24 May 2014

പൊങ്ങിൽ നിന്ന്‌ പോഷകാഹാരം
ആബെ ജേക്കബ്‌
നാളികേര വികസന ബോർഡ്‌, കൊച്ചി-11

തേങ്ങയുടെ പൊങ്ങിൽ നിന്ന്‌ പുതിയ പോഷകാഹാരം  വികസിപ്പിച്ച്‌   കളമശേരിയിലെ എസ്സിഎംഎസ്‌ ബയോടെക്നോളജി ഗവേഷണ വിഭാഗം വീണ്ടും  ശ്രദ്ധാകേന്ദ്രമാകുന്നു. തേങ്ങ കിളിർക്കുന്നതിനു മുമ്പായി  അതിന്റെ വെള്ളം വറ്റി കാമ്പിന്റെ കനം കുറഞ്ഞ്‌  ഉള്ളിൽ  ഗോളാകൃതിയിൽ  ക്രീം നിറത്തിൽ ഒരു ഖര വസ്തു രൂപം പ്രാപിക്കുന്നു. പൊങ്ങ്‌ എന്ന്‌ നാട്ടുഭാഷയിലും ഹോസ്റ്റോറിയം എന്ന്‌ ശാസ്ത്ര നാമത്തിലും ഇത്‌ അറിയപ്പെടുന്നു. തേങ്ങയിൽ നിന്നു പുറത്തു വരുന്ന മുകുളത്തിന്‌  അടുത്ത രണ്ടു മൂന്നു മാസത്തേയ്ക്ക്‌ വളരാൻ  പ്രകൃതി ഒരുക്കുന്ന പോഷകമാണ്‌ ഈ പൊങ്ങ്‌.  ഇന്നോളം ഒരു ഗവേഷകനും ഇതിനെ പഠന വിധേയമാക്കിയിരുന്നില്ല. എന്നാൽ കളമശേരി എസ്സിഎംഎസ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ബയോടെക്നോളജി ഡയറക്ടർ ഡോ.മോഹൻകുമാറിന്റെ നേതൃത്വത്തിൽ ഒരു സംഘം ഗവേഷകർ നടത്തിയ പഠനം അത്ഭുതകരമായ വിവരങ്ങളാണ്‌ പൊങ്ങിനെ സംബന്ധിച്ച്‌ കണ്ടെത്തിയിരിക്കുന്നത്‌. പ്രകൃതിയിലുള്ള  മറ്റ്‌ ഒരു ആഹാര പദാർത്ഥത്തിലും ഇല്ലാത്ത അത്ര അളവിൽ  പോഷകങ്ങൾ നിറഞ്ഞ ആഹാരപദാർത്ഥമാണ്‌ തേങ്ങയ്ക്കുള്ളിൽ രൂപപ്പെടുന്ന പൊങ്ങ്‌. സുഷുപ്താവസ്ഥയിൽ നിന്ന്‌ ഉണർന്ന തെങ്ങിൻ തയ്യിന്‌ മണ്ണിൽ നിന്നുള്ള വളങ്ങളുടെയും മറ്റു പോഷകങ്ങളുടെയും സഹായം കൂടാതെ പോലും മൂന്നു മാസക്കാലം സുക്ഷിതമായി എന്നാൽ ഊർജ്ജസ്വലമായി വളരാനുള്ള എല്ലാ പോഷകങ്ങളും പൊങ്ങിന്റെ കോശങ്ങളിൽ നിറച്ചു വച്ചിരിക്കുകയാണ്‌ പ്രകൃതി.
