22 Sept 2013

തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതിയുടെ വിജയത്തിന്‌ കർഷക കൂട്ടായ്മകൾ സജീവമാകണം


ടി. കെ. ജോസ്‌  ഐ എ എസ്
ചെയർമാൻ , നാളികേര വികസന ബോർഡ്

രണ്ടുവർഷക്കാലം നീണ്ടുനിന്ന നാളികേര വിലയിടിവിന്റെ കാലഘട്ടത്തിന്‌ അറുതി വരുന്ന സൊ‍ാചനകൾ നൽകിക്കൊണ്ടാണ്‌ കഴിഞ്ഞ നാലാഴ്ചക്കാലമായി  നാളികേരത്തിന്റേയും കൊപ്രയുടേയും വെളിച്ചെണ്ണയുടേയും വിലനിലവാരം മുമ്പോട്ട്‌ പോകുന്നത്‌. വരുന്ന ഏതാനും മാസങ്ങളിലേക്ക്‌ വിലയിലുള്ള ഈ ഉണർവ്വ്വ്‌ തുടരുമെന്നാണ്‌ വിപണി വിദഗ്ദ്ധരുടെ വിലയിരുത്തൽ. വില ഉയരുന്ന കാലഘട്ടത്തിൽ അതിന്റെ പരമാവധി പ്രയോജനം നാളികേര കർഷകർ ഉത്പാദക സംഘങ്ങളിലൂടെയും ഫെഡറേഷനുകളിലൂടെയും നേടിയെടുക്കുന്നതിന്‌ കൂട്ടായ ശ്രമം നടത്തണമെന്ന്‌ അഭ്യർത്ഥിക്കുകയാണ്‌. അതോടൊപ്പം മറ്റൊരു സുപ്രധാന  സൂചന  നാളികേരോത്പാദനം ഈ സീസണിൽ ഗണ്യമായി കുറഞ്ഞിരിക്കുന്നുവേന്നതാണ്‌. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളായ കർണ്ണാടകം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌ എന്നിവിടങ്ങളിലും നാളികേരോത്പാദനത്തിൽ ഗണ്യമായ ഇടിവ്‌ ഈ വർഷം സംഭവിക്കുമെന്നാണ്‌ കണക്കാക്കപ്പെട്ടിട്ടുള്ളത്‌. അതിനർത്ഥം വിപണിശക്തികൾക്ക്‌ പ്രവർത്തിക്കുന്നതിനുള്ള അവസരം ലഭിക്കുകയാണെങ്കിൽ അടുത്ത ഒരു വർഷക്കാലം നാളികേരത്തിന്റെ വിലയിടിയാനുള്ള സാദ്ധ്യത കുറവായിരിക്കുമെന്നതാണ്‌. പക്ഷേ, വിപണിയിലെ ഘടകങ്ങൾ മാത്രമല്ല, വർദ്ധിച്ച തോതിലുള്ള പാമോയിൽ ഇറക്കുമതിയും പൊതുവിതരണ സമ്പ്രദായത്തിലൂടെ പാമോയിൽ വിതരണം ചെയ്യുന്നതുമെല്ലാം ഇന്ത്യയിലെ ഭക്ഷ്യ എണ്ണകളുടെ വിപണിയെ കാര്യമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌.
നാളികേര ബോർഡ്‌, ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും ഉത്പാദക കമ്പനികളും രൂപീകരിക്കുന്നതിനുള്ള തീവ്രശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്‌. ഇതിനോടകം ഏഴ്‌ ഉത്പാദക കമ്പനികൾ കേരളത്തിൽ രജിസ്ട്രേഷൻ നേടിക്കഴിഞ്ഞു. അടുത്ത മൂന്ന്‌ ഉത്പാദക കമ്പനികളും കേരളത്തിൽ ഒരുമാസത്തിനകം നിയമപരമായ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. 


