24 Oct 2013

കുലപതികൾ/14

സണ്ണി തായങ്കരി  


ഇസഹാക്ക്‌ ബേർലഹായ്‌റോയിൽ താമസമുറപ്പിച്ചു. അവൻ തന്റെ ഭാര്യയായ റെബേക്കയെ പ്രാപിച്ചു. മാതാവിന്റെ ഓർമകളിൽനിന്ന്‌ ക്രമേണ അവൻ മോചിതനായി.
കാലം കടന്നുപോയി. അബ്രാഹത്തിന്‌ നൂറ്റിയെഴുപത്തിയഞ്ച്‌ വയസ്സുപൂർത്തിയായി. ഈ ഭൂമിയിലുള്ള തന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞുവേന്ന്‌ അദ്ദേഹത്തിനുതോന്നി. ശയ്യാലംബിയായ അദ്ദേഹം കർത്താവിനോട്‌ പ്രാർഥിച്ചു-
"വെറും ധൂളിയായ എന്നെ സൗഭാഗ്യങ്ങൾക്ക്‌ ഉടയവനാക്കിയ ദൈവമേ... എന്റെ അവസാന നാളുകളാണ്‌ ഇതെന്ന്‌ അങ്ങ്‌ നിശ്ചയിച്ചുവല്ലോ. എന്റെ മക്കളായ ഇസ്മായേലിനെയും ഇസഹാക്കിനെയും ഒരു നോക്കുകാണാനുള്ള അവസരം അങ്ങെനിക്ക്‌ നിഷേധിക്കുമോ...?" 
തൽക്ഷണം പ്രകാശമായി മാലാഖ അബ്രാഹത്തിന്റെ ശയ്യക്കരുകിൽ പ്രത്യക്ഷണായി. അവശതകൾ മറന്ന്‌ തന്റെ ശരീരത്തെ ഉയർത്താൻ ഒരു നിമിഷം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കിടന്ന കിടപ്പിൽ അബ്രാഹം വിറയാർന്ന കൈകൾ കൂപ്പി. പീളകെട്ടിയ ആ കണ്ണുകളിൽ കൃതജ്ഞതയുടെ പ്രകാശം മൊട്ടിട്ടു. പിന്നെ കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി.
"അബ്രാഹം..." മാലാഖ മൃദുവായി വിളിച്ചു. 
"അടിയൻ..." ദുർബലസ്വരത്തിൽ അബ്രാഹം വിളികേട്ടു.
"നീയെന്നും ദൈവത്തെ അനുസരിച്ചവനാണ്‌. ഭൂമിയിൽ ജനിച്ച ഏതു പുരുഷനേക്കാളും നീ  അനുഗ്രഹീതൻതന്നെ. നിന്റെ ഒരാഗ്രഹവും ബാക്കിയാവില്ല. ഇതും സാധിച്ചുതരാൻ അവിടുന്ന്‌ കനിഞ്ഞിരിക്കുന്നു. മരണത്തിനുമുമ്പ്‌ തെരഞ്ഞെടുക്കപ്പെട്ട ഇസഹാക്കും പുറന്തള്ളപ്പെട്ട ഇസ്മായേലും നിന്റെ മുമ്പിൽ വരും."
മാലാഖയുടെ വാക്കുകൾ അബ്രാഹത്തിന്‌ തേൻപോലെ മധുരിച്ചു. അദ്ദേഹം കണ്ണുകളടച്ച്‌ കർത്താവിന്‌ നന്ദിപറഞ്ഞു. ഹൃദയം തുറന്ന്‌, തന്റെ നാഥനോടുള്ള സ്വകാര്യസംഭാഷണം ആരംഭിച്ചു. അത്‌ ഏറെനേരം നീണ്ടുനിന്നു. പിന്നീട്‌ എപ്പോഴോ മിഴികൾ ആയാസപ്പെട്ട്‌ തുറക്കുമ്പോൾ അബ്രാഹം കണ്ടത്‌ തന്റെ ശയ്യയ്ക്ക്‌ നാലുവശവും നിൽക്കുന്ന ശുഭ്രച്ചിറകുകളുള്ള മാലാഖമാരെയാണ്‌. അവർ അനുപമസ്വരത്തിൽ സ്വർഗ്ഗീയ സ്തോത്രം ആലപിച്ചു. ആത്മാവിൽ നിറഞ്ഞ ആനന്ദം അണമുറിയാത്ത ധാരയായി ഭൂമിയിലേക്കൊഴുകി. അത്‌ സർവചരാചരങ്ങളിലും നിറഞ്ഞു. മനുഷ്യനും മൃഗങ്ങളും പക്ഷികളും ആനന്ദനൃത്തം ചെയ്തു. ദുഃഖം എന്നെന്നേക്കുമായി വിടപറഞ്ഞ പ്രപഞ്ചത്തെ സംതൃപ്തമായ മിഴികളോടെ അബ്രാഹം നോക്കിക്കണ്ടു.
