19 Jul 2013

അവസാനത്തെ മരണം.


ടി. കെ. ഉണ്ണി
ഊർദ്ധ്വശ്വാസം വലിക്കുന്ന എന്റെ മരണം
ആഘോഷമാക്കാനുള്ള തിടുക്കത്തിലത്രെ
സാമന്തന്മാരും അനന്തരവന്മാരുമെന്നത്
വെറുമൊരു ശ്രുതിയായി കരുതുവതെങ്ങനെ?
ചുണ്ടുനനക്കാനായൊരിറ്റു ദാഹജലത്തിനായ്
കേഴാത്ത ദിനരാത്രങ്ങളില്ല, വിളിക്കാത്ത
ദൈവങ്ങളില്ല, കേൾക്കാത്തവരാരുമില്ല.!
എന്നിട്ടുമെന്റെയൊടുക്കം കാംക്ഷിക്കുന്നവർ
അവർക്കിനിയും പിറക്കാത്തവർക്കായിട്ടൊരു
കരുതലിന്റെ സ്വപ്നത്തെപ്പോലും നിരസിക്കുന്നവർ
അവർക്കുണ്ടാഘോഷങ്ങൾ ബലാൽക്കാരവും
കൊല്ലും കൊലയുമെല്ലാം, തിരിച്ചറിവില്ലാതെ.!

വരണ്ട ദാഹത്താൽ വിണ്ടുപൊട്ടിയ കരളുമായി
മരിച്ചുണങ്ങുന്ന പാടങ്ങളെന്റെയന്നദാതാവ്..
കദനഭാരങ്ങളേറെ ഉണർത്തിയെന്നന്തരംഗം
താരാപഥമരുവും തമ്പുരാനോടോതിയെന്മനം
വെള്ളിക്കരങ്ങളാലനുഗ്രഹിക്കൂ, നീർമണിമുത്തുകൾ
വർഷിക്കൂ, അധരങ്ങളിലമൃതേകൂ, ഉയിർപ്പിനായ്..
ഭാസ്കരൻ നോക്കിച്ചിരിച്ചെന്റെ കണ്ണിൽ
കടലൊരുക്കി തിരമാലകളാഞ്ഞടിച്ചൊഴുക്കി
എന്നിട്ടുമെന്റെ ചുണ്ട് നനഞ്ഞില്ല, കപോലത്തി-
ലതുവറ്റിവരണ്ടുണങ്ങി ധൂളിയായകന്നു.!

അതുകണ്ടതികദനത്താലോതി മാരുതതനയനും
എന്നെത്തഴുകിത്താലോലിക്കുമാ പച്ചിലപ്പടർപ്പുകൾ
കിക്കിളികൂട്ടുമാമരച്ചില്ലകൾ മധുമക്ഷികൾ മേവും
മലർതോപ്പുകൾ പച്ചപ്പുതപ്പണിഞ്ഞ നെൽപ്പാടങ്ങൾ
മടിയിൽകിടത്തി താരാട്ടുപാടിയുറക്കുമാ മാമലക്കാടുകൾ
എല്ലാരുമിന്നെന്നെയനാഥനാക്കി മറഞ്ഞില്ലേ.. 

അരുതെന്നോതാനാവില്ലെനിക്കെന്നാലും തനയാ
കദനമേറെയുണ്ടെന്നന്തരംഗത്തിലും ചൊല്ലാം
എൻ പ്രകാശരേണുക്കളാഹരിച്ചാർമാദിക്കാൻ
ഇല്ലല്ലൊരിത്തിരി പച്ചപ്പെങ്കിലും നിന്നാരാമത്തിൽ
നിൻ സന്തതികളിത്രയും നീചരോ, നിർദ്ദയരോ,
മാതൃഹത്യ പാപമെന്നറിയീലയോ, അംഗഭംഗവും തഥാ,
എൻ കോപാഗ്നിവർഷത്താൽ ഭസ്മമാകീലയോ പ്രപഞ്ചം
ഓർക്കാത്തതെന്ത്? നിങ്ങൾ തന്നഹന്തയോ, മറവിയോ, മക്കളെ.!
ജീവനറ്റ ധൂമപടലങ്ങൾ മാത്രമീപ്പാരിലെങ്കിൽ, ഊർദ്ധശ്വാസവും
മരണവും ആഘോഷമാക്കുന്നതെങ്ങിനെ? അതത്ഭുതം.!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...