കർഷകകൂട്ടായ്മകളുടെ ആത്യന്തികമായ ലക്ഷ്യം, നാളികേരകർഷകർ മാത്രം ഓഹരി ഉടമകളായ ഉത്പാദക കമ്പനികളുടെ രൂപീകരണവും അവ നാളികേര  സംഭരണ, സംസ്ക്കരണ, വിപണന മേഖലകളിൽ കുറേക്കൂടി ഗൗരവകരമായി ഇടപെടുന്നതിനുള്ള സാഹചര്യമൊരുക്കുകയും ചെയ്യുക എന്നുള്ളതാണ്‌. ഉത്പാദക കമ്പനികൾ വിപുലമായ രീതിയിൽ ഉത്പാദനത്തിലും സംഭരണത്തിലും വിപണനത്തിലും രോഗപ്രതിരോധ പ്രവർത്തനങ്ങളിലുമെല്ലാം ഇടപെടുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്‌. ഈ സാഹചര്യത്തിൽ ഉത്സവസീസണുകൾക്ക്‌ ശേഷവും നാളികേരത്തിന്‌ ന്യായമായ വിലയെങ്കിലും ഉറപ്പ്‌ വരുത്തുന്നതിന്‌ ഈ കൂട്ടായ്മകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നുള്ളതായി
രിക്കണം നമ്മുടെ ചിന്താവിഷയം.
ഈ സന്ദർഭത്തിലാണ്‌ 2013ലെ ലോകനാളികേര ദിനാഘോഷം ദേശീയതലത്തിൽ കോയമ്പത്തൂരിൽ വെച്ച്‌ നടത്തുമ്പോൾ ഇന്ത്യയൊട്ടാകെ 'നാളികേര കർഷകകൂട്ടായ്മകളിലൂടെ ഉൽപന്നവൈവിദ്ധ്യവത്ക്കരണത്തിലേ
ക്കും മൂല്യവർദ്ധനവിലേക്കും' എന്ന സന്ദേശം ഉയർത്തിക്കാട്ടുന്നത്‌. നാളികേര മേഖലയിൽ സ്വകാര്യ സംരംഭകരുടെ വരവ്‌ വളരെ സാവധാനം ആയിരുന്നു. ഇപ്പോഴും ഇന്ത്യയിലെ നാളികേരകൃഷിയുടെ ഭൂവിസ്തൃതിയ്ക്കും ഉത്പാദനത്തിനും ഉത്പാദനക്ഷമതയ്ക്കും ആനുപാതികമായ വ്യവസായ സംരംഭങ്ങൾ ഉയർന്ന്‌ വന്നിട്ടില്ല എന്നുള്ളതാണ്‌ വാസ്തവം. ഈ സാഹചര്യത്തിലാണ്‌ ഉത്പാദക കമ്പനികൾക്ക്‌ നാളികേര സംസ്ക്കരണത്തിനും വിപണനത്തിനും കയറ്റുമതിക്കുമുള്ള സാഹചര്യം ഉണ്ടാക്കുവാൻ കഴിയുന്നത്‌. അതിനാലാണ്‌ ലോകനാളികേര ദിനം ആചരിക്കുമ്പോൾ ഇന്ത്യയിലെ മുഴുവൻ കർഷകരിലേക്കും ഈ സന്ദേശം എത്തിക്കാൻ ശ്രമിക്കുന്നത്‌.
