22 Sept 2013

എഫ്പിഒ - നൂതന ഹരിത വിപ്ലവത്തിന്റെ രാസത്വരകം


കെ. എസ്‌. സെബാസ്റ്റ്യൻ
അസി. മാർക്കറ്റിംഗ്‌ ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി-11

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ രാജ്യത്തെ കാർഷികമേഖലയിൽ ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെടുന്ന പദങ്ങളിലൊന്ന്‌ എഫ്‌.പി.ഒ. ആയിരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. എഫ്പിഒ എന്നത്‌ ഫാർമർ  പ്രോഡ്യൂസർ ഓർഗനൈസേഷൻ എന്നതിന്റെ ചുരുക്കപ്പേരാണ്‌. കാർഷികോൽപന്നങ്ങൾ ഉത്പാദിപ്പിക്കുന്നവരുടെ ഒരു കൂട്ടായ്മയെയാണ്‌ എഫ്പിഒ എന്ന പദംകൊണ്ട്‌ വിവക്ഷിക്കുന്നത്‌. രാജ്യവ്യാപകമായി നിലവിൽ ആയിരക്കണക്കിന്‌ കർഷക കൂട്ടായ്മകൾ രൂപീകരിച്ച്‌ പ്രവർത്തിക്കുന്നുണ്ട്‌. എന്നാൽ എഫ്പിഒയുടെ ശരിയായ നിർവചനമെന്താണെന്നും നിലവിൽ പ്രവർത്തിക്കുന്ന ഈ കർഷക കൂട്ടായ്മകളൊക്കെ എഫ്പിഒ ആയി പരിഗണിക്കാൻ കഴിയുമോയെന്നും അറിയാൻ ഈ രംഗത്ത്‌ പ്രവർത്തിക്കുന്ന എല്ലാവർക്കും ആകാംക്ഷയുണ്ട്‌. അതുപോലെത്തന്നെ കാർഷികമേഖലയിൽ എഫ്പിഒയുടെ പ്രസക്തിയും പ്രാമുഖ്യവും എന്തുകൊണ്ട്‌ എന്ന്‌ ചിന്തിക്കുന്നവരുമുണ്ട്‌.


എന്തുകൊണ്ട്‌ എഫ്പിഒ ?
രാജ്യത്തെ കർഷകരുടെ 84 ശതമാനവും ചെറുകിട, നാമമാത്ര കർഷകരാണ്‌. അവരുടെ എണ്ണം നിലവിൽ 10 കോടിയാണെന്ന്‌ കണക്കാക്കപ്പെടുന്നു. കൃഷിക്ക്‌ ഉപയുക്തമായ ഭൂമിയുടെ 41 ശതമാനത്തിൽ കൃഷിചെയ്യുന്നത്‌ 84 ശതമാനം വരുന്ന ഈ ചെറുകിട, നാമമാത്ര കർഷകരാണ്‌. ചെറുകിട, നാമമാത്ര കർഷകരിൽ 90 ശതമാനത്തിലേറെപ്പേരും മഴയെമാത്രം ആശ്രയിച്ച്‌ കൃഷി ചെയ്യുന്നവരാണ്‌. ജനപ്പെരുപ്പത്താലും മറ്റും കൃഷിഭൂമി ഭാഗിക്കപ്പെടുന്നതിനാൽ നാമമാത്ര കർഷകരുടെ എണ്ണം പ്രതിവർഷം 20 ലക്ഷത്തോളം  വർദ്ധിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്ത്‌ നടപ്പിലാക്കുന്ന കാർഷിക മേഖലയിലെ വികസന പദ്ധതികളിൽ പലതും ചെറുകിട, നാമമാത്ര കർഷകർക്ക്‌ മതിയായ പ്രാമുഖ്യം നൽകുന്നവ യാണെങ്കിൽക്കൂടി വിവിധ കാരണങ്ങളാൽ ഇത്തരക്കാരുടെ ജീവിത നിലവാരം ഉയർത്താൻ ഈ പദ്ധതികൾക്കൊന്നും സാധിച്ചിട്ടില്ലെന്നതാണ്‌ വാസ്തവം. ശാസ്ത്ര ഗവേഷണ നേട്ടങ്ങളും വിജ്ഞാന വ്യാപന സംവിധാനങ്ങളുമൊന്നും ചെറുകിട, നാമമാത്ര കർഷകന്റെയടുക്കൽ യഥാവിധി എത്തുന്നില്ല. നിലവിൽ 9 ശതമാനം കർഷകർക്ക്‌ മാത്രമേ സർക്കാരിന്റെ വിജ്ഞാനവ്യാപന സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുന്നുള്ളൂ. 19 ശതമാനം കർഷകർ ഉത്പാദനോപാധികളുടെ വിതരണക്കാരായ സ്വകാര്യസംരംഭങ്ങളെയാണ്‌ തങ്ങളുടെ വിജ്ഞാനാവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നത്‌. ഉത്പാദന സംബന്ധമായി കർഷകൻ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാനും ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനുമുള്ള ശ്രമങ്ങൾക്ക്‌ യഥാസമയം സഹായം നൽകുവാനുള്ള സംവിധാനം നിലവില്ലെന്നുതന്നെ പറയാം. വിജ്ഞാനവ്യാപനത്തിന്റെ ഈ പോരായ്മ കാർഷിക മേഖലയിലെ ഗവേഷണനേട്ടങ്ങൾ കർഷകരിലെത്തിക്കുവാനോ പ്രയോഗത്തിൽ വരുത്തുവാനോ കഴിയാത്ത സ്ഥിതി സംജാതമാക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വിപുലമായ കാർഷിക ഗവേഷണ സംവിധാനങ്ങൾ ഇന്ത്യൻ കൗൺസിൽ ഓഫ്‌ അഗ്രികൾച്ചർ റിസർച്ച്‌ എന്ന സ്ഥാപനത്തിലൂടെ നമുക്ക്‌ സ്വന്തമായി ഉണ്ടെന്ന്‌ അഭിമാനിക്കുമ്പോഴും, ഈ സ്ഥാപനത്തിന്റേതായ പല കണ്ടെത്തലുകളും കർഷകർക്ക്‌ പ്രവൃത്തിപഥത്തിലെത്തിക്കുവാൻ കഴിഞ്ഞിട്ടില്ലായെന്നുള്ളത്‌ ദയനീയമായ വസ്തുതയാണ്‌. ഈ സ്ഥാപനത്തിലൂടെ പ്രതിവർഷം ഒരു ലക്ഷം കോടിരൂപ ഗവേഷണങ്ങൾക്കും വിജ്ഞാനവ്യാപനത്തിനുമായി വിനിയോഗിക്കുമ്പോഴും അതിന്റെ ഗുണവശങ്ങൾ ഉത്പാദനക്ഷമതയിലോ ചെറുകിട, നാമമാത്ര കർഷകരുടെ ജീവിത നിലവാരം ഉയർത്തുന്നതിലോ പ്രതിഫലിക്കുന്നില്ലായെന്നുള്ളത്‌ നിഷേധിക്കാനാവില്ല.


