18 Dec 2014

നാളികേര മേഖലയിൽ സപ്ലൈ ചെയിൻ മാനേജ്‌മന്റ്‌ സംവിധാനങ്ങൾ കടന്നുവരട്ടെ



ടി. കെ. ജോസ്‌ ഐ എ എസ്,
ചെയർമാൻ,ചെയർമാൻ, നാളികേര വികസന ബോർഡ്


പതിനായിരക്കണക്കിന്‌ ചെറിയ നീർച്ചാലുകളായി ഒഴുകി വരുന്ന കൊച്ചരുവികൾ ഒന്നിച്ച്‌, വലിയ പുഴയായി ഒഴുകി പോകുന്ന കാഴ്ച കേരളത്തിൽ നാം ധാരാളം കാണാറുണ്ട്‌. പ്രത്യേകിച്ച്‌ വർഷകാലത്ത്‌. എന്നാൽ ഈ പുഴയ്ക്ക്‌ അനുയോജ്യമായ സ്ഥലങ്ങളിൽ ചെറുതും വലുതുമായ അണക്കെട്ടുകൾ തീർത്തുകൊണ്ട്‌ ഒഴുകിപാഴായി പോയിരുന്ന വെള്ളം സംഭരിച്ച്‌ സൂക്ഷിക്കുന്നതും നാം കണ്ടിട്ടുണ്ട്‌. നേരിട്ട്‌ അനുഭവമുള്ളതാണ്‌. കേരളത്തിലൂടെ ഒഴുകുന്ന പെരിയാറിന്റെ കാര്യം തന്നെ എടുക്കൂ. മുല്ലപ്പെരിയാറും, ഇടുക്കി, കുളമാവ്‌, ചെറുതോണി, കുണ്ടള, മാട്ടുപെട്ടി ഡാമുകളും, മൂന്നാറിലെ ഹെഡ്‌ വർക്ക്‌ ഡാമും, പൊൻമുടി, ആനയിറങ്കൽ, കല്ലാർകുട്ടി, ലോവർപെരിയാർ അവസാനം ഭൂതത്താൻകെട്ടും വരെയുള്ള അണക്കെട്ടുകളിലേയ്ക്ക്‌ ഇങ്ങനെ പതിനായിരക്കണക്കിന്‌ കൈവഴികളിലൂടെ ഒഴുകി വരുന്ന ജലത്തെ സമാഹരിച്ച്‌ സംഭരിച്ച്‌  നാം വൈദ്യുതി ഉൽപാദിപ്പിക്കുന്നു. ഈ ജലം തന്നെ പതിനായിരക്കണക്കിന്‌ ഹെക്ടർ ഭൂമിയിലെ കൃഷിയ്ക്കും ഉപയോഗിക്കുന്നു. ഈ ജലം മുഴുവൻ കാലവർഷത്തിന്റെ കുത്തൊഴുക്കിൽ ഏതാനും ദിവസങ്ങൾ കൊണ്ട്‌ അറബിക്കടലിലേക്ക്‌ എത്തിപ്പെടേണ്ടിയിരുന്നതാണ്‌. എന്നാൽ വ്യക്തമായ ആസൂത്രണം വഴി യോജിച്ച സ്ഥലങ്ങളിൽ അണക്കെട്ടുകളും ഡൈവേർഷൻ കനാലുകളും ജലവൈദ്യുത പദ്ധതികളും വീണ്ടും ചെക്ക്‌ ഡാമുകളും ജലസേചനപദ്ധതികളുമെല്ലാം സ്ഥാപിച്ചു കഴിഞ്ഞപ്പോൾ വർഷം മുഴുവനും നമ്മുടെ സംസ്ഥാനത്തിന്‌ ഊർജ്ജം പകരുന്ന വൈദ്യുതസ്രോതസ്സായും ദശലക്ഷക്കണക്കിനു ജനങ്ങൾക്ക്‌ കുടിവെള്ളമായും നമ്മുടെ കൃഷിയിടങ്ങളിൽ വിളകളുടെ വളർച്ചക്കുള്ള ജീവജലമായും, മുൻപ്‌ പാഴായി പൊയ്ക്കൊണ്ടിരുന്ന  ഈ വെള്ളം ഉപയോഗിക്കാൻ നമുക്കു കഴിയുന്നു.

