19 Jul 2013

കറന്റ് എപ്പൊ വരും?

സുനിൽ എം എസ്

ഒരു ദിവസം ഇലക്ട്രിസിറ്റി ബോർഡുമായും ഏതാനും ദിവസം കഴിഞ്ഞപ്പോൾ വാട്ടർ അതോറിറ്റിയുമായും ഞാൻ സമാനമായ കാരണത്തിന്നായി വഴക്കടിച്ചു.
എനിയ്ക്ക് ഓഹരിക്കമ്പോളവുമായി ബന്ധമുണ്ട്. ഓഹരിക്കമ്പോളത്തിൽ വ്യാപാരം നടക്കുന്നത് തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ, രാവിലെ ഒൻപതുമുതൽ മൂന്നര വരെയാണ്. ഈ ആറര മണിക്കൂർ സമയം മുഴുവനും എന്റെ കമ്പ്യൂട്ടർ നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ ഒരു ട്രേഡിങ്ങ് ടെർമിനലായി മാറുന്നു. ഈ ആറര മണിക്കൂറിന്നിടയിൽ കറന്റു പോകുന്നത് എനിയ്ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതുകൊണ്ട് അതെന്നെ ശുണ്ഠി പിടിപ്പിയ്ക്കാറുണ്ട്.
അടയ്ക്കാമരം, തെങ്ങ്, പരുത്തി, ആഞ്ഞിലി, പിന്നെ മാവ്, പ്ലാവ്, കടപ്ലാവ്, ഇങ്ങനെ വിവിധ മരങ്ങളുടെ ഇടയിലൂടെ വലിച്ചിരിയ്ക്കുന്ന ഇലക്ട്രിക് കമ്പികളാണ് ഞങ്ങളുടെ നാട്ടിലെ മിയ്ക്ക വീടുകളിലും വൈദ്യുതി എത്തിയ്ക്കുന്നത്. കാറ്റൊന്നു വീശിയാൽ ഇവയിൽ നിന്നുള്ള ഓലയോ കൊമ്പോ ഇലക്ട്രിക്ക് കമ്പികളിൽ വീഴുന്നതു സാധാരണയാണ്. മഴക്കാലമാണെങ്കിൽ ഈ മരങ്ങൾ തന്നെ മറിഞ്ഞു വീണ് കമ്പികൾ പൊട്ടുന്നതും പോസ്റ്റ് ഒടിയുന്നതും അസാധാരണമല്ല. “മഴയൊന്നു പെയ്താൽ കെ‌എസ്‌ഈ‌ബിയ്ക്കു ജലദോഷം പിടിയ്ക്കും’ എന്നു തമാശരൂപേണയെങ്കിലും പറയേണ്ടി വരാറുണ്ട്.
ഇതിനൊക്കെപ്പുറമേ, ദേശീയപാത നമ്പർ പതിനേഴിന്റെ പറവൂർ മുതൽ ഞങ്ങളുടെ മൂത്തകുന്നം വരെയുള്ള ഭാഗം ദേശീയപാത എന്ന പദവിയ്ക്ക് തീരെ അർഹതയില്ലാത്ത വിധം ഇടുങ്ങിയതാണ്. റോഡരികിൽ ഉടനീളമുള്ള ഇലക്ട്രിക് പോസ്റ്റുകളിൽ നിന്ന് ഇഞ്ചുകൾ മാത്രം അകന്നാണ് വലിയ കണ്ടെയിനറുകളും ട്രെയിലറുകളും പരക്കം പായുന്ന ബസ്സുകളും പൊയ്ക്കൊണ്ടിരിയ്ക്കുന്നത്. അതുകൊണ്ട് “വണ്ടി പോസ്റ്റിലിടിച്ചു” വൈദ്യുതിവിതരണം നിലയ്ക്കുന്നത് ഞങ്ങളുടെ നാട്ടിൽ പതിവാണ്.
വാസ്തവത്തിൽ മൂത്തകുന്നം ഇലക്ട്രിക്കൽ സെക്ഷനിലുള്ളവരുടെ ജോലി ദുഷ്കരമാണ്. എന്നിരുന്നാലും, അവരത് വളരെ, വളരെ ഭംഗിയായി നിർവ്വഹിയ്ക്കുന്നുണ്ടു താനും. അതിന്നൊരുദാഹരണം പറയാം. വടക്കേക്കര സബ്സ്റ്റേഷനിൽ നിന്നാണ് ഞങ്ങൾക്ക് വൈദ്യുതി ലഭിയ്ക്കുന്നത്. ചിലപ്പോൾ സബ്സ്റ്റേഷൻ അവരുടേതായ ചില പണികൾക്കായി വൈദ്യുതി ഓഫു ചെയ്യുന്നു. ഉടൻ മൂത്തകുന്നം സെക്ഷൻ കൊടുങ്ങല്ലൂരിൽ നിന്നും ചേന്ദമംഗലത്തു നിന്നും മറ്റുമായി വൈദ്യുതി വരുത്തിത്തന്ന് ഞങ്ങളുടെ കാര്യങ്ങൾക്കു മുടക്കം വരാതെ നോക്കുന്നു. സമീപത്തുള്ള പല ഇലക്ട്രിക്കൽ സെക്ഷനുകളെപ്പറ്റിയും ഇടയ്ക്കിടെ പത്രത്തിൽ വരാറുള്ള പരാതികൾ മൂത്തകുന്നം സെക്ഷനെപ്പറ്റി പറഞ്ഞുകേട്ടിട്ടില്ല, അനുഭവിച്ചിട്ടുമില്ല.
ഇതൊക്കെയാണെങ്കിലും, ഒരു ദിവസം മൂത്തകുന്നം ഇലക്ട്രിക്കൽ സെക്ഷനുമായി എനിയ്ക്കു കലഹിയ്ക്കേണ്ടി വന്നു.
ഒരു തിങ്കളാഴ്ച രാവിലെ ഒൻപതു മണിയായതേയുള്ളു, കറന്റു പോയി. കൃത്യം ഒൻപതു മണിയ്ക്കു തന്നെ പോയതുകൊണ്ട് കെവി ലൈനിൽ പണിയുള്ളതുകൊണ്ട്  ലൈൻ ഓഫു ചെയ്തതാണോ എന്നു സംശയമായി. അത്തരം പണികളുണ്ടെങ്കിൽ അതേപ്പറ്റിയുള്ള മുന്നറിയിപ്പ് പത്രത്തിലുണ്ടാകാറുണ്ട്. അന്നത് പത്രത്തിലുണ്ടായിരുന്നില്ല. ഞാനുടൻ വിളിച്ചു ചോദിച്ചു. ഒരിടത്തൊരു പണി നടക്കുന്നുണ്ട്, അതുകൊണ്ട് ഓഫു ചെയ്തതാണ് എന്ന മറുപടി കിട്ടി. “കറന്റെപ്പോ വരും?” ഞാൻ ചോദിച്ചു. “ആ പണി തീർന്നു കഴിയുമ്പോ വരും” എന്നായിരുന്നു, മറുപടി. “കറന്റിപ്പൊത്തന്നെ തരണംന്നല്ല ഞാൻ പറയുന്നത്. കറന്റെപ്പോ തരും എന്നു മാത്രമാണ് ഞാൻ ചോദിയ്ക്കുന്നത്. പണി എത്ര മണിയ്ക്കു തീരും?” എന്നായി ഞാൻ. “പണി എപ്പൊഴാ തീരുകാന്ന് എങ്ങനെയാ പറയുകാ, ചേട്ടാ” എന്ന മറുപടി എന്നെ ചൊടിപ്പിച്ചു.