രാജ്യത്തെ 47 ശതമാനം ചെറുകിട നാമമാത്ര കർഷകരും തങ്ങളുടെ കാർഷിക ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്തുവാൻ സ്വകാര്യ പണമിടപാടുകാരെയാണ്‌ ആശ്രയിക്കുന്നത്‌. അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന്‌ വായ്പ ലഭിക്കുന്നത്‌ വെറും 15 ശതമാനം ചെറുകിട, നാമമാത്ര കർഷകർക്ക്‌ മാത്രമേയുള്ളൂ. പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ കാർഷിക മേഖലയിലുള്ള വായ്പാ വിതരണം വലിയതോതിൽ വർദ്ധിച്ചുവേങ്കിലും ചെറുകിട, നാമമാത്ര കർഷകർക്ക്‌ ഇതിൽ 10 ശതമാനത്തിൽ താഴെ മാത്രമേ ലഭിച്ചുള്ളൂവേന്ന്‌ റിസർവ്വ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നു.
കാർഷികോൽപന്നങ്ങളുടെ വിപണനത്തിലെ ചൂഷണം ഒഴിവാക്കുവാൻ ഒരു പരിധി വരെ അഗ്രികൾച്ചർ പ്രോഡക്ട്‌ മാർക്കറ്റിംഗ്‌ കമ്മിറ്റി (അജങ്ങഇ) കൾക്ക്‌ കഴിയുന്നുണ്ടെങ്കിലും  (കേരളത്തിൽ എപിഎംസി വിപണികൾ നിലവിൽ വന്നിട്ടില്ല) മതിയായ മത്സരക്ഷമതയില്ലായ്മയും എപിഎംസി മാർക്കറ്റുകളുടെ എണ്ണക്കുറവും മൂലം പലപ്പോഴും ഉൾഗ്രാമങ്ങളിലുള്ള ചെറുകിട, നാമമാത്ര കർഷകർക്ക്‌ ഇത്തരം സംവിധാനങ്ങളുടെ പ്രയോജനം പലപ്പോഴും തന്നെ ലഭിക്കുന്നില്ല. വൻകിട കമ്പനികൾ വൻകിട കർഷകരിൽ നിന്നും ഇടനിലക്കാർ കൂടിയായി പ്രവർത്തിക്കുന്ന ഉൽപന്ന ശേഖകരിൽ നിന്നുമാത്രം ശേഖരിക്കുന്നതിനാൽ ചെറുകിട, നാമമാത്ര കർഷകർ തങ്ങളുടെ ഉൽപന്നങ്ങൾ വിറ്റഴിക്കുവാൻ തന്നെ ബുദ്ധിമുട്ട്‌ നേരിടുന്ന അവസ്ഥയുണ്ട്‌.
രാജ്യത്ത്‌ വളങ്ങളുടെ വിതരണത്തിൽ ഏകദേശം 30 ശതമാനം സഹകരണമേഖലയിലൂടെയാണ്‌ നടക്കുന്നതെങ്കിലും യഥാസമയം വളങ്ങൾ ലഭ്യമാക്കുവാൻ കഴിയാത്തതിനാലും, വിതരണത്തിലെ കാര്യക്ഷമതയില്ലായ്മയും അഴിമതിമൂലവും ഇപ്പോഴും ബഹുഭൂരിപക്ഷം ചെറുകിട, നാമമാത്ര കർഷകർക്കും ഈ സംവിധാനം ഉപയോഗപ്പെടുത്തുവാൻ കഴിയുന്നില്ല.
ആഗോളവത്ക്കരണവും ഉയർന്ന വരുമാനക്കാരുടേയും ഇടത്തരക്കാരുടേയും ഭക്ഷ്യവസ്തുക്കൾക്കായി വിനിയോഗിക്കുന്ന വരുമാനത്തിലുണ്ടായിരിക്കുന്ന വൻ വർദ്ധനവും ബഹുരാഷ്ട്ര വൻകിട സ്ഥാപനങ്ങളെ സംസ്ക്കരിച്ച ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിലേക്ക്‌ ആകർഷിച്ചിട്ടുണ്ടെങ്കിലും ഇത്തരം സ്ഥാപനങ്ങൾ തങ്ങൾക്ക്‌ ആവശ്യമായ ശേഖരണം വൻകിട, ഇടത്തരം കർഷകരിൽ നിന്നുമായി പലപ്പോഴും പരിമിതപ്പെടുത്തിയതായി കാണാം. മതിയായ അളവിൽ ശേഖരിക്കാൻ ആവശ്യമുള്ളത്ര ഉൽപന്നങ്ങളുടെ അഭാവവും കർഷക കൂട്ടായ്മകൾ പ്രവർത്തനക്ഷമമല്ലാത്തതിനാലും തങ്ങളുടെ ഉൽപന്നങ്ങൾക്ക്‌ കുറച്ചുകൂടി മെച്ചപ്പെട്ട വില ലഭിക്കാനുള്ള എല്ലാ അവസരങ്ങളും ചെറുകിട, നാമമാത്ര കർഷകർക്ക്‌ നിലവിൽ നിഷേധിക്കപ്പെടുകയാണ്‌. കാർഷിക രംഗത്തെ ഗവേഷണ ഫലങ്ങൾ കാലവിളംബം കൂടാതെ കർഷകരിലേക്ക്‌ എത്തിക്കുവാനും കാർഷികാവശ്യത്തിനുള്ള വായ്പകൾ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന്‌ മിതമായ പലിശ നിരക്കിൽ കണ്ടെത്തുന്നതിനും ഗുണമേന്മയുള്ള ഉത്പാദനോപാധികൾ യഥാസമയം എത്തിക്കുന്നതിനും വിപണന സൗകര്യങ്ങൾ വിപുലപ്പെടുത്തി ഉൽപന്നങ്ങളുടെ മൂല്യവർദ്ധനവിനുമെല്ലാം കർഷകരുടെ പ്രത്യേകിച്ച്‌ ചെറുകിട, നാമമാത്ര കർഷകരുടെ കൂട്ടായ്മ അനുപേക്ഷണീയമാകുന്നു.
