19 Sept 2014

അമൂൽ മാതൃകയിൽ നീര വിപണനത്തിന്‌ ഏകീകൃത സംവിധാനം ഉണ്ടാവണം


ആർ. ഹേലി
മുൻ കൃഷിവകുപ്പ്‌ ഡയറക്ടർ, പേൾ ഹിൽ, ആറ്റിങ്ങൽ, തിരുവനന്തപുരം

2013 -ലെ "ഇക്കണാമിൽ റിവ്യൂ"വിൽ സംസ്ഥാന പ്ലാനിംഗ്‌ ബോർഡ്‌ കേരളത്തിലെ നാളികേര മേഖലയുടെ വളർച്ചയ്ക്ക്‌ 'നീര' വികസനത്തിനുള്ള സർക്കാരിന്റെ യത്നങ്ങളിൽ വമ്പിച്ച പ്രതീക്ഷകളാണ്‌ അർപ്പിച്ചിരിക്കുന്നത്‌. പ്ലാനിംഗ്‌ ബോർഡ്‌ ചെയർമാൻ തന്റെ  പ്രമുഖ ലേഖനത്തിൽ കേരളത്തിലെ പത്തു ശതമാനം തെങ്ങുകളെ നീര ശേഖരണത്തിന്‌ വിധേയമാക്കിയാൽ പ്രതിവർഷം 54000 കോടി രൂപയുടെ അധിക ആദായം സൃഷ്ടിക്കപ്പെടുമെന്ന്‌ വിലയിരുത്തിയിരുന്നു. പക്ഷേ നീര വ്യവസായം യാഥാർത്ഥ്യമാക്കാൻ നിലവിലുള്ള സർക്കാർ ഉത്തരവുകൾക്കും ഉദ്ഘാടന ചടങ്ങുകൾക്കും അപ്പുറമായി ഒട്ടനവധി കാര്യങ്ങൾ ആവശ്യമായിട്ടുണ്ട്‌ എന്ന ബോധം കൂടുതൽ ഉണ്ടായിരിക്കുക എന്നതാണ്‌ ശുഭോദർക്കമായ ഒരു വസ്തുത.
അൽപം പഴയകാല ചരിത്രം നോക്കിയാൽ തെളിയുന്ന ഒരു കാര്യമുണ്ട്‌. 50 വർഷം മുമ്പുള്ള കാലത്ത്‌ ഒരു കുടുംബത്തിന്റെ പ്രധാന ആദായ ശ്രോതസ്സും വിദ്യാഭ്യാസാവശ്യം ഏതാണ്ട്‌ പൂർണ്ണമായി നിർവ്വഹിച്ചിരുന്നതും തെങ്ങ്‌ കൃഷിയായിരുന്നു, വിശേഷിച്ചും തീരപ്രദേശങ്ങളിൽ.  ഇന്നു  റബ്ബർ അനുഭവിക്കുന്നതിനേക്കാൾ എത്രയോ ഉപരി പരിചരണം തെങ്ങിന്‌ കിട്ടിയിരുന്നു എന്നത്‌ പഴയ തലമുറക്കാർക്ക്‌ അറിയാം. പുതിയ തലമുറയ്ക്ക്‌ വിശ്വസിക്കാൻ പ്രയാസം തോന്നും!
അതിനെക്കാൾ പ്രാധാന്യമേറിയ  സ്ഥാനം 'നീര' വ്യവസായം കേരള സാമ്പത്തിക രംഗത്ത്‌ തെങ്ങിന്‌ ഉണ്ടാക്കിയേയ്ക്കും എന്ന ശുഭ പ്രതീക്ഷയാണ്‌ 'നീര'യെ പലർക്കും അധിക പ്രിയമാക്കുന്നത്‌. 'നീര' ജനപ്രിയം നേടുമ്പോൾ വിദേശ മത്സരം വരെ നേരിടേണ്ടി വരും എന്നുള്ള അവബോധം നമുക്ക്‌ ഉള്ളതുകൊണ്ട്‌ കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങൾ നീക്കണം.