അർധമയക്കത്തിലായിരുന്ന അബ്രാഹം ആരോ വിളിച്ചുണർത്തിയപോലെ ഞെട്ടി മിഴികൾ തുറന്നു. ആരൊക്കയോ ശയ്യക്കരികിൽ നിൽക്കുന്നുണ്ട്‌. ഒന്നും വ്യക്തമല്ല. ആരോ കൺപോളകളിൽ നിന്ന്‌ പീള മാറ്റിയപ്പോൾ വ്യക്തമായി കാണാൻ കഴിഞ്ഞു. 
...എന്റെ മക്കൾ. ഇസ്മായേലും ഇസഹാക്കും... രണ്ടുപേരും അടുത്തടുത്ത്‌... ഇസ്മായേലിന്റെ മുഖത്ത്‌ ഇപ്പോൾ വെറുപ്പോ രൗദ്രഭാവമോ ഇല്ല. പകരം നിസംഗതമാത്രം! പക്ഷേ, ഇസഹാക്ക്‌... അവൻ മനക്കട്ടി കുറഞ്ഞവനാണ്‌. അവൻ വിങ്ങിപ്പൊട്ടുന്നു. റെബേക്കയ്ക്കും കരച്ചിലടക്കാൻ കഴിയുന്നില്ല. 
സമയത്തിന്റെ പൂർണതയിൽ അനുഗ്രഹങ്ങളുടെ പിതാവ്‌ നിത്യതയിലേക്ക്‌ മിഴികൾ പായിച്ച്‌ യാത്രയായി. അബ്രാഹത്തിന്റെ ആഗ്രഹപ്രകാരം മക്കളായ ഇസ്മായേലും ഇസഹാക്കും പിതാവിനെ മക്പലായിലെ ഗുഹയിൽ, സാറായുടെ കല്ലാര്റയോടുചേർന്ന്‌ സംസ്കരിച്ചു.
          ഇസഹാക്കും റെബേക്കയും അബ്രാഹത്തിന്റെ ശവകുടീരത്തിൽ കണ്ണീരൊഴുക്കി ഇരിക്കുമ്പോൾ ഇസ്മായേൽ സാറായുടെ കല്ലാര്റയ്ക്കുസമീപം ഏകനായി ഇരുന്ന്‌ പിറുപിറുക്കുന്നതുകണ്ടു. ഗുഹക്ക്‌ പുറത്തുകടന്ന റെബേക്കാ ഇസ്മായേലിന്റെ കാൽതൊട്ടുവന്ദിച്ചു. ഇസ്മായേൽ കണ്ണുകളടച്ച്‌ അവളുടെ തലയിൽ വലതുകരംവച്ചു.
    മക്പലായോട്‌ വിടപറയുംമുമ്പ്‌ ഇസ്മായേൽ ഇസഹാക്കിന്റെ അടുത്തെത്തി അവന്റെ കരം സ്പർ ശിച്ചു. രണ്ടുപേരും ആലിംഗനം ചെയ്തു. ആഗ്രഹിച്ചെങ്കിലും 'ജ്യേഷ്ഠാ'യെന്ന വാക്കിന്‌ ശബ്ദം പകരാൻ ഇസഹാക്കിന്റെ നാവിന്‌ കഴിഞ്ഞില്ല.
    "നമ്മൾ ഇവിടെവച്ചുപിരിയുകയാണ്‌. ഇനിയൊരു കൂടിക്കാഴ്ചയുണ്ടാവില്ല, ഉണ്ടാവരുത്ത്‌."
    ഇസ്മായേൽ ഇസഹാക്കിന്റെ നിറഞ്ഞ കണ്ണുകളിൽ നോക്കാതെ, അവനെ തന്നിൽനിന്ന്‌ പറിച്ചു മാറ്റി, ഉറച്ച കാൽവയ്പോടെ നടന്നുപോയി.