മേഖലയ്ക്കായുള്ള പദ്ധതികളിലെ വ്യക്ത്യധിഷ്ഠിത സബ്സിഡികൾ ഒഴിവാക്കി ചെറുകിട, നാമമാത്ര കർഷക കൂട്ടായ്മകൾ പ്രോത്സാഹിപ്പിച്ച്‌ സംഘടിത ശ്രമങ്ങളിലൂടെയുള്ള ശാക്തീകരണത്തിലൂടെ മാത്രമേ ചെറുകിട, നാമമാത്ര കർഷരുടെ പട്ടിണി മാറ്റി ജീവിത നിലവാരം ഉയർത്തുവാൻ കഴിയുകയുള്ളുവേന്ന്‌ കാർഷിക മേഖലയിലേക്കുള്ള 12-​‍ാം പഞ്ചവത്സര പദ്ധതികൾ രൂപപ്പെടുത്തുന്നതിലേക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള എല്ലാ വർക്കിംഗ്‌ ഗ്രൂപ്പുകളും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടിരിക്കുന്നത്‌ ശ്രദ്ധേയമാണ്‌.
സഹായകരമായ സാഹചര്യങ്ങൾ
ചെറുകിട, നാമമാത്ര കർഷകരെ ഒരുമിപ്പിച്ചുകൊണ്ടുള്ള എഫ്പിഒകൾ ഉണ്ടാക്കുകയെന്നുള്ളത്‌ പരമപ്രധാനമായ കാര്യമാണ്‌. ഇതൊരു ദൗത്യമായിത്തന്നെ കരുതി രാജ്യവ്യാപകമായി ഇതിനുള്ള തയ്യാറെടുപ്പുകൾ എടുക്കേണ്ടിയിരിക്കുന്നു. ഇത്തരം പ്രസ്ഥാനങ്ങൾക്ക്‌ തങ്ങളുടെ അംഗങ്ങൾക്കും ഗ്രാമവാസികളായ സാധുക്കൾക്കും അവശ്യ വസ്തുക്കളും സേവനങ്ങളും എത്തിക്കുവാനും ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ കാര്യമായ സംഭാവനകൾ നൽകുവാനും സാധിക്കും. വികസ്വര രാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന വാണിജ്യാവസരങ്ങൾ ചെറുകിട, നാമമാത്ര കർഷകർക്ക്‌ നിലവിൽ നിഷേധിക്കപ്പെട്ടിരിക്കുന്ന അവസരത്തിൽ ഇത്തരം പ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടാൽ ഇക്കൂട്ടർക്ക്‌ അവസരസമത്വം ലഭിക്കും. എന്നാൽ ചെറുകിട, നാമമാത്ര കർഷകരെ യോജിപ്പിക്കാനും ഇത്തരം പ്രസ്ഥാനങ്ങൾ ഉണ്ടാക്കുവാനും രാസത്വരകമായി പ്രവർത്തിക്കുവാനുള്ള സ്ഥാപനങ്ങളുടെ സഹായം ഉണ്ടായേ മതിയാകൂ. ഇത്തരം സ്ഥാപനങ്ങളെ ഈ പ്രവർത്തനങ്ങളിൽ വ്യാപരിപ്പിക്കുവാനും ഏറ്റവും ചുരുങ്ങിയത്‌ മൂന്ന്‌ വർഷമെങ്കിലും കർഷക കൂട്ടായ്മകളുടെ കാര്യശേഷി വർദ്ധിപ്പിക്കാനുള്ള  പരിശീലനങ്ങൾ നൽകുവാനുമുള്ള ഫണ്ട്‌ കണ്ടെത്തേണ്ടിയിരിക്കുന്നു.  കാർഷിക സർവ്വകലാശാലകൾ, സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക്‌ ഇത്തരം പ്രവർത്തനങ്ങളിൽ പരിചയവും നല്ല പ്രവർത്തന പശ്ചാത്തലവുമുണ്ടെങ്കിൽ പരിശീലനപരിപാടിക്കായി പരിഗണിക്കാവുന്നതാണ്‌.
വിവക്ഷിക്കപ്പെടുന്ന രീതിയിലുള്ള കർഷക ഉത്പാദക പ്രസ്ഥാനങ്ങൾ (എഫ്പിഒ) പലപ്പോഴും രൂപപ്പെടുന്നത്‌ ചെറിയ ചെറിയ കർഷകകൂട്ടായ്മകളിലൂടെയായതിനാലും ഇത്തരം ചെറുതും ശക്തവുമായ കൂട്ടായ്മകൾ എഫ്പിഒകളുടെ വിജയത്തിന്‌ അത്യാവശ്യമായതിനാലും വിവിധ പേരുകളിലും രൂപത്തിലുമുള്ള ചെറിയ കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുവാൻ  പദ്ധതികളുമായി നിരവധി ഏജൻസികൾ മുന്നിട്ടിറങ്ങിയിട്ടുള്ളതിനാലും എഫ്പിഒകൾ രൂപീകരിക്കുവാൻ ഏറ്റവും അനുകൂലമായ സാഹചര്യങ്ങളാണ്‌ ഇപ്പോൾ നിലവിലുള്ളത്‌.
സ്വയം സഹായ സംഘങ്ങളുടെ രൂപീകരണത്തിൽ രാജ്യത്ത്‌ അടുത്ത കാലത്തുണ്ടായ രീതിയിലുള്ള ഒരു മുന്നേറ്റം എഫ്പിഒകളുടെ രൂപീകരണത്തിലും ഉണ്ടാകേണ്ടിയിരിക്കുന്നു. നബാർഡ്‌ പോലെയുള്ള സ്ഥാപനങ്ങളുടെ നിരന്തരമായ പ്രോത്സാഹനത്തിലും പരിശീലനത്തിലും അനുകൂലമായ നയരൂപീകരണം സംജാതമായ സാഹചര്യത്തിലാണ്‌ ഇത്തരത്തിലുള്ള സ്വയം സഹായസംഘങ്ങൾ രാജ്യവ്യാപകമായി രൂപപ്പെടുവാനും പ്രാമുഖ്യം നേടുവാനും കഴിഞ്ഞത്‌.
