18 Dec 2014

കൊടിയിറക്കം


സണ്ണി തായങ്കരി
  
    ദിവസങ്ങളായി ശ്രദ്ധിക്കുന്നു. അദ്ദേഹത്തിന്‌ ഇപ്പോൾ പഴയ പ്രസരിപ്പില്ല. ഉത്സാഹമില്ല. സഹപ്രവർത്തകരോടുപോലും വാദപ്രതിവാദങ്ങളില്ല. എന്തിനോടും ഒരു വിരക്തി. എപ്പോഴും ഏകാന്തത്തയുടെ തുരുത്തിൽ ചിന്തയുടെ വിഭ്രാത്മലോകത്തിലാണ്‌ അയാൾ.
   ഭർത്താവിന്‌ കാര്യമായി എന്തോ സംഭവിച്ചിരിക്കുന്നു. ഇപ്പോൾ ചെയ്യുന്നതെല്ലാം യാന്ത്രികമാണ്‌. ആ മനസ്സ്‌ മറ്റെവിടെയോ ആണ്‌.
   പത്രത്തിൽ വാർത്ത കണ്ടിട്ടാണ്‌ തലേന്ന്‌ രാത്രി വൈകി കിടക്കയിലെത്തുമ്പോൾ ചോദിച്ചതു.
   "കുടിയിറക്ക്‌ നാളെത്തന്നെ ഉണ്ടാകുമോ?"
   "ഉം."
   "ആയിരത്തോളം കുടുംബങ്ങൾ എവിടെപ്പോകും?"
   "അറിയില്ല."
   "പാർട്ടിക്കെന്തെങ്കിലും ചെയ്യാൻ..."
   "ഭരണകൂടത്തിന്റെ അതിക്രമത്തിനെതിരെ പൊരുതാനേ പാർട്ടിക്ക്‌ കഴിയൂ."
   "സായുധപോലീസിനെതിരെ ചെറുത്തുനിൽക്കാൻ അങ്ങയുടെ കൂടെ എത്രപേർ കാണും?"
   "അറിയില്ല. പക്ഷേ, ഞാൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രമാണ്‌ എനിക്ക്‌ വലുത്‌. അത്‌ ബലഹീനനൊപ്പം ചേർന്നുനിൽക്കുക എന്നതാണ്‌."
   സ്വന്തം മകനും ഭാര്യയും അതിനേക്കാൾ ചെറുതാണോ എന്ന ചോദ്യത്തിന്‌ കൂർക്കംവലിയായിരുന്നു മറുപടി. അത്ഭുതം തോന്നിയില്ല. ഇഷ്ടപ്പെടാത്ത ചോദ്യങ്ങൾക്ക്‌ എന്നും ലഭിച്ചിരുന്ന ഉത്തരം ഇതുതന്നെ.
   പ്രഭാതത്തിനുമുമ്പ്‌ മൂലമ്പള്ളിയിലെത്തേണ്ടിയിരുന്
നതിനാൽ കിഴക്ക്‌ വെള്ളകീറുംമുമ്പ്‌ തിളപ്പിച്ച്‌ കൊടുത്ത കടുംചായ കുടിച്ച്‌ യാത്രപോലും പറയാതെ ഇറങ്ങുമ്പോൾ എന്തോ ഒരു ഉൾക്കിടിലം അനുഭവപ്പെട്ടു.
   "ശശാങ്കേട്ടാ..."
   അയാൾ തിരിഞ്ഞുനിന്നു.
   "ഒരു കാര്യം ചോദിച്ചോട്ടെ?"
   നിർവികാരതയ്ക്ക്‌ മകുടം ചാർത്തിയതുപോലയോയിരുന്നു പ്രതികരണം.
   "എന്താ...?"
   വികാരങ്ങൾ ചത്തുകിടന്ന ആ കണ്ണുകളിലേക്ക്‌ നോക്കിയപ്പോൾ അവൾക്ക്‌ പിന്നീടൊന്നും ചോദിക്കാൻ തോന്നിയില്ല. അല്ലെങ്കിൽതന്നെ ചോദ്യങ്ങളൊന്നും ബാക്കിയില്ലല്ലോ.
   അയാളുടെ കണ്ണുകൾ ഭാര്യയുടെ മുഖത്തുനിന്നും വഴുതി വീണത്‌ ഭിത്തിയിൽ തൂങ്ങുന്ന വിപ്ലവാചാര്യന്മാരുടെ ചില്ലിട്ട നിറംമങ്ങിയ ചിത്രങ്ങളിൽ. ആദ്യമായി കാണുന്നതുപോലെ അയാൾ ആ ചിത്രങ്ങളിലേക്ക്‌ നോക്കി.
