21 Jan 2014

അച്ചടിമാധ്യമവും സൈബർ ഇടവും കൈകോർക്കണം


എം.കെ.ഹരികുമാർ 
ഡിജിറ്റൽ കാലത്തിന്റെ ഏറ്റവും നൂതനമായ മുഖം എത്തി നിൽക്കുന്നത്‌ ആൻഡ്രോയ്ഡിലും ട്വിറ്ററിലും ഫെയ്സ്ബുക്കിലുമൊക്കെയാണല്ലോ. എന്നാൽ അതിവേഗ പ്രസാധനത്തിന്റെയും ആശയവിനിമയത്തിന്റെയും ആവേശത്തിനിടയിലും പുസ്തകം ഒരു സ്ഥിരമായ അഭിലാഷമായി എഴുത്തുകാരെ കീഴടക്കുകയാണ്‌. ഡിജിറ്റലിൽ എത്രയൊക്കെ തൃപ്തിനേടിയാലും എഴുത്തുകാരന്റെ മൗലികമായ ചോദന പേപ്പറിലും അച്ചടിമഷിയിലുമാണെന്ന്‌ നിരീക്ഷിക്കപ്പെടുന്നു.

ലോകപ്രസാധകരായ ആമസോൺ പുതിയൊരു സങ്കേതം കൊണ്ടു വന്നിരിക്കുന്നു. ലോകത്തുള്ള ഏത്‌ എഴുത്തുകാരനും പുസ്തകം അച്ചടിക്കാം. ഇംഗ്ലീഷിലാണെങ്കിൽ കൂടുതൽ സൗകര്യം. നിങ്ങൾ ചെയ്യേണ്ടത്‌ പുസ്തകം പി.ഡി.എഫ്‌ ഫോർമാറ്റിലാക്കി, കവർ ഉൾപ്പെടെ അയച്ചുകൊടുക്കുക എന്നതു മാത്രം. പ്രാഥമിക പരിശോധനയ്ക്ക്‌ ശേഷം, ഒരാഴ്ചക്കുള്ളിൽ ആ പുസ്തകം രണ്ടുതരത്തിൽ പ്രസിദ്ധീകരിക്കാൻ അവർക്ക്‌ സന്തോഷമേയുള്ളൂ. ഇന്റർനാഷണൽ സ്റ്റാൻഡേർഡ്‌ ബുക്ക്‌ നമ്പർ (ISBN) സഹിതമാണ്‌ പുറത്തിറക്കുക. ഇ-ബുക്ക്‌, പേപ്പർ ബാക്ക്‌ എന്നീ വിഭാഗങ്ങളിൽ വരുന്ന പുസ്തകങ്ങൾ വായനക്കാർക്ക്‌ തിരഞ്ഞെടുക്കാം. വില ഡോളർ എന്ന ക്രമത്തിൽ അടയാളപ്പെടുത്തിയിരിക്കും. പേപ്പർബുക്ക്‌ പുസ്തകം, ആവശ്യക്കാരൻ മുമ്പോട്ട്‌ വന്നാലേ അച്ചടിക്കൂ. നമ്മൾ പൊതുവേ ചെയ്യുന്നതുപോലെ പുസ്തകങ്ങൾ അച്ചടിച്ച്‌ ഗോഡൗണുകളിൽ ഇടുന്നില്ല. ഒരു പുസ്തകം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ക്രെഡിറ്റ്‌ കാർഡ്‌ വഴി പണമടച്ചാൽ ഒരു പുസ്തകം ഉടനെ അച്ചടിച്ച്‌ എത്തിച്ചുകൊടുക്കും. ഇത്‌ ചൂണ്ടിക്കാണിക്കുന്നത്‌, ഇ-ബുക്കുകൊണ്ടു മാത്രം തൃപ്തിപ്പെടാൻ എഴുത്തുകാരനോ വായനക്കാരനോ തയ്യാറല്ല എന്നാണ്‌. 

