24 Aug 2013

കാറ്റുവീഴ്ച്ച രോഗപ്രതിരോധ ശേഷിയുള്ള തെങ്ങിനങ്ങൾ



റെജി ജേക്കബ്ബ്‌ തോമസ്‌, എം. ഷാരിഫ, ആർ. വി. നായർ
കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, പ്രാദേശിക കേന്ദ്രം, കായംകുളം, ആലപ്പുഴ

കേരളത്തിൽ കാറ്റുവീഴ്ച രോഗം എട്ട്‌ തെക്കൻ ജില്ലകളിൽ ഏറ്റവും രൂക്ഷമായും മറ്റ്‌ ജില്ലകളിൽ നേരിയ തോതിലും കാണപ്പെടുന്നു. തമിഴ്‌നാട്‌, കർണ്ണാടക എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും സമീപകാലത്ത്‌ ഈ രോഗം രൂക്ഷമായ നിലയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. ഫൈറ്റോപ്ലാസ്മ എന്ന സൂക്ഷ്മാണുവാണ്‌ രോഗകാരണമെന്നും റേന്തപത്രി (stephanitis typica), ഇലച്ചാടി (proteista moesta) എന്നീ പ്രാണികളാണ്‌ രോഗം പരത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്‌.
കാറ്റുവീഴ്ച്ച രോഗ നിയന്ത്രണത്തിനായി പരമ്പരാഗത സസ്യസംരക്ഷണ രീതികൾ പൂർണ്ണമായി ഫലപ്രദമല്ല. ഈ സാഹചര്യത്തിൽ രോഗപ്രതിരോധശേഷിയുള്ള തെങ്ങിൻ തൈ നടുന്നതാണ്‌ ഏറ്റവും പ്രായോഗികവും അനുയോജ്യവുമായ പ്രതിവിധികളിൽ പ്രധാനം. രോഗപ്രതിരോധശേഷിയുള്ള തെങ്ങിൻ തൈകളുടെ ദൗർലഭ്യമാണ്‌ കാറ്റുവീഴ്ച്ച ബാധിത പ്രദേശങ്ങളിലെ നാളികേരോത്പാദനത്തെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നം. രോഗബാധിത പ്രദേശങ്ങളിലേക്കായി ഏകദേശം 12 ലക്ഷം നടീൽ വസ്തുക്കൾ ആവശ്യമായുണ്ട്‌. രോഗം മറ്റ്‌ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നടീൽ വസ്തുക്കളുടെ ആവശ്യകത വരും വർഷങ്ങളിൽ ഇനിയും വർദ്ധിക്കുമെന്ന്‌ പ്രതീക്ഷിക്കാം.
1988ൽ തുടങ്ങിയ തീവ്രശാസ്ത്ര പരീക്ഷണങ്ങളുടെ ഫലമായി രോഗപ്രതിരോധശേഷിയുള്ള ഇനങ്ങൾ വികസിപ്പിച്ചെടുക്കുകയും ഈ ഇനങ്ങൾ സേൻട്രൽ വെറൈറ്റി റിലീസ്‌ കമ്മിറ്റി പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്‌. കൽപരക്ഷ, കൽപശ്രീ, കൽപസങ്കര എന്നീ മൂന്നിനങ്ങളാണ്‌ പുറത്തിറക്കിയിട്ടുള്ളത്‌.