   ഏത്‌ പ്രതിസന്ധിയാണ്‌ അദ്ദേഹത്തിന്റെ ചടുലവും വികാരോഷ്മളവുമായ വാചാലതയെ മഹാമൗനങ്ങളുടെ നിശബ്ദതയിലേക്ക്‌ പലായനം ചെയ്യിച്ചതു?
   ഏതോ അജ്ഞാതലോകത്തിൽനിന്ന്‌ നിയന്ത്രിക്കപ്പെടുന്നവനെപ്പോലെ അകന്നകന്ന്‌ പോകുന്ന ഭർത്താവിനെ നോക്കി അവൾ നിന്നു.
   ഇത്‌ യാത്ര പറയാനാവാത്ത പലായനങ്ങളുടെ കാലം.
   ഉച്ചയായി, സന്ധ്യയായി.
   പാതിരാക്കോഴി കൂവിയപ്പോഴാണ്‌ ഒന്നു മയങ്ങിയത്‌.              
   "മകളേ..." വാത്സല്യം ഊറിക്കൂടിയ സ്വരം... വാത്സല്യത്തിന്റെ തേൻതുള്ളി നാവിലേക്ക്‌ ഇറ്റിച്ചതുപോലെ...
   കൺമുമ്പിൽ പാതി നരച്ചസമൃദ്ധമായ താടിയോടുകൂടിയ ആജാനബാഹു... ഇത്‌...
   അത്ഭുതത്താൽ വിടർന്ന മിഴികളോടെ ഭിത്തിയിലേക്ക്‌ നോക്കി. മാർക്ക്സിന്റെ ചിത്രം ശൂന്യം...
   "സംശയിക്കേണ്ട മകളേ... ഇത്‌ ഞാൻതന്നെയാണ്‌."
   "മഹാനായ മാർക്ക്സ്‌... അങ്ങ്‌..." വിഹ്വലതയുടെ ആ നിമിഷങ്ങളിൽ എന്തുചെയ്യണമെന്ന്‌ അവൾക്ക്‌

അറിയില്ലായിരുന്നു.
   "പല ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ നിന്റെ ഭർത്താവിന്‌ കഴിയുന്നില്ല അല്ലേ? അയാളിപ്പോൾ പ്രത്യയശാസ്ത്രപരമായ ഒരു പ്രതിസന്ധിയെ നേരിടുകയാണ്‌. കാലങ്ങളായി പ്രസ്ഥാനത്തിനുവേണ്ടി ജീവിച്ച അയാൾ അതിനുവേണ്ടി മരിക്കാനും തയ്യാറാണ്‌. സഹപ്രവർത്തകരും നേതാക്കന്മാരും കാലത്തോടൊപ്പം മാറി. അണികളും മാറി. എന്നാൽ ശശാങ്കൻമാത്രം മാറിയില്ല. കാൽക്കീഴിലെ മണ്ണ്‌ നഷ്ടപ്പെടുന്നത്‌ കാണുമ്പോഴും അയാൾ നിസംഗനാണ്‌."
   "അങ്ങയുടെ പ്രത്യയശാസ്ത്രം പരാജയപ്പെട്ടുവേന്നാണോ?    "
   "ഒരിക്കലുമല്ല. ഭൂമിയിൽ നിസ്വനും അടിച്ചമർത്തപ്പെട്ടവനുമായി ഒരാളെങ്കിലും അവശേഷിക്കുന്നതുവരെ ആ പ്രത്യയശാസ്ത്രത്തിന്‌ പ്രസക്തിയുണ്ട്‌. സ്വാർഥതയുടെ അടിസ്ഥാനശിലയിൽ മനുഷ്യന്റെ ജനിതകഘടന നിലനിൽക്കുവോളം ദരിദ്രന്റെയും നീതി നിഷേധിക്കപ്പെടുന്നവന്റെയും പരമ്പര ഭൂമിയിൽ തുടരുകതന്നെ ചെയ്യും."
   "ഇനി ഒരു തിരിച്ചുപോക്ക്‌ സാധ്യമല്ലെന്നുണ്ടോ?"