നമുക്കിന്ന്‌ ഉള്ള വിപുലമായ സൗകര്യങ്ങൾ നോക്കുമ്പോഴും വായിക്കുമ്പോഴും അറിയാതെ നാം ആഹ്ലാദിച്ച്‌ പോകും. നാളികേര ഗവേഷണത്തിന്‌ വിശേഷിച്ചും 'നീര' കാര്യത്തിൽ കേന്ദ്ര നാളികേര ഗവേഷണകേന്ദ്രം, കാർഷിക സർവ്വകലാശാല, ഡിഫൻസ്‌ ലബോറട്ടറികൾ, സ്വകാര്യ ഗവേഷണ സ്ഥാപനങ്ങൾ ഇവയെല്ലാം സുസജ്ജമാണ്‌. പോരെങ്കിൽ വിദേശത്തെ ഈ രംഗത്തെ സംഭവങ്ങൾ 'മിനിട്ടിന്‌ മിനിട്ടിന്‌' അറിയാനുള്ള വാർത്താ വിനിമയ സംവിധാനങ്ങളും സുലഭം.
രണ്ടാമത്തേത്‌ വികസനത്തിന്‌ കേന്ദ്രരംഗത്ത്‌ നാളികേര ബോർഡ്‌, സംസ്ഥാനങ്ങളിൽ വൻ വികസന ശൃംഖലകളുള്ള കൃഷി വകുപ്പുകൾ, ഹാർട്ടികൾച്ചർ വകുപ്പുകൾ, സഹകരണ സ്ഥാപനങ്ങൾ, സാമ്പത്തിക സ്ഥാപനങ്ങൾ, നബാർഡ്‌ കേന്ദ്രത്തിലെ ബൃഹത്തായ കൃഷി വകുപ്പ്‌ ഇവയെല്ലാം 'നീര'യെ വ്യാവസായിക രംഗത്തേക്ക്‌ കടന്നു വരാൻ സഹായിക്കാൻ തയ്യാർ!
ഇപ്പോൾ ഗോവായിലും ലക്ഷദ്വീപിലും മഹാരാഷ്ട്രയിലും ആർക്കും തെങ്ങ്‌ ചെത്താം, നീര ഉണ്ടാക്കാം, ഇഷ്ടം പോലെ വിൽക്കാം, ആരോടും ചോദിയ്ക്കേണ്ട! പക്ഷേ കേരളത്തിലും കർണ്ണാടകത്തിലും തമിഴകത്തിലും കർശനമായ നിയമങ്ങളുണ്ട്‌ ! തെങ്ങ്‌ ചെത്താൻ ചിന്തിക്കുവാൻ പോലും അതിന്റെ ഉടമയ്ക്ക്‌ അവകാശമില്ല! പല നിയമങ്ങൾ ഇല്ലെങ്കിലും ഉള്ള നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷ ഉടനെ കിട്ടും! യഥേഷ്ടം തെങ്ങു നടാനും വളർത്താനും വെട്ടികളയാനും നിയമം തടസ്സമല്ല. പക്ഷേ 'നീര' എടുക്കണമെങ്കിൽ നിയമങ്ങളും നിബന്ധനകളും പലതുണ്ട്‌. അത്‌ സ്വയം കുടിച്ചാൽ പോലും നിയമം വിടില്ല! പിടിച്ചു ശിക്ഷിയ്ക്കും!!