1. കൽപരക്ഷ
മലേഷ്യയിൽ നിന്നുള്ള ഈ മലയൻ പച്ച കുറിയ ഇനം രോഗപ്രതിരോധ ശക്തിയുള്ളതാണെന്ന്‌ കണ്ടെത്തിയത്‌ 2004 ൽ ആണ്‌. ചാവക്കാട്‌ കുറിയ പച്ചയെ അപേക്ഷിച്ച്‌ വലിപ്പമുള്ള തേങ്ങ ലഭിക്കുന്ന ഈ ഇനത്തിന്‌ കൊപ്രയുടേയും (185 ഗ്രാം) ഇളനീരിന്റേയും (275 മി.ലി.) അളവ്‌ കൂടുതലാണ്‌. ഈ ഇനത്തിൽപ്പെട്ട ആകെ 290 തെങ്ങുകൾ മാത്രമേ (200 എണ്ണം മലപ്പുറം ജില്ലയിലെ മുണ്ടേരി വിത്തുത്പാദന കേന്ദ്രത്തിലും 90 എണ്ണം നാളികേര വികസന ബോർഡിന്റെ നേര്യമംഗലത്തുള്ള പ്രദർശന - വിത്തുത്പാദന തോട്ടത്തിലും) ഇന്ന്‌ ഇന്ത്യയിലുള്ളൂ. നാളികേര വികസന ബോർഡിന്റെ നേര്യമംഗലം ഫാമിൽ നടത്തിയ പരീക്ഷണ നിരീക്ഷണത്തിൽ മലയൻ കുറിയ പച്ചയിൽ നിന്നും പ്രതിവർഷം തെങ്ങോന്നിന്‌ 88 നാളികേരം ലഭിച്ചപ്പോൾ പശ്ചിമതീര നെടിയ ഇനത്തിൽ നിന്ന്‌ 46 നാളികേരം മാത്രമാണ്‌ ലഭിച്ചതു (അഞ്ച്‌ വർഷത്തെ ശരാശരി). മലയൻ കുറിയ പച്ചയിൽ നിന്നും ഹെക്ടറൊന്നിന്‌ 2.85 ടൺ കൊപ്രയും 1.85 ടൺ എണ്ണയും ലഭിക്കുമ്പോൾ പശ്ചിമതീര നെടിയ നാടനിൽ നിന്ന്‌ ഹെക്ടറൊന്നിന്‌ 1.69 ടൺ കൊപ്രയും 0.95 ടൺ എണ്ണയുമാണ്‌ ലഭിച്ചതു.
കേരളത്തിൽ തെങ്ങുകയറ്റക്കാരുടെ ക്ഷാമം അനുഭവപ്പെടുന്നതിനാലും ഇടത്തരം ഉയരമുള്ള തെങ്ങിൽ നിന്ന്‌ വിളവെടുക്കാൻ ഏളുപ്പമായതിനാലും കേരകർഷകർക്ക്‌ സ്വീകാര്യമായ ഇനമാണിത്‌. കൂടാതെ നല്ല വിളവിന്‌ പുറമേ മധുരമുള്ള ഇളനീരും ഈ ഇനത്തിന്റെ പ്രത്യേകതയാണ്‌. ഇതിനെ കാറ്റുവീഴ്ച രോഗപ്രതിരോധ ശേഷിയുള്ള ഇനമായി 2007 നവംബറിൽ ഹൈദരാബാദിൽ നടന്ന ശിൽപശാലയിൽ ശുപാർശ ചെയ്യുകയും കേന്ദ്ര ഗവണ്‍മന്റിന്റെ സേൻട്രൽ വെറൈറ്റി റിലീസ്‌ കമ്മിറ്റി ജൂലായ്‌ 2008ൽ നോട്ടിഫൈ ചെയ്തിട്ടുള്ളതുമാണ്‌.
2. കൽപശ്രീ
ഈ ചാവക്കാട്‌ പച്ച കുറിയ ഇനം  കാറ്റുവീഴ്ചബാധിത പ്രദേശങ്ങളിലെ പുരയിടക്കൃഷിക്ക്‌ അനുയോജ്യമായതാണ്‌. കുറിയ തെങ്ങിനങ്ങളിൽ വെച്ച്‌ താരതമ്യേന പൊക്കം കുറഞ്ഞ ഇനമാണിത്​‍്‌. രോഗ ബാധിത പ്രദേശമായ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കോട്ടയം എന്നീ ജില്ലകളിൽ നടത്തിയ സർവ്വേയിൽ ഇരുന്നൂറോളം ചാവക്കാട്‌ കുറിയ പച്ചതെങ്ങുകൾ നിരീക്ഷിച്ചപ്പോൾ അതിൽ 75 ശതമാനം തെങ്ങുകളും കാറ്റുവീഴ്ച രോഗം ഇല്ലാത്തവയായിരുന്നു. എന്നാൽ ഈ പ്രദേശങ്ങളിലെ പശ്ചിമതീര നെടിയ നാടനിൽ 80 ശതമാനവും രോഗം ബാധിച്ചവയായിരുന്നു. ഈ നിരീക്ഷണത്തിൽ നിന്നും ചാവക്കാട്‌ കുറിയ പച്ചയ്ക്ക്‌ പശ്ചിമതീര നെടിയ ഇനത്തേക്കാൾ പ്രതിരോധശേഷിയുണ്ടെന്ന്‌ തെളിഞ്ഞു. പിന്നീട്‌ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ കായംകുളം പ്രാദേശിക കേന്ദ്രത്തിൽ ചാവക്കാട്‌ കുറിയ പച്ച ഇനവും മറ്റ്‌ ഒൻപത്‌ വിദേശ ഇനങ്ങളും ഉൾപ്പെടുത്തി നടത്തിയ പരീക്ഷണത്തിൽ ഈ ഇനത്തിന്റെ പ്രതിരോധശേഷി സ്ഥിരീകരിച്ചു.