അച്ചടിച്ച പുസ്തകം ഇപ്പോഴും എഴുത്തുകാരന്റെ വലിയ പ്രലോഭനമാണ്‌. പുസ്തകത്തിന്റെ കടലാസ്‌, നിറം, കവർപേജിന്റെ സ്വഭാവം, ഫ്ലാപ്പിന്റെ പ്രൗഢി എല്ലാം പുസ്തകത്തെ ഒരു ചരിത്രഗാഥയാക്കി മാറ്റുകയാണ്‌. കൂടുതൽപേർ വായിക്കുന്ന പുസ്തകങ്ങൾ കൂടുതൽ പതിപ്പുകളിലേക്ക്‌ നീങ്ങും. എന്നാൽ പതിപ്പുകൾ തക്കസമയത്ത്‌ പുറത്തിറക്കാൻ പറ്റാത്ത സാഹചര്യവുമുണ്ട്‌. വായനക്കാരുള്ള പുസ്തകങ്ങൾ പലതും ഇപ്പോഴും എങ്ങും കിട്ടാനില്ല. ആ പുസ്തകങ്ങൾ അച്ചടിച്ചിറക്കാൻ ആളില്ല. അതേസമയം, തകഴിയുടെ ചെമ്മീൻ, ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം.ടി.യുടെ നാലുകെട്ട്‌, തുടങ്ങിയ കൃതികൾക്ക്‌ അവയുടെ പതിപ്പുകൾ നിർമ്മിച്ച ഒരു ചരിത്രം കൂടിയുണ്ട്‌. വ്യത്യസ്തമായ കവറുകൾ, ആമുഖക്കുറിപ്പുകൾ, കടലാസുകൾ, വിറ്റഴിഞ്ഞതിന്റെ സമയക്രമം, ലൈബ്രറികളിലൂടെ അവ പ്രചരിച്ചതിന്റെ നാൾവഴി വിവരങ്ങൾ, അവയെപ്പറ്റി യഥാകാലങ്ങളിൽ വന്നിട്ടുള്ള പത്ര നിരൂപണങ്ങൾ, പ്രകാശനങ്ങൾ എല്ലാം ആ പുസ്തകങ്ങളുടെ ജീവിചരിത്രമായി മാറുന്നുണ്ട്‌. എന്നാൽ അതൊന്നും ഇവിടെ ആരും തന്നെ സമാഹരിക്കുന്നില്ല.

പ്രസാധകന്റെ പ്രശ്നം നല്ല പുസ്തകങ്ങൾ കണ്ടെത്തുക എന്നതാണ്‌. അതിനായി ഒരു ഗുണനിലവാരമുള്ള സമിതിയെ കണ്ടെത്താൻ ഇപ്പോഴും കഴിയുന്നില്ല. പത്ത്‌ പ്രസാധകരെങ്കിലും നിരസിച്ച പുസ്തകങ്ങൾ എങ്ങനെയാണ്‌ , പിന്നീട്‌ ക്ലാസിക്കായി പരിണമിക്കുന്നത്‌? അമേരിക്കൻ ഗ്രന്ഥകാരനായ റിച്ചാർഡ്‌ ബാക്‌ (Richard Bach) എഴുതിയ 'ജോനഥൻ ലിവിംഗ്സ്റ്റൺ സീഗൾ' പ്രശസ്തമാണല്ലോ. ഒരു കടൽകാക്ക പറക്കുക എന്ന ആനന്ദിനുവേണ്ടി അലഞ്ഞ്‌ ആത്മീയമായ ലോകം സൃഷ്ടിക്കുന്ന നോവലാണത്‌. ഇത്‌ പതിനെട്ട്‌ പ്രസാധകർ തള്ളിക്കളഞ്ഞ കൃതിയാണ്‌. ആ പ്രസാധകരുടെ പൊങ്ങച്ചം പിടിച്ച മാനേജർമാർ പറഞ്ഞത്‌, ഒരു കാക്ക ജീവസന്ധാരണത്തിനു വേണ്ടി പറക്കുന്ന കഥയാണെങ്കിൽ വായിക്കപ്പെടുമെന്നായിരുന്നു; മണ്ടത്തരം. എന്നാൽ പതിനെട്ടാമത്‌ ഒരു പ്രസാധകൻ-മാക്മില്ലൻ പബ്ലിഷേഴ്സ്‌ -അത്‌ അച്ചടിച്ചു. 1972ൽ! എന്താണ്‌ സംഭവിച്ചതു? ആ വർഷംതന്നെ ഒരു ദശലക്ഷം കോപ്പി വിറ്റഴിഞ്ഞു. ഇന്നും അതിനു സമാനമായ ഒരു പുസ്തകം വേറെയില്ല. 1973 ൽ ഈ നോവൽ ചലച്ചിത്രമാകുകയും ചെയ്തു. മാക്മില്ലനും അത്‌ തഴയുകയായിരുന്നെങ്കിലോ? നമുക്ക്‌ ഒരു ലോകക്ലാസിക്‌ നഷ്ടപ്പെടുമായിരുന്നു.