നീര പുളിപ്പിച്ചാൽ കള്ളാകും. പക്ഷേ 'നീര' നീരയായി കഴിച്ചാൽ അതിൽ ചാരായാംശം ഇല്ല! 'നീര'യെ പുളിയ്ക്കാതെ നീരയായി തയ്യാറാക്കി വിൽക്കുന്നതും അതിൽ നിന്നും ശർക്കരയും തേനും ജാമും പഞ്ചസാരയും ഉണ്ടാക്കുന്ന 'നാടൻ രീതി' നമ്മുടെ ആളുകൾക്ക്‌ അറിയാം. പക്ഷേ അതു നാടൻ രീതിയിൽ നടത്തിയാൽ വ്യവസായമാകില്ല!
മറ്റു പല രാഷ്ട്രങ്ങളും (അവയിൽ പലതും നമുക്ക്‌ വലിയ മോഹമില്ലാത്ത ചെറിയ രാഷ്ട്രങ്ങളാണ്‌) 'നീര' ഉണ്ടാക്കി പണം വാരികൂട്ടുന്നത്‌ കേട്ടപ്പോഴാണ്‌ ഇന്ത്യയും ഈ രംഗത്തേക്ക്‌ കടക്കാൻ തീരുമാനിച്ചതു. കേരളത്തിലാണെങ്കിൽ  നാളികേര വിഭവ ഉത്പാദനത്തിനും വിപണനത്തിനും മൂന്നു കോർപ്പറേഷനുകൾ, ഒട്ടനവധി സഹകരണ സംഘങ്ങൾ ദേശീയ സഹകരണ ഫെഡറേഷൻ, തൈകൾ ഉണ്ടാക്കാൻ ഹാർട്ടികൾച്ചർ മിഷൻ, കൃഷിവകുപ്പ്‌, നബാർഡ്‌, വായ്പ നൽകാൻ ദേശീയ ബാങ്കുകൾക്കു പുറമേ ഇപ്പോൾ എല്ലാ കോളേജുകളും  ഈ രംഗത്തേയ്ക്ക്‌ ശ്രദ്ധ വെച്ചു തുടങ്ങിയിരിക്കുന്നു. ഇവയെല്ലാമായി ഏതാണ്ട്‌ 3040 പടുകൂറ്റൻ സ്ഥാപനങ്ങൾ ഉണ്ട്‌. എല്ലാ പഞ്ചായത്തിലും ഇവ പ്രവർത്തിക്കുന്നുണ്ട്‌! ലക്ഷ്യം കേരകൃഷി വികസനം തന്നെ!!
ഇതിനു പുറമേ പുതിയതായി 'നീര' വികസനത്തിനായി സർക്കാർ തന്നെ 'എക്സൈസ്‌ വകുപ്പിനെ' ചുമതല ഏൽപ്പിച്ചിരിക്കുന്നു. ചെത്തു തൊഴിലാളി സമൂഹവും കൃഷിക്കാരും ഈ രംഗത്ത്‌ ഒരു പോലെ തൽപരരായി ഐക്യത്തോടെ പ്രവർത്തിക്കാൻ ഒരു കമ്മറ്റി നൽകിയ ശുപാർശയെ അംഗീകരിച്ചാണ്‌, എക്സൈസ്‌ വകുപ്പിനെ സർക്കാർ 'നീര' വികസനത്തിന്‌ കൊണ്ടു വന്നിരിക്കുന്നത്‌! 102 വർഷം പഴക്കമുള്ള പഴയ അബ്കാരി നിയമത്തിൽ മാറ്റം വരുത്തുകയും ചെയ്തു! എക്സൈസ്‌ വകുപ്പ്‌ അങ്ങനെ ഒരു വികസന വകുപ്പായി രൂപാന്തരപ്പെട്ടിരിക്കുന്നു!