ഈ തിരിച്ചറിവിൽ നിന്നാണ്‌ എസ്സിഎംഎസ്‌ ലെ ഗവേഷകർ നാളികേര വികസന ബോർഡിന്റെ സഹകരണത്തോടെ പഠനം ആരംഭിച്ചതു. കൊഴുപ്പ്‌ തീരെ ഇല്ലാത്തതും എന്നാൽ മനുഷ്യ ശരീരത്തിന്റെ വളർച്ചയെ ഏറെ സഹായിക്കുന്നതുമായ ഒരു പോഷകാഹാരമാണ്‌  ഇപ്പോൾ ഗവേഷകർ പൊങ്ങിൽ നിന്നു വികസിപ്പിച്ചിരിക്കുന്നത്‌. പൊങ്ങിന്റെ ജലാംശം പൂർണമായി നീക്കം ചെയ്ത്‌ പെടിച്ച്‌ എടുക്കുന്ന പൗഡർ ഇന്നു വിപണിയിൽ ലഭിക്കുന്ന ഏതു  തരം ടിൻ ഫുഡ്ഡുകളേക്കാളും മികച്ചതാണെന്ന്‌ പരിശോധനാ ഫലങ്ങൾ തെളിയിച്ചിരിക്കുന്നു.  പ്രത്യേകിച്ച്‌ കുഞ്ഞുങ്ങളുടെയും പ്രായമായവരുടെയും ശരീരകോശങ്ങളുടെ പോഷണത്തിന്‌ ആവശ്യമായ എല്ലാ ധാതുക്കളും ലവണങ്ങളും സൂക്ഷ്മ മൂലകങ്ങളും ഇതിൽ നിറഞ്ഞിരിക്കുന്നു.
കരിക്കിൻവെള്ളം തന്നെ പ്രകൃതിജന്യമായ വലിയ പോഷക കലവറയാണ്‌. തേങ്ങ പാകമാകുന്നതോടു കൂടി ഇത്‌ പിന്നീട്‌  ആഭ്യന്തരമായ ചില മാറ്റങ്ങൾക്കു വിധേയമാകുന്നുണ്ടെങ്കിലും അതിലെ പോഷകാംശത്തിന്‌ ഘടനാപരമായ കുറവ്‌ സംഭവിക്കുന്നില്ല. അതുപോലെ തന്നെയാണ്‌ നാളികേര കാമ്പിന്റെ കാര്യവും. തേങ്ങ വരണ്ട്‌ കിളിർക്കാനുള്ള കാലമാകുന്നതോടെ വെള്ളം വറ്റുന്നു, ക്രമേണ കാമ്പിന്റെ കനവും കുറയുന്നു. വെള്ളത്തിലെ പോഷകാംശങ്ങളും കാമ്പിലെ കൊഴുപ്പും ഗ്ലൈയോക്സിലൈറ്റ്‌ മെറ്റാബോളിസം എന്ന ജൈവരാസ പ്രക്രിയ വഴി പൊങ്ങിലേയ്ക്ക്‌ സുർക്കോസ്‌ ആയി ആവാഹിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌.  വിളഞ്ഞ തേങ്ങ 10 ആഴ്ച്ച വെറുതെ കൂട്ടിയിട്ടിരുന്നാൽ മതി അതിനു മുളപൊട്ടും. ഈ മുള പുറത്തേയ്ക്ക്‌ പത്തു സെന്റിമീറ്റർ വളരുമ്പോഴാണ്‌ ഉള്ളിലെ പൊങ്ങ്‌ പൂർണ വളർച്ചയെത്തുന്നത്‌.  