“ഇപ്പൊ നടക്കുന്ന പണി ഈ സെക്ഷനിൽ ഇതാദ്യമായൊന്നുമല്ലല്ലോ നടക്കുന്നത്. ഇതുപോലുള്ള പണികൾ ഇതിനു മുൻപ് ഒരുപാടു തവണ നടന്നിട്ടുള്ളതുമായിരിയ്ക്കും. ഇത്തരം പണികൾക്ക് ഏകദേശം എത്ര സമയം വേണ്ടി വരും എന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാൻ കഴിയേണ്ടതല്ലേ?”
“അങ്ങനത്തെ വെളിച്ചോന്നും ഇവിടില്ല. പണി തീർന്നാൽ ലൈൻ ചാർജ്ജു ചെയ്യും.”
“കറന്റെപ്പൊ വരുംന്ന് അറിയാൻ ഒരുപഭോക്താവിന്ന് അവകാശമില്ലെന്നാണോ പറയുന്നത്?” എന്നു ഞാൻ തർക്കിച്ചു.
“അതാ മലയാളത്തിൽ‌പ്പറഞ്ഞത്, പണിതീർന്നാൽ ചാർജ്ജു ചെയ്യുംന്ന്.”
“ഏ ഈയുടെ നമ്പറൊന്നു തരിൻ.”
“ഏ ഈയെ വിളിച്ചിട്ടെന്താ കാര്യം. ഞാമ്പറഞ്ഞതു തന്നെ ഏ ഈയും പറയും.”
ഞാൻ നിർബന്ധിച്ചപ്പോൾ അസിസ്റ്റന്റ് എഞ്ചിനീയറുടെ മൊബൈൽ നമ്പർ കിട്ടി. അദ്ദേഹവും ഇതൊക്കെത്തന്നെയാണു പറഞ്ഞു തുടങ്ങിയത്. ‘സാറു ചെയ്യുന്ന പണിയെപ്പറ്റി സാറിനു തന്നെ നിശ്ചയമില്ലെന്നാണോ ഞാൻ മനസ്സിലാക്കേണ്ടത്’ എന്നു ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം ഉഷാറായി.
പണിയുടെ വിശദാംശങ്ങൾ എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളായി അദ്ദേഹമെനിയ്ക്കു തന്നു. റോഡരികിലെ ഒരു പോസ്റ്റ് ‘ഡാമേജ്ഡ്’ ആയി നിൽക്കുകയാണ്. തൽക്കാലം അതിനെ ‘ഒരു തരത്തിലൊക്കെയൊന്ന്’ കെട്ടി നിർത്തിയിരിയ്ക്കുകയാണ്. അതൊന്നു മാറ്റാൻ പ്ലാനുണ്ട്. പോസ്റ്റ് രണ്ടു ദിവസം മുൻപ് അവിടെ കൊണ്ടുവന്നിട്ടിട്ടുണ്ട്. ഗതാഗതം തടയണം. കമ്പികൾ അഴിച്ചു മാറ്റണം. പഴയ പോസ്റ്റ് ഒടിഞ്ഞു വീഴാതെ പറിച്ചു മാറ്റണം. പുതിയ പോസ്റ്റിടാൻ പാകത്തിന്, അല്പം കൂടി അരികിലേയ്ക്കു മാറ്റി കുഴി കുഴിയ്ക്കണം. പോസ്റ്റ് ബലത്തിൽ നാട്ടണം. കമ്പികൾ കെട്ടണം. പണിസ്ഥലം വൃത്തിയാക്കണം. ലൈൻ ചാർജ്ജു ചെയ്യണം. ഗതാഗതം അനുവദിയ്ക്കണം. ഇതൊക്കെയാണു ചെയ്യാനുള്ളത്.
ഒരു കൂട്ടായ ശ്രമമായതുകൊണ്ട് പുറത്തുനിന്നുള്ള ലേബർ കൂടി വേണം. പുറത്തുനിന്നുള്ള ലേബർ ഏർപ്പാടു ചെയ്തിട്ടുണ്ട്, അവർ സ്ഥലത്തു വന്നു കിട്ടണം. അതിൽ അല്പമൊരനിശ്ചിതത്വമുണ്ട്. ആ അനിശ്ചിതത്വം നീങ്ങാൻ, അതായത് രണ്ടിലൊന്നറിയാൻ, ഒരു ഫോൺ കാൾ മതി. ആരെയാണു വിളിയ്ക്കേണ്ടതെന്നു വച്ചാൽ ആ ആളുടെ നമ്പർ തരൂ, ഞാൻ വിളിയ്ക്കാമെന്നു പറഞ്ഞപ്പോൾ, അതു വേണ്ട, ഞാൻ തന്നെ വിളിച്ചോളാം എന്ന് ഏ ഈ പറഞ്ഞു. തുടർന്ന്, മുൻപു വിവരിച്ച പണിയുടെ ഓരോ ഭാഗത്തിനും എത്ര സമയം വീതം വേണം എന്ന് എന്റെ സ്നേഹപൂർവ്വമായ നിർബ്ബന്ധത്തിനു വഴങ്ങി ഞങ്ങൾ കണക്കാക്കിയെടുത്തു. അങ്ങേയറ്റം രണ്ടര മണിക്കൂറാണ് ആ പണിയ്ക്കായി ആവശ്യം വരിക. ഒരരമണിക്കൂറു കൂടി കൂട്ടിക്കോളിൻ, എന്ന എന്റെ അഭിപ്രായം സ്വീകരിച്ച് ആകെ മൂന്നു മണിക്കൂർ ആവശ്യമുണ്ട് എന്നു തീരുമാനമായി. പണി തുടങ്ങിക്കഴിഞ്ഞ നിലയ്ക്ക്, ഇനി രണ്ടു മണിക്കൂർ കൂടി മതിയാകണം എന്നു കണക്കുകൂട്ടി. ഇപ്പോൾ സമയം ഒൻപതര. പതിനൊന്നരയ്ക്ക് ലൈൻ ചാർജ്ജു ചെയ്യാൻ സാധിയ്ക്കും, സാധിയ്ക്കണം എന്നു ഞങ്ങൾ അനുമാനിച്ചു.
‘കറന്റ് എപ്പോൾ വരും’ എന്നു വിളിച്ചു ചോദിയ്ക്കുന്ന ഉപഭോക്താക്കളോട് ‘പതിനൊന്നരയ്ക്കു വരും” എന്നറിയിയ്ക്കാൻ ഓഫീസിലെ ഫോണെടുക്കുന്നയാളെ ഇപ്പോൾത്തന്നെ ചുമതലപ്പെടുത്താമെന്ന് ഏ ഈ ഉറപ്പു നൽകി. പതിനഞ്ചു മിനിറ്റു കഴിഞ്ഞ് ഞാൻ സെക്ഷൻ ഓഫീസിലേയ്ക്കു വിളിച്ചു ചോദിച്ചപ്പോൾ ‘പണി തീർന്നാൽ ഉടൻ ചാർജ്ജു ചെയ്യും‘ എന്ന പതിവു മറുപടിയ്ക്കു പകരം, “പതിനൊന്നരയ്ക്കു ചാർജ്ജു ചെയ്യും” എന്ന മറുപടി കിട്ടി! എനിയ്ക്കു തൃപ്തിയായി.
ആകാംക്ഷയോടെ, ഒരുപക്ഷേ ഉത്കണ്ഠയോടെ വിളിച്ചുചോദിയ്ക്കുന്ന ഉപഭോക്താക്കളോട് കറന്റു വരാൻ സാദ്ധ്യതയുള്ള ഏകദേശസമയം പറഞ്ഞു കൊടുക്കാനുള്ള സ്ഥിരസംവിധാനമുണ്ടാക്കണം എന്ന എന്റെ അഭിപ്രായവും ഏ ഈ സ്വീകരിച്ചിരുന്നു. അതു മിയ്ക്കവാറുമൊക്കെ നടപ്പാകുകയും ചെയ്തു. മരംവീണെന്ന റിപ്പോർട്ടു കിട്ടി, അതു സ്പോട്ടിൽച്ചെന്നു കാണുന്നതു വരെയുള്ള അനിശ്ചിതത്വം മാത്രമേ ഇപ്പോഴുണ്ടാകാറുള്ളു. നാശനഷ്ടങ്ങൾ വിലയിരുത്തിയ ഉടനെ എത്ര മണിയ്ക്കു വൈദ്യുതിവിതരണം പുനരാരംഭിയ്ക്കാൻ സാധിയ്ക്കുമെന്ന വിവരം ഇപ്പോൾ റെഡി. ചെറുപ്രശ്നങ്ങൾ മാത്രമാണെങ്കിൽ അവർ പറയും, “ദാ, ഇപ്പൊത്തന്നെ വരും. ഒരു പത്തു മിനിറ്റ്. ഏറിയാലൊരു പതിനഞ്ചു മിനിറ്റ്.” മതി, ഒരുപഭോക്താവിന്ന് അത്രയും കേട്ടാൽ മതി.
പറവൂരിനപ്പുറത്ത് മന്നത്തുള്ള സബ്സ്റ്റേഷനാണ് 110 കെവി ലൈൻ നിയന്ത്രിയ്ക്കുന്നത്. ഇടയ്ക്ക് മന്നംകാർ ലൈൻ ഓഫു ചെയ്യും. ഉടൻ മൂത്തകുന്നം സെക്ഷൻ‌കാർ കറന്റ് എപ്പൊഴാ വരികയെന്ന് മന്നത്തേയ്ക്കു വിളിച്ചു ചോദിച്ച് ഞങ്ങൾ ഉപഭോക്താക്കൾക്കുള്ള മറുപടി മുൻ‌കൂട്ടി അറിഞ്ഞു വയ്ക്കും.
മഴക്കാലത്ത് മഴവെള്ളവും വേനൽക്കാലമൊഴികെയുള്ള മാസങ്ങളിൽ കിണർവെള്ളവും കുടിയ്ക്കാനുപയോഗിയ്ക്കുന്നു. മറ്റു വീട്ടാവശ്യങ്ങൾക്കായി കുളവുമുണ്ട്. വേനൽമാസങ്ങളിൽ അല്പമകലെയുള്ള ചെറുറോഡിന്റെയരികിലെ പൊതുടാപ്പിൽ നിന്നാണ് കുടിവെള്ളമെടുക്കാറ്. ഒരു ദിവസം വൈകുന്നേരം വെള്ളമെടുക്കാൻ കുടവുമായി ചെന്നപ്പോൾ ടാപ്പിൽ വെള്ളമില്ല. പതിവായി ചെല്ലാറുള്ള സമയത്തു തന്നെയാണു ചെന്നത്. മുൻ ദിവസങ്ങളിൽ ആ സമയത്ത് വെള്ളം വരാറുണ്ടായിരുന്നു.
ഒഴിഞ്ഞ കുടങ്ങളുമായി മടങ്ങിവരേണ്ടി വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ട് ഉടൻ വാട്ടർ അതോറിറ്റിയുടെ ഓഫീസിലേയ്ക്കു വിളിച്ചു.
ഒരിടത്ത് പണി നടക്കുന്നുണ്ട്, ആ പണി തീർന്ന ശേഷം മാത്രമേ ജലവിതരണം പുനരാരംഭിയ്ക്കുകയുള്ളുവെന്നു  മറുപടി കിട്ടി. എത്ര മണിയോടെ വെള്ളം വരും എന്നു ചോദിച്ചപ്പോൾ അതറിയില്ലഎന്നായിരുന്നു നേരിയ നിസ്സംഗതയോടെയുള്ള ഉത്തരം.
നിങ്ങൾ ചെയ്തുകൊണ്ടിരിയ്ക്കുന്ന പണി തീർക്കാൻ എത്ര സമയം വേണമെന്നു കണക്കാക്കി നോക്കിക്കൂടേ?” എന്നു ഞാൻ ചോദിച്ചു. അതു പറയാൻ പറ്റില്ല, പണി തീർന്നു കഴിഞ്ഞയുടനെ വെള്ളം തുറന്നു വിടുംഎന്നായി മറുപടി. ഇന്നോ നാളെയോ മറ്റെന്നാളോ, ഇതിലേതു ദിവസമാണ് ജലവിതരണം പുനരാരംഭിയ്ക്കുകയെന്നു പറഞ്ഞു തന്നേ പറ്റൂ,“ ഞാൻ പറഞ്ഞു. ‘ഇപ്പൊത്തന്നെ തരണം എന്നല്ല പറയുന്നത്. എപ്പൊത്തരും എന്നു പറയണം എന്നേ ഞാൻ പറയുന്നുള്ളു, അതു പറയാനുള്ള ബാദ്ധ്യത നിങ്ങൾക്കും, അതറിയാനുള്ള അവകാശം എനിയ്ക്കുമുണ്ട് എന്നും ഞാൻ പറഞ്ഞു.
അത്ര നിർബന്ധമാണെങ്കിൽ  അസിസ്റ്റന്റ് എഞ്ചിനീയറോടു ചോദിയ്ക്ക് എന്ന നിർദ്ദേശം കിട്ടി. അദ്ദേഹത്തിനു ഫോൺ കൊടുക്കാൻ ഞാനാവശ്യപ്പെട്ടു. പകരം ഏ ഈയുടെ ഫോൺ നമ്പർ കിട്ടി. ഫോൺ വിളിച്ചപ്പോൾ ഏ ഈ പറഞ്ഞു, “ഞാൻ ഇവിടെ പണിസ്ഥലത്തെ കുഴിയിൽ ഇറങ്ങിയിരുന്നുകൊണ്ടാണു സംസാരിയ്ക്കുന്നത്.“ പണിയിൽ അദ്ദേഹം നേരിട്ടു വ്യാപൃതനാണ് എന്നർത്ഥം. ഞാനതിനു നന്ദി പറഞ്ഞു.
എപ്പോൾ വെള്ളം വരും എന്നറിയാൻ വേണ്ടിയാണു ഞാൻ വിളിച്ചത് എന്നു ഞാനദ്ദേഹത്തെ അറിയിച്ചു. “പണി തകൃതിയായി നടക്കുന്നുണ്ട്, പണി തീർന്നാലുടൻ വെള്ളം വിട്ടേയ്ക്കാം” എന്നദ്ദേഹം ഉറപ്പു നൽകി. എങ്കിലും, അതെപ്പോഴത്തേയ്ക്കാകും എന്നറിഞ്ഞാൽ കൊള്ളാമെന്നു ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം തിരിച്ചു വിളിയ്ക്കാമെന്നു പറഞ്ഞു. വിളി വന്നില്ല. അക്ഷമ കാരണം പത്തു മിനിറ്റു കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും വിളിച്ചു. ആറര മണി, അങ്ങേയറ്റം ഏഴു മണി, അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ഓഫീസ് ഫോണിൽ വീണ്ടും വിളിച്ചു. അതെടുത്ത ആളെ ഏ ഈ പറഞ്ഞ കാര്യം ഞാനറിയിച്ചു. ഇതുപോലെ ഒരേകദേശസമയം എപ്പോഴും അറിഞ്ഞു വയ്ക്കണം എന്ന എന്റെ അഭിപ്രായം ഫോണെടുത്ത വ്യക്തിയും ശരിവച്ചു.
