24 Aug 2013

കാറ്റുവീഴ്ച ബാധിത പ്രദേശങ്ങൾക്ക്‌ എലൈറ്റ്‌ തെങ്ങിൻ തൈകൾ

എം. ആർ. ബിന്ദു, ടി.എൻ. വിലാസിനി, സീജ എസ്‌



എം. ആർ. ബിന്ദു, ടി.എൻ. വിലാസിനി, സീജ എസ്‌
ഓണാട്ടുകര റീജിയണൽ അഗ്രിക്കൾച്ചറൽ സ്റ്റേഷൻ, കായംകുളം

കേരത്തിന്റെ നാടാണല്ലോ കേരളം. കേരളത്തിന്റെ നാമോൽപത്തിയെക്കുറിച്ച്‌ ചേരരാജാക്കന്മാർ ഭരിച്ച സ്ഥലമായ ചേരളമാണ്‌ പിന്നീട്‌ കേരളമായതെന്ന്‌ 'ഒരു വിഭാഗം ചരിത്രകാരന്മാർ സമർത്ഥിക്കുമ്പോൾ മറിച്ച്‌ 'കേരവൃക്ഷത്തിന്റെ നാടാണ്‌ കേരളമായതെന്ന്‌' ഭൂരിഭാഗം ചരിത്ര ഗവേഷകരും വിശ്വസിക്കുന്നു. ഇന്ത്യയിലെ നാളികേര കൃഷിയുടെ 44.15 ശതമാനവും കേരളത്തിലാണ്‌ എന്നുള്ളത്‌ രണ്ടാമത്തെ വാദത്തെ സാധൂകരിക്കുന്നു.
ഇന്ത്യയിൽ നാളികേരോത്പാദനത്തിൽ  ഒന്നാം സ്ഥാനത്ത്‌ നിൽക്കുന്ന കേരളത്തിലെ ഉത്പാദനക്ഷമത (ശരാശരി ഒരു വർഷത്തിൽ ഒരു തെങ്ങിൽനിന്നും ലഭിക്കുന്ന നാളികേരത്തിന്റെ എണ്ണം) വളരെ കുറവാണ്‌. കേര കൃഷിക്ക്‌ അനുയോജ്യ കാലാവസ്ഥയുള്ള ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചുള്ള കൃഷിയിൽ നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ തെങ്ങോന്നിന്‌ അറുപത്തിയൊമ്പതും, ആന്ധ്രാപ്രദേശിൽ നാൽപത്തിയേഴും ശരാശരി ഉത്പാദനമുള്ളപ്പോൾ കേരളത്തിൽ അത്‌ വെറും മുപ്പത്തിയാറ്‌ എണ്ണം മാത്രമാണ്‌. അതിൽതന്നെ കേരളത്തിലെ മറ്റ്‌ ജില്ലകളെ അപേക്ഷിച്ച്‌ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ഉത്പാദനം യഥാക്രമം ഇരുപത്തിയേഴും മുപ്പത്തിരണ്ടും മാത്രമാണ്‌. ഇപ്പോഴത്തെ നാളികേര വിലയനുസരിച്ച്‌ ഒരു തെങ്ങിൽ നിന്നും 90 മുതൽ 100 നാളികേരമെങ്കിലും ലഭിച്ചാലേ കേരകൃഷി ലാഭകരമാവുകയുള്ളൂ.
ഉത്പാദനക്കുറവിന്റെ കാരണങ്ങൾ
ഉത്പാദനക്കുറവിന്റെ കാരണങ്ങളെ നമുക്ക്‌ പ്രധാനമായും മൂന്നായി തരംതിരിക്കാം. ഒന്നാമതായി ഗുണമേന്മ കുറഞ്ഞ തെങ്ങിൻ തൈകളുടെ ഉപയോഗം. അതായത്‌ ഉത്പാദനക്ഷമതയുള്ള തൈകൾ തന്നെയാണ്‌ എന്ന്‌ ബോധ്യപ്പെടാതെ വാങ്ങി കൃഷി ചെയ്യുക. ഇവിടെ ഒരു കാര്യം പ്രസക്തമാണ്‌. ഗവേഷണ കേന്ദ്രങ്ങളിലേയും സർക്കാർ സ്ഥാപനങ്ങളിലേയും തൈയെന്ന വ്യാജേന ചില ഏജൻസികൾ  വെറും സാമ്പത്തിക ലാഭത്തിനു വേണ്ടി ഗ്രാമങ്ങൾ തോറും വിൽപന നടത്തി കർഷകരെ കബളിപ്പിക്കുന്നുണ്ട്‌. ഇതിനെതിരെ കർഷകർ ജാഗ്രത പുലർത്തേണ്ടതുണ്ട്‌. രണ്ടാമതായി ശാസ്ത്രീയ പരിപാലനത്തെക്കുറിച്ച്‌ കേര കർഷകർക്കുള്ള