രണ്ടു കാര്യങ്ങൾ ഇതിൽ അവശേഷിക്കുന്നുണ്ട്‌. എന്റെ പുരയിടത്തിൽ കഞ്ചാവ്‌ കൃഷിയൊഴിച്ച്‌ ഏത്‌ വിളയും മരവും എനിക്കു നട്ടു വളർത്താം എന്ന നിയമമുണ്ട്‌. റബ്ബർ വിളയിച്ചാലും ഏലം വിളയിച്ചാലും നെല്ല്‌ വിളയിച്ചാലും എനിക്ക്‌ അതു വിളവെടുക്കാം. ഇഷ്ടമുള്ള വിധം വിൽക്കാം. പക്ഷേ 'നീര'യുടെ കാര്യത്തിൽ ഇതു പാടില്ല! തെങ്ങിൽ തേങ്ങാ വിളയിക്കാം! വെട്ടിയിടാൻ ആളെ കിട്ടിയില്ലെങ്കിൽ തന്നെ താഴോട്ട്‌ തേങ്ങ വീഴും. അത്‌ എടുക്കാം. വിൽക്കാം. പക്ഷേ 'നീര' എടുക്കണമെങ്കിൽ ചട്ടങ്ങൾ നിയമങ്ങൾ പാലിക്കണം. ഇതിൽ ചാരായാംശം ഇല്ലാതെയാണ്‌ വിൽക്കുന്നതെങ്കിലും അതു വെറും പാനീയമല്ല - കരിക്കിൻ വെള്ളം പോലെ! സ്വതന്ത്ര ഉത്പാദനവും വിപണനവും പാടില്ല!
അതുപോലെ നീര ആര്‌ വാങ്ങും, എപ്രകാരം അതിന്റെ വില കിട്ടും, നീര ഉണ്ടാക്കുന്ന തെങ്ങിന്റെ പരിചരണം തുടങ്ങിയവ ആരു തീരുമാനിയ്ക്കും ഇങ്ങനെ പോകുന്നു കാര്യങ്ങൾ. ഇതിനെല്ലാം ഉത്തരം വേണം!
ഇതിലേറെ വലിയ മാറ്റം കേരകർഷകരിലാണ്‌. അവരിൽ 'നീര കർഷകർ' എന്നൊരു മഹാ സംഘടിത വിഭാഗം ഉണ്ടായിരിക്കുന്നു. പാലു കറക്കുന്ന പശു ഉള്ളവർ ക്ഷീര കർഷകർ!  നീര ഉത്പാദനം ആരംഭിച്ചു കഴിഞ്ഞു.  ആവേശവും പ്രതീക്ഷയും കൊണ്ട്‌ അത്ഭുതകരമായ വേഗത്തിൽ കേരള മൊട്ടാകെ നീര കർഷക സംഘടനയും  വന്നു കഴിഞ്ഞിരിക്കുന്നു! അതും ശക്തമായ രീതിയിൽ.
 പക്ഷേ നാളികേര ജേണലിലെ അവരുടെ ലേഖനങ്ങൾ വായിക്കുമ്പോൾ അറിയാവുന്ന കാര്യം സർക്കാരിന്റെ നിയമ മാറ്റങ്ങളിൽ അവർ ഒട്ടും തൃപ്തരല്ല! എന്നാണ്‌. സർക്കാരിന്റെ വകുപ്പുകളും  സംഘടനകളും സർക്കാർ നിയമത്തിന്റെ പ്രായോഗിക വശങ്ങൾ വിശദീകരിക്കാൻ തയ്യാറാകുന്ന സമയം ഇതത്രെ! അതിനു കഴിഞ്ഞില്ലെങ്കിൽ 'നീര' തെങ്ങിന്റെ മണ്ടയിൽ തന്നെ കഴിഞ്ഞു കൂടും! ഇതിനുള്ള പ്രധാനപ്പെട്ട കാര്യം എന്താണ്‌? 40 സംഘടനകൾ! സർവ്വോപരി സർക്കാരും കൃഷിക്കാരും നീരയെ വ്യവസായ മാക്കാൻ തയ്യാർ!  