24 Nov 2013

ഊർജതന്ത്രത്തിന്‌ ഒരുതുണ്ട്‌ ഭൂമി


സണ്ണി തായങ്കരി

    മഹാബലിക്ക്‌ പാതാളത്തിൽ ഒരു കുറവും ഇന്നുവരെ അനുഭവപ്പെട്ടിട്ടില്ല. പ്രജകളില്ലെങ്കിലും ഒരു രാജാവിന്റെ പ്രൗഢിയോടെയാണ്‌ അവിടെ കഴിഞ്ഞത്‌. നന്മയുടെ മറുവാക്കായ അസുരരാജാവിനോട്‌ ദേവന്മാർക്കുള്ള പക പാതാളത്തിൽ വിലപ്പോകില്ലെന്ന്‌ ഭൂമിയുടെ മാറ്‌ പിളർന്ന്‌ താഴേയ്ക്ക്‌ നിപതിക്കുമ്പോഴേ മനസ്സിലായിരുന്നു. അതൊരു പക്ഷേ, കുറ്റബോധത്തിന്റെ പ്രതിസമ്മാനമാകാം.
   എങ്കിലും മഹാബലി അസ്വസ്ഥനായിരുന്നു. അത്‌ ദിനംപ്രതി വർധിച്ചുവന്നതേയുള്ളു. ഒരിക്കൽ സർവൈശ്വര്യങ്ങളോടും താൻ ഭരിച്ച ദേശത്തിന്റെയും പ്രജകളുടെയും ദുരവസ്ഥ അദ്ദേഹത്തെ അതീവ ദു:ഖത്തിലാഴ്ത്തി.
   ഗൃഹാതുരത്വത്തിന്റെ വിങ്ങൽ അസഹ്യമായപ്പോൾ മഹാവിഷ്ണുവിനോട്‌ സങ്കടമുണർത്തിക്കാൻ മഹാബലി തീരുമാനിച്ചു.
   ഏറെ നാളത്തെ കാത്തിരിപ്പിന്‌ ശേഷം അനന്തശയനത്തിൽനിന്ന്‌ പാതാളത്തിലെത്തിയ മഹാവിഷ്ണുവിനെ മഹാബലി മുഖം കാണിച്ചു. ഒരൽപം സങ്കോചം മഹാവിഷ്ണുവിനുണ്ടായിരുന്നു.
    "സൗഖ്യമല്ലേ രാജൻ?"
   "നമ്മുടെ പ്രജകൾക്കില്ലാത്ത സൗഖ്യം നമുക്കെന്തിന്‌ പ്രഭോ..."
   മഹാബലിയുടെ സ്വരത്തിലെ നിരാശ മഹാവിഷ്ണു തിരിച്ചറിഞ്ഞു.
   "അങ്ങേയ്ക്ക്‌ എന്തോ ഉണർത്തിക്കുവാനുണ്ടല്ലോ..."
   "അതേ പ്രഭോ..."
   "പറഞ്ഞാലും മഹാത്മൻ."
   "നമ്മുടെ പ്രജകൾ നമുക്കായി അനന്തമായ കാത്തിരിപ്പിലാണ്‌. ജനായത്തഭരണം അവരെ നിത്യദുരിതത്തിലേക്ക്‌ തള്ളിയിട്ടിരിക്കുന്നു. പ്രജകൾ വീണ്ടുമൊരു ക്ഷേമൈശ്വര്യഭരണം നമ്മിൽനിന്ന്‌ പ്രതീക്ഷിക്കുന്നു... അതുകൊണ്ട്‌ കനിവുണ്ടായി നമുക്ക്‌ ഒരിക്കൽക്കൂടി..."
   മഹാവിഷ്ണു ചിന്താകുലനായി. അസുരരാജാവിന്‌ പാതാളത്തിൽ സർവസുഖങ്ങളും അനുവദിച്ച്‌ കൊടുത്തിട്ടുണ്ട്‌. അല്ലലില്ലാത്ത ജീവിതം. എന്നിട്ടും മഹാബലി ഭൂമിയെ സ്വപ്നം കാണുന്നു... അവിടുത്തെ നരകതുല്യമായ അവസ്ഥ അദ്ദേഹത്തിന്‌ അറിയില്ലെന്നുണ്ടോ?