സേവനദാതാക്കൾ സംസ്ഥാനതലത്തിലും വേണം
എഫ്പിഒകൾക്കും അവയുടെ രൂപീകരണത്തിനായി ഏർപ്പെടുത്തുന്ന സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും സാങ്കേതിക സഹായം, പരിശീലനാവസരങ്ങൾ മുതലായവ നൽകുവാനുള്ള ഏകജാലകസംവിധാനങ്ങൾ സ്ഥാപിക്കേണ്ടത്‌ ആവശ്യമാണ്‌. ഇത്തരം സ്ഥാപനങ്ങൾക്ക്‌ എഫ്പിഒകൾക്ക്‌ സാമ്പത്തിക സഹായം, സാങ്കേതിക സഹായം, വിപണി എന്നിവ കണ്ടെത്തുവാൻ സഹായിക്കുകയും ചെയ്യാവുന്നതാണ്‌.  നല്ല പ്രവർത്തന സ്വാതന്ത്ര്യവും മികവുറ്റ പ്രോഫഷണൽ മാനേജുമന്റുമുള്ള സ്ഥാപനങ്ങളാണ്‌ ഇതിലേക്കായി പരിഗണിക്കപ്പെടേണ്ടത്‌. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്മോൾ ഫാർമേഴ്സ്‌ അഗ്രി ബിസിനസ്‌ കൺസോർഷ്യമെന്ന (ടഎഅഇ)   സ്ഥാപനത്തെ പ്രവർത്തനമികവും പരിചയവും പരിഗണിച്ച്‌ ഇത്തരം സേവനം നൽകുന്നതിലേക്കായി നിയോഗിച്ചിരിക്കുകയാണ.​‍്‌ എന്നാൽ ഇത്രയും ഭാരിച്ച ഉത്തരവാദിത്വം ഒരു ഏജൻസിക്ക്‌ മാത്രമായി തൃപ്തികരമായി ഏറ്റെടുത്ത്‌ നടത്തുവാൻ കഴിയുമെന്ന്‌ തോന്നുന്നില്ല. ആയതിനാൽ സംസ്ഥാനതലത്തിലും ഇത്തരം സേവനങ്ങൾ നൽകാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്‌ ഉചിതമായിരിക്കും.
സാമ്പത്തിക സ്ഥാപനങ്ങൾ സഹകരിക്കണം
എഫ്പിഒകളുടെ തുടർപ്രവർത്തനങ്ങൾക്കും മൂലധന സ്വരൂപണത്തിനും അനുകൂലമായ നയരൂപീകരണം ഇതോടൊപ്പം ഒരുക്കേണ്ടിയിരിക്കുന്നു. ഭൂരിപക്ഷവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ചെറുകിട, നാമമാത്ര കർഷകർ  അംഗങ്ങളായിട്ടുള്ളതിനാൽ എഫ്പിഒകൾക്ക്‌ മതിയായ ആസ്തികൾ ജാമ്യമായി നൽകുവാൻ കഴിയാത്തതിനാൽ ദീർഘകാല വായ്പയോ പ്രവർത്തന മൂലധനമോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുവാൻ പ്രയാസം നേരിടും. വായ്പ തരപ്പെട്ടാൽ തന്നെ നിലവിലുള്ള പലിശ നിരക്ക്‌ മൂലം (13 മുതൽ 14 ശതമാനം വരെ) എഫ്പിഒ കൾക്ക്‌ പ്രവർത്തനങ്ങൾ ലാഭകരമായി മുന്നോട്ട്‌ കൊണ്ടുപോകുവാൻ വിഷമം സൃഷ്ടിക്കും. വ്യക്തിഗത കർഷകർക്ക്‌ നിലവിൽ ലഭ്യമാക്കുന്ന പലിശ ഇളവുകൾ എഫ്പിഒകൾക്ക്‌ നിലവിൽ ലഭിക്കില്ല. നിലവിലുള്ള നിയമമനുസരിച്ച്‌ എഫ്പിഒകളിൽ അംഗങ്ങളല്ലാത്തവർക്ക്‌ ഷെയറുകൾ നൽകുവാനോ വ്യക്തികളിൽ നിന്നോ ബാങ്കിങ്ങേതര സ്ഥാപനങ്ങളിൽ നിന്നോ വായ്പയെടുക്കുന്നതും അനുവദനീയമല്ല. ചുരുക്കത്തിൽ എഫ്പിഒകൾക്ക്‌ ആവശ്യമായ വായ്പ ലഭിക്കുവാനുള്ള അവസരങ്ങൾ തുലോം പരിമിതമാണ്‌. എഫ്പിഒകളുടെ രൂപീകരണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമായ മദ്ധ്യപ്രദേശിൽ സംസ്ഥാന സർക്കാർ ആ സംസ്ഥാനത്ത്‌ രൂപീകരിച്ചിരിക്കുന്ന എഫ്പിഒകൾക്ക്‌ തുടക്കസഹായമായി 25 ലക്ഷം രൂപയും അടിസ്ഥാന സൗകര്യങ്ങളായ ഭൂമി, യന്ത്രസാമഗ്രികൾ, സംഭരണശാലകൾ തുടങ്ങിയവയെല്ലാം സൗജന്യനിരക്കിൽ നൽകി ഒരു മാതൃക കാണിച്ചിരിക്കുകയാണ്‌.
എഫ്പിഒകൾക്ക്‌ നയപരമായ സാഹചര്യങ്ങൾ ഒരുക്കുന്നതിന്‌ നിരവധി ശുപാർശകൾ ദേശീയ ഉപദേശക സമിതി രൂപീകരിച്ച വർക്കിംഗ്‌ ഗ്രൂപ്പ്‌ നിൽകിയിരിക്കുന്നത്‌ ഇത്തരുണത്തിൽ ശ്രദ്ധേയമാണ്‌.
വർക്കിംഗ്‌ ഗ്രൂപ്പിന്റെ ശ്രദ്ധേയമായ  നിർദ്ദേശങ്ങൾ
1.    അംഗങ്ങൾ വഴി ശേഖരിക്കുന്ന മൂലധനത്തിന്‌ തുല്യമായി പരമാവധി 10 ലക്ഷം രൂപവരെ സഹായധനമായി അനുവദിക്കുക.  നിലവിലുള്ളതോ പുതുതായി ആരംഭിക്കുന്നതോ ആയ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റേയോ, ഗ്രാമ വികസന വകുപ്പിന്റേയോ പദ്ധതികളിൽപ്പെടുത്തി ഈ സഹായം നൽകാവുന്നതാണ്‌.
2.    മുൻഗണന വായ്പ മേഖലകൾക്കായുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തി എഫ്പിഒകളുടെ 25 ലക്ഷം രൂപവരെയുള്ള വായ്പകൾക്ക്‌ നിലവിലുള്ള ജാമ്യ വ്യവസ്ഥകൾ ഉപേക്ഷിക്കുക. നിലവിൽ സ്വയം സഹായസംഘങ്ങൾക്ക്‌ 5 ലക്ഷം രൂപ വരെ ജാമ്യ വ്യവസ്ഥകൾ കൂടാതെ വായ്പയായി ലഭിക്കുന്ന സാഹചര്യത്തിൽ സ്വയംസഹായ സംഘങ്ങളുടെ ഫെഡറേഷനുകളായോ അവയ്ക്ക്‌ തത്തുല്യമായോ പ്രവർത്തിക്കുന്ന എഫ്പിഒകൾക്ക്‌ ജാമ്യവ്യവസ്ഥയിൽ മതിയായ ഇളവുകൾക്ക്‌ തികച്ചും അർഹതയുണ്ട്‌.
