗികത സ്ഫോടനശേഷി ആര്‍ജ്ജിക്കുന്നത്. ഉദാരവല്‍ക്കരണത്തിന്‍റെ വായുവിനെ രണ്ടുകയ്യും നീട്ടി സ്വീകരിച്ച ഇന്ത്യൻ  ജനതയ്ക്ക് 1990 നു ശേഷം ഉണ്ടായ മാറ്റത്തിനും പ്രതിസന്ധിക്കും ഇടയിലുള്ള ഒരു ശീതയുദ്ധ അവസ്ഥയിലൂടെ ആണ് ലൈംഗികമായി ആധുനിക മലയാളി സമൂഹം കടന്നുപോവുന്നത്.

കുഞ്ഞുങ്ങളെ പ്രസവിക്കുകയും മുലയൂട്ടി വളര്‍ത്തുകയും ചെയ്യുന്ന സസ്തനി വര്‍ഗ്ഗത്തില്‍പ്പെട്ട (mammals) എല്ലാ ജന്തുക്കളുടെയും ലൈംഗികാസക്തിയുടെ ഘടനയില്‍ പൊതുവായ ഒരു സമ്മതി ദര്‍ശിക്കാനാവും എന്നത് ശാസ്ത്രത്തിന്‍റെ അഭിപ്രായമാണ് .ഒന്നില്‍ക്കൂടുതല്‍ ഇണകളുമായി ലൈംഗികബന്ധം സാധ്യമാവുന്ന തരത്തിലുള്ള ലൈംഗികതയാണ് ഇത്തരം ജന്തുജാലങ്ങളെ ഒരുമിച്ചു നിര്‍ത്തുന്നത്. ഈ വര്‍ഗ്ഗത്തില്‍ വരുന്ന മനുഷ്യന് പക്ഷേ സ്വതന്ത്രമായ ലൈംഗികതയുടെ ആഘോഷം സാധാരണമല്ലെന്നുള്ളതാണ് സത്യം. നാഗരികത മനുഷ്യന്‍റെ മാനസിക-ശാരീരിക അഭിനിവേശങ്ങളെ അടക്കി നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നു എന്നതിനാലും അവന്‍റെ പ്രാചീന ജൈവാവസ്ഥ മനുഷ്യകുലത്തിന്‍റെ അവസാനം വരെ മാറ്റം വരുക എന്നത് സാധ്യമല്ല തന്നെ .


അത്തരം മാനസിക- ശാരീരിക ഭോഗാസക്തികള്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ അനുസ്യൂതം മുന്നേറുന്ന ഒരു പ്രക്രിയയില്‍ പ്രകൃതിയിലെ പല സൂക്ഷ്മ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ ആവാത്ത വിധം എന്ന പോലെ ലൈംഗികതയുടെ മാനങ്ങളെ അളക്കാന്‍ ആവാതെ അനന്തത പ്രാപിച്ചു കിടക്കുന്നു. ലൈംഗികതൊഴിലാളികളെയും ലൈംഗിക കേന്ദ്രങ്ങളെയും ഇല്ലാതാക്കുന്നതിന് ലൈംഗികത മുറ്റിനില്‍ക്കുന്ന ഒരു സമൂഹം തന്നെ നേരിട്ട് ഇറങ്ങുകയും അനാശാസ്യ -സദാചാര പ്രശ്നങ്ങളില്‍ നേരിട്ട് ഇടപെടുകയും എന്നാല്‍ സ്വകാര്യജീവിതത്തില്‍ പരസ്ത്രീ/പുരുഷ ബന്ധത്തിന് കോപ്പു കൂട്ടുകയും ചെയ്യുന്ന മലയാളിയുടെ സദാചാരം സൈബര്‍ ഇടങ്ങളില്‍ പൊളിഞ്ഞു വീഴുന്ന കാഴ്ച വിസ്മയകരമാണ്.രതിയുടെ അനുഭൂതിഘടകങ്ങളെ പഴയ കാലങ്ങളില്‍ നിന്നെല്ലാം വിഭിന്നമായി സ്വയം തിരിച്ചറിയുകയും ശരീരത്തിന്‍റെ സാധ്യതകളെയും പ്രതിരോധത്തെയും തുറന്നുപറയുകയും ചെയ്യുന്ന ആധുനിക സ്ത്രീയ്ക്ക് ലൈംഗികത പുരുഷനോടൊപ്പം നില്‍ക്കേണ്ടുന്ന ഒരു ശാരീരികാവശ്യമായി മാറുമ്പോള്‍ പകച്ചുപോവുന്നത് ഒരു നിലയിലും ശാക്തീകരണം കിട്ടിയിട്ടില്ലാത്ത മലയാളി പുരുഷനാണ്.