കാരണം പ്രത്യുത്പാദന ഘട്ടത്തിലാണ്‌ ഏറ്റവും പോഷകമൂല്യം എല്ലാ ജീവികളും കരുതുക. ഗർഭ പാത്രത്തിൽ മനുഷ്യശിശു വളർച്ചയ്ക്ക്‌ ആവശ്യമുള്ളവ അമ്മയുടെ ശരീരത്തിൽ നിന്നു ശേഖരിക്കുന്നതു പോലെ. ഈ സമയത്താണ്‌ തേങ്ങ പൊതിച്ച്‌ ശ്രദ്ധയോടെ ചിരട്ട മുറിച്ച്‌ പൊങ്ങ്‌ പുറത്തെടുക്കേണ്ടത്‌. പൊങ്ങ്‌ ചിരട്ടയിൽ നിന്ന്‌ പൂർണമായി വേർപെട്ടു കിട്ടാൻ പൊതിച്ച ശേഷം ഈ തേങ്ങ ചൂടുവെള്ളത്തിൽ കുറെ സമയം ഇട്ടുവയ്ക്കും. പിന്നീട്‌  ശ്രദ്ധാപൂർവം ചിരട്ട പൊട്ടിച്ച്‌  പൊങ്ങിനെ അങ്ങനെ തന്നെ അടർത്തി മാറ്റി, ഒഴുകുന്ന വെള്ളത്തിൽ കഴുകി അണുവിമുക്തമാക്കി, അവനിൽ വച്ച്‌ നിർജലീകരിച്ച്‌, പെടിച്ച്‌ എടുക്കുന്നു.  പൊങ്ങിൽ കൂടുതലുമുള്ളത്‌ ജലാംശമാണ്‌. അതുകൊണ്ടാണ്‌ നിർജലീകരിച്ച്‌ പൊടിച്ച്‌ എടുക്കുന്നത്‌. 400 ഗ്രാം പൊങ്ങ്‌ നിർജീകരണം നടത്തി പൊടിച്ച്‌ എടുക്കുമ്പോൾ അതിന്റെ  അളവ്‌ 270 ഗ്രാമായി കുറയും. ടിൻ ഫുഡ്ഡുകൾക്കു പകരം കുട്ടികൾക്കു നൽകാവുന്ന ഏറ്റവും ശുദ്ധവും പോഷകപ്രദവും പ്രകൃതിജന്യവുമായ പ്രഭാത ആഹാരമായി ഇതിനെ ഉപയോഗിക്കാം. ക്രീം രൂപത്തിലും ഈ ഭക്ഷണം വികസിപ്പിച്ചിട്ടുണ്ട്‌. ബ്രഡ്ഡിലും ചപ്പാത്തിയിലും മറ്റും ജാമിനു പകരമായി ഇത്‌ ഉപയോഗിക്കാവുന്നതാണ്‌.
പെങ്ങിനെ സംബന്ധിച്ച്‌ 2013 ജൂലൈയിൽ തുടങ്ങിയ ഗവേഷണ പദ്ധതി കഴിഞ്ഞ മാസമാണ്‌  എസ്സിഎംഎസ്‌ പൂർത്തിയാക്കിയത്‌. ഇതോടെ നാളികേരത്തിന്റെ ഏറ്റവും പുതിയ മൂല്യവർധിത പോഷക ഉത്പ്പന്നമാണ്‌ പൊങ്ങിൽ നിന്ന്‌ വികസിപ്പിച്ചിരിക്കുന്ന കേരന്യൂട്രിവിറ്റ എന്ന്‌ ഗവേഷണവിഭാഗം തലവൻ ഡോ.മോഹൻകുമാർ അവകാശപ്പെട്ടു. ആദ്യം പൂങ്കുലരസായനം, പിന്നീട്‌ നീര, ഇപ്പോൾ ഇതാ ന്യൂട്രിവിറ്റ. പോഷക മൂല്യത്തിന്റെ കാര്യത്തിൽ എല്ലാം ഒന്നിനൊന്ന്‌  മുന്നിലാണ്‌. സുർക്കോസ്‌, പ്രോട്ടീനുകൾ, എൻസൈമുകൾ, വൈറ്റമിനുകൾ, ഹോർമോണുകൾ, അമിനോ ആസിഡുകൾ, മിനറലുകൾ തുടങ്ങി മനുഷ്യ കോശങ്ങളുടെ വളർച്ചയ്ക്ക്‌ ആവശ്യമായ എല്ലാ ഘടകങ്ങളും പൊങ്ങിൽ സമൃദ്ധമായി ഉണ്ട്‌.