അറിവില്ലായ്മ. മൂന്നാമതായി രോഗങ്ങളുടേയും കീടങ്ങളുടേയും ആക്രമണം. അത്യുത്പാദന ശേഷിയുള്ള തൈകൾ ഉപയോഗിച്ചും, കർഷകർക്ക്‌ ഫലപ്രദമായ ബോധവത്ക്കരണം നടത്തിയും അതോടൊപ്പം രോഗ, കീട ബാധ കണ്ടെത്തി ഫലപ്രദമായ നിയന്ത്രണ മാർഗ്ഗങ്ങൾ യഥാസമയം അനുവർത്തിച്ചും കേരകൃഷി നമുക്ക്‌ ലാഭകരമാക്കാവുന്നതാണ്‌. പക്ഷേ കാറ്റുവീഴ്ച എന്ന മാരക രോഗത്തിന്‌ പൂർണ്ണമായ നിയന്ത്രണമാർഗ്ഗങ്ങൾ ഒന്നും തന്നെയില്ല.
കാറ്റുവീഴ്ച എങ്ങനെ പ്രതിരോധിക്കാം
ഫൈറ്റോപ്ലാസ്മ എന്ന സൂക്ഷ്മ ജീവിമൂലമുണ്ടാകുന്ന കാറ്റുവീഴ്ച എന്ന രോഗത്തിനെതിരെ ലോകമെമ്പാടും ഗവേഷണം പുരോഗമിക്കുകയാണ്‌. നാളിതുവരെ പൂർണ്ണമായും ഫലപ്രാപ്തി നേടിയില്ലെങ്കിലും നിരീക്ഷണങ്ങളിലും പരീക്ഷണങ്ങളിലും കൂടി ലഭിച്ച ചില നിർദ്ദേശങ്ങളിലൂന്നിയാണ്‌ കർഷകർ ഒരു പരിധിവരെ ഈ രോഗത്തിന്‌ പരിഹാരം കണ്ടെത്തുന്നത്‌. അതിൽ പ്രധാനം ഉയർന്ന രോഗപ്രതിരോധശേഷിയുള്ള തൈകൾ ഉപയോഗിക്കുക എന്നുള്ളതാണ്‌. ഈ സുപ്രധാന നിർദ്ദേശം മുൻ നിർത്തി കേരളത്തിൽ കാറ്റുവീഴ്ച ബാധ അധികമുള്ള കൊല്ലം, ആലപ്പുഴ ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കേരള കാർഷിക സർവ്വകലാശാലയുടെ കായംകുളം, ഓണാട്ടുകര മേഖല കാർഷിക ഗവേഷണ കേന്ദ്രം 1985 മുതൽ ഇതിനായി ഗവേഷണം ആരംഭിച്ചു.
കാറ്റുവീഴ്ച രോഗത്തിന്റെ തീവ്രത കൂടിയ പ്രദേശങ്ങളിലെ കർഷകരുടെ പുരയിടങ്ങളിൽ നിന്ന്‌ ശാസ്ത്രജ്ഞരുടെ മേൽനോട്ടത്തിൽ കാറ്റുവീഴ്ച രോഗമില്ലാത്തതും, ഉത്പാദനക്ഷമതയുള്ളതും മാതൃവൃക്ഷങ്ങളുടെ എല്ലാ സ്വഭാവങ്ങളോടും കൂടിയ തെങ്ങുകൾ തെരഞ്ഞെടുക്കുകയും അതിൽ നിന്ന്‌ ഡിസംബർ മുതൽ മെയ്‌ വരെയുള്ള കാലയളവിൽ വിത്ത്‌ തേങ്ങ സംഭരിക്കുകയും ചെയ്തു. ഈ തേങ്ങകൾ ഗവേഷണ കേന്ദ്രത്തിൽ പ്രത്യേകമായി തയ്യാറാക്കിയ തവാരണകളിൽ പാകി ശാസ്ത്രീയമായി പരിപാലിച്ച്‌ തൈകൾ ഉത്പാദിപ്പിക്കുകയും അവ കർഷകർക്ക്‌ വിതരണം ചെയ്യുകയുമുണ്ടായി. ഈ തൈകളുടെ മേന്മ മനസ്സിലാക്കി ഇത്തരം തൈകൾ വാങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുകയും അതിനനുസരിച്ച്‌ കേന്ദ്രത്തിന്‌ തൈകൾ വിതരണം ചെയ്യാൻ സാധിക്കാതെയുമായി. ഇതിനു പരിഹാരം എന്ന നിലയിൽ ജില്ലാ പഞ്ചായത്ത്‌, നാളികേര വികസന ബോർഡ്‌, രാഷ്ട്രീയ കൃഷി വികാസ്‌ യോജന എന്നീ ഏജൻസികളുടെ സാമ്പത്തിക സഹായത്തോടെ 2001 മുതൽ എലൈറ്റ്‌ തെങ്ങിൻതൈകൾ എന്ന ലേബലിൽ ഗവേഷണ കേന്ദ്രം ഇത്തരം തൈകൾ ഉത്പാദിപ്പിച്ചു വിതരണം ചെയ്തു വരുന്നു.