സ്ത്രീശാക്തീകരണത്തിന്‍റെ സകല ബോധനങ്ങളും സ്ത്രീകള്‍ക്ക് നല്‍കുമ്പോഴും അത്തരം മാനസിക നിലവാരത്തിലേയ്ക്ക് പുരുഷനെ എത്തിക്കേണ്ട സാമൂഹ്യഘടകങ്ങള്‍ അഥവാ മാറിയ സ്ത്രീയുടെ സാമൂഹ്യ-വ്യക്തിത്വ-ശാരീരിക നിലകളെ കുറിച്ചു ബോധാവാനാകേണ്ടുന്ന അവബോധനങ്ങള്‍ ലഭിക്കാതെ പോയ പുരുഷന് സ്ത്രീയുടെ ഈ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ സാധ്യമാകാതെ നിലകൊള്ളുക എന്നത് ഭീകരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത് . പുതുകാലത്തിന്‍റെ ലൈംഗിക അഭിവാഞ്ജയ്ക്ക് സോഷ്യല്‍ മീഡിയ വിപുലമായ മേല്‍ക്കൂര പണിയുന്നുണ്ട്.വിവാഹിതര്‍/അവിവാഹിതര്‍ ഭേദമന്യേ തങ്ങളുടെ കാമുകി/കാമുകന്മാരുടെ എണ്ണം അസാമാന്യമായി വര്‍ധിപ്പിക്കാന്‍ ഉള്ള ഒരു അവസരം ഒരുക്കുന്നു എന്നതോടൊപ്പം ഇതൊരു അഭിമാനകരമായ പ്രവര്‍ത്തനമാകുക വഴി ചാറ്ററൂമുകള്‍ ഓണ്‍ലൈന്‍ വേശ്യാലയങ്ങളായി തീരുന്ന കാലത്തിലൂടെയാണ്‌ കടന്നു പോകുന്നത്.

സൗഹൃദമാണ് ലക്‌ഷ്യം വെയ്ക്കുന്നതെന്ന കൃത്യമായ കള്ളത്തരം പ്രചരിപ്പിക്കുകയും എന്നാല്‍ പിന്നില്‍ രൂക്ഷമായ ലൈംഗിക അരാജകത്വം ഒളിഞ്ഞിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്ക് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ അധപതിക്കപ്പെട്ടിരിക്കുന്നു.സ്വവര്‍ഗ്ഗരതിക്കാരായ സ്ത്രീ / പുരുഷന്മാര്‍, ലൈംഗികത മാത്രം തേടുന്നവര്‍, കാമം കത്തി നില്‍ക്കുന്ന ഉടലിനെ ഒളിപ്പിക്കാനാവാത്ത മധ്യവയസ്സു കഴിഞ്ഞവര്‍ ,പ്രായാധിക്യത്തിലും ലൈംഗികത കെടാതെ പോയവര്‍,കൗമാര/യൗവന പ്രശ്നങ്ങളെ ഒളിപ്പിക്കാന്‍ പാടുപെടുന്നവര്‍, ഇണകള്‍ പിരിഞ്ഞു വസിക്കുന്നവര്‍, പ്രവാസത്തിന്‍റെ മടുപ്പിലും മുരടിപ്പിലും സ്വന്തം ലൈംഗികാവശ്യങ്ങളെക്കുറിച്ച് ആകുലപ്പെടുന്നവര്‍, ദാമ്പത്യത്തിലെ വിരസലൈംഗികതയില്‍ നിന്ന് പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്നവര്‍,സ്ത്രീപുരുഷ വേര്‍തിരിവില്‍ പഠനകാലം കഴിച്ചുകൂട്ടുകയും തുടര്‍ന്ന് ആകര്‍ഷണത്തിനപ്പുറം അതിരുകള്‍ ഭേദിച്ച അസാന്മാര്‍ഗിക സൗഹൃദങ്ങള്‍ ത്വരിതപ്പെടുത്തുന്നവര്‍ ,ഫെമിനിസം എന്ന കുപ്പായമിട്ട് കാടിളക്കുന്നവര്‍,ബഹുഭൂരിപക്ഷം വരുന്ന സോകോള്‍ഡ് വായ്നോക്കികള്‍/ഒളിഞ്ഞുനോക്കികള്‍ ഇങ്ങനെ സോഷ്യല്‍ മീഡിയ രംഗം മലയാളിയുടെ ലൈംഗികതയ്ക്ക് പുതിയ മാനങ്ങള്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ്.

