21 Jan 2014

തെങ്ങുകൃഷി പ്രശ്നങ്ങളും സാധ്യതകളും


മേരി ലാസർ, സെന്റ്‌ ഡൊമിനിക്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്കൂൾ, പള്ളൂരുത്തി, കൊച്ചി - 6

നാളികേര വികസന ബോർഡും മൂവാറ്റുപുഴ അക്ഷയ പുസ്തക നിധിയും സംയുക്തമായി സംഘടിപ്പിച്ച 
രചനാമത്സരത്തിൽ യു പി വിഭാഗത്തിൽ മൂന്നാം സമ്മാനം നേടിയ ഉപന്യാസം

എനിക്ക്‌ ഏറ്റവും ഇഷ്ടമുള്ള ഒരു മരമാണ്‌ തെങ്ങ്‌. ഈ മരത്തിനുള്ള സവിശേഷതകളാണ്‌ ഞാൻ ഇവിടെ വെളിപ്പെടുത്തുന്നത്‌. കനക കുംഭങ്ങളെ കാറ്റിലേന്തിക്കൊണ്ട്‌ മലയാളത്തനിമ വിളിച്ചോതുന്ന കേരതരുക്കളുടെ മനോഹാരിതയിൽ അഹം കൊള്ളുന്നവരാണ്‌ കേരളീയരായ നമ്മളെല്ലാം. തെങ്ങ്‌ കൽപ്പവൃക്ഷമാണ;​‍്‌ അതിലെ എല്ലാ വസ്തുക്കളും ഉപകാരപ്രദമാണ്‌. തേങ്ങയും, തൊണ്ടും, ചകിരിയും, കൊതുമ്പും, ഓലയും മാനവരാശിക്ക്‌ വളരെയേറെ ഉതകുന്നു. ലക്ഷക്കണക്കിന്‌ വിദേശീയരെ മലയാള നാട്ടിലേക്ക്‌ ആകർഷിച്ച കേരവൃക്ഷത്തിന്റെ മഹനീയ ഫലമായ തേങ്ങയെപ്പോലെ പഴുത്തു പാകമാകാത്ത കരിക്കും വിദേശത്തും സ്വദേശത്തും വളരെ പ്രിയം പിടിച്ചുപറ്റിയിട്ടുണ്ട്‌. 

തെങ്ങിനെക്കുറിച്ച്‌ കൂടുതലായി വിവരിക്കുകയാണെങ്കിൽ തെങ്ങ്‌ ഒരു ഒറ്റത്തടി വൃക്ഷമാകുന്നു. അതിന്‌ നാരായ വേരില്ല. വേരുകൾ  നാരുപോലെ രൂപീകരിക്കപ്പെട്ടിരിക്കുന്നു. വളരെ ഉയരത്തിൽ വളരുന്ന തെങ്ങിനെ ഈ വേരുകൾ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്നു. തെങ്ങ്‌ നമ്മെ പലവിധത്തിലും സഹായിക്കുന്നു. അതിന്റെ എല്ലാ ഭാഗങ്ങളും നമുക്ക്‌ ഉപയോഗപ്രദമാണ്‌. ഇതിൽ ഒരു വസ്തുപോലും ഉപയോഗശൂന്യമല്ല. അതിനാൽ തന്നെ തെങ്ങ്‌ കൽപവൃക്ഷമാണ്‌. കേരളത്തിന്റെ  പച്ചപ്പ്‌ എടുത്ത്‌ കാണിക്കുന്നത്‌ ഈ മരം ആണ്‌. പണ്ടൊക്കെ തെങ്ങ്‌ ഇല്ലാത്ത വീട്ടുമുറ്റം തീരെ കുറവാണ്‌. ഇന്നും അത്‌ നിലനിർത്തികൊണ്ടുപോകുവാൻ നമുക്ക്‌ കഴിയുന്നുണ്ടെന്നാണ്‌ എന്റെ വിശ്വാസം. ആദ്യം തന്നെ തെങ്ങിന്റെ ഏറ്റവും നല്ല ഗുണം എന്ന്‌ പറയുന്നത്‌ ഇതിൽ നിന്നും ലഭിക്കുന്ന ഇളനീരാണ്‌. അതിനെക്കുറിച്ചു കൂടുതലായി അറിയാം ഇനി.