ബഡ്ജറ്റിൽ പണം വയ്ക്കുന്നു. സർവ്വരും അത്‌ കണ്ട്‌ ആനന്ദിക്കുന്നു. പക്ഷേ പണം ചിലവാകാതെ ഖജനാവിൽ തന്നെ ഇരിയ്ക്കുന്നു! നീര കർഷകർക്ക്‌ അതു കിട്ടുന്നില്ല!!  ഈ നില മാറിയേ പറ്റൂ! സത്യം പറഞ്ഞാൽ ആവേശം മൂത്തുമൂത്തു വരുമ്പോൾ സൃഷ്ടിക്കപ്പെടുന്നത്‌ വകുപ്പുകളും എതിർപ്പുകളും. സർക്കാരും കൃഷിക്കാരും തമ്മിലുള്ള പ്രവർത്തനത്തിലെ പൂർണ്ണമായ "ഏകോപനരാഹിത്യമാണ്‌"
'നീര' ചെത്താൻ കൊടുത്താൽ തെങ്ങോന്നിന്‌ പ്രതിമാസം 1500 രൂപ വീതം മിനിമം വാടക ആയി 'ഉടമയ്ക്ക്‌ കിട്ടും' എന്ന പ്രസ്താവനയാണ്‌ സർവ്വ വിധത്തിലുള്ള 'നീര പ്രേമത്തിന്റെയും കാതലായ കാര്യം. ഇത്‌ മറന്നിട്ട്‌ നീര ചെത്താനുള്ള ലൈസൻസ്‌ നൽകാനുള്ള അധികാരം, അതു അളക്കുന്നതിന്റെ പരിശോധന, നീര പാക്കിംഗ്‌ രീതി, വിപണന പ്രചരണം ഓരോ തലത്തിലും ചെലുത്താവുന്ന നികുതികൾ, നീര വിഭവ നിർമ്മാണത്തിനുള്ള ലൈസൻസ്‌ നൽകാനുള്ള അധികാരം, നീര പാർലറുകൾ നൽകാനുള്ള അവകാശം തുടങ്ങി ഇതിന്റെ രംഗത്ത്‌ 'അധികാര സാമ്രാജ്യങ്ങൾ' സൃഷ്ടിക്കാൻ വകുപ്പുകളും വിവിധ ഏജൻസികളും സംഘാടകരും കൂടി ചെലുത്തുന്ന അമിതാവേശം 'നീര വ്യവസായം' യാഥാർത്ഥ്യമാക്കുന്നതിന്‌ വിഘാതം സൃഷ്ടിക്കുന്നു എന്നു മനസ്സിലാക്കാൻ നാളികേര ജേണലിൽ വരുന്ന അഭിപ്രായ പ്രകടനങ്ങൾ മതി.
കേരളത്തിൽ ഒരു വീട്ടിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവിന്‌ പരിശോധകർ വരുന്നു, വിദ്യുഛക്തി പരിശോധകൾക്കായി ഉദ്യോഗസ്ഥർ എന്നതിനു പുറമേ റേഷൻകാർഡ്‌, ഗ്യാസ്‌ സിലിണ്ടർ, പശു ഉണ്ടെങ്കിൽ പരിശോധനകൾ, പട്ടിയുണ്ടെങ്കിൽ പരിശോധന, വീട്ടിലെ മാവ്‌, പ്ലാവ്‌ അടുത്ത വീട്ടിലേക്ക്‌ 'കടന്നാൽ' പരിശോധനയ്ക്ക്‌ പഞ്ചായത്ത്‌ അധികൃതർ, ഇനി ഇപ്പോൾ തെങ്ങ്‌ ചെത്താൻ കൊടുത്താൽ ദിവസവും അതു അളക്കാനും പരിശോധിക്കാനും കൂടി ആളുകൾ വന്നു ചേരുമായിരിക്കും. പക്ഷേ ജനങ്ങൾ അതിനെല്ലാം കീഴ്പെടും. ജീവിക്കാൻ അതു കൂടിയേ തീരൂ! പക്ഷേ അതിന്‌ വ്യക്തമായ മാർഗ്ഗരേഖകൾ വേണം.