എലൈറ്റ്‌ തെങ്ങിൻ തൈകൾ
മാതൃവൃക്ഷത്തിന്റെ സ്വഭാവഗുണങ്ങൾ തൈകളിലും പ്രകടമാണ്‌ എന്ന ശാസ്ത്രസത്യമാണ്‌ ഈ തൈകളുടെ ഉത്പാദനത്തിന്റെ അടിസ്ഥാനം. ഒമ്പത്‌ മാസം പ്രായമാവുമ്പോൾ കൂടുതൽ ഉയരം, ചുരുങ്ങിയത്‌ ആറ്‌ ഓലകൾ, പത്ത്‌ സെന്റിമീറ്ററിൽ കൂടിയ കണ്ണാടി കനം, നേരത്തെ കാരോല വിരിയുക എന്നീ സ്വഭാവഗുണങ്ങൾ കാണിക്കുന്ന തൈകളാണ്‌ കർഷകർക്ക്‌ വിതരണം ചെയ്യുന്നത്‌.
ഗവേഷണ കേന്ദ്രത്തിലും കർഷകരുടെ കൃഷിയിടങ്ങളിലും നടത്തിയ പഠനങ്ങളിൽ എലൈറ്റ്‌ തൈകൾ തലമുറകളായി ലഭിക്കുന്ന രോഗ പ്രതിരോധ ശേഷിക്കും ഉയർന്ന ഉത്പാദനക്ഷമതയ്ക്കും പുറമേ നാലു മുതൽ അഞ്ചു വർഷം കൊണ്ട്‌ കായ്ച്ചു തുടങ്ങുന്നു എന്നുള്ള സവിശേഷതയും പ്രകടിപ്പിക്കുന്നു. ഗവേഷണ കേന്ദ്രത്തിലെ നിലവിലുള്ള ഭൗതിക സാഹചര്യങ്ങളിൽ പ്രതിവർഷം പതിനായിരത്തോളം എലൈറ്റ്‌ തൈകൾ മാത്രമേ ഉത്പാദിപ്പിക്കാനാവുന്നുള്ളൂ. ഈ തൈകൾ മുഴുവൻ വിതരണം ചെയ്യുന്നു എന്നുള്ളത്‌ ഈ തൈകളുടെ ഗുണനിലവാരത്തെ സൂചിപ്പിക്കുന്നു. ഈ വർഷവും ഏകദേശം 9000ത്തിൽ പരം എലൈറ്റ്‌ തൈകൾ കേന്ദ്രത്തിൽ വിതരണത്തിനു തയ്യാറായി കഴിഞ്ഞു.
തൈകൾ നടുന്നതെങ്ങനെ
ഒമ്പതുമുതൽ പന്ത്രണ്ട്‌ മാസം വരെ പ്രായമുള്ള തൈകൾ നടാനായി ഉപയോഗിക്കാം. മെയ്‌, ജൂൺ മാസങ്ങളിലെ കാലവർഷാരംഭത്തോടെയാണ്‌ തൈകൾ നടേണ്ടത്‌. ഏകദേശം 90-100 സെ.മി. സമചതുരത്തിലും ആഴത്തിലുമുള്ള കുഴികളുണ്ടാക്കി പകുതിവരെ മേൽമണ്ണും ജൈവവളവും കൂടി ഇട്ട്‌ അതിന്‌ നടുവിലായി ചെറിയ കുഴിയെടുത്ത്‌ തൈകൾ നടേണ്ടതാണ്‌. തൈകൾ തമ്മിൽ ഏഴര മീറ്റർ അകലം വേണം. തേങ്ങയുടെ മുഖഭാഗം മുകളിൽ കാണത്തക്കവിധം, തൈകൾ നടണം. പ്രായമായ ഒരു തെങ്ങിന്‌ ഒരു വർഷം 740 ഗ്രാം യൂറിയ, 770 ഗ്രാം രാജ്‌ ഫോസ്‌, 1130 ഗ്രാം മ്യൂറിയേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌ എന്നിവ രണ്ടു തവണയായി (മൂന്നിലൊന്ന്‌ മേയ്‌ മാസത്തിലും ബാക്കി സെപ്തംബർ, ഒക്ടോബർ മാസങ്ങളിലും) നൽകണം. നട്ട്‌ മൂന്ന്‌ മാസം കഴിഞ്ഞ്‌ ആദ്യത്തെ വളപ്രയോഗമായി ഇതിന്റെ പത്തിലൊന്ന്‌ ഭാഗം വളം നൽകണം. ഒന്നാം വർഷം മൂന്നിലൊന്നു ഭാഗവും രണ്ടാം വർഷം മൂന്നിൽ രണ്ട്‌ ഭാഗവും മൂന്നാം വർഷം മുതൽ മുഴുവൻ വളവും നൽകണം.
കേരകർഷകരുടെ എല്ലാ വിധ സംശയനിവാരണത്തിനും ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്‌ (ഫോൺ 0479 2443192).

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...