ഗീത മുന്നൂർക്കോട്
ഞങ്ങൾ ഓടുകയാണ്…
തളരാതെ ഒഴുകുകയാണ്….
പ്രാണന്റെ നിസ്സഹായതയുമായി…
മരണത്തെ തോൽപ്പിക്കാനായി…
പാരാവാരത്തിന്റെ ഒഴുക്കിന്റെ
സമാന്തരങ്ങളിലൂടെ…..
കൂട്ടമായും ചിലപ്പോളത് തെറ്റിച്ചും
ഭയമേഘങ്ങളുടെ നിഴലിൽ…
നേരമില്ലൊന്നു നിൽക്കാൻ..
വമ്പൻ സ്രാവിന്റെ തുറന്ന വായും
കൂർത്ത ദന്തങ്ങളും ഞങ്ങൾ കാണുന്നു
ചിലപ്പോളവനു ചുറ്റും
ചുവപ്പു നീലയിൽ കലരുന്നതറിഞ്ഞും
കൂട്ടത്തിൽ എണ്ണം കുറഞ്ഞത്
കണ്ടില്ലെന്ന് നടിച്ചും
വീണ്ടും തെന്നിത്തെന്നി ഞങ്ങൾ…
നീലപ്പരപ്പിലെങ്ങാനും പൊങ്ങിയാൽ
വന്നെത്തും കൂർത്ത് നീണ്ട കൊക്കുകൾ
കൊത്തിയെടുത്ത് റാഞ്ചിക്കളയും..
ശേഷിച്ചവർ ഒരു വേള
അലസരായാൽ മതി കുടുങ്ങാൻ
പൊട്ടിച്ചിരിയ്ക്കുന്ന കൊലവലയിൽ
പച്ചപ്രാണൻ പിടയ്ക്കാൻ..
ഞങ്ങൾക്കൊഴുകിയേ മതിയാകൂ
നിരന്തരം …അവിശ്രമം…