3.    പണയവസ്തുക്കളുടെ പിൻബലത്തിൽ ലോൺ നൽകുന്നതിന്‌ പകരം പദ്ധതിയുടെ സാമ്പത്തികക്ഷമത വിലയിരുത്തി ലോൺ നൽകുന്ന രീതിയിലേക്ക്‌ ലോകമൊന്നാകെ നീങ്ങുന്ന സാഹചര്യമാണ്‌ ഉരുത്തിരിഞ്ഞുവരുന്നത്‌. ചെറുകിട, നാമമാത്ര, ഇടത്തര വ്യവസായ സംരംഭങ്ങൾക്ക്‌ നിലവിൽ ജാമ്യവ്യവസ്ഥകളില്ലാതെ തന്നെ ഒരു കോടി രൂപവരെ വായ്പ നൽകുന്ന ബാങ്കുകൾക്കായി ക്രെഡിറ്റ്‌ ഗ്രാരന്റി ഫണ്ട്‌ ട്രസ്റ്റ്‌ ഫോർ മൈക്രോ ആന്റ്‌ സ്മോൾ എന്റർപ്രൈസസ്‌ (സിജിടിഎംഎസ്‌ഇ) എന്ന ഫണ്ട്‌ നിലവിലുണ്ട്‌. ഈ ഫണ്ടിന്റെ പരിധിയിലേക്ക്‌ എഫ്പിഒകളെ ഉൾപ്പെടുത്തുകയോ, പുതുതായി എഫ്പിഒകൾക്കായി ഈ മാതൃകയിലുള്ള ഒരു ഫണ്ട്‌ ആരംഭിക്കുന്ന കാര്യമോ സർക്കാർ ഗൗരവമായി പരിഗണിക്കണം.
4.    ജാമ്യ വ്യവസ്ഥകളിൽ ഇളവ്‌ വരുത്തിക്കൊണ്ട്‌ വ്യവസായ സംരംഭങ്ങൾക്ക്‌ ഒരു കോടി രൂപവരെ വേഞ്ച്വർ ക്യാപ്പിറ്റൽ സഹായം നൽകണം. നിലവിൽ എസ്‌എഫ്‌ഏശിക്ക്‌ ഈ രീതിയിലുള്ള സഹായ പദ്ധതിയുണ്ടെങ്കിലും, വലിയ പദ്ധതികൾക്ക്‌ അനുയോജ്യമായി രൂപപ്പെടുത്തിയതിനാലും, പദ്ധതി സഹായം ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുക്കുന്ന വായ്പയുമായി ബന്ധപ്പെടുത്തിമാത്രം നൽകുന്നതിനാലും ഇത്‌ എഫ്പിഒകൾക്ക്‌ ഗുണമാകാനിടയില്ല. എഫ്പിഒകൾക്ക്‌ കൂടി ഗുണകരമാകുന്ന ഒരു വേഞ്ച്വർ ക്യാപ്പിറ്റൽ സഹായ പദ്ധതി എസ്‌എഫ്‌ഏശി രൂപകൽപ്പന ചെയ്യേണ്ടതാകുന്നു.
5.    മുൻഗണനാ മേഖലയിൽപ്പെടുത്തി വ്യക്തിഗത കർഷകർക്ക്‌ പലിശയിളവോടെ വായ്പ നൽകുന്ന മാതൃകയിൽ എഫ്പിഒകൾക്ക്‌ പലിശയിളവോട്‌ കൂടി വായ്പ നൽകണം. തുടക്കത്തിൽ കുറഞ്ഞത്‌ 5 വർഷമെങ്കിലും വാണിജ്യാടിസ്ഥാനത്തിലുള്ള ഉയർന്ന പലിശ എഫ്പിഒകളിൽ നിന്നും ഈടാക്കരുത്‌.
6.    എഫ്പിഒകൾക്ക്‌ സഹകരണ സ്ഥാപനങ്ങൾ, സ്റ്റേറ്റ്‌ ഫിനാൻസ്‌ കോർപ്പറേഷൻ, എൻസിഡിസി (ചഇഉഇ), തത്തുല്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ ലഭിക്കുവാൻ അർഹതയുണ്ടായിരിക്കേണ്ടതാണ്‌.
7.    വെയർഹൗസ്‌ രശീതിയുടെ അടിസ്ഥാനത്തിൽ ലോൺ എടുക്കുവാൻ എഫ്പിഒകളെ നിലവിലുള്ള നിയമത്തിൽ മതിയായ ഭേദഗതി വരുത്തി അനുവദിക്കുക
8.    വാണിജ്യാവശ്യങ്ങൾക്ക്‌ പുറമേ നിന്നുമുള്ള വായ്പകൾ സ്വീകരിക്കുവാൻ നിലവിൽ എഫ്പിഒകൾക്ക്‌ അനുവാദമില്ല. 10 മില്ല്യൺ അമേരിക്കൻ ഡോളറിന്‌ തുള്ള്യമായ തുക പുറമേ നിന്ന്‌ വായ്പ സ്വീകരിക്കുവാൻ മൈക്രോ ഫൈനാൻസിങ്ങിൽ ഏർപ്പെട്ടിരിക്കുന്ന ബാങ്കിങ്ങേതര സ്ഥാപനങ്ങളേയും സർക്കാരേതര സ്ഥാപനങ്ങളേയും ഈ അടുത്ത കാലത്ത്‌ അനുവദിച്ച സാഹചര്യത്തിൽ ഇത്തരം സൗകര്യങ്ങൾ എഫ്പിഒകൾക്ക്‌ കൂടി അനുവദിക്കേണ്ടതാണ്‌.
9.    സഹകരണ സ്ഥാപനങ്ങൾക്ക്‌ അനുവദനീയമായ എല്ലാവിധ നികുതിയിളവുകളും എഫ്പിഒകൾക്കും അനുവദിക്കുക.
10.    എഫ്പിഒകൾക്ക്‌ സംഭരണകേന്ദ്രം, സംസ്ക്കരണ യൂണിറ്റുകൾ, കാർഷികോപകരണങ്ങളുടെ ശേഖരണം, ശീതികരണം, ഗുണനിലവാര പരിശോധന തുടങ്ങിയവയ്ക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ ആർകെവിവൈ, ഐഡബ്ല്യൂആർഎം, എംജിഎൻആർഇജിഎ , എൻആർഎൽഎം, എൻഎച്ച്‌എം , എൻഎഫ്‌എസ്‌എം മുതലായ പദ്ധതികളിൽപ്പെടുത്തി നൽകുക.