നാളികേരത്തിൽ നിന്ന്‌ പരമാവധി മൂല്യവർദ്ധിതോൽപന്നങ്ങൾ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ വെളിച്ചെണ്ണ വിലയും കൊപ്രവിലയും താഴുമ്പോഴും കർഷകർക്ക്‌ ആശങ്കപ്പെടേണ്ടതില്ല. ഉദാഹരണമായി, ഇന്ത്യയുടെ ആറിലൊന്ന്‌ മാത്രം നാളികേരം ഉത്പാദിപ്പിക്കുന്ന ശ്രീലങ്കയുടെ നാളികേരോൽപന്നങ്ങളുടെ കയറ്റുമതിമൂല്യം ഇന്ത്യയിൽ നിന്ന്‌ ആകെ കയറ്റുമതി ചെയ്യുന്ന നാളികേരോൽപന്നങ്ങളുടെ വിലയുടെ നാല്‌ മടങ്ങാണ്‌. വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും കേരളത്തിലേതുപോലുള്ള വില മാത്രം ലഭിക്കുമ്പോഴും ഒരു നാളികേരത്തിന്‌ കർഷകർക്ക്‌ 20-25 രൂപ നിലവാരത്തിലാണ്‌ കൃഷിയിടത്തിൽ തന്നെ ശ്രീലങ്കയിൽ വില ലഭിക്കുന്നത്‌. കാരണം നാളികേരത്തിൽ നിന്നും ഉത്പാദിപ്പിക്കാൻ സാധിക്കുന്ന ഉൽപന്നങ്ങൾ മുഴുവനും ശ്രീലങ്കയിലെ വ്യവസായികളും കർഷകരും ചേർന്ന്‌ ഉത്പാദിപ്പിക്കുകയും സ്വന്തം രാജ്യത്ത്‌ മാത്രമല്ല മുഴുവൻ ഏഷ്യൻ രാജ്യങ്ങളിലേക്കും മറ്റ്‌ രാജ്യങ്ങളിലേക്കും കയറ്റിയയയ്ക്കുകയും ചെയ്യുന്നു. ഈ മാതൃക നമ്മുടെ ഉത്പാദക കമ്പനികൾക്കും പൈന്തുടരാൻ സാധിക്കില്ലേ?
കർഷകർക്ക്‌ തങ്ങളുടെ കൃഷിഭൂമിയിലെ തെങ്ങിൽ നിന്ന്‌ പരമാവധി ഉത്പാദനം നേടുന്നതിനു പര്യാപ്തമായ തോതിൽ തെങ്ങുകൾ നടുന്നതിനും പ്രായാധിക്യം മൂലവും രോഗ, കീടബാധയാലും ഉത്പാദനം തീർത്തും കുറഞ്ഞ തെങ്ങുകൾ വെട്ടിമാറ്റി സങ്കരയിനങ്ങളും കരിക്കിന്‌ പറ്റിയ കുറിയയിനങ്ങളുമൊക്കെ വെച്ച്‌ പിടിപ്പിക്കുന്നതിനും ഒരു സുവർണ്ണാവസരം കൈവന്നിരിക്കുകയാണ്‌. നാല്‌ വർഷം മുമ്പ്‌ പെയിലറ്റടിസ്ഥാനത്തിൽ തിരുവനന്തപുരം,  കൊല്ലം, തൃശൂർ ജില്ലകളിൽ നടപ്പിലാക്കിയ തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി പൂർത്തിയാവുമ്പോൾ കേരളത്തിലെ മറ്റ്‌ പതിനൊന്ന്‌ ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള  പ്രാരംഭപ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കുകയാണ്‌. ഈ രംഗത്ത്‌ സിപിഎസുകൾക്കും ഫെഡറേഷനുകൾക്കും ഉത്പാദക കമ്പനികൾക്കും മുഴുവൻ കേരകർഷകരിലേക്കും ഈ പദ്ധതിയുടെ ഗുണവശങ്ങളെത്തിക്കുന്നതിനും അവ പൂർണ്ണമായി  പ്രയോജനപ്പെടുത്തുന്നതിന്‌ അവരെ പ്രാപ്തരാക്കുന്നതിനും