പിന്നീടു പലപ്പോഴും വാട്ടർ അതോറിറ്റിയിൽ വിളിച്ചു ചോദിയ്ക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം ജലവിതരണം പുനരാരംഭിയ്ക്കുന്ന ഏകദേശസമയം അറിയാൻ മിയ്ക്കപ്പോഴും കഴിഞ്ഞിട്ടുണ്ട്.
വൈദ്യുതി, കുടിവെള്ളം എന്നിവയുടെ വിതരണം അല്പസമയത്തേയ്ക്കു പോലും തടസ്സപ്പെടാതിരിയ്ക്കുകയാണു അഭികാമ്യം. പക്ഷേ നമ്മുടെ നാട്ടിൽ അതിപ്പോഴും ആഗ്രഹിയ്ക്കാറായിട്ടില്ല.
പഴയ തലമുറയിൽ‌പ്പെട്ട സ്വകാര്യബാങ്കിലെ അല്പം ‘പവറുള്ള‘ ഉദ്യോഗസ്ഥനായിരുന്ന കാലത്ത് ഈ ഞാനും കെ‌എസ്‌ഇ‌ബിയുടേയും വാട്ടർ അതോറിറ്റിയുടേയും നുകത്തിൽത്തന്നെ കെട്ടേണ്ടുന്ന തരം വ്യക്തിയായിരുന്നു. “സാറേ, ലോണെപ്പൊക്കിട്ടും” എന്ന അപേക്ഷകരുടെ ചോദ്യം തന്നെ അക്കാലത്ത് അരോചകമായിത്തോന്നിയിരുന്നു. ‘അതൊക്കെയാകുമ്പൊത്തരും’ എന്ന ധാർഷ്ട്യത്തോടെയുള്ള പ്രഖ്യാപനമായിരുന്നു പതിവ്. എന്നാൽ പിൽക്കാലത്തൊരു ബീപിഓയിൽ ചെലവഴിച്ച ഏതാനും വർഷക്കാലം കാര്യങ്ങളോടുള്ള സമീപനത്തിൽ മാറ്റം വരുത്തി. ഉപഭോക്താക്കളുടെ ഇംഗിതം അറിയാനുള്ള ആകാംക്ഷയുണർന്നു.
എപ്പോൾ, എപ്പോൾ, എപ്പോൾ എന്ന ചോദ്യം മാത്രമായിരുന്നു, ബീപീഓയിൽ. സമയത്തിന് ഇത്രത്തോളം വിലകൽ‌പ്പിച്ചിരുന്ന മറ്റൊരു സേവനരംഗം അന്നുണ്ടായിരുന്നോ എന്നു സംശയമാണ്. എത്രമണിയ്ക്കു റെഡിയാകും അതായത് പണി തീരും അല്ലെങ്കിൽ തീർക്കും എന്നായിരുന്നു അവിടുത്തെ ചോദ്യം മുഴുവനും. നാം തന്നെ പറഞ്ഞുകഴിഞ്ഞിരിയ്ക്കുന്ന സമയത്തിന് പിന്നീടൊരു നീക്കുപോക്കു പാടില്ല താനും. പറഞ്ഞ വാക്കു മാറ്റിപ്പറയുന്നതിലും അഭികാമ്യം മരിയ്ക്കുകയായിരിയ്ക്കണം എന്ന അർത്ഥം കൂടി കാണാവുന്ന “ഡെഡ്‌ലൈനുകൾ” മാത്രമായിരുന്നു ബീപിഓയിൽ.
ഇത്തരം പ്രതിബദ്ധതയ്ക്ക് അവരവരുടെ ജോലികളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് അനിവാര്യമാണ്. ചെറിയൊരുദാഹരണം ഓർമ്മയിൽ നിന്നു പറയാം. പറവൂര് ബൈക്കു നന്നാക്കിയിരുന്ന അതിസമർത്ഥനായ ഒരു മെക്കാനിക്കുണ്ടായിരുന്നു. ഒരു ബുള്ളറ്റ് ഏതെങ്കിലും വിധേന നന്നാക്കിയെടുക്കാവുന്നതാണെങ്കിൽ അതയാൾ നന്നാക്കിയിരിയ്ക്കും, സംശയം വേണ്ട. ചെറിയൊരു കുഴപ്പം മാത്രം: നാലോ അഞ്ചോ തവണ അതിന്നായി നാം അയാളുടെ അടുത്തു ചെന്നു മടങ്ങിപ്പോരേണ്ടി വരും. “നാളെ വരട്ടേ” എന്നു ചോദിച്ചാൽ “വന്നോളൂ” എന്നു ഭവ്യതയോടെ പറയും. പല നാളെകൾ കഴിഞ്ഞെങ്കിൽ മാത്രമേ ബൈക്കു നന്നാക്കിക്കിട്ടുകയുള്ളു.
എന്നാൽ തൃശ്ശൂരുണ്ടായിരുന്ന ഒരു മെക്കാനിക്ക് ഇക്കാര്യത്തിൽ വ്യത്യസ്തനായിരുന്നു. “നാളെ ഉച്ചയ്ക്കൂണു കഴിഞ്ഞ് സാറ് ഒന്നിറങ്ങിൻ. ബൈക്കു റെഡിയായിരിയ്ക്കും.” പറഞ്ഞ സമയത്ത് ചെല്ലുമ്പോൾ ബൈക്ക് മിന്നിത്തിളങ്ങിക്കൊണ്ടു നമ്മെ കാത്തിരിപ്പുണ്ടാകും.
‘സർക്കാരു കാര്യം മുറ പോലെ നടക്കും’ എന്നായിരുന്നു സർക്കാർ സേവനത്തെപ്പറ്റി പൊതുവിലുണ്ടായിരുന്ന അഭിപ്രായം. സർക്കാരാപ്പീസുകളിൽ ഓരോരോ കാര്യങ്ങൾ എപ്പോൾ ചെയ്തുകിട്ടും എന്നതേപ്പറ്റിയുള്ള അനിശ്ചിതത്വം ഒരുകാലത്തു നിലനിന്നിരുന്നു. കാര്യനിർവ്വഹണത്തിന്നൊരു നിശ്ചിതത്വം വേണം എന്നൊരു ചിന്ത വന്നതോടെയാണ് സർക്കാർ ഓഫീസുകളിൽ ഓരോ സേവനവും നിശ്ചിത ദിവസങ്ങൾക്കുള്ളിൽ നൽകിയിരിയ്ക്കണം എന്ന നിഷ്കർഷ നിലവിൽ വന്നത്. വില്ലേജാപ്പീസിൽ നിന്നു നൽകാനുള്ള സർട്ടിഫിക്കറ്റുകളെല്ലാം എത്ര ദിവസത്തിനകം നൽകിയിരിയ്ക്കണം എന്ന് എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. അത്ര പോലും ദിവസം മൂത്തകുന്നം വില്ലേജാപ്പീസ് എടുക്കാറില്ലെന്നതാണ് എന്റെ അനുഭവം.