11.    പ്രോഡ്യൂസർ കമ്പനി ആക്ട്‌ അനുസരിച്ച്‌ രജിസ്റ്റർ ചെയ്ത്‌ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ സഹകരണ സ്ഥാപനങ്ങൾക്ക്‌ തുള്ള്യമായിക്കണ്ട്‌ സഹകരണ സ്ഥാപനങ്ങൾക്ക്‌ അനുവദനീയമായ എല്ലാ സൗജന്യങ്ങളും ഇളവുകളും അനുവദിക്കുക.
12.    ദേശീയ തലത്തിൽ ഒരു ഏജൻസി സ്ഥാപിച്ച്‌ എഫ്പിഒകളിലെ അംഗങ്ങളുടെ വിളകൾക്കും ജീവനും ഗ്രൂപ്പ്‌ ഇൻഷൂറൻസ്‌ പരിരക്ഷ നൽകുക.
13.    എഫ്പിഒകളെ ഗുണനിലവാരമുള്ള വിത്തുകളുടേയും തൈകളുടേയും മറ്റ്‌ നടീൽ വസ്തുക്കളുടേയും അംഗീകൃത വിതരണക്കാരായി അംഗീകരിക്കുകയും ഇവയുടെ ഉത്പാദനത്തിനും വിതരണത്തിനും സഹായം നൽകുകയും ചെയ്യുക.
14.    നാഷണൽ സീഡ്സ്‌ കോർപ്പറേഷൻ, സ്റ്റേറ്റ്‌ സീഡ്‌ ഫാംസ്‌ കോർപ്പറേഷൻ ഓഫ്‌ ഇന്ത്യ പോലെയുള്ള സ്ഥാപനങ്ങൾ തങ്ങൾ ശേഖരിക്കുന്ന വിത്തുകളുടേയും തൈകളുടേയും ഒരു നിശ്ചിത ശതമാനം എഫ്പിഒകളിൽ നിന്ന്‌ ശേഖരിക്കാൻ നടപടിയെടുക്കുക.
15.    ആർകെവിവൈ ,എൻഎഫ്‌എസ്‌എം , ആത്മ  പോലെയുള്ള കാർഷിക മേഖലയിലെ വികസന പദ്ധതികൾ നടപ്പാക്കുവാനുള്ള ഏജൻസികളായി എഫ്പിഒകളെ പരിഗണിക്കുക.
എഫ്പിഒ - വർക്കിംഗ്‌ ഗ്രൂപ്പ്‌ നിർവചനത്തിൽ
1.    വാണിജ്യപ്രവർത്തനങ്ങൾ നടത്താനോ ലാഭം ഉണ്ടാക്കി അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യുവാനോ നിയമപരമായി അനുവദനീയമല്ലാത്തതിനാൽ ചാരിറ്റബിൾ സോസൈറ്റീസ്‌ ആക്ട്‌, ട്രസ്റ്റ്‌, കമ്പനി ആക്ട്‌ സെക്ഷൻ 25 എന്നിവപ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന സ്ഥാപനങ്ങളെ എഫ്പിഒകളായി പരിഗണിക്കരുത്‌.
2.    പ്രൈമറി അഗ്രികൾച്ചർ കോ ഓപ്പറേറ്റീവ്‌ സോസൈറ്റികളെ (പിഏശിഎസ്‌  - പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ) താഴെപ്പറയുന്ന കാരണങ്ങളാൽ എഫ്പിഒകളായി പരിഗണിക്കേണ്ടതില്ല.
    എ) പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളിലെ അംഗങ്ങൾ കൂടുതലും ഇടത്തരം, വൻകിട കർഷകരാണ്‌. രാജ്യത്തെ കർഷകരിൽ 83 ശതമാനവും ചെറുകിട, നാമമാത്ര കർഷകർ ആണെങ്കിൽക്കൂടി ഇത്തരം സംഘങ്ങളിലെ അവരുടെ അംഗത്വം രാജ്യവ്യാപകമായി പരിഗണിക്കുമ്പോൾ 6 മുതൽ 20 ശതമാനം വരെ മാത്രമാണ്‌.
    ബി) സ്വന്തമായി ഭൂമിയുള്ളവർക്ക്‌ മാത്രമേ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളിൽ അംഗത്വം എടുക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ പാട്ടത്തിനെടുത്ത സ്ഥലങ്ങളിൽ കൃഷിചെയ്യുന്ന കർഷകർക്ക്‌ എഫ്പിഒകളിൽ അംഗമാകാവുന്നതാണ്‌.
    സി) ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഫെഡറേറ്റ്‌ ചെയ്യപ്പെട്ടിട്ടുള്ള ഒരു സംവിധാനത്തിന്റെ ഭാഗം കൂടിയായതിനാൽ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക്‌ പൂർണ്ണമായി പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാകില്ല. ഈ ഫെഡറൽ സംവിധാനങ്ങൾ എല്ലാം തന്നെ സംഘടിത രാഷ്ട്രീയ പാർട്ടികളുടെ നിയന്ത്രണത്തിലുമാണ്‌. അംഗങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുവാനുള്ള പദ്ധതികൾ നടപ്പിലാക്കാനോ ക്രിയാത്മക ഇടപെടലുകൾ നടത്താനോ ഉള്ള പൂർണ്ണ സ്വാതന്ത്ര്യം ഇത്തരം സംഘങ്ങൾക്ക്‌ ഇല്ല. അംഗങ്ങളുടെ ഉൽപന്നങ്ങൾക്ക്‌ ഉയർന്ന മൂല്യം ലഭിക്കുക എന്ന മുഖ്യഉദ്ദേശ്യത്തിലായിരിക്കണമെന്നില്ല ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്‌.
4) എഫ്പിഒ കൾ പൂർണ്ണമായ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്ന സംവിധാനങ്ങളായിരിക്കും. തങ്ങളുടെ അംഗങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും പരിപൂർണ്ണമായി  പ്രതിഫലിപ്പിക്കുവാനുള്ള സംവിധാനങ്ങളായിരിക്കും എഫ്പിഒകൾ.