ദശലക്ഷകണക്കിന്‌ പശുക്കളിൽ നിന്നും എരുമകളിൽ നിന്നും ദിവസവും രാവിലേയും വൈകുന്നേരവും പാലു ശേഖരിച്ച്‌ പാലായും തൈരായും വിവിധ വിഭവങ്ങളായും ജനകോടികൾക്ക്‌ ലഭ്യമാക്കുന്ന ഒരു പ്രസ്ഥാനം ഇന്ത്യയിലും കേരളത്തിലുമുണ്ട്‌. അതാണ്‌ അമൂൽ പ്രസ്ഥാനം. അത്യാവശ്യമായ മാറ്റങ്ങളോടെ ഇതിനെ മാതൃകയാക്കി നീര പ്രസ്ഥാനവും നമുക്ക്‌ സംഘടിപ്പിക്കാം. പക്ഷേ നീര ഉണ്ടാക്കാൻ തെങ്ങു വളർത്തുന്നവർക്കായിരിക്കണം സർവ്വ പ്രാമുഖ്യവും എന്നു മാത്രം!
കേരവൃക്ഷവും അതിനെ പരിചരിക്കുന്നവരേയും സംരക്ഷിച്ചുകൊണ്ടുള്ള ഒരു സംവിധാനം സൃഷ്ടിച്ച്‌ പകരം മറ്റു താൽപര്യ സംരക്ഷണത്തിനുള്ള "വികസന സാമ്രാജ്യങ്ങൾ" സൃഷ്ടിക്കാൻ ശ്രമിയ്ക്കുന്നത്‌ തന്നെ 'അമൂൽ മാതൃകകളുടെ' നാട്ടിൽ പാടില്ല.
നമ്മുടെ കമ്പനികൾ ഉത്പ്പാദിപ്പിക്കുന്ന നീര ഇന്ത്യൻ വിപണിയിൽ സജീവമാക്കാൻ നമുക്ക്‌ ശ്രമിക്കാം. വിദേശത്തു നിന്നും നല്ല വിഭവങ്ങൾ കിട്ടിയാൽ അവയെ താലോലിച്ച്‌ വളർത്തുന്നവരാണ്‌ നമ്മുടെ ഉപഭോക്താക്കൾ! നമ്മുടെ വിപണി കൂടുതൽ സ്വതന്ത്രവും വിദേശ ഉൽപന്നങ്ങളെ സ്വാഗതം ചെയ്യുന്നതുമായി വികസിക്കുകയാണ്‌. ഇപ്പോൾ തന്നെ 'തായ്‌ലണ്ടിലെ' 'കരിക്കിൻ വെള്ളം'  നല്ല ഭദ്രതയും രൂപഭംഗിയുമുള്ള ടിന്നുകളിൽ അടച്ചതു തിരുവനന്തപുരത്ത്‌ സൂപ്പർമാർക്കറ്റുകളിൽ ധാരാളം വിറ്റുപോകുന്നു! നീരയുടെ മേഖലയിൽ ഇതു പക്ഷേ കൂടുതൽ ശക്തമായി വന്നേക്കും. നാം തുടക്കത്തിലെ ഈ വിപണിയിലെ 'സ്വദേശി വിഭവ ബലം' ശക്തിപ്പെടുത്തിയാൽ അത്‌ കേരളീയ സമ്പട്‌ വ്യവസ്ഥയ്ക്ക്‌ പുതിയ വളർച്ചയ്ക്കും മേഖലകൾ കാഴ്ച വയ്ക്കും! ഇതിന്‌ ഒരു മഹാ കർഷക കൂട്ടായ്മയുടെയും സർക്കാർ തലത്തിൽ മികച്ച ഏകോപനത്തിന്റെയും പ്രസ്ഥാനങ്ങൾ രൂപമെടുക്കട്ടെ!
ഫോൺ : 9947460075

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...