ജീവിതത്തിൽ വിജയം നേടുന്നതെങ്ങനെ എന്ന വിഷയത്തെക്കുറിച്ച്‌ പ്രസംഗിച്ചിരുന്ന ജാക്‌ കാൻഫീൽഡും മാർക്ക്‌ വിക്ടർ ഹാൻസനും ചേർന്ന്‌ ഒരു കമ്പനിയുണ്ടാക്കി. 'ചിക്കൻ സൂപ്പ്‌ ഫോർ ദ്‌ സോൾ' (Chicken Soup for the Soul ) എന്ന പുസ്തക പരമ്പര തയ്യാറാക്കുകയായിരുന്നു ലക്ഷ്യം. നിത്യജീവിതത്തിലെ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കഥകൾ, ഉദ്ബോധനങ്ങൾ, തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആദ്യസമാഹാരം അവർ വിവിധ പ്രസാധകരെ കാണിച്ചു; ആരും അച്ചടിച്ചില്ല. അവിശ്വസനീയമെന്ന്‌ പറയട്ടെ, നൂറ്റിനാൽപത്‌ പ്രസാധകർ ഈ 'സൂപ്പ്‌' വേണ്ടെന്ന്‌ പറഞ്ഞു. എന്നാൽ കാൻഫീൽഡും ഹാൻസനും നിരാശരായില്ല. അവർ ഫ്ലോറിഡയിലെ ഒരു ചെറിയ പ്രസാധകനെ സമീപിച്ചു-എച്ച്‌.സി.ഐ (HCI) അങ്ങനെ അത്‌ വെളിച്ചം കണ്ടു. ഇവിടെയും അതിശയമാണ്‌, പുസ്തകം പുറത്തിറങ്ങിയ ഉടനെ മുഴുവനും വിറ്റുപോയി. ഇപ്പോൾ ചിക്കൻ സൂപ്പ്‌ മഹാപരമ്പരയായി വിജയം കൊയ്യുകയാണ്‌. അറുപത്തഞ്ച്‌ പുസ്തകങ്ങൾ ചിക്കൻസൂപ്പ്‌ പരമ്പരയിൽ വന്നിരിക്കുന്നു. മുപ്പത്തിയേഴ്‌ ഭാഷകളിലായി എൺപത്‌ ദശലക്ഷം കോപ്പികൾ വിറ്റുപോയിരിക്കയാണ്‌. എന്താണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌? പുസ്തകത്തെ പ്രസാധകർ സമീപിക്കുന്നതിലും തകരാറുണ്ട്‌. അവർക്ക്‌ എത്ര അനുഭവങ്ങളും പാഠമാകുന്നില്ല.