5)    അംഗങ്ങളുടെ ഉൽപന്നങ്ങൾ സ്വരൂപിക്കാനും മൂല്യവർദ്ധനവ്‌ നൽകാനും വിപണന സൗകര്യങ്ങൾ ഒരുക്കുവാനുമുള്ള പ്രാഥമിക ഉദ്ദേശ്യത്തോടുകൂടി സ്ഥാപിതമായിട്ടുള്ള എഫ്പിഒകൾക്ക്‌ പ്രാഥമിക കാർഷിക സംഘങ്ങളേക്കാൾ കാര്യക്ഷമമായി ഈ മേഖലകളിൽ പ്രവർത്തിക്കുവാൻ സാധിക്കും.
ഇക്കാരണങ്ങളാൽ സംസ്ഥാന, കേന്ദ്ര സഹകരണ നിയമപ്രകാരമോ ഉത്പാദക കമ്പനി നിയമപ്രകാരമോ രജിസ്റ്റർ ചെയ്തിട്ടുള്ള, പ്രാഥമിക ഉത്പാദകരോ അവരുടെ സ്ഥാപനങ്ങളോ അംഗങ്ങളായ സംവിധാനത്തെ എഫ്പിഒ ആയി നിർവചിക്കുന്നതാണ്‌ ഉചിതമെന്ന അഭിപ്രായത്തിലാണ്‌ വർക്കിംഗ്‌ ഗ്രൂപ്പെത്തിയിരിക്കുന്നത്‌.
എന്നാൽ ചെറുകിട, നാമമാത്ര കർഷകരുടെ കൂട്ടായ്മകൾ രൂപപ്പെടുത്തുവാനും ശാക്തീകരണത്തിനുമായി പ്രവർത്തിച്ചുവരുന്ന പല സംഘടനകളും വർക്കിംഗ്‌ ഗ്രൂപ്പിന്റെ ഈ ശുപാർശയോട്‌ പൂർണ്ണമായി യോജിച്ചിട്ടില്ല. ഏത്‌ ചട്ടപ്രകാരം രജിസ്റ്റർ ചെയ്തതെന്നതിലുപരി പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ യോഗ്യരായ കർഷക കൂട്ടായ്മകളെ എഫ്പിഒകളായി പരിഗണിക്കപ്പെടണമെന്ന അഭിപ്രായവും സജീവമായി നിലവിലുണ്ട്‌. എന്നാൽ വർക്കിംഗ്‌ കമ്മറ്റി വിവക്ഷിക്കുന്ന രീതിയിലുള്ള ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത്‌ നടത്തുവാൻ ശക്തവും പഴുതുകളില്ലാത്തതുമായ ചട്ടക്കൂടിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കേ കഴിയൂ എന്നത്‌ പരമാർത്ഥമാണ്‌.
12-​‍ാം പഞ്ചവത്സര പദ്ധതി ലക്ഷ്യം
എഫ്പിഒകളുടെ രൂപീകരണം രാജ്യവ്യാപകമായി ദ്രുതഗതിയിലാക്കുവാനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുവാനുമുള്ള ശ്രമങ്ങൾ ബന്ധപ്പെട്ട ഏജൻസികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ പ്രതീക്ഷിച്ച ഗതിവേഗം ആർജ്ജിച്ചിട്ടില്ലെന്നുള്ളത്‌ വസ്തുതയാണ്‌.  കേന്ദ്ര-സംസ്ഥാന കൃഷി വകുപ്പുകളും ഗ്രാമവികസന വകുപ്പും കാർഷിക മേഖലയിൽ നടപ്പിലാക്കുന്ന നിലവിലുള്ളതും പുതുതായി ആവിഷ്ക്കരിച്ചിട്ടുള്ളതുമായ എല്ലാ പദ്ധതികളിലും എഫ്പിഒ രൂപീകരണത്തിനായുള്ള തുക വകയിരുത്തണമെന്ന്‌ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും പാലിക്കപ്പെട്ടിട്ടില്ല എന്നുള്ളത്‌ നിരാശാജനകമാണ്‌. എന്നാൽ സമയം അതിക്രമിച്ചിട്ടില്ലെന്നും ഇനിയും നിർദ്ദേശം നടപ്പിലാക്കാമെന്നുള്ളതും പ്രത്യാശയ്ക്ക്‌ വക നൽകുന്നു.
12-​‍ാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌  രാജ്യത്തെ 10 കോടി വരുന്ന ചെറുകിട, നാമമാത്ര കർഷകരിൽ 1 കോടി കർഷകരെ എഫ്പിഒകളുടെ കുടക്കീഴിൽ കൊണ്ടുവരാൻ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. അടുത്ത അഞ്ച്‌ വർഷം  പ്രതിവർഷം 720 കോടി രൂപ എന്ന തോതിൽ ഇതിലേക്കായി വിനിയോഗിക്കപ്പെടേണ്ടി വരുമെന്ന്‌ പ്രതീക്ഷിക്കുന്നു.  ഈ തുക കൃഷി ഗ്രാമ വികസന മന്ത്രാലയങ്ങളുടെ 12-​‍ാം പഞ്ചവത്സരപദ്ധതിയിലെ വാർഷിക ബഡ്ജറ്റായ 1,30,000 കോടി രൂപയുടെ 0.55 ശതമാനത്തിന്‌ തുള്ള്യമേ ആകുന്നുള്ളൂ.
എഫ്പിഒകൾക്ക്‌ കേന്ദ്രസഹായം
താഴെപ്പറയുന്ന രീതിയിൽ എഫ്പിഒകളെ സഹായിക്കുവാനാണ്‌ കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്‌.
1.    കേന്ദ്രകൃഷിമന്ത്രാലയം എഫ്പിഒകളുടെ രൂപീകരണത്തിനും വളർച്ചയ്ക്കുമുള്ള നോഡൽ ഏജൻസിയായി പ്രവർത്തിക്കും.
2.    എഫ്പിഒകൾക്ക്‌ സാങ്കേതിക സഹായം, പരിശീലന  ആവശ്യങ്ങൾ, ശാസ്ത്ര ഗവേഷണ അറിവുകൾ, മുതൽ മുടക്കിനുള്ള സാമ്പത്തിക സ്രോതസ്സ്‌, വിപണി കണ്ടെത്തൽ എന്നിവയ്ക്കായി സമീപിക്കാവുന്ന ഏകജാലക സംവിധാനമായി എസ്‌എഫ്‌ഏശി  പ്രവർത്തിക്കും.
3.    പൊതുമേഖലയിലേയും സ്വകാര്യമേഖലയിലേയും ഉത്പാദനോപാധികളുടെ വിതരണക്കാർ, സാങ്കേതികവിദ്യയുടെ കൈവശക്കാർ, വിജ്ഞാനവ്യാപന പ്രവർത്തകർ, സംസ്ക്കരണ വിപണന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർ എന്നിവരുമായി സ്ഥായിയായ ബന്ധം സ്ഥാപിക്കുവാൻ ടഎഅഇ എഫ്പിഒകളെ സജ്ജരാക്കും.