അതിനായുള്ള പശ്ചാത്തലമൊരുക്കുന്നതിനും കഴിയും; അവർക്ക്‌ മാത്രമേ അതിനു കഴിയൂ. സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നാളികേര വികസന ബോർഡും കർഷക കൂട്ടായ്മകളും ചേർന്ന്‌ തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതിയെ വിജയിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ഉടനടി ആരംഭിക്കേണ്ടതുണ്ട്‌. ഈ പദ്ധതി വ്യാപിപ്പിക്കുന്ന ജില്ലകളിലൊന്നും തന്നെ പദ്ധതി പൂർത്തീകരിക്കുമ്പോൾ രോഗം മൂർച്ഛിച്ചതോ, പ്രായാധിക്യമുള്ളതോ ഉത്പാദനം തീരെക്കുറഞ്ഞതോ ആയ തെങ്ങുകളൊന്നും അവശേഷിക്കാത്ത രീതിയിൽ സമഗ്രമായി എല്ലാ കർഷകരേയും ഉൾക്കൊള്ളിച്ചുകൊണ്ട്‌ പദ്ധതി നടപ്പിലാക്കുന്നതിന്‌ എല്ലാ ഉത്പാദക സംഘങ്ങളും ശ്രദ്ധിക്കണമെന്നും പരിശ്രമിക്കണമെന്നും അഭ്യർത്ഥിക്കുകയാണ്‌. തങ്ങളുടെ പ്രദേശങ്ങളിൽ ഇനിയും ഉത്പാദക സംഘങ്ങളിൽ ചേരാത്ത കർഷകരുണ്ടെങ്കിൽ അവരെക്കൂടി ഈ കൂട്ടായ്മയിലേക്ക്‌ കൈപിടിച്ചുകൊണ്ടുവരുന്നതിനും ഉത്പാദക സംഘങ്ങൾ രൂപീകരിക്കാത്ത പ്രദേശങ്ങളിൽ അവ രൂപീകരിക്കുന്നതിനും നമ്മുടെ ഫെഡറേഷനുകളും ഉത്പാദക കമ്പനികളും മുൻകൈ എടുക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു.
കാർഷിക കേരളത്തിന്റെ ചരിത്രത്തിൽ ഏതെങ്കിലുമൊരു വിളയിൽ ഇത്രയേറെ നിക്ഷേപം നടത്താൻ സാധിക്കുന്ന മറ്റൊരു പദ്ധതിയും ഇതിന്‌ മുമ്പ്‌ ഉണ്ടായിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിൽ തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കിയ ജില്ലകളിലെ പല ഗ്രാമപഞ്ചായത്തുകളിലേയും പദ്ധതി വിഹിതത്തേക്കാൾ കൂടുതൽ തുക തെങ്ങുകൃഷി പുനരുജ്ജീവന പദ്ധതിക്കായി ചെലവഴിക്കപ്പെട്ടുവേന്ന്‌ അഖിലേന്ത്യാ തലത്തിൽ ആസൂത്രണ കമ്മീഷൻ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്‌. 2009ൽ പരീക്ഷണഘട്ടം ആരംഭിക്കുമ്പോഴത്തേതിൽ നിന്ന്‌ വ്യത്യസ്തമായി 3,000ത്തിലേറെ നാളികേരോത്പാദക സംഘങ്ങളും 120 ഓളം നാളികേരോത്പാദക ഫെഡറേഷനുകളും 10 ഉത്പാദക കമ്പനികളും രൂപമെടുത്ത്‌ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന്‌ പദ്ധതി പൂർണ്ണഫലപ്രാപ്തിയിലെത്തിക്കാൻ കർഷകകൂട്ടായ്മകൾക്ക്‌ കഴിയുമെന്ന പൂർണ്ണവിശ്വാസമുള്ളത്‌.