   "തിരിച്ചുപോക്ക്‌ വ്യക്തികൾക്കാവും. എന്തിനെയും സ്വന്തം നേട്ടത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നവർക്ക്‌. അങ്ങനെ അനേകർ പോയിട്ടുണ്ട്‌. അവർ ഭക്ഷിക്കുന്നത്‌ ബൂർഷ്വായുടെ ഉച്ഛിഷ്ഠമാണ്‌. ഏത്‌ പ്രത്യയശാസ്ത്രവും നിലനിൽക്കുക, അതിന്റെ പതാകവാഹകരുടെ കൈകളിലാണ്‌. പക്ഷേ, ഇവിടെ ആ പതാകയെ ചിലർ സ്വാർഥതയ്ക്കുവേണ്ടി തലതിരിച്ച്‌ കെട്ടുന്നു. ഏത്‌ വസ്തുവും ആവശ്യപ്പെടുന്നവരുടെ കൈകളിലേക്ക്‌ വർഷിക്കപ്പെടണം. എന്നാലിന്ന്‌ അടിച്ചമർത്തപ്പെട്ടവന്‌ മോചനം അനുഭവവേദ്യമാകുന്നില്ല. തന്മൂലം, അവർ വഴിതെറ്റി നയിക്കപ്പെടുന്നു. ഒരുപക്ഷേ, ഇനിയൊരു പ്രഭാതത്തിൽ പ്രത്യയശാസ്ത്രത്തെ തലതിരിച്ച്‌ കെട്ടുന്നവരുടെ കൈകളിൽനിന്ന്‌ അതിനെ മോചിപ്പിക്കാൻ ഒരു യുഗപ്രഭാവൻ ഉയിർത്തെഴുന്നേൽക്കാം..."
   "എന്റെ ഭർത്താവ്‌ പ്രസ്ഥാനത്തിനുവേണ്ടി എല്ലാം... എന്നിട്ടും..."
   "മനുഷ്യസ്നേഹമെന്നത്‌ നഷ്ടപ്പെടലുകളുടെ വീരചരിതമാണ്‌ മകളേ. ഈ ഭിത്തിയിൽ തൂങ്ങുന്ന മഹാന്മാരും ചരിത്രം വിസ്മരിച്ച അനേകായിരങ്ങളും സഹജീവികളുടെ ഉയർത്തെഴുന്നേൽപ്പിനുവേണ്ടി ജീവത്യാഗം ചെയ്തവരാണ്‌. അതുകൊണ്ടുതന്നെയല്ലേ അനേകം ഭവനങ്ങളിൽനിന്ന്‌ കാലം ഈ ചിത്രങ്ങളെ പിഴുത്‌ മാറ്റിയപ്പോഴും ഇവിടെ അത്‌ സമുചിതമായി ആദരിക്കപ്പെടുന്നത്‌."
   "എന്റെ ഭർത്താവിന്റെ ഈ അവസ്ഥ..."
   "ഓരോരുത്തരും സ്വന്തം വഴികളിലെ പ്രതിസന്ധികളെ സ്വയം തരണം ചെയ്യേണ്ടതാണ്‌. പക്ഷേ, മാവിൽനിന്ന്‌ മാങ്ങയല്ലാതെ നാമെന്താണ്‌ പ്രതീക്ഷിക്കേണ്ടത്‌? ഒരു രക്തസാക്ഷിത്വത്തിൽ കുറഞ്ഞതൊന്നും..."
   "അപ്പോൾ എന്റെ ഭർത്താവ്‌..."     
    ഒരു ഞെട്ടലോടെ അവൾ അർധമയക്കത്തിൽനിന്ന്‌ ഉണർന്നു.
    ഭിത്തിയിലെ ഘടികാരത്തിൽ രണ്ട്‌ മുപ്പത്‌. അദ്ദേഹം ഇനിയും മടങ്ങിയെത്തിയിട്ടില്ല. ഈശ്വരാ... അദ്ദേഹത്തിന്‌ ഒരാപത്തും വരുത്തരുതെ...
   അടുത്ത്‌ കിടക്കുന്ന ഏഴുവയസ്സുകാരന്റെ നെറ്റിയിൽ അവൾ വാത്സല്യത്തോടെ തലോടി. സ്കൂളിൽ നിന്നെത്തിയശേഷം പലവട്ടം അവൻ അച്ഛനെ അന്വേഷിച്ചു. പതിവില്ലാത്തത്താണത്‌.
   സ്വപ്നത്തിന്റെ ബാക്കിപത്രം അവളിൽ അസ്വസ്ഥതയുടെ ഒരു കൊടിമരം പടുത്തുയർത്തി. പിന്നെ വളരെ മന്ദം കൊടിമരത്തിൽനിന്ന്‌ ഒരു രക്തപതാക അവരോഹണം ചെയ്തു.
   പെട്ടെന്ന്‌ ഫോൺ ശബ്ദിച്ചു.
   അവളുടെ വലതുകൈ വിറയലോടെ റിസീവറിൽ സ്പർശിച്ചു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...