4.    നാഷണൽ കോ ഓപ്പറേറ്റീവ്‌ ഡവലപ്‌മന്റ്‌ കോർപ്പറേഷന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളാകുവാൻ സഹകരണ സ്ഥാപനങ്ങളോടൊപ്പം എഫ്പിഒകളേയും അനുവദിക്കും.
5.    നാഫെഡ്‌ നടത്തുന്ന താങ്ങുവില സംഭരണത്തിനുള്ള അംഗീകൃത ഏജൻസികളായി പ്രവർത്തിക്കാൻ എഫ്പിഒകളെ അനുവദിക്കും.
6.    ഫുഡ്‌ കോർപ്പറേഷൻ ഓഫ്‌ ഇന്ത്യ (എഫ്സിഐ) നടത്തുന്ന താങ്ങുവില സംഭരണങ്ങളിൽ പങ്കെടുപ്പിക്കാവുന്ന ഏജൻസികളായി എഫ്പിഒകളെ മാറ്റുവാൻ ശ്രമിക്കും.
7.    കേന്ദ്ര കൃഷിമന്ത്രാലയം ടഎഅഇ യുമായി ചേർന്ന്‌, നബാർഡിൽ നിന്നും മറ്റ്‌ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഹ്രസ്വ-ദീർഘകാല വായ്പകളും പ്രവർത്തന മൂലധനവും എഫ്പിഒകൾക്ക്‌ ലഭ്യമാക്കും. എഫ്പിഒയിലെ എല്ലാ അംഗങ്ങളേയും ബാങ്കിംഗ്‌ സേവന പരിധിയിൽ ഉൾപ്പെടുത്തുകയും കിസാൻ ക്രെഡിറ്റ്‌ കാർഡ്‌ തരപ്പെടുത്തി കൊടുക്കുകയും ചെയ്യും.
8.    കമ്പനി മന്ത്രാലയവുമായി ചേർന്ന്‌ എഫ്പിഒകളുടെ രജിസ്ട്രേഷൻ നടപടികൾ ലഘൂകരിക്കാൻ ശ്രമിക്കും.
ആവശ്യപ്പെട്ടിരിക്കുന്ന സംസ്ഥാന സർക്കാർ സഹായം
വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ സംസ്ഥാന സർക്കാരുകളുടെ എഫ്പിഒ രൂപീകരണ ശ്രമങ്ങളെ സഹായിക്കുന്നതിനൊപ്പം, താഴെപ്പറയുന്ന നടപടിക്രമങ്ങളിലൂടെ എഫ്പിഒകൾക്ക്‌ കൂടുതൽ പ്രോത്സാഹനം നൽകണമെന്ന്‌ സംസ്ഥാന സർക്കാരുകളോട്‌ കേന്ദ്രസർക്കാർ ശുപാർശ ചെയ്തിരിക്കുകയാണ്‌.
1.    എഫ്പിഒകളെ സഹകരണ സ്ഥാപനങ്ങൾക്ക്‌ സമാന സ്ഥാപനമായി കണക്കാക്കി തത്തുല്യ പരിഗണ നൽകണം.
2.    വളവും, കീടനാശിനികളും, വിത്തും കാർഷികോപകരണങ്ങളും സംഭരിക്കുവാനും വിപണനം ചെയ്യുവാനുമുള്ള ലൈസൻസ്‌ നടപടിക്രമങ്ങൾ ലഘൂകരിച്ച്‌ എഫ്പിഒകൾക്ക്‌ നൽകുക.
3.    ഉത്പാദനത്തിനും വിപണനത്തിനും സഹകരണ സ്ഥാപനങ്ങൾക്ക്‌ നൽകുന്നതിന്‌ തുല്യമായ സഹായം നൽകി എഫ്പിഒകളെ വിത്തുകളുടേയും തൈകളുടേയും മറ്റ്‌ നടീൽ വസ്തുക്കളുടേയും അംഗീകൃത ഉത്പാദകരായി മാറ്റുക.
4.    വിവിധ കാർഷിക പദ്ധതികളുടെ പ്രത്യേകിച്ച്‌ ആർകെവിവൈ, എൻഎഫ്‌എസ്‌എം , ആത്മ  എന്നിവയുടെ നടത്തിപ്പുകാരായി എഫ്പിഒകളെ നിയോഗിക്കുക.
5.    എഫ്പിഒകളെ സഹകരണ ബാങ്കുകൾ, സ്റ്റേറ്റ്‌ ഫിനാൻഷ്യൽ കോർപ്പറേഷൻ പോലുള്ള സാമ്പത്തിക സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി ആവശ്യമായ പ്രവർത്തന മൂലധനവും മറ്റ്‌ വായ്പാവശ്യങ്ങളും നേടിയെടുക്കുവാൻ സഹായിക്കുക.
6.    പ്രവർത്തനക്ഷമവും സ്വന്തംകാലിൽ നിൽക്കുന്നതുമായ പ്രസ്ഥാനങ്ങളായി എഫ്പിഒകളെ മാറ്റുവാൻ ഉതകുന്ന രീതിയിലുള്ള നയരൂപീകരണം സംസ്ഥാന തലത്തിൽ എടുക്കുക.
കേന്ദ്ര സംസ്ഥാന സർക്കാരുകളും ടഎഅഇയും കാർഷിക മേഖലയുടെ വികസനത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന വിവിധ ഏജൻസികളും ഒത്തൊരുമിച്ച്‌ പ്രവർത്തിച്ചാൽ 12 -​‍ാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ തന്നെ രാജ്യത്തെ 1 കോടി ചെറുകിട, നാമമാത്ര കർഷകരെ എഫ്പിഒകളിലൂടെ സംഘടിപ്പിച്ച്‌ അവരുടെ വരുമാനം വർദ്ധിപ്പിച്ച്‌ ജീവിതനിലവാരം ഉയർത്തുവാൻ കഴിയുമെന്നുള്ളത്‌ നിസ്തർക്കമാണ്‌.
ഇന്ത്യൻ കാർഷിക മേഖലയുടെ ശിരോലിഖിതം മാറ്റിയെഴുതുവാനും നൂതന ഹരിത വിപ്ലവത്തിനും സാദ്ധ്യമായ ശക്തമായ സംവിധാനമായി, രാജ്യത്തെ ഗ്രാമീണ സമ്പട്‌ വ്യവസ്ഥയുടെ കുതിച്ചുചാട്ടത്തിനുള്ള രാസത്വരകമായി എഫ്പിഒകൾ മാറുമെന്ന്‌ തന്നെ പ്രതീക്ഷിക്കാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...