കഴിഞ്ഞ ഒരു മാസത്തിനിടയിൽ മഹാരാഷ്ട്ര, ഗോവ, ലക്ഷദ്വീപ്‌ തുടങ്ങിയ പ്രദേശങ്ങളിലെ കേരകർഷകരിൽ നിന്ന്‌ നിരവധി ശുഭോദർക്കമായ ആവശ്യങ്ങൾ ഉയർന്ന്‌ വന്നിട്ടുണ്ട്‌. മഹാരാഷ്ട്രയിലെ സിന്ധുടുർഗ്ഗ്‌ ജില്ലയിലുള്ള ശ്രീ.സഞ്ജയ്‌ ഹാണ്ടെ എന്ന അഭ്യസ്തവിദ്യനായ കർഷകൻ 500 ഏക്കറോളം വരുന്ന തോട്ടത്തിൽ കരിക്കിനും നീരയ്ക്കും അനുയോജ്യമായ തെങ്ങിനങ്ങൾ വളർത്തുന്നതിനുള്ള ആശയങ്ങളുമായി ബോർഡിനെ സമീപിക്കുകയുണ്ടായി. ശ്രീ. മോറിസ്‌ ഫെലിക്സ്‌ എന്ന ഗോവയിലെ കർഷകൻ 20-25 വർഷങ്ങൾക്ക്‌ മുമ്പ്‌ ഇരുമ്പയിർ ഖാനനം നടത്തി പാഴ്ഭൂമിയായി കിടക്കുന്ന 200 ഏക്കറോളം വരുന്ന കൃഷിഭൂമിയിൽ ഭൂവികസന പ്രവർത്തനങ്ങൾ നടത്തി നീരയ്ക്കു വേണ്ടിയുള്ള തോട്ടങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതായി അറിയിക്കുകയുണ്ടായി. ലക്ഷദ്വീപിലെ ആന്ത്രോത്ത്‌ ദ്വീപിലെ പഞ്ചായത്ത്‌ പ്രസിഡന്റ്‌, നീരയിൽ നിന്നുള്ള വിവിധ ഉൽപന്നങ്ങൾ സംസ്ക്കരിച്ചെടുക്കുന്നതിനും ആരോഗ്യപാനീയങ്ങൾ നിർമ്മിക്കുന്നതിനുമുള്ള പ്രോജക്ട്‌ റിപ്പോർട്ടുമായി നാളികേര വികസന ബോർഡിൽ എത്തിക്കഴിഞ്ഞു. മഹാരാഷ്ട്രയിലും ഗോവയിലും ലക്ഷദ്വീപിലും കർഷകർക്ക്‌ നിർബാധം നീരയുത്പാദിപ്പിക്കുന്നതിന്‌ യാതൊരു നിയമതടസ്സങ്ങളും ഇന്നില്ല. അധികം വൈകാതെ കേരളവും കർണ്ണാടകവും തമിഴ്‌നാടും അന്ധ്രാപ്രദേശും ഒഡീഷയുമൊക്കെ ഈ വഴി പൈന്തുടരും എന്ന കാര്യത്തിൽ എനിക്ക്‌ സംശയമില്ല.

കേരളത്തിന്റെ ബഹുമാനപ്പെട്ട എക്സൈസ്‌, ഫിഷറീസ്‌, തുറമുഖ വകുപ്പ്‌ മന്ത്രി ജൂലൈ 16 ന്‌ വിവിധ കർഷക പ്രതിനിധികളുടേയും തൊഴിലാളി സംഘടനകളുടേയും നീര കമ്മിറ്റിയംഗങ്ങളുടേയുമെല്ലാം സാന്നിദ്ധ്യത്തിൽ ചർച്ചകൾക്ക്ശേഷം അസന്നിഗ്ദ്ധമായി ഗവണ്‍മന്റിന്റെ തീരുമാനം പ്രഖ്യാപിക്കുകയുണ്ടായി. പരീക്ഷണാടിസ്ഥാനത്തിൽ  കേരളത്തിലെ എല്ലാ ജില്ലകളിലും ഉത്പാദക സംഘങ്ങളുടെ ഫെഡറേഷനുകൾ വഴി 1500 തെങ്ങുകൾ വീതമുള്ള  നീര യൂണിറ്റിന്‌ അനുമതി നൽകുന്നുവേന്നായിരുന്നു ആ പ്രഖ്യാപനം. കള്ള്‌ ഷാപ്പുകൾ കാര്യമായി ലേലത്തിൽ പോകാത്ത തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ ഇത്തരം