ഉചിതമായ സ്ഥലത്തും സമയത്തുമുള്ള വിഭവ സമാഹരണവും, സംഭരണവും ഒട്ടും നഷ്ടം വരാതെ വിവിധ ഉദ്ദേശ്യങ്ങൾക്കു വേണ്ടിയുള്ള അവയുടെ ഉപയോഗവും ആണ്‌ നദീതട ജലസംഭരണ, ജലസേചന, ജലവൈദ്യുത പദ്ധതികളുടെ ഈ കൂട്ടായ്മ. ഏകദേശം ഇതേ മാതൃകയിൽ തന്നെ ലക്ഷക്കണക്കിന്‌ ചെറുകിട നാമമാത്ര കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ പലവഴിക്ക്‌ പാഴായി പോകാതെ യോജിച്ച ഇടങ്ങളിൽ സമാഹരിച്ച്‌, സംഭരിച്ച്‌, സംസ്ക്കരിച്ച്‌ വൈവിദ്ധ്യമാർന്ന ഉൽപ്പന്നങ്ങളാക്കി ഉചിതമായ മൂല്യവർദ്ധനവോടെ ആവശ്യക്കാരായ ഉപഭോക്താക്കളിലേക്ക്‌ എത്തിക്കുന്ന സംവിധാനം ഒരു നദീതട ജലസേചന പദ്ധതിയുടെ മാതൃകയിൽ നമുക്ക്‌ സങ്കൽപ്പിക്കാനാകുമോ?

ഇത്തരത്തിൽ കേരളത്തിലെ 42 ലക്ഷത്തോളം വരുന്ന ചെറുകിട - നാമമാത്ര കേര കർഷകരുടെ ഉൽപ്പന്നങ്ങളും ഉപോൽപ്പന്നങ്ങളും സമാഹരിച്ച്‌ സംഭരിച്ച്‌ സംസ്ക്കരിച്ച്‌ ഇന്ത്യയൊട്ടാകെയുള്ള ഉപഭോക്താക്കളിലേക്ക്‌ എത്തിക്കുന്നതിനെക്കുറിച്ച്‌ നാം ചിന്തിക്കേണ്ടതില്ലേ? ഇന്ത്യയിൽ മാത്രമല്ല വിദേശ വിപണികളിൽ പോലും നാളികേരത്തിന്റെ ഉൽപ്പന്നങ്ങൾക്ക്‌ മികച്ച ഡിമാന്റുണ്ട്‌. പക്ഷേ കേരളത്തിലെ നാളികേര കൃഷിയുടെ രീതി മനസ്സിലാക്കുമ്പോൾ ഉൽപ്പന്നങ്ങളുടെ സമാഹരണം, സംഭരണം, സംസ്ക്കരണം, വിപണനം തുടങ്ങിയ മേഖലകളിലേക്ക്‌ വലിയ ഭക്ഷ്യ സംസ്ക്കരണ വ്യവസായങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. നാമമാത്രമായി ഉണ്ടായിരുന്ന പൊതു മേഖലാ സ്ഥാപനങ്ങൾ പോലും വിവിധ കാരണങ്ങളാൽ തങ്ങളുടെ കർത്തവ്യ നിർവ്വഹണത്തിൽ തികഞ്ഞ പരാജയമായി മാറുകയും ചരമമടയുകയും ബാക്കിയുള്ളവ ചക്രശ്വാസം വലിച്ചും ശ്വാസം മുട്ടിയും മുടന്തിയും നടക്കുകയും ചെയ്യുന്നു. ഇതുകൊണ്ടെല്ലാം നമുക്കെന്ത്‌ എന്ന്‌ കർഷകർ ചോദിച്ചു തുടങ്ങിയാൽ ഉത്തരവുമില്ല. ഈയൊരു സാഹചര്യത്തിലാണ്‌ ആധുനിക മാനേജ്‌മന്റ്‌ സങ്കേതങ്ങളിൽ സപ്ലൈ ചെയിൻ മാനേജ്‌മന്റ്‌ എന്ന്‌ അറിയപ്പെടുന്ന, ഉൽപ്പാദന സംസ്ക്കരണ വിപണന പ്രക്രിയ്ക്ക്‌ അത്യാവശ്യം വേണ്ട, മാനേജ്‌മന്റ്‌ തന്ത്രങ്ങളെക്കുറിച്ച്‌ കേരളത്തിലെ ഓരോ ജില്ലയിലേയും ബ്ലോക്കിലേയും ഗ്രാമത്തിലേയും കേര കർഷകരുടെ കൂട്ടായ്മകൾ വഴി നാം ചിന്തിച്ചു തുടങ്ങേണ്ടത്‌. ഭാവിയിലേക്കുള്ള ഈ ലക്ഷ്യം വച്ചുകൊണ്ടാണ്‌ നവംബർ ലക്കം മാസിക സപ്ലൈ ചെയിൻ മാനേജ്‌മന്റിന്റെ വിവിധ വശങ്ങൾ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്‌. 13 നാളികേര ഉൽപ്പാദക കമ്പനികളും 273 നാളികേര ഉൽപാദക ഫെഡറേഷനുകളും 5500 നാളികേര ഉൽപാദക സംഘങ്ങളുമുള്ള ഒരു ശൃംഖല ഇന്ന്‌ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്‌. നമ്മുടെ ഉൽപ്പന്ന സമാഹരണത്തിനും സംസ്ക്കരണത്തിനും ഈ മൂന്നു തലങ്ങളിലുമുള്ള കർഷക കൂട്ടായ്മകൾക്ക്‌ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന്‌ ഗൗരവമായി പഠിക്കേണ്ട സമയം സമാഗതമായിരിക്കുകയാണ്‌. അതിനുള്ള ആദ്യ പടിയായിട്ടാണ്‌, സപ്ലൈ ചെയിൻ മാനേജ്‌മന്റ്‌എന്ന ആശയം ഈ ലക്കത്തിലൂടെ അവതരിപ്പിക്കുന്നത്‌.

നാളികേരത്തിൽ മാത്രമല്ല മറ്റെല്ലാ കാർഷിക ഉൽപന്നങ്ങളിലും സമാന രീതിയിലുമുള്ള സമാഹരണവും സംഭരണവും സംസ്ക്കരണവും മൂല്യ വർദ്ധനവും മൂല്യചോർച്ചയുണ്ടാകാതെ ഉപഭേക്താക്കളിലേക്ക്‌ എത്തിക്കുന്ന പ്രക്രിയ  ലോകത്ത്‌ പല രാജ്യങ്ങളിലും ഇന്നു നടക്കുന്നുണ്ട്‌. ആധുനിക ഐ.ടി സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി വ്യക്തമായ വിവരങ്ങൾ സംഭരിച്ച്‌ ഉചിതമായ സമയത്തും സ്ഥലത്തും പഴങ്ങളും പച്ചക്കറിക്കറികളും പോലെ കേടുവരുവാൻ കൂടുതൽ സാദ്ധ്യതയുള്ള ഉൽപന്നങ്ങൾ വരെ ശേഖരിച്ച്‌ ലോകത്തിന്റെ വിവിധ കോണുകളിലുള്ള സംഭരണ ശാലകളിലൂടെ കാലാവസ്ഥയ്ക്കും ഉപഭോക്തൃ താൽപര്യങ്ങൾക്കും അനുസരിച്ച്‌ ഇന്ന്‌ നമ്മുടെ നാട്ടിൽ എത്തുന്നുണ്ട്‌.  