കൊടുക്കുന്ന അപേക്ഷകളെല്ലാം ഒരു റജിസ്റ്ററിൽ രേഖപ്പെടുത്തുകയും അവയോരോന്നും ഏതു ദിവസത്തേയ്ക്കു തയ്യാറാകുമെന്ന തീയതി അതിൽത്തന്നെ രേഖപ്പെടുത്തുകയും ചെയ്യുന്ന പതിവ് പറവൂർ താലൂക്കാപ്പീസിൽ നിലവിലുണ്ട്. അതനുസരിച്ച് വീണ്ടും സന്ദർശിയ്ക്കാനുള്ള നിർദ്ദേശം അപേക്ഷകന്നു ലഭിയ്ക്കുന്നു. താലൂക്കാപ്പീസിൽ പോകേണ്ടി വന്നപ്പോഴൊക്കെ ഈ സമ്പ്രദായം നേരിട്ടു കാണാനും അതിന്റെ ഗുണം അനുഭവിയ്ക്കാനും ഇട വന്നിട്ടുണ്ട്. താലൂക്ക് സപ്ലൈ ഓഫീസിലും അങ്ങനെ തന്നെയായിരുന്നെന്നും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
ഏറ്റെടുത്തിരിയ്ക്കുന്ന ഓരോ ചുമതലയും ഏതു ദിവസം, എത്ര മണിയ്ക്കകം ചെയ്തു തീർത്തിരിയ്ക്കും എന്ന ഉറപ്പു നൽകുകയും, അതനുസരിച്ചതു ചെയ്തു തീർക്കുകയും ചെയ്യുന്നൊരു വ്യക്തിയുടെ മൂല്യം ക്രമേണ ഉയർന്നു വരും. ‘നോക്കട്ടെ‘, ‘ശ്രമിയ്ക്കാം’ എന്നെല്ലാമുള്ള വാക്കുകൾക്കു വിലയില്ല. നോക്കട്ടെ, ശ്രമിയ്ക്കാം എന്ന വാക്കുകളേക്കാൾ കൂടുതൽ മൂല്യം സാദ്ധ്യമല്ല എന്ന ഉറപ്പിച്ചു പറയലിലുണ്ട്. “പറ്റില്ലെങ്കിലതു തെളിച്ചു പറയ്” എന്നു ചില ഇടപാടുകാർ ആവശ്യപ്പെടും. എന്നാൽ “പറ്റില്ല“ എന്നു പറയുന്നതു പതിവാക്കിയാലോ, ആ സേവനദാതാവിന്റെ വില ഇടിഞ്ഞതു തന്നെ.
നാമേറ്റിരിയ്ക്കുന്നൊരു ജോലി അതിന്റെ ഏറ്റവും നല്ല രൂപത്തിൽ ചെയ്യണമെങ്കിൽ ആ ജോലിയെപ്പറ്റി നാം ആഴത്തിൽ അറിഞ്ഞിരിയ്ക്കണം. അറിഞ്ഞുകൂടാത്തൊരു ജോലി ചെയ്യാൻ നാം മടിയ്ക്കുന്നു. നാം ചെയ്യേണ്ട ജോലിയാണത്, ചെയ്തേ തീരൂവെങ്കിൽ, അതേപ്പറ്റി എത്രത്തോളം പഠനം നടത്തുന്നുവോ അത്രത്തോളം നല്ലത്. ഒറ്റനോട്ടത്തിൽ ഭാരിച്ചത് എന്നു തോന്നുന്ന ജോലിയാണെങ്കിൽ‌പ്പോലും അതിനെ പല ചെറുജോലികളായിത്തിരിച്ചാൽ അവയോരോന്നും എളുപ്പത്തിൽ ചെയ്തു തീർക്കാൻ സാധിയ്ക്കും. അവയെല്ലാം ചെയ്തു കഴിയുമ്പോൾ ഭാരിച്ചതെന്ന് ആദ്യം തോന്നിപ്പിച്ചിരുന്ന ജോലി വാസ്തവത്തിൽ അത്ര ഭാരിച്ചതായിരുന്നില്ലെന്നു മനസ്സിലാകും.
കുറച്ചുകാലം മുൻപ് ആകെയുള്ളൊരു വീടിനു നേരേ ചാഞ്ഞു വന്നൊരു മാവ് ഖേദത്തോടെയാണെങ്കിലും വെട്ടേണ്ടി വന്നു. വലിയൊരു മാവ്. നാലു പാടും ശിഖരങ്ങളുള്ള മാവ്. ചില ശിഖരങ്ങൾ വീടിനു മുകളിലും സമീപത്തുമായി പടർന്നിരിയ്ക്കുന്നു. അതു വെട്ടുമ്പോൾ ശിഖരങ്ങളിൽ ചിലതെങ്കിലും വീടിന്മേൽ വീഴുമോയെന്ന ശങ്കയുണ്ടായിരുന്നു.
ശിവദാസനാണു മാവു വെട്ടിയത്. ആദ്യം തന്നെ വീടിനു മുകളിലേയ്ക്കു നീണ്ടു നിന്നിരുന്ന ശിഖരങ്ങളിലെ ചെറുചില്ലകൾ ഓരോന്നോരോന്നായി വെട്ടിമാറ്റിയശേഷം ഓരോ ശിഖരവും വെട്ടി, കയറുകെട്ടി മെല്ലെ, വീടിനെ സ്പർശിയ്ക്കപോലും ചെയ്യാതെ താഴെയിറക്കി. മറ്റു ദിശകളിലേയ്ക്കു പടർന്നിരുന്ന ശിഖരങ്ങളും ഓരോന്നായി വെട്ടി മാറ്റി. ഒടുവിൽ അവശേഷിച്ച, കുത്തനെ ഉയർന്നു നിന്ന മരം പല ഭാഗങ്ങളായി മുറിച്ചിട്ടു. ദുഷ്കരമെന്നും ആപത്തു നിറഞ്ഞതുമെന്നു ഞാൻ ഭയപ്പെട്ടിരുന്നൊരു ജോലി അങ്ങനെ സുരക്ഷിതമായി, ശാന്തമായി, സമയബന്ധിതമായി നിർവ്വഹിയ്ക്കപ്പെട്ടു.
സമയബന്ധിതമായി എന്നെടുത്തുപറയാൻ കാരണമുണ്ട്. പണിയ്ക്കിടയിൽ ശിവദാസന് മൊബൈലിൽ പല കാളുകൾ വന്നിരുന്നു. സമാനമായ പണികൾക്കായി അന്നു തന്നെ ഇത്രമണിയ്ക്കെത്തിക്കോളാമെന്ന് ശിവദാസൻ ഉറപ്പുകൊടുക്കുന്നതു ഞാൻ കേട്ടിരുന്നു. മറ്റവരോടു പറഞ്ഞ സമയത്തിനു മുൻപു തന്നെ ഇവിടുത്തെ പണി തീർത്ത് ശിവദാസൻ ഇറങ്ങിയിരുന്നു. ഏറ്റ പണികളെല്ലാം ഏറ്റ സമയങ്ങളിൽത്തന്നെ ശിവദാസൻ അന്നു ചെയ്തുതീർത്തിരിയ്ക്കണം. ഇന്നാട്ടിലെ മരംവെട്ടു രംഗത്ത് വിലപിടിപ്പുള്ളയാളാണ് ശിവദാസൻ. മരം വെട്ടാനുണ്ടെങ്കിൽ “നമ്മുടെ ശിവദാസനെ വിളിച്ചാൽ മതിയല്ലോ” എന്നാണു പൊതുവിൽ പറഞ്ഞു കേൾക്കുക.