ഈ ഇനത്തിന്റെ 13 വർഷം പ്രായമായ തെങ്ങുകൾക്ക്‌ ശരാശരി 1.88 മീറ്ററോളമേ പൊക്കം വെയ്ക്കുകയുള്ളൂ (പട്ടിക 1). ഇതുവരെ പരീക്ഷണ വിധേയമാക്കിയ ഇനങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിരോധ ശേഷിയുള്ള ഇനമാണ്‌ ചാവക്കാട്‌ കുറിയ പച്ച. നാളികേര വികസന ബോർഡിന്റെ നേര്യമംഗലം ഫാമിൽ നടത്തിയ പരീക്ഷണ നിരീക്ഷണത്തിൽ ചാവക്കാട്‌ കുറിയ പച്ചയിൽ നിന്നും പ്രതിവർഷം തെങ്ങോന്നിന്‌ 55 നാളികേരവും, ഹെക്ടറൊന്നിന്‌ 0.94 ടൺ കൊപ്രയും 0.55 ടൺ എണ്ണയും ലഭിക്കുന്നതായി കണ്ടിട്ടുണ്ട്‌. ഇതിന്റെ തേങ്ങ പാചകത്തിന്‌ യോജിച്ചതും എണ്ണയുടെ അംശം 66.3 ശതമാനവുമാണ്‌. ഇതിന്റെ കരിക്കിൽ നിന്നും 172 മി. ലി. വെള്ളം ലഭിക്കുന്നു. ഇളനീരിന്‌ നല്ല മധുരവും സ്വാദുമുണ്ട്‌. ഈ ഇനത്തിന്റെ തലപ്പ്‌ ചെറുതായതിനാൽ ഇവ നടുന്നതിന്‌ 6.5 ത 6.5 മീറ്റർ അകലം മതിയാകും. തേങ്ങയുടെ വലിപ്പവും കൊപ്രയുടെ തോതും ഇവയിൽ കുറവാണ്‌. അഞ്ച്‌ ചാവക്കാട്‌ കുറിയ പച്ച തേങ്ങകൾ മൂന്ന്‌ പശ്ചിമ തീര നെടിയ ഇനത്തിന്‌ തുല്യമായി കണക്കാക്കാവുന്നതാണ്‌. കൽപ്പശ്രീ എന്ന കുറിയ ഇനം 2009ൽ പനവർഗ്ഗ വിളകളുടെ ശിൽപശാലയിൽ വെച്ച്‌ കാറ്റുവീഴ്ച ബാധിത പ്രദേശങ്ങൾക്കായി ശുപാർശ ചെയ്യപ്പെടുകയും 2012 മാർച്ചിൽ കേന്ദ്ര ഗവണ്‍മന്റിന്റെ സേൻട്രൽ വെറൈറ്റി റിലീസ്‌ കമ്മറ്റി നോട്ടിഫൈ ചെയ്തിട്ടുളളതുമാണ്‌.
3. കൽപസങ്കര
ഈ സങ്കരയിനം 13 വർഷമാകുമ്പോൾ ഏകദേശം 3.80 മീറ്ററോളം ഉയരം മാത്രമേ വെയ്ക്കുകയുള്ളൂ. ഈ ഇനം നട്ട്‌ നാലുവർഷം കഴിയുമ്പോൾ കായ്ഫലം തന്നുതുടങ്ങുന്നു.  അധികം ഉയരം വെയ്​‍്ക്കാത്ത ഇനമായതിനാൽ വിളവെടുക്കാൻ എളുപ്പമാണ്‌.  ഇവയുടെ കരിക്കിൽ നിന്ന്‌ നല്ല മധുരമുളള ഇളനീർ (373 മി. ലി) ലഭിക്കും.
കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ ചാവക്കാട്‌ പച്ചയുടേയും പശ്ചിമ തീര നെടിയന്റേയും (ഇഏഉ ത ണഇഠ) സങ്കരയിനത്തിൽ നിന്നും ശരാശരി 84 തേങ്ങയും ഒരു ഹെക്ടറിൽ നിന്ന്‌ 2.5 ടൺ കൊപ്രയും 1.69 ടൺ എണ്ണയും ലഭിച്ചു  (10 വർഷത്തിന്റെ ശരാശരി). എന്നാൽ 18 വർഷം പ്രായമായപ്പോൾ 67.7 ശതമാനം തെങ്ങുകൾ കാറ്റുവീഴ്ച രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. രോഗം ബാധിക്കാത്ത സങ്കരയിനങ്ങളിൽ നിന്നും ശരാശരി 107 തേങ്ങ ലഭിച്ചപ്പോൾ രോഗം ബാധിച്ചവയിൽ നിന്നും തെങ്ങോന്നിന്‌ ശരാശരി 72 തേങ്ങ ലഭിച്ചു. രോഗപ്രതിരോധശേഷിയുടെ കാര്യത്തിൽ സങ്കരയിനം മാതൃവൃക്ഷമായ ചാവക്കാടൻ കുറിയ പച്ചയുടേയും പിതൃവൃക്ഷമായ  പശ്ചിമതീര നെടിയ നാടന്റേയും ഇടയിൽ നിൽക്കും. വിളവിന്റെ കാര്യത്തിൽ ഈ ഇനത്തിന്‌ ചാവക്കാട്‌ കുറിയ പച്ചയേയും പശ്ചിമതീര നെടിയ ഇനത്തേയും അപേക്ഷിച്ച്‌ കൂടുതലാണ്‌. മറ്റ്‌ സങ്കരയിനങ്ങളെപ്പോലെ കൽപസങ്കരയ്ക്കും നല്ല പരിചരണം ആവശ്യമാണ്‌. ഉയർന്ന വിളവും രോഗസഹനശേഷിയുമുള്ള സങ്കരയിനം ഉത്പാദിപ്പിക്കുന്നതിനായി വളരെ ശ്രദ്ധയോടെ വേണം മാതൃ വൃക്ഷമായ ചാവക്കാട്‌ കുറിയ പച്ചയും പിതൃ(പരാഗ)വൃക്ഷമായ പശ്ചിമതീര നെടിയ ഇനവും തെരഞ്ഞെടുക്കാൻ. കൽപസങ്കരയ്ക്ക്‌ വരൾച്ചയെ അതിജീവിക്കാനുള്ള ശേഷിയുണ്ടെന്ന്‌ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിൽ നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞിട്ടുണ്ട്‌. കൽപസങ്കര കാറ്റുവീഴ്ച ബാധിത പ്രദേശത്തിന്‌ അനുയോജ്യമായ ഒരു സങ്കരയിനമായി 2009 ൽ നടന്ന പനവർഗ്ഗവിള ശിൽപ്പശാലയിൽ ശുപാർശ ചെയ്യപ്പെട്ടതും സേൻട്രൽ വെറൈറ്റി റിലീസ്‌ കമ്മിറ്റി 2012 മാർച്ചിൽ നോട്ടിഫൈ ചെയ്തിട്ടുള്ളതുമാണ്‌.