    അത്തരമൊരു സമീപനം ഒരിക്കലും ഇസ്മായേലിൽനിന്ന്‌ പ്രതീക്ഷിച്ചിരുന്നില്ല. പിതാവിനോടും തന്നോടും തികഞ്ഞ പകയും വൈരാഗ്യവുമാണ്‌ അയാൾ മനസ്സിൽ കൊണ്ടുനടക്കുന്നത്‌ എന്ന ധാരണയായിരുന്നു. നിഷ്കരുണം മരുഭൂമിയിലേക്ക്‌ വലിച്ചെറിഞ്ഞിട്ടും പിതാവിന്റെ അന്ത്യസമയത്ത്‌ എത്തിയതും ഒരു മകന്റെ ഉത്തരവാദിത്വത്തോടെ കബറടക്കാൻ തന്നോടൊപ്പം വലംകൈയായി നിന്നതും ആ മനസ്സിന്റെ നന്മയുടെ തെളിവല്ലേ? ഉപേക്ഷിക്കുകയും അവകാശം നിഷേധിക്കുകയും ചെയ്ത പിതാവിനെ അയാൾക്ക്‌ അവഗണിക്കാമായിരുന്നു. ഒരു തെറ്റും ചെയ്തില്ലെങ്കിലും അയാൾക്ക്‌ അവകാശപ്പെട്ടതുകൂടി തട്ടിയെടുത്തവനായതുകൊണ്ട്‌ നിത്യവൈരിയായി തന്നെ കാണുമെന്നാണ്‌ കരുത്തിയത്‌. പക്ഷേ, ആ ആശ്ലേഷത്തിലൂടെ ഒരു ജ്യേഷ്ഠന്റെ വാത്സല്യം അദ്ദേഹം പ്രകടിപ്പിച്ചു. റെബേക്കയെ അനുഗ്രഹിച്ചതിലൂടെ അനുജന്റെ ഭാര്യയോടുള്ള സ്നേഹം പ്രഖ്യാപിച്ചു...
    രണ്ടുപേരുടെയും വഴികൾ വ്യത്യസ്തമാണെന്ന്‌ ഇസ്മായേലിനറിയാം. ഒരിക്കലും ജ്യേഷ്ഠാനുജ ന്മാർക്ക്‌ ഒന്നിച്ച്‌ നീങ്ങാനാവില്ലെന്നും. അങ്ങനെ സംഭവിച്ചാൽ രണ്ടുപേരുടെയും ജീവിതയാനങ്ങളെ പകയെന്ന കൂറ്റൻ തിരമാല തല്ലിത്തകർത്തേക്കാം. അവസാന കൂടിക്കാഴ്ചയുടെ ആവർത്തനം ഒരിക്കലും ഉണ്ടാകരുതെന്ന്‌ തറപ്പിച്ചുപറഞ്ഞതും അതുകൊണ്ടാകാം.
    എങ്കിലും 'ജ്യേഷ്ഠാ'യെന്നുവിളിച്ച്‌ ആ നെഞ്ചിൽ സ്നേഹവായ്പോടെ അള്ളിപ്പടരാമായിരുന്നില്ലേ? പിതാവിന്റെ ബൃഹത്തായ സമ്പത്തിന്റെ ഒരു ഭാഗം നൽകി ആ തപ്തഹൃദയത്തെ ആശ്വസിപ്പിക്കാമായിരുന്നില്ലേ? ജന്മാവകാശമായി പിതാവിന്റെ ഒരുപിടി മണ്ണെങ്കിലും ആഗ്രഹിക്കാത്ത ഏതെങ്കിലും പുത്രനുണ്ടാവുമോ ഈ ഭൂമിയിൽ? സമ്പത്തിന്റെ വിലയേക്കാൾ അംഗീകാരത്തിന്റെ മുദ്രയായിട്ടല്ലേ ആരുമ തിനെ കാണൂ...