നമ്മിൽ‌പ്പലരും – ഞാനുൾപ്പെടെ – പല ജോലികളും നിർവ്വഹിയ്ക്കാൻ തയ്യാറാണ്. എന്നാൽ സമയബന്ധിതമായി ജോലികൾ ചെയ്തു തീർക്കാൻ മുന്നോട്ടു വരുന്നവർ താരത‌മ്യേന കുറവായിരിയ്ക്കും. ജോലി തുടങ്ങുക പോലും ചെയ്യും മുൻപേ അത് എന്നത്തേയ്ക്കു ചെയ്തു തീർത്തു തരും എന്ന ചുമതല പ്രതിബദ്ധതയോടെ ചുമലിലേറ്റാൻ തയ്യാറാകുന്നവർ തീർത്തും വിരളമായിരിയ്ക്കും. സമയബന്ധിതമായ കാര്യനിർവഹണശേഷിയുള്ളവർ എന്ന് ഇക്കൂട്ടരെ നമുക്കു വിശേഷിപ്പിയ്ക്കാം. ഇന്ത്യയിലെ മെട്രോമാൻ എന്നറിയപ്പെടുന്ന പത്മവിഭൂഷൺ ഡോക്ടർ ഇ ശ്രീധരൻ തന്നെ ഉത്തമോദാഹരണം.
ഡോക്ടർ ശ്രീധരനും നാമും തമ്മിൽ ശാരീരികമായോ മാനസികമായോ എന്താണു വ്യത്യാസം? ഒരു വ്യത്യാസവുമില്ലെന്നതാണു വാസ്തവം. അദ്ദേഹത്തിന്റെ വിദ്യാഭ്യാസയോഗ്യതകളും അനുഭവസമ്പത്തും മാറ്റിനിർത്തി നോക്കിയാൽ അദ്ദേഹവും നാമും തമ്മിൽ വ്യത്യാസമൊന്നുമുണ്ടാവില്ല. പക്ഷേ നാം ചെയ്യാത്ത ചില കാര്യങ്ങളും അദ്ദേഹം ചെയ്യുന്നുണ്ടാകണം. ചുമതലകൾ ഏറ്റെടുക്കും‌മുൻപേ തന്നെ അദ്ദേഹം അവയെപ്പറ്റി ആഴത്തിൽ പഠിയ്ക്കുന്നുണ്ടാവണം, അഥവാ പഠിച്ചു കഴിഞ്ഞിട്ടുണ്ടാവണം. സ്കൂളിൽ പഠിച്ച ഒരു പദ്യം നാം ചൊല്ലുന്നയത്ര ലാഘവത്തിൽ അദ്ദേഹം താനേറ്റെടുത്തിരിയ്ക്കുന്ന ബൃഹത്താ‍യ നിർമ്മാണപ്രവർത്തനങ്ങളെപ്പറ്റി പറയാൻ, അഥവാ പദ്യം ചൊല്ലുന്നത്ര അനായാസേന ‘ചൊല്ലാൻ‘, അദ്ദേഹത്തിന്നാകുന്നുണ്ടാകണം. തന്റെ ജോലികളിലെ സങ്കീർണ്ണതകളേയും സന്ദിഗ്ദ്ധതകളേയും കുറിച്ചു പോലും അദ്ദേഹത്തിന് നല്ല നിശ്ചയമുണ്ടാകും. ഈ അറിവുകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് ഏതെല്ലാം കാലയളവിനുള്ളിൽ എത്രത്തോളം ജോലികൾ തീർക്കാൻ കഴിയുമെന്ന് അദ്ദേഹം കണക്കുകൂട്ടിയെടുക്കുന്നു. പ്രതിസന്ധികളെ നേരിടുക മാത്രമായിരിയ്ക്കില്ല അദ്ദേഹം ചെയ്യുന്നത്; പ്രതിസന്ധികളെ അദ്ദേഹം മുൻ‌കൂട്ടിക്കാണുന്നുമുണ്ടാകണം. പ്രതിസന്ധികളെ നേരിടാനുള്ള ഏറ്റവും നല്ല മാർഗ്ഗം പ്രതിസന്ധികൾ ഉടലെടുക്കാതെ നോക്കലാണ്. പ്രിവെൻഷൻ ഈസ് ബെറ്റർ ദാൻ ക്യുവർ.
പണം നഷ്ടപ്പെട്ടാൽ വീണ്ടുമുണ്ടാക്കാം, പോയതിലേറെയുമുണ്ടാക്കാം. എന്നാൽ സമയം നഷ്ടപ്പെട്ടാലോ? നഷ്ടപ്പെട്ടുപോയ സമയം തിരികെപ്പിടിയ്ക്കുക അസാദ്ധ്യമാണ്. അതുകൊണ്ടു തന്നെയായിരിയ്ക്കണം സമയമാണ് ലോകത്ത് ഏറ്റവും വിലപ്പെട്ടത് – ടൈം ഈസ് പ്രെഷ്യസ് – എന്ന ചൊല്ലുതന്നെ ഉണ്ടായിരിയ്ക്കുന്നത്. സ്വാതന്ത്ര്യലബ്ധി സമയത്ത് ഭാരതീയരുടെ ശരാശരി ആയുസ്സ് ഏകദേശം നാൽ‌പ്പതു വർഷത്തിൽ താഴെയായിരുന്നുവത്രെ. ഇന്നത് അറുപത്താറിന്നടുത്ത് എത്തിയിരിയ്ക്കുന്നു. ഏകദേശം ഇരട്ടി. നൂറു ശതമാനം വർദ്ധനവുണ്ടായിട്ടുണ്ടെന്നു സന്തോഷിയ്ക്കാമെങ്കിലും, ഭൂമി 450 കോടി കൊല്ലങ്ങളായി നിലനിൽക്കുന്നുവെന്നു ചിന്തിയ്ക്കുമ്പോൾ അറുപത്താറുവർഷം മാത്രം നീണ്ടുനിൽക്കുന്ന ഈ ശരാശരി മനുഷ്യായുസ്സ് എത്രയേറെ ഹ്രസ്വം എന്നും ചിന്തിയ്ക്കേണ്ടി വരുന്നു. ഭൂമിയെ ഒരു വ്യക്തിയായി സങ്കൽ‌പ്പിയ്ക്കുകയാണെങ്കിൽ ആ വ്യക്തിയൊന്നു കണ്ണു ചിമ്മാനെടുക്കുന്ന സമയത്തോളം പോലും ഒരു മനുഷ്യായുസ്സു നീണ്ടുനിൽക്കുന്നില്ലെന്നതാണു യാഥാർത്ഥ്യം.
ഇത്ര ഹ്രസ്വമായ മനുഷ്യായുസ്സിന്നിടയിൽ ‘ശ്രമിയ്ക്കാം’, ‘നോക്കാം’, ‘പാർക്കലാം’ എന്നൊക്കെപ്പറഞ്ഞ് ചുമതലകളിൽ നിന്നൊഴിയുകയും, ഏറ്റെടുത്ത ചുമതലകൾ നിർവ്വഹിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്നത് വാസ്തവത്തിൽ നാം നമ്മെത്തന്നെ ജനക്കൂട്ടത്തിന്നടിയിലേയ്ക്കു ചവിട്ടിത്താഴ്ത്തുന്നതിനു സമമാണ്. പ്രാധാന്യമുള്ളതെന്നു തോന്നുന്ന ചുമതലകൾ ശങ്ക കൂടാതെ ഏറ്റെടുക്കുകയും ഏറ്റെടുത്തവ സമയബന്ധിതമായി നിർവ്വഹിയ്ക്കുകയും അതൊരു പതിവാക്കുകയും ചെയ്താൽ അതിലൂടെ ജനക്കൂട്ടത്തിനു മുകളിലുയരാനുള്ള വഴിയാണ് മുന്നിൽ മലർക്കെത്തുറന്നു കിട്ടുന്നത്. അതിന്നൊരുമ്പെടാത്തതിനാലാണ് ഞാനും നിങ്ങളും ഇങ്ങനെയൊക്കെത്തന്നെ കഴിഞ്ഞുകൂടേണ്ടി വരുന്നത്! നമ്മുടെ ഭാവി നമ്മുടെ തന്നെ കൈകളിലാണ്.