പരമ്പരാഗതമായ പുസ്തകനിർമ്മിതിയിൽ നിന്ന്‌ മാറിക്കൊണ്ട്‌ പരീക്ഷണങ്ങളിൽ ഏർപ്പെടാൻ  ഇപ്പോഴും കഴിയുന്നില്ല. 
അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ്‌ പാരീസുമായി സഹകരിച്ച്‌ സിൽഫ്‌ എഡിഷൻ (Sylph Editions) പുറത്തിറക്കിയ ചെറുപുസ്തകങ്ങൾ സമീപകാലത്ത്‌ വായനയെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള നല്ല പരീക്ഷണമായിരുന്നു. ഏറിയാൽ നാൽപത്‌ പേജുണ്ടാവും. അതിൽ നാലോ അഞ്ചോ രേഖാചിത്രങ്ങൾ, പെയിന്റിംഗുകൾ, കുറിപ്പുകൾ, കവിതകൾ, തുടങ്ങിയുമുണ്ടാകും. ഒരു പുസ്തകത്തിന്റെ ചുരുങ്ങിയത്‌ മൂന്ന്‌ കലാകാരന്മാർ പങ്കെടുക്കുന്നു. ഒരു കലാകാരനും എഴുത്തുകാരനും ഒരു വിഷയത്തിൽ യോജിക്കുകയാണെങ്കിലോ? സിൽഫ്‌ എഡിഷനിലെ പ്രധാനപ്പെട്ട ഒരു പുസ്തകമാണ്‌ ഷേഡ്സ്‌ ഓഫ്‌ ദ്‌ അദർ ഷോർ (Shades of the other Shore) എഴുത്തുകാരനായ ജഫ്രി ഗ്രീനും കലാകാരനായ റാൽഫ്‌ പെറ്റിയും ഇതിൽ ഒന്നിക്കുന്നു. രണ്ടുപേരും ഫ്രാൻസിലെ ചില പ്രദേശങ്ങളുമായി അവർക്കുള്ള ബന്ധം രചനകളിലൂടെ പുറത്തുകൊണ്ടു വരുന്നു. ജഫ്രി എഴുതുന്നു, റാൽഫ്‌ വരയ്ക്കുന്നു. എഴുത്തിൽ ചരിത്രവും മിത്തും കടന്നുവരുന്നു. റാൽഫിന്റെ ചിത്രത്തിൽ നദിയുടെ ഭാവഭേദങ്ങൾ പ്രത്യക്ഷപ്പെടുകയാണ്‌. രണ്ടുപേരും അമേരിക്കക്കാരനാണ്‌. അവർ ഫ്രാൻസിൽ കണ്ട സ്ഥലങ്ങളിൽ നിന്ന്‌ അമേരിക്കൻ ഭൂപ്രകൃതികണ്ടെത്തുകയാണ്‌. ഇതുപോലെ പലരുടെ സംഭാവനകൾ ചേരുന്ന പുസ്തകങ്ങൾ നമുക്ക്‌ എന്തുകൊണ്ട്‌  ആലോചിച്ചുകൂടാ. 