ഇളനീരമൃതം
നാടൻ കൃഷിക്കാരന്റെ നാവ്‌ വരളുമ്പോൾ ഒരു കരിക്ക്‌ എടുത്ത്‌ കുടിക്കുന്നതോടൊപ്പം ദാഹവും വിശപ്പും അടക്കുന്ന ഒരു ദാഹശമനി മാത്രമാണ്‌ ഇളനീരെന്ന്‌ ആരെങ്കിലും ചിന്തിച്ചുപോയിട്ടുണ്ടെങ്കിൽ അത്‌ തെറ്റാണ്‌. വളരെയേറെ പോഷകഗുണങ്ങളുളളതും ഔഷധ വീര്യമുളളതുമായ ഇളനീരിന്റെ ഗുണം ശരിക്കും മനസ്സിലാക്കാത്തവരാണ്‌ നമ്മളിൽ പലരും.

പാനീയങ്ങളിൽ പ്രകൃതിദത്തവും ഏറ്റവും ശുദ്ധവും രുചികരവും പോഷക സമ്പുഷ്ടവുമാണ്‌ ഇളനീർ. ഇതിന്റെ രുചിയ്ക്കും ഉന്മേഷദായകമായ ശക്തിയ്ക്കും കാരണം ഇതിലടങ്ങിയിരിക്കുന്ന പഞ്ചസാരകളും അതിൽ ലയിച്ചു ചേർന്നിട്ടുളള വാതകങ്ങളുമാണ്‌. ഇന്ത്യയിൽ കണ്ടുവരുന്ന തെങ്ങിനങ്ങളിൽ ഒന്നായ കൊച്ചിൻ ചൈന എന്ന കരിക്കിൽ നിന്നും ആറു ഗ്ലാസ്സ്‌ വെളളം വരെ ലഭിക്കുന്നു. ഗംഗാബൊന്തം, ഗൗരീ ഗാത്രം എന്നീ ഇനങ്ങളുടെ ഇളനീര്‌ വളരെ മെച്ചപ്പെട്ടതാണ്‌. 

കരിക്കിൻ വെള്ളത്തിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ടെന്നോ? പഞ്ചസാരയ്ക്കുപുറമേ മാംസ്യം, കൊഴുപ്പ്‌, പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, കാത്സ്യം, സൾഫർ, ഫോസ്ഫറസ്‌, ക്ലോറിൻ എന്നീ മൂലകങ്ങളും ജീവകം ബി ഗ്രൂപ്പ്‌, ജീവകം സി എന്നിവയും അടങ്ങിയിട്ടുണ്ട്‌. ഇത്‌ പെട്ടെന്ന്‌ ദഹിക്കുമെന്നതിനാൽ ചെറിയ കുഞ്ഞുങ്ങൾക്കും രോഗികൾക്കും ആരോഗ്യവും തേജസ്സും വർദ്ധിപ്പിക്കുന്നു.

ഇളനീരിനോളം പ്രാധാന്യമുള്ള മറ്റൊരു പാനീയം വെറെയില്ല. ഇത്‌ പോഷക സമ്പുഷ്ടവും ഊർജ്ജദായകവും ശരീരത്തെ തണുപ്പിക്കുന്നതും ദഹന പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതും, മൂത്രാശയത്തെ ശുദ്ധമാക്കുന്നതും, ദാഹം, പിത്തം, വാതം എന്നിവയെ ശമിപ്പിക്കാൻ ശക്തിയുള്ളതുമാണെന്ന്‌ പ്രസിദ്ധ ആയുർവ്വേദാചാര്യനായ വാഗ്ഭടന്റെ നിഗമനത്തിൽ പറയുന്നു.