ഇത്രയധികം കലോറിയുള്ള ഭക്ഷണം വേറെ നിലവിൽ പ്രകൃതിയിൽ ഇല്ലത്രെ.  3-6 വരെയാണ്‌ ഇതിൽ നാരുകൾ. രണ്ട്‌ ഉത്പ്പന്നങ്ങൾക്കും നിലവിൽ നാലു മാസമാണ്‌ സക്ഷിപ്പു കാലാവധി. ഇത്‌ ഇനിയും ദീർഘിപ്പിക്കാനാവും. പ്രിസർവേറ്റീവുകൾ ഒന്നും ചേർക്കാതെയാണ്‌ ഈ ഷെൽഫ്‌ ലൈഫ്‌.  അഞ്ച്‌ പൊങ്ങിൽ നിന്ന്‌ 400 ഗ്രാം പൗഡർ നിർമ്മിക്കാനാവും. കേരന്യൂട്രിവിറ്റ ഉത്പാദിപ്പിക്കുന്നതിന്‌ തേങ്ങ സൂക്ഷിച്ചാൽ അത്‌ നഷ്ടമാവില്ലേ എന്ന ചോദ്യത്തിനും ഡോ.മോഹൻ കുമാർ ഉത്തരം നൽകുന്നു. പൊങ്ങ്‌ എടുത്തശേഷം ലഭിക്കുന്ന തേങ്ങയിൽനിന്ന്‌ ഗുണമേന്മയുള്ള കൊപ്ര ലഭിക്കുകയില്ല എന്നത്‌ സത്യമാണ്‌. പക്ഷെ ഈ തേങ്ങ കൊപ്രയാക്കി അതിൽ നിന്നു ലഭിക്കുന്ന വെളിച്ചെണ്ണ ജൈവ ഇന്ധന നിർമ്മാണത്തിന്‌ ഉപയോഗിക്കാം. നാളികേരത്തിന്റെ കാലാകാലങ്ങളിൽ മാറിമാറി വരുന്ന വിപണിവിലയെ ആശ്രയിച്ച്‌ ഇത്തരത്തിൽ ഉൽപ്പന്നങ്ങൾ ക്രമീകരിച്ചാൽ ഒന്നല്ലെങ്കിൽ മറ്റൊരു മൂല്യവർധിത ഉത്പ്പന്നം നിർമ്മിച്ച്‌ കേരളത്തിലെ കർഷകന്‌ ഏക്കാളത്തും തെങ്ങിൽ നിന്ന്‌ ന്യായവില ഉറപ്പാക്കാൻ സാധിക്കും.  വിപണിയിൽ  തേങ്ങയുടെ വിലയിൽ സംഭവിക്കുന്ന ചാഞ്ചാട്ടങ്ങളെ ഭാവിയിൽ നാളികേര കർഷകൻ ഭയപ്പെടേണ്ടതില്ല എന്നു ചുരുക്കം.
ഇത്തരത്തിൽ, നാളികേര മൂല്യവർധിത ഉത്പ്പന്നങ്ങളുടെ  ശ്രേണിയിൽ ഒന്നു കൂടിയാവട്ടെ എന്നേ ഈ ഗവേഷണത്തിന്റെ തുടക്കത്തിൽ ഡോ. മോഹൻകുമാറും കരുതിയിരുന്നുള്ളു. എന്നാൽ ഗവേഷണം പുരോഗമിക്കുകയും അതിന്റെ പോഷക ഘടന അപഗ്രഥിച്ച്‌ പഠന വിധേയമാക്കുകയും ചെയ്തപ്പോഴാണ്‌ ഇനിയും ചൂഷണം ചെയ്തിട്ടില്ലാത്ത സാധ്യതകളാണ്‌ പൊങ്ങിൽ ഉള്ളതെന്ന്‌ ഗവേഷണ സംഘം തിരിച്ചറിഞ്ഞത്‌.
ഇപ്പോൾ പൊങ്ങിൽ നിന്നു വികസിപ്പിച്ചിരിക്കുന്ന കേരന്യൂട്രിവിറ്റയിൽ 100 ഗ്രാമിൽ 190 ശതമാനം കലോറിയുണ്ട്‌ എന്ന വസ്തുത ഗവേഷകരെ തന്നെ അമ്പരപ്പിച്ചതായി ഡോ.മോഹൻകുമാർ വിശദീകരിച്ചു. കാരണം, നിലവിൽ ഏറ്റവുമധികം കലോറി കണ്ടെത്തിയത്‌ നീരയിലായിരുന്നു  - 75 ശതമാനം. കരിക്കിൻ വെള്ളത്തിൽ പോലും 35- 40 ശതമാനമേയുള്ളു. ആ സമയത്താണ്‌ പൊങ്ങിൽ 190 ശതമാനം കലോറി കണ്ടെത്തിയിരിക്കുന്നത്‌. പ്രകൃതിയിൽ മറ്റ്‌ ഒരു ഭക്ഷ്യവസ്തുവിലും ഇത്രയധികം ഊർജ്ജം അടങ്ങിയിട്ടില്ല.