   ക്വട്ടേഷൻ സംഘങ്ങൾ നാട്‌ വിറപ്പിക്കുന്നു. റോഡുകൾ മരണഗർത്തങ്ങളായി മാറിയിരിക്കുന്നു. ഭരണാധികാരികൾതന്നെ കൊള്ളസംഘങ്ങൾക്ക്‌ നേതൃത്വം നൽകുന്നു. വിലക്കയറ്റം സർവസീമകളും കടക്കു മ്പോൾ പട്ടിണി നിസ്വന്റെ അടുപ്പിൽ വെള്ളമൊഴിക്കുന്നു. ഭൂമിയും വായുവും വെള്ളവും വിദേശികൾ കൈപ്പിടിയിലാക്കിയിരിക്കുന്നു. കയ്യൂക്കും അധികാരദണ്ഡുമുള്ള ഒരു ന്യൂനപക്ഷം സമ്പത്ത്‌ വാരിക്കൂട്ടി അതിനുമുകളിൽ കിരാതനൃത്തം ചവിട്ടുന്നു. പെൺകുട്ടികൾ കൗരവസദസ്സുകളിൽ മാത്രമല്ല, പൊതുനിരത്തുകളിൽപ്പോലും വസ്ത്രാക്ഷേപം ചെയ്യപ്പെടുന്നു...
   എത്ര മഹനീയ ഭരണമായിരുന്നു മാവേലിയുടേത്‌! ദേവന്മാരുടെ സ്വാർഥതയും അസൂയയുമാണ്‌ തന്നെക്കൊണ്ട്‌ ആ പാതകം ചെയ്യിച്ചതു. മഹാദാനവനായ ഈ അസുരചക്രവർത്തി വാക്കിലും പ്രവർത്തിയിലും ധർമിഷ്ഠനായതുകൊണ്ടല്ലേ വഞ്ചനയിലൂടെ രണ്ടു ചുവടുകൾകൊണ്ട്‌ എല്ലാം അളന്നെടുത്തപ്പോഴും മൂന്നാമത്തെ ചുവടിനായി സ്വന്തം ശിരസ്‌ താഴ്ത്തി തന്നത്‌...
   അദ്ദേഹത്തെ നിരാശപ്പെടുത്തിക്കൂടാ... ഒരിക്കൽ ചെയ്ത തെറ്റിന്‌ അത്‌ പ്രായശ്ചിത്തവുമാകും.
   പക്ഷേ, ഒരിക്കൽ ഭൂലോകം വെടിഞ്ഞവന്‌ ശാപമോക്ഷത്തിലൂടെ മറ്റൊരു ജന്മം... അത്‌ പാതാളനിയമങ്ങൾക്ക്‌ എതിരല്ലേ?
   എന്നാലും...
   ഉപായമുണ്ട്‌.
   ജനായത്ത സമ്പ്രദായത്തെ പട്ടടയിൽ ഉപേക്ഷിച്ച്‌ ജനം മഹാബലി തമ്പുരാനെ ആഹ്ലാദത്തോടെ വരവേറ്റു. അവർ ജനദ്രോഹികളെ അധികാര കസേരകളിൽനിന്ന്‌ പിടിച്ചിറക്കി. മഹാബലിതമ്പുരാനെ
സിംഹാസനത്തിൽ അവരോധിച്ചു.
   നാടെങ്ങും സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞു. കള്ളവും ചതിയും എള്ളിൻ വലുപ്പത്തിലും കാണാതായി.
   ഒരുനാൾ ഒരു താരസുന്ദരി തമ്പുരാനെ മുഖം കാണിക്കാനെത്തി.
   "മഹാബലിത്തമ്പുരാൻ നീണാൾ വാഴട്ടെ..."
   തമ്പുരാൻ നിറദീപംപോലെ പുഞ്ചിരിച്ചു. അറിയാതെ തമ്പുരാന്റെ മനമൊന്നിളകി. സുന്ദരി അൽപംകൂടി തമ്പുരാനോട്‌ അടുത്തു. ചെവിയിലെന്തോ മന്ത്രിക്കാനുള്ള ഭാവമാണെന്നു തോന്നുന്നു. തമ്പുരാന്റെ മസ്തിഷ്ക്കത്തിൽ സർപ്പബുദ്ധിയുടെ തിരയിളക്കം. ഒരൽപം അകലം പാലിച്ചേ മതിയാകു. ജനായത്തക്കാർക്ക്‌ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടാം. ഒരു രാജാവിന്‌ നിർലജ്ജനാകാനാവില്ലല്ലോ. എന്തിനും ഒരു ലക്ഷ്മണരേഖ നല്ലതാണ്‌.