ആരോഗ്യപ്രദം
ഇളനീരിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഹൃദയത്തിന്റേയും മൂത്രാശയത്തിന്റേയും ശരിയായ പ്രവർത്തനത്തെ സഹായിക്കുന്നു. ശരീരത്തിലെ ദുഷിച്ച വസ്തുക്കളെ പുറന്തള്ളാനും പ്രമേഹരോഗികൾക്ക്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ പെട്ടെന്ന്‌ കുറയുമ്പോൾ ഉണ്ടാകുന്ന  ആഘാതത്തിൽ നിന്നും മുക്തി നേടാനും ഇളനീര്‌ ഫലപ്രദമാണ്‌. ദിവസവും ഇളനീര്‌ ഉപയോഗിച്ച്‌ മുഖം കഴുകിയാൽ മുഖക്കുരു, മസൂരി, മണ്ണൻ എന്നീ രോഗങ്ങൾ മൂലം മുഖത്തുണ്ടായ പാടുകൾ മാറി മുഖം മൃദുലവും കോമളവുമാകും. 

കൈകാലുകളിലെ വിണ്ടുകീറൽ, ത്വക്കിലെ നിറംമാറ്റം, ചൊറി എന്നിവ അകറ്റാൻ കരിക്കിൻവെള്ളത്തിൽ പച്ചരിയിട്ട്‌ പുളിപ്പിച്ച്‌ കുഴമ്പാക്കി രോഗം ബാധിച്ച ഭാഗത്ത്‌ പുരട്ടിയാൽ മതി. കിഡ്നിയിലും മൂത്രാശയത്തിലും ഉള്ള കല്ലുകളെ ലയിപ്പിക്കാനും നേത്രരോഗങ്ങളുടെ ചികിത്സയ്ക്കും  ഇളനീര്‌ ഉപയോഗിക്കും. കരിക്കിൻ വെളളത്തിൽ ശർക്കരപ്പാനി കലക്കി മൂടിക്കെട്ടി ഒരാഴ്ച വച്ചതിനുശേഷം ദിവസവും ഓരോ ഔൺസ്‌ എടുത്ത്‌ സേവിച്ചാൽ മലബന്ധം മാറുന്നതാണ്‌.

സൂര്യാഘാതം മൂലമുണ്ടാകുന്ന വർദ്ധിച്ച ഹൃദയമിടിപ്പ്‌ സാധാരണ നിലയിലാക്കാനും കരിക്കിൻ വെളളം സഹായിക്കുന്നു. ചുഴലി, ഹിസ്റ്റീരിയ, നാഡിത്തകരാറുമൂലമുണ്ടാകുന്ന ഉറക്കമില്ലായ്മ തുടങ്ങിയ രോഗങ്ങൾക്ക്‌ ഇളനീര്‌ വാഴത്തടച്ചാറിൽ കലർത്തി കൊടുക്കാറുണ്ട്‌. ഇളനീർ ചന്ദനവുമായി കലർത്തികുടിച്ചാൽ ചീഞ്ഞ മത്സ്യം കഴിക്കുന്നതുമൂലമുണ്ടാകുന്ന വിഷബാധ മാറും. ദിവസവും കൊച്ചുകുട്ടികൾക്ക്‌ പാലിൽ കരിക്കിൻവെളളം ചേർത്തു കൊടുത്താൽ പോഷകഗുണം കൂടുമെന്നതിനു പുറമേ ഛർദ്ദി, ദഹനക്കേട്‌, മലബന്ധം എന്നിവ അകറ്റും.

ടൈഫോയിഡ്‌, കോളറ, ചിക്കൻപോക്സ്‌, മണ്ണൻ, ന്യൂമോണിയ, ബ്രോങ്കൈറ്റിസ്‌, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ ബാധിച്ചവർക്കും മേജർ ശസ്ത്രക്രിയ കഴിഞ്ഞവർക്കും ശരീരാരോഗ്യം വീണ്ടെടുക്കുവാൻ മരുന്നുകൾ ശരീരത്തിൽ പെട്ടെന്നു വ്യാപിക്കാനും കരിക്കിൻ വെളളം കൊടുക്കുന്നത്‌ ഉത്തമമാണ്‌.