ഇരുപത്തിനാലു മണിക്കൂറുണ്ട് ഒരു ദിവസത്തിൽ. അതിൽ പന്ത്രണ്ടു മണിക്കൂറെടുക്കുക. ആ പന്ത്രണ്ടു മണിക്കൂറിൽ ഓരോന്നിലും പ്രധാനപ്പെട്ട ഓരോ കാര്യം – ജോലി, ചുമതല - വീതമെങ്കിലും ചെയ്യുന്നുവെന്നു കരുതുക. ഉപജീവനത്തിനു വേണ്ടവയുൾപ്പെടെ. ഒരു കാര്യം കൂടി. നാളത്തെ പന്ത്രണ്ടു മണിക്കൂറിൽ ചെയ്യാനുള്ള കാര്യങ്ങൾ, അവയുടെ പ്രാധാന്യമനുസരിച്ചുള്ള ക്രമത്തിൽ ഇന്നു തന്നെ തീരുമാനിച്ചുറപ്പിച്ചു വയ്ക്കുകയും, എന്തുവന്നാലും അവ നിശ്ചയിച്ച സമയങ്ങളിൽത്തന്നെ ചെയ്തു തീർക്കുകയും ചെയ്യുന്നുവെന്നും വയ്ക്കുക. ഇതിന്ന് 24 മണിക്കൂർ ആസൂത്രണം – പ്ലാനിംഗ് - എന്നു പറയാം.
24 മണിക്കൂർ പ്ലാനിംഗ് പതിവായിക്കഴിയുമ്പോൾ, അതായത് 24 മണിക്കൂർ പ്ലാനിംഗ് കൈപ്പിടിയിലൊതുങ്ങിക്കഴിയുമ്പോൾ, ക്രമേണ 48 മണിക്കൂർ പ്ലാനിംഗിലേയ്ക്കു കടക്കുക. നാളത്തെ പന്ത്രണ്ടു മണിക്കൂറിൽ മാത്രമല്ല, മറ്റെന്നാളത്തെ പന്ത്രണ്ടു മണിക്കൂറിൽ‌പ്പോലും ചെയ്യാൻ പോകുന്ന കാര്യങ്ങളും ഇന്നു തന്നെ തീരുമാനിച്ചുറപ്പിയ്ക്കുന്ന രീതി സ്വായത്തമാക്കുക. ക്രമേണ, സാവധാനത്തിൽ, അടുത്ത ഒരു മാസത്തെ ഓരോ ദിവസത്തിലുമുള്ള പന്ത്രണ്ടു മണിക്കൂറിൽ ചെയ്യാൻ പോകുന്ന കാര്യങ്ങളും ഇന്ന്, ഇപ്പോൾ തീരുമാനിച്ചുറപ്പിയ്ക്കുന്ന തരത്തിൽ കാര്യങ്ങൾ പുരോഗമിപ്പിയ്ക്കുക. ഇക്കാര്യങ്ങളിലെടുത്ത മുഴുവൻ  തീരുമാനങ്ങളും കർക്കശമായി നടപ്പാക്കുക. ഇടയ്ക്കിടെ ലിസ്റ്റു പുനഃപരിശോധിയ്ക്കുകയും ആവശ്യാനുസരണം പരിഷ്കരിയ്ക്കുകയും വേണം.
പ്രധാനമായ പന്ത്രണ്ടു കാര്യങ്ങൾ നാം ദിവസേന ചെയ്യുന്നെങ്കിൽ ഒരു വർഷം നാലായിരത്തിലേറെ കാര്യങ്ങൾ നാം ചെയ്തു തീർത്തിരിയ്ക്കും. പ്രധാനമായ നാലായിരം കാര്യങ്ങൾ ഒരു വർഷം കൊണ്ടു ചെയ്തു തീർക്കുന്ന ഒരാൾക്കുണ്ടായേയ്ക്കാവുന്ന ഉയർച്ച അസൂയാവഹമായിരിയ്ക്കും, സംശയം വേണ്ട.
ഇതിൽ ഒരു കാര്യം ശ്രദ്ധിയ്ക്കാനുള്ളത്, ഈ ആസൂത്രണങ്ങൾ നടത്തുന്നത് യാഥാർത്ഥ്യബോധത്തോടെയായിരിയ്ക്കണം. യുട്ടോപ്യൻ സ്വപ്നങ്ങൾ നടപ്പിൽ വരുത്താൻ ശ്രമിച്ചിട്ടു കാര്യമില്ല. ചെയ്യാൻ സാധിയ്ക്കുന്ന കാര്യങ്ങൾ മാത്രം ആസൂത്രണത്തിൽ ഉൾപ്പെടുത്തുക. തികച്ചും അസാദ്ധ്യമായ കാര്യങ്ങൾക്കായി സമയം കളയാതിരിയ്ക്കുക. എന്നാൽ സാദ്ധ്യം, അസാദ്ധ്യം - ഈ നിർണ്ണയങ്ങൾ പലപ്പോഴും സ്വന്തം ഉത്സാഹത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ചെയ്യാൻ ഉത്സാഹക്കുറവു തോന്നുന്ന കാര്യങ്ങൾ അസാദ്ധ്യമെന്ന പട്ടികയിൽ കടന്നു കൂടുന്നു. ഇത്തരം ജോലികളെപ്പറ്റി കൂടുതൽ പഠനം നടത്തുന്നതിലൂടെ അവ കൂടുതൽ എളുപ്പമുള്ളതായിത്തീരും. നന്നായി പഠിച്ചിട്ടുള്ളവ നമുക്കെളുപ്പമുള്ളവയാണ്, അവ നാം എളുപ്പം ചെയ്തു തീർക്കുകയും ചെയ്യും. നാമെഴുതിയ നിരവധി പരീക്ഷകളിൽ നമ്മുടെ പൊതുസമീപനവും അതു തന്നെയായിരുന്നു. ആ സമീപനം ജീവിതകാലം മുഴുവനും പ്രസക്തവുമായിരിയ്ക്കും. പറഞ്ഞുവന്നത് ഇതാണ്: അസാദ്ധ്യമെന്നു കരുതുന്ന പലതും യഥാർത്ഥത്തിൽ അസാദ്ധ്യമായിക്കൊള്ളണമെന്നില്ല.
“തീരെ സമയമില്ല!“ – ഇതു നാം ഇടയ്ക്കിടെ കേൾക്കാറുള്ളതാണ്. നാമും അതിടയ്ക്കിടെ പ്രയോഗിയ്ക്കാറുള്ളതാണ്. വെറും അരമണിക്കൂർ കൊണ്ടു ചെയ്തു തീർക്കാവുന്നൊരു കാര്യമായിരിയ്ക്കാം. അതു ചെയ്യാനുള്ള അനിഷ്ടമാണ് തീരെ സമയമില്ലെന്ന ഒഴികഴിവായി അവതരിയ്ക്കുന്നത്. തീരെ സമയമില്ല എന്ന ഒഴികഴിവു പ്രയോഗിയ്ക്കുമ്പോഴൊക്കെ ടൈം മാനേജ്മെന്റിനെപ്പറ്റിയുള്ളൊരു ക്ലാസ്സിൽ ഒരു ട്രെയിനർ പറഞ്ഞ ഒരുദാഹരണമാണ് ഓർത്തുപോകാറ്.