സോഷ്യല്‍ സൈറ്റുകളില്‍ അക്കൗണ്ട്‌ തുടങ്ങുന്ന ഒരു ആവറേജ് മലയാളി തേടുന്നത് ലൈംഗികത തന്നെയാണ് .കാലക്രമത്തില്‍ അതിനെ സൗഹൃദത്തിന്‍റെയും വായനയുടെയും വിജ്ഞാനത്തിന്‍റെയും വഴിതിരിച്ചു വിടാനുള്ള ബോധാബോധപൂര്‍വ്വകമായ ശ്രമങ്ങള്‍ നടത്തുമെന്നാലും.വാര്‍ത്തകളില്‍ നിറയുന്ന ലൈംഗികപീഡനങ്ങള്‍ ഒരു കടന്നാക്രമണത്തിന്‍റെ നിലയിലേയ്ക്കു വരുമ്പോഴാണ് സാമൂഹ്യപ്രശ്നമായി മലയാളി വായിച്ചു ചര്‍ച്ച ചെയ്തടച്ച് വെയ്ക്കുന്നത് .

ആന്തരികമായി എണ്ണമറ്റ അനാശാസ്യങ്ങളും സദാചാരവിരുദ്ധതകളും ലൈംഗിക അടിച്ചമര്‍ത്തലുകളും കൊടുക്കല്‍വാങ്ങലുകളും നിറയുന്ന ഈ മലയാളി സമൂഹത്തില്‍ ഓരോ പ്രശ്നങ്ങളും അക്രമണോത്മുഖമാകുമ്പോള്‍ മാത്രമാണ് വാര്‍ത്തകളായി പുറത്തു വരുന്നത് .
ലൈംഗികത ആസ്വദിക്കേണ്ട ഒരു ജൈവപ്രതികരണമാണ്. അതിന്‍റെ അതിരുകള്‍ പലപ്പോഴും സാന്മാര്‍ഗികമല്ലെന്നുള്ളത് തന്നെയാണ് വസ്തുത. തെരഞ്ഞെടുക്കലും പുതുവഴി തേടലും നൂതനാനുഭവങ്ങളും മനുഷ്യാവസ്ഥയിലെ എല്ലാ ഘട്ടങ്ങളിലുമെന്ന പോലെ തന്നെ ലൈംഗികതയിലും ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്ന സത്യത്തെ കണ്ണടച്ചിരുട്ടാക്കാനാവുന്നതല്ല.വളര്‍ത്തിയെടുക്കേണ്ടതെന്നു പറയുന്ന ലൈംഗിക വിദ്യാഭ്യാസവും സ്ത്രീപുരുഷ സൗഹൃദങ്ങളും തൊലിപ്പുറത്തു നിന്ന് പല്ലിളിക്കുന്നത് അതുകൊണ്ടാണ് .ലൈംഗികമായ സ്വതന്ത്ര ഇടപെടലുകള്‍ സാധ്യമാകുന്ന ,അതിനുള്ള അവകാശം സ്ത്രീയിലും പുരുഷനിലും തുല്യമായി നിക്ഷിപ്തമാവുന്ന സാമൂഹ്യക്രമമാണ് ഉരുത്തിരിഞ്ഞുവരേണ്ടത്.

കുടുംബം എന്ന പഴകിയ സ്ഥാപനത്തിന്‍റെ ഘടനയിലെ രൂപപരിണാമം സാധ്യമാകേണ്ടിയിരിക്കുന്നു.ലൈംഗികത അടിച്ചമര്‍ത്തപ്പെടാനോ ഉപേക്ഷിക്കപ്പെടാനോ നിഷേധിക്കപ്പെടാനോ ആകാതെ തമ്മില്‍ മനസിലാക്കി തുറന്നു ആരോഗ്യകരമായ കൊടുക്കല്‍ വാങ്ങലുകള്‍ എന്ന നിലയിലേയ്ക്ക് വരുമ്പോഴേ മൂടുപടങ്ങള്‍ വലിച്ചെറിഞ്ഞ് വിവേകിയായ ആധുനിക മനുഷ്യനായി ജീവിക്കാന്‍ സാധ്യമാകുകയുള്ളു.
അല്ലാത്ത സമൂഹം ഈ വാര്‍ത്തകള്‍ എക്കാലത്തുംവായിച്ചു ചര്‍ച്ചചെയ്തുവെച്ച് കൊണ്ടീയിരികും......

****
ലേബല്‍ :
വായിച്ചു മറന്ന വാര്‍ത്തകള്‍ ...
വായിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍
വായിക്കാന്‍ പോകുന്ന വാര്‍ത്തകള്‍ ...

ഒടുവില്‍ കിട്ടിയ വാര്‍ത്ത‍ :
* തിരൂരില്‍ തെരുവില്‍ അമ്മയോടൊപ്പം കിടന്നുറങ്ങിയ  മൂന്ന് വയസുകാരി ബാലിക പീഡീപ്പിക്കപ്പെട്ടു!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...