തടി (മരം)
തെങ്ങിന്റെ തടികൊണ്ട്‌ നമുക്കു പല  ഉപകാരങ്ങളുമുണ്ട്‌. തടി ഉപയോഗിച്ചാണ്‌ നാം വീട്ടുപകരണങ്ങളായ മേശ, കസേര, കട്ടിൽ എന്നിവ നിർമ്മിക്കുന്നത്‌. തടി ഉപയോഗിച്ച്‌ നാം പല ഉപകരണങ്ങളും നിർമ്മിക്കുന്നു.
ഓല
ഓല ഉപയോഗിച്ച്‌ നാം പുര മേയ്യുന്നു. മാത്രമല്ല അതുപയോഗിച്ച്‌ മുറ്റം വൃത്തിയാക്കുവാനായിട്ട്‌ നാം ഈർക്കിൽച്ചൂൽ നിർമ്മിക്കുന്നു. കൗതുക വസ്തുക്കൾ നിർമ്മിക്കാനും ഉപയോഗിക്കുന്നു.
നാളികേരം
മലയാളിയുടെ ഭക്ഷണത്തിലെ അവിഭാജ്യഘടകമാണ്‌ നാളികേരം. നാളികേരത്തിൽ നിന്നുമാണ്‌ വെളിച്ചെണ്ണ നിർമ്മിക്കുന്നത്‌. അതുപോലെത്തന്നെ വെളിച്ചെണ്ണ കുളിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുവാനും ഉപയോഗിക്കുന്നു. നിരവധി തരം മൂല്യവർദ്ധിത ഉൽപന്നങ്ങളും നാളികേരത്തിൽ നിന്ന്‌ നിർമ്മിക്കുന്നു.

ചിരട്ട
ചിരട്ട ഉപയോഗിച്ച്‌ കൗതുക വസ്തുക്കൾ നിർമ്മിക്കുകയും അടുപ്പിൽ ഇന്ധനമായി ഉപയോഗിക്കുകയും ചെയ്യുന്നു. ചിരട്ടപ്പൊടി, ചിരട്ടക്കരി, ഉത്തേജിതകരി എന്നിവ നിർമ്മിക്കാനും ചിരട്ട ഉപയോഗിക്കുന്നു.
തൊണ്ട്‌

നാളികേരത്തിന്റെ പുറന്തോടായ തൊണ്ട്‌ ചീയിച്ച്‌ നാരെടുത്തു കയർ നിർമ്മിക്കുന്നു.
ഇങ്ങനെ തെങ്ങിന്റെ എല്ലാ ഭാഗങ്ങളും നമുക്ക്‌ ഉപയോഗമുളളതിനാൽ അതിനെ കേരളത്തിന്റെ കൽപവൃക്ഷമെന്ന്‌ വിളിക്കുന്നു. നാടൻ എപ്പോഴും നാടൻ തന്നെ. നാട്ടുമരുന്നും നാട്ടുചികിത്സയും നാട്ടുഫലങ്ങളും നല്ലതാണെന്ന്‌ ചിന്തിക്കുന്നവർ എത്ര പേരുണ്ട്‌.  കൃത്രിമത്വം ഇന്ന്‌ നമ്മുടെ നാടിനു തന്നെ ശാപമാണ്‌. ജന്മം നൽകുന്ന പ്രകൃതി വളരാനുളള സാഹചര്യം ഒരുക്കുന്നതോടൊപ്പം തിന്നാനും കുടിക്കാനും വക നൽകുന്നു. ഒപ്പം രക്ഷയ്ക്കുളള ഉപായവും. ഇംഗ്ലീഷ്‌ മരുന്നുകൾക്കുളളിൽ മാരകരോഗങ്ങൾ പതിയിരിക്കുന്നു എന്ന സത്യം നാം മനസ്സിലാക്കണം. പ്രകൃതി വിഭവങ്ങളിൽ നിന്നും പല രോഗങ്ങൾക്കും പ്രതിവിധി കണ്ടെത്താൻ കഴിയുമെന്നുളളതിന്‌ മകുടോദാഹരണമാണ്‌ ഇളനീർ. കരിക്കിൻ വെളളം  ഭൂമിയിലെ അമൃതാണ്‌. സ്വർഗ്ഗലോകത്തിലെ കൽപവൃക്ഷങ്ങളിൽ ഒരെണ്ണം ഭൂമിക്കു സമ്മാനിച്ച ജഗദീശ്വരനോട്‌ ഇന്നും ദേവന്മാർക്ക്‌ പരിഭവമുണ്ട്‌. തെങ്ങ്‌ വിശിഷ്ട വൃക്ഷം തന്നെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...