വികസ്വര രാജ്യങ്ങളിൽ ശീതളപാനീയ വിപണി അനുദിനം കുതിക്കുകയാണ്‌,  പ്രത്യേകിച്ച്‌ ഉഷ്ണമേഖലാ രാജ്യങ്ങളിൽ. എന്നാൽ കൃത്രിമ പാനീയങ്ങളുടെ എല്ലാ പരസ്യ തന്ത്രങ്ങൾക്കുമപ്പുറം ജൈവപാനീയങ്ങൾക്കായുള്ള ഡിമാന്റ്‌ അനുദിനം വർധിക്കുകയാണ്‌. നിലവിൽ ഈ ശ്രേണിയിൽ നമുക്കുള്ളത്‌ ഇളനീരാണ്‌. പിന്നാലെ ആരോഗ്യപാനീയം എന്ന ലേബലിൽ  അതിലും പോഷകാംശമുള്ള നീരയും രംഗപ്രവേശം ചെയ്തു കഴിഞ്ഞു. പക്ഷെ., ഇവ രണ്ടിനെയും പിന്നിലാക്കാൻ പോന്ന പോഷക, വൈദ്യശാസ്ത്ര, ജീവശാസ്ത്ര സവിശേഷതകളോടു കൂടിയ ഉത്പ്പന്നമാണ്‌ പൊങ്ങിൽ നിന്ന്‌ വികസിപ്പിച്ചിരിക്കുന്ന കേരന്യൂട്രിവിറ്റ.
ആളുകൾ ഇപ്പോൾ ആരോഗ്യത്തെക്കുറിച്ച്‌ വളരെ  ബോധവാന്മാരാണ്‌. അതുകൊണ്ടു തന്നെ കൃത്രിമ ഭക്ഷ്യസാധനങ്ങളെക്കാൾ പ്രാദേശികമായി ലഭിക്കുന്ന ജൈവ ഉത്പ്പന്നങ്ങൾക്കാണ്‌ പ്രിയം. ഈ പശ്ചാത്തലത്തിലാണ്‌ 100 ശതമാനം പ്രകൃതിജന്യമായ പൊങ്ങിൽ നിന്നുള്ള കേരന്യൂട്രിവിറ്റയ്ക്ക്‌ വലിയ സാധ്യത കാണുന്നത്‌. വ്യാവസായികാടിസ്ഥാനത്തിൽ കേരന്യൂട്രിവിറ്റ കൂടി ഉത്പാദനം ആരംഭിച്ചാൽ നാളികേരത്തിന്റെ മൂല്യവർധിത ശ്രേണിയിലേയ്ക്ക്‌ ഒരു ഉത്പ്പന്നം കൂടിയാകും. കൊപ്ര, വെളിച്ചെണ്ണ എന്നീ രണ്ടു പരമ്പരാഗത ഉത്പ്പന്നങ്ങൾ കൂടാതെ ഇപ്പോൾതന്നെ വെർജിൻ കോക്കനട്‌ ഓയിൽ, തേങ്ങാപ്പാൽ, തേങ്ങാപ്പാൽ ക്രീം, തേങ്ങാപാൽ പൊടി, തൂൾ തേങ്ങ, നീര, ചക്കര, സിറപ്പ്‌ തുടങ്ങി നിരവധി ഉൽപന്നങ്ങൾ വിപണിയിലുണ്ട്‌.
എസ്‌.സി.എം.എസ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ബയോ ടെക്നോളജിയിലെ ഡോ.ശാലിനി ഭാസ്കർ ആണ്‌ ഈ പ്രോജക്ടിന്റെ കോ ഇൻവെസ്റ്റിഗേറ്റർ. ദിവ്യ ശ്രീകുമാർ റിസേർച്ച്‌ സ്കോളറും. ഉത്പ്പന്നത്തിന്റെ വ്യാവസായിക ഉത്​‍്പാദനം ആരംഭിക്കാനുള്ള പ്രാരംഭ ചർച്ചകൾ നടന്നു വരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...