    ഉടൻ വന്നു രാജാവും പ്രജയും തമ്മിലുള്ള അകലത്തിന്റെ സിഗ്നൽ.
   "അങ്ങയുടെ നന്മനിറഞ്ഞ ഭരണത്തിൽ ജനങ്ങൾ വളരെ സന്തുഷ്ടരാണ്‌."
   തമ്പുരാൻ കോൾമയിർകൊണ്ടു. ഭരണം തുടങ്ങിയിട്ട്‌ ആദ്യം കേൾക്കുന്ന നല്ലവാക്ക്‌.
   "പക്ഷേ..."
   "ഉം...? എന്താണ്‌...?"
   "അങ്ങയുടെ ഭരണത്തിൻ ഊർജപ്രതിസന്ധി ഒരു കല്ലുകടിയായി ജനങ്ങൾക്ക്‌ അനുഭവപ്പെടുന്നു."
   "ഹെന്ത്‌... നമ്മുടെ രാജ്യത്ത്‌ ഊർജപ്രതിസന്ധിയോ...?"
   "അതേ പൊന്നുതമ്പുരാനെ... രാജ്യത്തിന്റെ പല ഭാഗത്തും പവർകട്ട്‌ നിത്യസംഭവമാണ്‌..."
   മഹാബലിയുടെ മുഖം വിവർണമായി.
   "അങ്ങ്‌ വിഷമിക്കണ്ടാ. പരിഹാരമുണ്ട്‌."
   "എന്ത്‌ പരിഹാരം?"
   "സകല ഊർജത്തിന്റെയും ഉറവിടം സൂര്യനാണല്ലോ. നമുക്ക്‌ സൂര്യനിൽനിന്ന്‌ ഊർജം ശേഖരിച്ച്‌ വൈദ്യുതിയാക്കിമാറ്റാം."
   മഹാബലിയുടെ മുഖം വൈദ്യുതി വിളക്കുപോലെ മിന്നിത്തിളങ്ങി.
   "വിശാലമായ അങ്ങയുടെ രാജ്യത്തിൽ ഒരുതുണ്ട്‌ ഭൂമി ഊർജയന്ത്രങ്ങൾ സ്ഥാപിക്കാൻ നൽകിയാൽ മതി."
   "ഓ, അതിനെന്താ? യന്ത്രം സ്ഥാപിക്കാൻ ഒരുതുണ്ട്‌ ഭൂമിയല്ലേ വേണ്ടു?"
   "അതേ തമ്പുരാനേ..."
   "അത്‌ മൂന്നടിയോളം വരില്ലല്ലോ?"
   സുന്ദരി ഞെട്ടി. സ്വർഗവും പാതാളവും കിടിലംകൊണ്ടു.
   "ഇപ്രാവശ്യം നാമാവും അളക്കുക."
   മാവേലി തമ്പുരാന്റെ സ്വരം ദൃഢമായിരുന്നു.
   യുവതിയുടെ മുഖം വിളറി വെളുത്തു.
   ആ മധുര പ്രതികാരം സൃഷ്ടിച്ച പ്രകമ്പനത്തിൽ അനന്തൻ ശക്തിയായി ഒന്ന്‌ ആടിയുലഞ്ഞു. അനന്ത ശയനത്തിലായിരുന്ന മഹാവിഷ്ണു അസുരചക്രവർത്തിയുടെ പുതിയ മുഖം കണ്ട്‌ ഞെട്ടിയുണർന്നു. പതിവിന്‌ വിപരീതമായി ശക്തമായി ആടിത്തിമിർക്കുന്ന കടൽ...!
   അപകടം മണത്ത്‌ മഹാവിഷ്ണുവിന്റെ മുമ്പിൽ അണിനിരന്ന ദേവഗണങ്ങളുടെ വസ്ത്രാഞ്ചലങ്ങൾ തിരമാലകൾ ക്ഷാളനം ചെയ്തു.
   മഹാവിഷ്ണുവിന്റെ മിഴികൾ പാലാഴി മഥനകഥയുടെ ചിത്രത്താളുകളിലേക്ക്‌ മിഴികൾ നട്ടിരിക്കുന്നത്‌ ആശങ്കയോടെ ദേവഗണം നോക്കിനിന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...