രണ്ട്‌ യൂണിറ്റുകൾ വീതം അനുവദിക്കുമെന്നും അറിയിക്കുകയുണ്ടായി. ആവശ്യമായ നിയമഭേദഗതികൾ വരുത്തിക്കൊണ്ട്‌ ഗവണ്‍മന്റ്‌ ഉത്തരവിറങ്ങാൻ അധികകാലതാമസം ഉണ്ടാകില്ലായെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം. പക്ഷേ, ഉത്തരവ്‌ ഇറങ്ങാൻ കാത്തിരിക്കാതെ എല്ലാ ഫെഡറേഷനുകൾക്കും നീരയ്ക്ക്‌ ലൈസൻസ്‌ ലഭിച്ചുകഴിഞ്ഞാൽ തങ്ങൾ ചെയ്യേണ്ട പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിവെയ്ക്കാൻ കഴിയുമോ? ഓരോ ജില്ലയിലും 1500 തെങ്ങുകൾ വീതം നീരയ്ക്കായി മാറ്റിവെയ്ക്കുമ്പോൾ ആവശ്യമായ നീര ടെക്നീഷ്യൻമാരെ കണ്ടെത്തുന്നതിൽ നിലവിലുള്ള പരമ്പരാഗത ചെത്തുതൊഴിലാളികളിൽ തന്നെ താൽപര്യമുള്ളവർക്കായിരിക്കണം മുൻഗണന.  ഫെഡറേഷനുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലുള്ള പരമ്പരാഗത ചെത്തുതൊഴിലാളികളുടെ കൃത്യമായ വിവരശേഖരണവും നീര ഉത്പാദനത്തിന്‌ വരാൻ സന്നദ്ധരായവരുടെ പേരും മേൽവിലാസവും ടെലഫോൺ നമ്പറുകളും ശേഖരിച്ച്‌ വയ്ക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു. 1500 തെങ്ങുകൾ ടാപ്പ്‌ ചെയ്യണമെങ്കിൽ 80 മുതൽ 100 വരെ നീര ടെക്നീഷ്യന്മാരുടെ ആവശ്യകതയുണ്ട്‌. ആവശ്യത്തിന്‌ തൊഴിലാളികളെ ലഭ്യമല്ലാത്തയിടങ്ങളിൽ പുതുതായി നീര ടെക്നീഷ്യന്മാരെ പരിശീലിപ്പിച്ചെടുക്കുന്നതിന്‌ ആവശ്യമായ നടപടികൾ കമ്പനികളുടെ നേതൃത്വത്തിലും ഫെഡറേഷനുകളുടെ കീഴിലും ആരംഭിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു.
നീര സംസ്ക്കരിച്ച്‌ ഉൽപന്നങ്ങളാക്കുന്നതിന്‌ കേരള കാർഷിക സർവ്വകലാശാലയും, മൈസൂരിലെ ഡിഫൻസ്‌ ഫുഡ്‌ റിസർച്ച്‌ ലബോറട്ടറിയും നാളികേര വികസന ബോർഡ്‌ നടത്തിയ രണ്ട്‌ ഗവേഷണ പദ്ധതികളിലൂടെയും ഉരുത്തിരിച്ചെടുത്ത സാങ്കേതികവിദ്യകൾ നിലവിൽ ലഭ്യമാണ്‌. നീര ഒരു ആരോഗ്യദായക പോഷകപാനീയമായി വിപണിയിലെത്തിക്കാം, നീരയിൽ നിന്നും സിറപ്പ്‌, തെങ്ങിൻ ശർക്കര, പാംഷുഗർ എന്നീ ഉൽപന്നങ്ങളും ഉത്പാദിപ്പിക്കാൻ കഴിയും. ഇതു സംബന്ധിച്ച ചർച്ചകൾ, ആലോചനകൾ, ആശയ രൂപീകരണം തുടങ്ങിയവ അടിയന്തിരമായി എല്ലാ ഫെഡറേഷനുകളും ഏറ്റെടുക്കണമെന്ന്‌ അഭ്യർത്ഥിക്കുകയാണ്‌.