    എല്ലാം കഴിഞ്ഞു. ഇനിയൊരിക്കലും മുഖാമുഖം കണ്ടുപോകരുത്‌ എന്നല്ലേ അന്ത്യശാസനം! ഈ സഹോദരങ്ങൾ എന്നേ വേർപെട്ടവരാണ്‌. ജ്യേഷ്ഠനെ തന്നിൽനിന്നടർത്തി അമ്മയോടൊപ്പം മരുഭൂമിയിലേക്ക്‌ പറഞ്ഞയയ്ക്കുമ്പോൾ നിറഞ്ഞുതുളുമ്പിയ ജ്യേഷ്ഠന്റെ കണ്ണുകൾ കണ്ടിട്ടും 'പിതാവേ, അരുത്‌' എന്നുപറയാൻ, ആ കാൽക്കൽവീണ്‌ യാചിക്കാൻ എന്തേ തോന്നിയില്ല? 'അനുജാ, എന്നെ തിരിച്ചുവിളിക്കാൻ പറയ്‌...' എന്നല്ലേ ആ കണ്ണുകൾ അപേക്ഷിച്ചതു? അപ്പോൾ ഒന്നും പറയാനാവാതെ, വേർപാടിന്റെ വേദനയിൽ വിലപിക്കാനേ കഴിഞ്ഞുള്ളു.
    ആ നിസ്സഹായാവസ്ഥയെ ഇസ്മായേൽ തെറ്റിദ്ധരിച്ചു. അത്‌ പകയായി മാറി. ജ്യേഷ്ഠനുവേണ്ടി പിതാവിനോട്‌ ഒരു വാക്കുപോലും പറയാതെ അതൊരവസരമായി കരുതിപോലും! ജ്യേഷ്ഠന്റെ അവസരങ്ങളും അവകാശങ്ങളും തട്ടിയെടുക്കാനുള്ള അടവായിരുന്നത്രേ അത്‌...!! സ്വാർഥനായ അനുജന്റെ ഓർമപോലും ആ ഹൃദയത്തിൽ വെറുപ്പിന്റെയും രോഷത്തിന്റെയും നെരിപ്പോടായി മാറി.
    എല്ലാറ്റിനും നേർസാക്ഷികളായവർ ലോകത്തോട്‌ വിടപറഞ്ഞുപോയി... ഒരിക്കലും കണ്ടുമുട്ടില്ലെന്ന്‌ കരുത്തിയ ജ്യേഷ്ഠസഹോദരനെ കണ്ടുമുട്ടി... നിത്യമായ വേർപാടിന്റെ മുറിപ്പാടുകൾ സൃഷ്ടിച്ചുകൊണ്ട്‌ നടന്നകലുകയും ചെയ്തു...
    എല്ലാം ദൈവത്തിന്റെ പദ്ധതിയാണ്‌. അടിമയായ ഹാഗാറിൽനിന്ന്‌ പുത്രൻ ജനിച്ചതും വന്ധ്യയായ സാറാ ഗർഭിണിയായതും ഇസ്മായേലിനെയും അവന്റെ അമ്മയെയും ഉപേക്ഷിച്ചതും, താൻ കർത്താവിന്റെ വാഗ്ദത്തപുത്രനായതും ദൈവഹിതമാണ്‌. അവിടുന്ന്‌ കൽപിക്കുന്നു, നാം അനുസരിക്കുന്നു. അതിനെ ചോദ്യം ചെയ്യാൻ കൃമികീടങ്ങളായ നമുക്കെന്തവകാശം? നീതിയും ധർമവും അവിടുത്തെ പരിചയാണ്‌. ഇസ്മായേലിന്‌ നീതി നിഷേധിച്ചെങ്കിൽ അതിനുമുണ്ടാവും ദൈവികമായ ഒരു കാരണം, തീർച്ച. 
    മഞ്ഞും മഴയും വസന്തത്തെ തിലകച്ചാർത്തണിയിച്ച്‌ പലവട്ടം കടന്നുപോയി. 
    ഒരുനാൾ രാവേറെച്ചെന്നിരുന്നു. കന്നുകാലികളും അടിമകളും ഭൃത്യന്മാരുമെല്ലാം വിശ്രമത്തിലാണ്‌. റെബേക്കയും ഉറങ്ങിക്കഴിഞ്ഞെന്നുതോന്നുന്നു. ഇസഹാക്കിനെ ഉറക്കംവിട്ടകന്നുനിന്നു. ഇപ്പോൾ പല രാത്രികളിലും അങ്ങനെയാണ്‌. മനസ്സിൽ അസ്വസ്ഥതയ്ക്ക്‌ ശയ്യയൊരുക്കി നീണ്ടുവരികയാണ്‌ അശുഭചിന്തകകൾ, നീരാളിയുടെ വേഷത്തിൽ...
