24 Aug 2013

വിലാപം



ടി. കെ. ഉണ്ണി
ഞാനൊരു പാവം സാരമേയം
ചങ്ങലയിലാണെന്റെ സ്വാതന്ത്ര്യം
കാരാഗൃഹമെന്റെ ഇഷ്ടഗേഹം
വാലാട്ടലെന്റെ കൃത്യനിഷ്ഠ.!
ഘോഷമായനർഗ്ഗള കണ്ഠക്ഷോഭം
മാറ്റൊലികൊള്ളുന്നുമനവരതം..
ഒരുനേരമെങ്കിലുമാഹരിക്കാൻ
പെടുന്ന കഷ്ടങ്ങളാരറിയാൻ.!

ദുരമൂത്ത മർത്യരാം യജമാനരും
കള്ളവും കൊള്ളയും പീഢനവും
അക്രമി പരിക്രമി ഭേദമില്ലാതെ
പരിധി ലംഘിക്കുന്ന മന്നവരും
കല്ലും വടിയും വെടിക്കോപ്പും, പിന്നെ
വിഷച്ചോറും കയ്യിലേന്തുന്നവർ..
എന്നാണിവർക്കൊരു കരളലിവ്
ശ്വാക്കൾ ഞങ്ങളും മൃഗങ്ങളല്ലേ.!

മണിക്കുട്ടി, ചിക്കു, മിക്കു, പക്രു
ഇവരെല്ലാം മാർജ്ജാര മുത്തുകൾ
മുൻകൂറായി മുഖത്ത് തല്ലുന്നവർ
മൃദുലമാണവരുടെ പാണികൾ
അവരോടെനിക്കെന്നും അസൂയമാത്രം
അക്കാണും മാളികയവരുടേത്
അന്തിയും മോന്തിയുമില്ലാതെ
അന്തിയുറക്കവുമങ്ങവിടെത്തന്നെ
എന്നാലും ഇഷ്ടമാണെനിക്കവരെ
അവർക്കില്ലൊരു ചങ്ങലയും.!
. . . . . . . .
മണത്തറിഞ്ഞു ഞാനവളുടെ സുഗന്ധം
മതിലിന്നപ്പുറമവളലയുന്നു വന്നടുക്കാൻ
കൊടിച്ചിയാണത്രെ, അവളെന്നാലും
ചങ്ങലയില്ലല്ലോ, സ്വാതന്ത്ര്യമതല്ലേ.!

അന്നൊരിക്കൽ മതിൽ താണ്ടിയവളെത്തി
കൊഞ്ചിക്കുഴഞ്ഞോതി പരിഭവത്താൽ
നിങ്ങൾ സുന്ദരൻ, സുമുഖൻ, ശൂരൻ
മണിമാളിക കാവൽക്കാരൻ മന്നൻ
താമസമീ മനോഹരമാം കോട്ടയിൽ
കഴുത്തിലോ കനകഹാരം കട്ടിയിൽ
കിലുങ്ങിത്തിളങ്ങുന്ന ചങ്ങലക്കണ്ണികൾ
വെള്ളിത്തളികയിലന്നം പരിപോഷകം
നിന്നെ നീരാട്ടാനെന്നുമൊരു കൊച്ചമ്മ
ചീകിയൊതുക്കി മിനുക്കാനും കൊച്ചമ്മ
പാലൂട്ടി താരാട്ടി ഓമനിക്കാനൊത്തിരിപ്പേർ
മുതുകിൽ തലോടി വാത്സല്യമേകുന്നവർ
കൊച്ചമ്മയും മക്കളും യജമാനനും.!

പ്രിയ സഖീ നീയെന്തറിഞ്ഞെന്റെ മാനസം
വീർപ്പുമുട്ടുന്നു ഞാനീ തടവറയിൽ
തകർക്കുമൊരുനാൾ ഞാനീ കോട്ടയെ
ചേരും വിണ്ണിൻ വിശാലഗേഹത്തിൽ
ശ്വസിക്കും സ്വാതന്ത്ര്യത്തിൻ ശുദ്ധവായു
മറക്കും ഞാനെന്റെ ദുരിതങ്ങളെല്ലാം.!

നാടിന്റെ രാജവീഥികൾ നമുക്കിന്നന്യമായി
അധമരാഷ്ട്രീയക്കാൻ അവയേറ്റെടുത്തു
നമ്മുടെ പേരും പെരുമയും അവർക്കുതന്നെ
തമ്പ്രാക്കളും പ്രജകളും മറ്റാരുമല്ല.!
അവരനുഭവിക്കട്ടെ തെരുവിന്റെ ജീവിതം
കണ്ടുരസിക്കാം നമുക്കെങ്കിലും, ഹാ കഷ്ടം
അരുതരുത് സോദരരെ, നാം തമ്മിലില്ലൊരന്തരം
പരിഹസിക്കും നമ്മെ, പക്ഷിജാലങ്ങളെങ്കിലും.!

കമ്പിനടി വാങ്ങുന്നതും കല്ലേറുകൊള്ളുന്നതും
കാഞ്ഞവെള്ളത്തിൽ പൊള്ളുന്നതും
കമ്പും കവണയും തോട്ടയും പൊട്ടാസും
വളഞ്ഞിട്ട് തല്ലുന്നതും കൊല്ലാക്കൊലചെയ്യുന്നതും
അന്തരമില്ലാതെയേറ്റുവാങ്ങാൻ നമുക്കൊന്നാവാം
ഉയർത്താം മോചന കാഹളങ്ങൾ.!
……….

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...