നടീൽ വസ്തുക്കൾക്കായി മാതൃവൃക്ഷം തെരഞ്ഞെടുക്കുമ്പോൾ തനതായ സ്വഭാവഗുണങ്ങൾ കാണിക്കുന്ന (കോക്കനട്ട്‌ ഡിസ്ക്രിപ്റ്ററിൽ വിവരിച്ച പ്രകാരം) വൃക്ഷങ്ങൾ വേണം തെരഞ്ഞെടുക്കാൻ. കൽപരക്ഷ എന്ന ഇനത്തിന്‌ നല്ല വിളവ്‌, രോഗപ്രതിരോധശേഷി, പൊക്കക്കുറവ്‌, സ്വാദുള്ള ഇളനീർ എന്നിവയൊക്കെയുണ്ടെങ്കിലും കേരളത്തിൽ ഇതിന്റെ  മാതൃവൃക്ഷങ്ങൾ വളരെക്കുറവാണ്‌ (100ൽ താഴെ) . എങ്കിലും ആന്ധ്രപ്രദേശിലേയും തമിഴ്‌നാട്ടിലേയും ചില കർഷകർ മലയൻ കുറിയ പച്ചയിൽ നിന്നും വിത്തുതേങ്ങ ശേഖരിച്ച്‌ നടീൽ വസ്തുക്കൾ ഉത്പാദിപ്പിച്ച്‌ തെങ്ങിൻ തോട്ടങ്ങളിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്‌. എന്നാൽ ഈ തെങ്ങിൻ തോപ്പുകളിൽ ഏകദേശം 8 ശതമാനത്തിൽ മാത്രമേ തനതായ മലയൻ കുറിയ പച്ചയിനങ്ങൾ ഉള്ളൂവേന്നാണ്‌ ഞങ്ങളുടെ നിരീക്ഷണ പഠനങ്ങളിൽ നിന്ന്‌ വ്യക്തമായത്‌. ബാക്കിയുള്ളവ ഉയർന്ന വിളവ്‌ തരുന്നുണ്ടെങ്കിലും അവ പ്രകൃതിജന്യ ഹൈബ്രിഡോ, മലയൻ കുറിയ പച്ചയുടെ തനതായ ഗുണം കാണിക്കാത്ത സേഗ്രിഗൻസോ ആണ്‌. ഇങ്ങനെയുള്ള തെങ്ങിൻ തോപ്പുകളിൽ നിന്നും മലയൻകുറിയ പച്ചയുടെ മാതൃവൃക്ഷം തെരഞ്ഞെടുക്കുകയാണെങ്കിൽ അവയുടെ സ്വഭാവഗുണം ജനിതക സൊ‍ാചകങ്ങൾ ഉപയോഗിച്ച്‌ ഉറപ്പ്‌ വരുത്തണം.
കുറിയ ഇനങ്ങളുടെ മാതൃവൃക്ഷത്തിനുണ്ടായിരിക്കേണ്ട സ്വഭാവഗുണങ്ങൾ (ചാവക്കാട്‌ കുറിയ പച്ചയും മലയൻ കുറിയ പച്ചയും)
*    നൂറിലധികം കായ്ഫലമുള്ളവ
*    20 വർഷത്തിനു മേൽ പ്രായമുള്ളവ
*    ഇനത്തിന്റെ യഥാർത്ഥ ഗുണങ്ങൾ കാണിക്കുന്നവ (പട്ടിക 2)
*    80 ശതമാനത്തിലധികം തെങ്ങുകൾക്കും കാറ്റുവീഴ്ച ബാധയുള്ള തോട്ടങ്ങളിൽ നിന്നും തെരഞ്ഞെടുത്തവ
നെടിയ ഇനങ്ങളുടെ മാതൃവൃക്ഷങ്ങൾക്കുണ്ടായിരിക്കേ
ണ്ട സ്വഭാവഗുണങ്ങൾ (പശ്ചിമ തീര നെടിയ നാടൻ)
*    എൺപതോ അതിലധികമോ കായ്ഫലമുള്ളവ
*    രോഗ, കീട ബാധയില്ലാത്തവ
*    35 വർഷത്തിലധികം പ്രായമുള്ളവ
*    80 ശതമാനത്തിലധികം തെങ്ങുകൾക്ക്‌ കാറ്റുവീഴ്ച ബാധയുള്ള തോട്ടങ്ങളിൽ നിന്നും തെരഞ്ഞടുത്തവ
*    പൊതിച്ച നാളികേരത്തിന്‌ 600 ഗ്രാമിൽ കൂടുതൽ ഭാരവും കൊപ്രയുടെ തൂക്കം 150 ഗ്രാമിൽ കൂടുതലുമായിരിക്കണം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...