    ഇസഹാക്ക്‌ കിടക്കയിൽനിന്ന്‌ എഴുന്നേറ്റു. കൂടാരവാതിൽ തുറന്ന്‌ പുറത്തിറങ്ങി. ആകാശമധ്യത്തിൽ പുഞ്ചിരിച്ചുനിന്ന അർധചന്ദ്രൻ ഭൂമിയിലേക്ക്‌ പ്രകാശഗംഗയൊഴുക്കുന്നുണ്ട്‌. ആകാശവിതാനത്തിൽ നിറയെ നക്ഷത്രക്കൂട്ടങ്ങൾ... നീലപ്പുതപ്പിൽ വെള്ളപ്പളുങ്കുകൾ വാരിവിതറിയപോലെ അത്‌ ചിതറിക്കിടന്നു! ചിലത്‌ ഓടി മറ്റു ചിലതിനോടുചേരുന്നു. മരിച്ചവരുടെ ആത്മാക്കളാണ്‌ നക്ഷത്രങ്ങളായി മാറുന്നത്‌ എന്ന്‌ ഇസ്മായേൽ പറയുമായിരുന്നു. അങ്ങനെയെങ്കിൽ പിതാവും മാതാവും ആ നക്ഷത്രങ്ങൾക്കിടയിൽ ഉണ്ടാവില്ലേ? ഏറ്റവും കൂടുതൽ ദീപ്തി ചൊരിയുന്ന രണ്ടുനക്ഷത്രങ്ങൾ... ഭാര്യയും ഭർത്താവും മരണശേഷം ഒന്നുചേരുന്നതാണത്രേ നക്ഷത്രങ്ങളുടെ ലയനം! അതും ഇസ്മായേൽതന്നെയാണോ പറഞ്ഞത്‌? ആവോ... അറിയില്ല.
    പിതാവിനെ കർത്താവ്‌ തെരഞ്ഞെടുക്കുകയും ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും ഭൂമിയിലെ മണൽത്തരികൾപോലെയും സന്താനങ്ങളെ നൽകുമെന്ന്‌ അനുഗ്രഹിക്കുകയും ചെയ്തു. പക്ഷേ, റെബേക്കയെ ഭാര്യയായി സ്വീകരിച്ചതിനുശേഷം ഋതുക്കൾ എത്രവട്ടം മാറിവന്നു? വസന്തശിശിരങ്ങൾ പൂവും കായും സൗരഭ്യവുമായി മോഹിപ്പിക്കുകയും മടങ്ങിപ്പോകുകയും ചെയ്തു.
    ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവന്റെ മകന്‌ സന്താനഭാഗ്യമില്ലാതായാൽ എങ്ങനെ അവന്റെ തലമുറ നിലനിൽക്കും? പുറന്തള്ളപ്പെട്ട ഇസ്മായേലിനുപോലും എത്രയോ മക്കൾ...! പക്ഷേ, താനും വന്ധ്യയായ റെബേക്കയും...
    തോളിൽ ഒരു കരസ്പർശം... ഞെട്ടിത്തിരിഞ്ഞുനോക്കി. റെബേക്കാ!
    നിശാവസ്ത്രത്തിൽ സ്ത്രൈണതയുടെ മാദകത്വം മുഴച്ചുനിന്നു. ഏതു പുരുഷന്റെയും ഞരമ്പുകളിൽ രക്തയോട്ടം ത്വരിതപ്പെടുത്തുന്ന രൂപം... നീലരാവിൽ നിലാവിന്റെ തലോടലിൽ ആസക്തയാകുന്ന പ്രണയാർദ്രയായ പ്രകൃതിയുടെ ഭാവമാണവൾക്ക്‌!
    അവൾ അയാളോട്‌ ചേർന്നിരുന്നു. 
    "നാഥാ... എന്താണീരാവിൽ കിടക്കയുപേക്ഷിച്ച്‌....?" ഭർതൃസ്നേഹത്തിന്റെ ഊഷ്മളത മോഹിച്ച്‌, വികാരതരളിതയായി അവൾ..
    "ഒന്നുമില്ല റെബേക്കാ, ഉറക്കം വന്നില്ല." അവളിൽനിന്ന്‌ മുഖം മറയ്ക്കാൻ ശ്രമിച്ചു അയാൾ.