കേവലം 1500 തെങ്ങുകൾ മാത്രം ഒരു ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നീര ടാപ്പ്‌ ചെയ്യുവാൻ അനുവാദം നൽകുമ്പോൾ എല്ലാ ഫെഡറേഷനുകളിൽ നിന്നും തുല്യമായി എടുക്കേണ്ടതുണ്ടോ, അതല്ല ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒന്നു രണ്ട്‌ ഫെഡറേഷനുകളെ തെരഞ്ഞെടുത്ത്‌ നടപ്പിലാക്കണോയെന്ന കാര്യം ഗൗരവകരമായി ചിന്തിക്കേണ്ടതുണ്ട്‌. അത്തരത്തിൽ ഫെഡറേഷനുകളെ തെരഞ്ഞെടുക്കുമ്പോൾ എന്തായിരിക്കണം മാനദണ്ഡം. അവരുടെ പ്രവർത്തന മികവ്‌, ബോർഡിൽ രജിസ്റ്റർ ചെയ്ത കാലയളവ്‌, നടപ്പിലാക്കിയ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ, കമ്പനി രൂപീകരണത്തിനുള്ള പ്രാരംഭപ്രവർത്തനങ്ങളിൽ പ്രകടിപ്പിച്ച നേതൃത്വവാസന, ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുത്തുകൊണ്ട്‌ പ്രവർത്തിക്കുവാനുള്ള ധൈര്യവും മനോഭാവവും, ആവശ്യമെങ്കിൽ ബാങ്ക്‌ വായ്പയെ ആശ്രയിക്കാതെ കർഷകരിൽ നിന്ന്‌ നീരയുടെ ആദ്യസംസ്ക്കരണ പ്രവർത്തനങ്ങൾക്കുള്ള ഓഹരി സമാഹരിക്കുവാൻ സാധിക്കുമോ ഇങ്ങനെ നിരവധി ചോദ്യങ്ങൾ നമുക്ക്‌ പരിഗണിക്കേണ്ടതായിട്ടുണ്ട്‌. ഈ രീതിയിൽ ഒരു മുൻഗണനാക്രമം ഓരോ ജില്ലയിലും ഫെഡറേഷനുകൾ തയ്യാറാക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു. അതിനായി അവരെ പ്രാപ്തരാക്കുന്നതിന്‌ എല്ലാ ചാർജ്ജ്‌ ഓഫീസർമാരും ശ്രദ്ധിക്കുകയും വേണം.
രണ്ടുമാസത്തിലേറെ നീണ്ടു നിന്ന തുടർച്ചയായ ശക്തമായ കാലവർഷവും വിലയിടിവ്‌ മൂലം തെങ്ങുകൃഷിയോട്‌ കാണിച്ചിരുന്ന അശ്രദ്ധയും അവഗണനയുമൊക്കെ ചില സ്ഥലങ്ങളിലെങ്കിലും വ്യാപകമായ കൂമ്പ്ചീയൽ രോഗത്തിലേക്ക്‌ എത്തിയിട്ടുണ്ട്‌.   കൂമ്പ്ചീയൽ പ്രതിരോധിക്കാവുന്നതും യഥാസമയം കണ്ടെത്തി ചികിത്സിച്ചാൽ രോഗം പൂർണ്ണമായി ഭേദമാക്കാവുന്നതുമാണ്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും  കൃഷിവകുപ്പും ബോർഡും ചേർന്ന്‌ കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിൽ  ഈ ഭീഷണി  വളരെ വേഗത്തിൽ തരണം ചെയ്യാം. നാളികേരത്തിന്‌ വില ഉയരുന്ന അവസരത്തിൽ തെങ്ങിന്‌ കൂടുതൽ ശ്രദ്ധ നൽകുന്നതിനും പരിചരിക്കുന്നതിനും നാം കൂടുതൽ ശ്രദ്ധിക്കണം. 
പലപ്പോഴും കേരകർഷകർ നേരിട്ടിരുന്ന ഒരു ചാക്രികമായ അനുഭവമാണ്‌ നാളികേരത്തിന്റെ വിലയുയരുമ്പോൾ ലഭ്യതകുറയുകയും ലഭ്യത കൂടുമ്പോൾ വിലയിടിയുകയും ചെയ്യുകയെന്നത്‌. അനുഭവങ്ങളിൽ നിന്നും പഠിച്ച ഈ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട്‌ നമ്മുടെ നാളികേര ഉത്പാദക കൂട്ടായ്മകൾ പ്രവർത്തിക്കുകയും പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു. മികച്ച  ഒരു ഭാവി നാളികേര വിളയ്ക്കും കർഷകർക്കും പ്രതീക്ഷിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...