ഒരാൾക്ക് ഒരു വിഷയം പഠിച്ചെടുക്കാൻ സാധിച്ചാൽ അത് ഉദ്യോഗക്കയറ്റം ലഭിയ്ക്കാൻ സഹായകമാകും. പക്ഷേ അതു പഠിച്ചെടുക്കാൻ ദൈനംദിനത്തിരക്കുകൾക്കിടയിൽ അയാൾക്ക് തീരെ സമയം കിട്ടുന്നില്ല, ഇതായിരുന്നു അയാളുടെ പരാതി. ട്രെയിനർ ചോദിച്ചു, എത്ര നാൾ വേണം ആ വിഷയം പഠിച്ചെടുക്കാൻ? ഒരുപാടു നാൾ വേണമെന്നായിരുന്നു, മറുപടി. ഒരുപാടു നാൾ എന്നൊരു കാലയളവില്ല. മിയ്ക്ക കറിക്യുലത്തിലും ഓരോ വിഷയം പഠിയ്ക്കാൻ ഇത്ര മണിക്കൂർ എന്നാണു നിഷ്കർഷ. ഒരു വിഷയം പഠിയ്ക്കാൻ ആകെ നൂറു മണിക്കൂർ വേണമെങ്കിൽ, മറ്റൊന്നിന് അൻപതു മണിക്കൂർ മതിയാകും. അങ്ങനെ എത്ര മണിക്കൂർ വേണ്ടി വരും, ട്രെയിനർ ചോദിച്ചു. അൻപതു മണിക്കൂർ മതിയോ? “വിദ്യാർത്ഥി”യ്ക്കു അതു മതിയാകുമോയെന്ന സംശയം. 75 മണിക്കൂറായാലോ? പോട്ടെ, 100 മണിക്കൂറായാലോ? അതു മതിയാകും, വിദ്യാർത്ഥി ആത്മവിശ്വാസത്തോടെ പറഞ്ഞു.
ദിവസേന ഒരു പതിനഞ്ചു മിനിറ്റ് ഈ പഠനത്തിന്നായി മാറ്റി വയ്ക്കാനാവില്ലേ? പതിനഞ്ചു മിനിറ്റോ, പിന്നെന്താ! എങ്കിൽ ദിവസേന പതിനഞ്ചു മിനിറ്റ് ഇതിന്നായി മാറ്റി വയ്ക്കുക. ആകെ നാനൂറു ദിവസം. ഒരു വർഷവും 35 ദിവസവും. ദിവസേന പതിനഞ്ചു മിനിറ്റു വീതം ചെലവഴിച്ചാൽ 400 ദിവസം കൊണ്ട് 100 മണിക്കൂർ ചെലവഴിയ്ക്കാം. എത്ര ഗഹനമായ വിഷയത്തിലും ആധികാരികമായ അറിവു നേടാൻ 100 മണിക്കൂർ പഠനം മതിയാകും. കഴിഞ്ഞുപോയ വർഷങ്ങളിൽ ദിവസേന പതിനഞ്ചു മിനിറ്റു വീതം ഈ പഠനത്തിന്നായി നീക്കിവച്ചിരുന്നെങ്കിൽ നിങ്ങൾ ആ വിഷയത്തിലൊരു “അതോറിറ്റി” തന്നെയായിത്തീർന്നേനേയെന്ന് ട്രെയിനർ ഉറപ്പിച്ചു പറഞ്ഞു. “തീരെ സമയമില്ല” എന്ന ഒഴികഴിവിൽ കഴമ്പുണ്ടാകാറില്ല എന്ന് അദ്ദേഹം ഒരൊറ്റ ഉദാഹരണത്തിലൂടെ തെളിയിച്ചു.
ഇത്തരം ഒന്നല്ല, പല പതിനഞ്ചു മിനിറ്റുകൾ നാം ദിവസേന പാഴാക്കിക്കളയുന്നുണ്ടാവണം. നമ്മുടെ ഒരു പതിനഞ്ചു മിനിറ്റ് ദിവസേന പാഴായിപ്പോകുമ്പോൾ നാനൂറു ദിവസം കൊണ്ട് നമ്മുടെ നൂറു മണിക്കൂറാണു പാഴായിപ്പോകുന്നത്. ദിവസേന ഒരു മണിക്കൂർ വീതം നാം പാഴാക്കിക്കളയുമ്പോൾ നാനൂറു ദിവസംകൊണ്ടു നാം 400 മണിക്കൂറാണു പാഴാക്കിക്കളയുന്നത്. അത്യന്താപേക്ഷിതമായ ഉപജീവനത്തിനും ഊണിനും ഉറക്കത്തിനും ചെലവഴിയ്ക്കുന്ന മണിക്കൂറുകൾ മാറ്റിനിർത്തിക്കൊണ്ടു നോക്കിയാലും, “തീരെ സമയമില്ല” എന്നു പറയുന്നതിന്നിടെ നമ്മിൽ പലരും – ഞാനുൾപ്പെടെ - വർഷം തോറും അല്ലെങ്കിൽ നാനൂറു ദിവസത്തിന്നിടെ നൂറും ഇരുന്നൂറും മുന്നൂറും മണിക്കൂറുകൾ പാഴാക്കിക്കളയുന്നുണ്ടാകണം. ഇതിലൊരു ഭാഗമെങ്കിലും ഫലപ്രദമായി നാമുപയോഗിച്ചിരുന്നെങ്കിൽ, ഉപയോഗിയ്ക്കുന്നെങ്കിൽ, നാം ഉയരങ്ങളിൽ നിന്നുയരങ്ങളിലേയ്ക്കു പോയേനെ, പൊയ്ക്കൊണ്ടിരുന്നേനെ.
ചെറിയൊരു കാര്യം കൂടി. നമുക്കു ചെയ്യേണ്ടി വരുന്ന ജോലികളെ പൊതുവിൽ നാലു തരങ്ങളായി തിരിയ്ക്കാം. ഒന്ന്, പ്രധാനപ്പെട്ടതും ഉടൻ ചെയ്യേണ്ടതുമായവ. രണ്ട്, പ്രധാനപ്പെട്ടത്, പക്ഷേ ഉടൻ ചെയ്യേണ്ടതില്ലാത്തവ. മൂന്ന്, അപ്രധാനം, പക്ഷേ ഉടൻ ചെയ്യേണ്ടവ. നാല്, അപ്രധാനവും ഉടൻ ചെയ്യേണ്ടാത്തവയുമായവ.
ഇവയിൽ നാലാമത്തെ ഗ്രൂപ്പിൽ പെടുന്നവയെ ആദ്യംതന്നെ അവഗണിയ്ക്കുക. കിട്ടുന്ന സമയം മുഴുവനും ഒന്ന്, രണ്ട്, മൂന്ന് എന്നീ ഗ്രൂപ്പുകളിൽ പെടുന്നവയ്ക്കായി വിനിയോഗിയ്ക്കുക. പ്രധാനപ്പെട്ട ഒരു ജോലി പോലും, അതായത്, ഒന്ന്, രണ്ട് എന്നീ ഗ്രൂപ്പുകളിൽ‌പ്പെടുന്ന ഒരു ജോലിപോലും അവഗണിയ്ക്കപ്പെട്ടു പോകരുതെന്നതാണ് ഏറ്റവുമധികം ശ്രദ്ധിയ്ക്കേണ്ടത്. കാര്യനിർവ്വഹണത്തിന്നിടയിൽ ഈ നാലു ലിസ്റ്റുകളും ഇടയ്ക്കിടെ പരിശോധിയ്ക്കുകയും പരിഷ്കരിയ്ക്കുകയും വേണം. നമ്മുടെ മൂല്യം, അതേതു തരത്തിലുള്ളതായാലും, ഇത്തരത്തിൽ, ക്രമേണ, വർദ്ധിയ്ക്കുക തന്നെ ചെയ്യും, സംശയമില്ല.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...