    "ഉറക്കംവരാത്തപ്പോൾ ഈ മാറിലെ ചൂടാണല്ലോ അങ്ങേയ്ക്ക്‌ പഥ്യം" ഇസഹാക്കിന്റെ മുഖം തന്നിലേക്ക്‌ വലിച്ചടുപ്പിച്ചു, റെബേക്കാ.
    മിഴികൾ നിറഞ്ഞിരിക്കുന്നു... പിതാവിന്റെ മരണശേഷം ആദ്യമാണത്‌! 
    അവൾ അമ്പരന്നു. 
    "എന്തുപറ്റി നാഥാ...?"
    ആ ചോദ്യത്തിന്‌ പെട്ടെന്നൊരു ഉത്തരം കൊടുക്കാൻ സാധിക്കുമായിരുന്നില്ല ഇസഹാക്കിന്‌. റെബേക്കയുടെ തടിച്ചചുണ്ടുകളുടെ പരിലാളനകളേറ്റുവാങ്ങിയ അയാളുടെ ചുണ്ടുകൾ വിറകൊണ്ടു.
    "നമുക്കൊരുകുഞ്ഞ്‌..."
   വാക്കുകളായല്ല, കൂരമ്പുകളായി അത്‌ അവളിൽ തറഞ്ഞുകയറി...
   "ഒരു സന്തതി നമുക്കില്ലെങ്കിൽ... എനിക്കൊരു പിൻഗാമി... എന്റെ വംശപരമ്പര..."
    ഒരു നേരിയ തേങ്ങൽ രാവിന്റെ നിശബ്ദതയിൽ സങ്കടക്കടലായി അയാളിലേക്ക്‌ ഇരച്ചുകയറി. പെട്ടെന്ന്‌ അയാൾ സ്വയം നിയന്ത്രിച്ചു. പശ്ചാത്താപത്തോടെ ഇസഹാക്ക്‌ അവളുടെ നിറഞ്ഞുതുളുമ്പിയ മിഴികളെ തന്റെ ചുണ്ടുകൊണ്ട്‌ തുടച്ചു.
   "നമുക്കിനിയും കാത്തിരിക്കാം റെബേക്കാ. ദൈവം കരുണാമയനാണ്‌..."
   "എത്രയോ വർഷത്തെ കാത്തിരിപ്പുകഴിഞ്ഞു. ഇല്ല നാഥാ... എനിക്കിനി സന്താനമുണ്ടാകില്ല." 
   "പ്രതീക്ഷ കൈവെടിയരുത്‌ റെബേക്കാ..." ഇസഹാക്ക്‌ അവളുടെ ശിരസ്സിൽ തലോടി ആശ്വസി
പ്പിച്ചു.
   "അങ്ങേയ്ക്ക്‌ ഒരു പുത്രനെ തരാൻ ഭാഗ്യമില്ലാത്ത വന്ധ്യയാണ്‌ ഞാൻ. ശപിക്കപ്പെട്ടവൾ..."
   പെട്ടെന്ന്‌ അവളുടെ വായ്‌ പൊത്തി, ഇസഹാക്ക്‌.
   "അരുത്‌ റെബേക്കാ... അരുത്‌. നീയാണ്‌ എന്റെ ജീവനും ജീവിതവും സൗഭാഗ്യവും."
   പരിരംഭണത്തിലൂടെ പരസ്പരം ആശ്വസിപ്പിച്ചു അവർ.
   ഇസഹാക്കിനെ മടിയിൽ കിടത്തി മുടിയിഴകളിൽ തലോടിക്കൊണ്ട്‌ റെബേക്കാ അപേക്ഷിച്ചു-
   "അങ്ങയുടെ പിതാവിനെപ്പോലെ മറ്റൊരു സ്ത്രീയെ..."
   "ഇല്ല റെബേക്കാ. ഒരിക്കലുമില്ല..." ഉറച്ചസ്വരത്തിൽ ഇസഹാക്ക്‌ തുടർന്നു-
   "മറ്റൊരു ഇസ്മായേലിന്‌ ജന്മം കൊടുക്കാൻ ഞാനാഗ്രഹിക്കുന്നില്ല."
   ഉറച്ച കാലടികളോടെ അയാൾ കൂടാരത്തിലേക്ക്‌ കയറിപ്പോയി. റെബേക്കാ പിൻതുടർന്നു.
[തുടരും ]

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...