മറ്റൊന്ന്‌, ആമസോൺ പുതുതായി പുറത്തിറക്കിയ മാഗസിനാണ്‌ മാസത്തിൽ ഒന്ന്‌ എന്ന ക്രമത്തിൽ അവർ ഡിജിറ്റൽ രൂപത്തിൽ Dayone എന്ന പേരിൽ ആൻഡ്രോയ്ഡ്‌ ഫോണുകളിലേക്ക്‌ ഡൗൺലോഡ്‌ ചെയ്ത്‌ വായിക്കാവുന്ന പ്രസിദ്ധീകരണം തുടങ്ങിയിരിക്കുന്നു. തീർച്ചയായും ഈ ഡിജിറ്റൽ ഇടപെടൽ  പുസ്തകത്തെ ഇല്ലാതാക്കുന്നില്ല. പുസ്തകവും ഡിജിറ്റൽ പ്രതലവും കൈകോർത്ത്‌ നീങ്ങുന്ന കാഴ്ചയാണ്‌ നാം കാണുന്നത്‌. നമ്മളാകട്ടെ, ഡിജിറ്റലിന്റെ കാര്യത്തിൽ പിന്നിലാണ്‌. ഒരു സമ്മേളനമോ, ചെറുയോഗമോ കഴിയുന്ന മുറയ്ക്ക്‌ അത്‌ ഇന്റർനെറ്റിലും വായിക്കാനാകണം. പുസ്തകത്തെപ്പറ്റി ഇന്റർനെറ്റിൽ ലഭിക്കുന്ന വിവരങ്ങൾ പുതിയ വായനക്കാരനെ ലഭിക്കാൻ ഇടയാക്കും. ഇത്‌ ലോകത്ത്‌ വളരെ പക്വമായ രീതിയിൽ പ്രചാരത്തിലായികഴിഞ്ഞു. ഇന്റർനെറ്റും അച്ചടിയും പരസ്പര വൈരികളല്ല; എന്നാൽ സഹകരിച്ച്‌ മുന്നേറിയാൽ അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും. 

ഒരു വർഷം അമ്പതിനായിരം പുസ്തകങ്ങൾ അച്ചടിക്കപ്പെടുന്നു. നമുക്ക്‌ എല്ലാ പുസ്തകങ്ങളും വായിക്കാൻ കഴിയില്ല. ഒരു തിരഞ്ഞെടുപ്പ്‌ ഏത്‌ ഘട്ടത്തിലും ആവശ്യമാണ്‌. പുസ്തകത്തെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നതിന്‌ ലൈബ്രറികൾ തോറും ഡിജിറ്റൽ പാക്കേജ്‌ ലഭ്യമാക്കുന്നത്‌ നന്നായിരിക്കും. വായനക്കാർക്ക്‌ പ്രതികരിക്കാനും വിനിമയം ചെയ്യാനും പറ്റുന്ന ഡിജിറ്റൽ പേജുകൾ ലൈബ്രറികളിൽ ഉണ്ടാവണം. എല്ലാ പുസ്തകങ്ങളെപ്പറ്റിയുമുള്ള ലഘു വിവരങ്ങൾ (ഉള്ളടക്കം) ഏത്‌ വായനക്കാരനും ലൈബ്രറിയിലെ ഡിജിറ്റൽ പേജിൽ നിന്ന്‌ ലഭിക്കുകയാണെങ്കിൽ വായന കുറേക്കൂടി കാര്യക്ഷമമാക്കാനും സമയം അർത്ഥവത്തായി ഉപയോഗിക്കാനും കഴിയും. അതിനിനിയും നാം ഏറെ മുന്നേറാനുണ്ട്‌.

മലയാളഭാഷയിലേക്ക്‌ ഇതിന്റെ വിപ്ലവം കടന്നു വരേണ്ടതായിട്ടുണ്ട്‌. ഇപ്പോഴും നമ്മുടെ അറിവുകൾ അജ്ഞാതകേന്ദ്രത്തിലാണ്‌. ഒരു തിരിച്ചലിന്‌, അന്വേഷണത്തിന്‌ വിക്കിപ്പീഡിയ പോലുള്ള മാധ്യമങ്ങളിലേക്ക്‌ മലയാള പുസ്തകങ്ങളുടെ കൂടുതൽ വിവരങ്ങൾ എത്തേണ്ടതുണ്ട്‌. അത്‌ പുസ്തകവായനയെ ചിട്ടപ്പെടുത്താനേ സഹായിക്കൂ. ഒരിക്കലുംപുസ്തകവായനയെ അത്‌ നിരാകരിക്കില്ല. 

അച്ചടിയുടെയും സൈബറിന്റെയും സമന്വയമാണ്‌ നമ്മുടെ ഭാഷഇപ്പോൾ ആവശ്യപ്പെടുന്നത്‌. പുസ്തകമേളകളെ ആകർഷകമാക്കാനും സജീവമാക്കാനും അതിനു കഴിയും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...