ഉത്തരാർദ്ധഗോളത്തിലെ ആപ്പിൾ സീസൺ അവസാനിക്കുമ്പോഴേയ്ക്കും ദക്ഷിണാർദ്ധഗോളരാജ്യങ്ങളിലെ ആപ്പിൾ കർഷകരിൽ നിന്ന്‌ അവ സംഭരിച്ച്‌ കേടുകൂടാതെ സൂക്ഷിച്ച്‌ ഇന്ത്യയിലേയും യൂറോപ്പിലേയും വടക്കൻ അമേരിക്കയിലേയും മാർക്കറ്റുകളിലേയ്ക്ക്‌ എത്തിക്കുന്നു. സാധാരണ ഗതിയിൽ വർഷത്തിൽ നാലോ അഞ്ചോ മാസം മാത്രം നീണ്ടുനിൽക്കുമായിരുന്ന ആപ്പിൾ വിപണി ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഇന്ന്‌ പന്ത്രണ്ട്‌ മാസവും സജീവമാണ്‌. ദശാബ്ദങ്ങൾക്കു മുമ്പ്‌ നമുക്ക്‌ ഓറഞ്ച്‌ ലഭിച്ചിരുന്നത്‌ നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ്‌. എന്നാൽ ഇന്ന്‌ വർഷം മുഴുവൻ എവിടെനിന്നെല്ലാമോ ഉള്ള ഓറഞ്ചുകൾ നമ്മുടെ വിപണിയിൽ സുലഭമാണ്‌. മാമ്പഴത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇങ്ങനെ സീസണൽ വിളകൾ പോലും വർഷം മുഴുവൻ ലഭ്യമാക്കുന്നതിന്റെ പിന്നിലെ അടിസ്ഥാന തത്വങ്ങൾ അനാവരണം ചെയ്യുന്നതിന്‌ സപ്ലൈ ചെയ്ൻ മാനേജ്‌മന്റിനെക്കുറിച്ചുള്ള വിവരങ്ങൾ നമ്മെ സഹായിക്കും. ഈ അറിവ്‌ വഴി മാത്രമേ കൂടുതൽ സുരക്ഷിതമായി സംഭരിക്കാൻ കഴിയുന്ന നാളികേരത്തിനെ ലോകത്തിന്റെ എല്ലാ കോണുകളിലും നിർബാധം എത്തിക്കാൻ നമുക്ക്‌ കഴിയൂ. വിൽപനയിൽ റെക്കോർഡ്‌ സൃഷ്ടിച്ച ലോക പ്രശസ്തമായ തോമസ്‌. എൽ ഫ്രിഡ്മാന്റെ 'വേൾഡ്‌ ഈസ്‌ ഫ്ലാറ്റ്‌' എന്ന പുസ്തകത്തിൽ ലോകത്തെ ഫ്ലാറ്റ്‌ ആക്കുന്നതിന്‌ മുഖ്യ പങ്കുവഹിച്ച പത്തു പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കുന്നത്‌ ആധുനിക സപ്ലൈ ചെയ്ൻ മാനേജ്‌മന്റ്‌ സംവിധാനത്തെയാണ്‌. വാൾ മാർട്ട്‌ പോലെ അന്താരാഷ്ട്ര പ്രശസ്തമായ ചില്ലറ വിൽപന ലോകത്തെ ഭീമന്മാരും നമ്മുടെ നാട്ടിലെ തന്നെ പ്രധാനപ്പെട്ട റീട്ടെയിൽ വ്യപാരികളുടെയുമെല്ലാം വിജയകരമായ നടത്തിപ്പിന്റെ അടിസ്ഥാന തത്വങ്ങളിൽ ഒന്ന്‌ സപ്ലൈ ചെയ്ൻ മാനേജ്‌മന്റ്‌ സംവിധാനമാണ്‌. ദശലക്ഷകണക്കിനു ചെറുകിട ഉത്പാദകരിൽ നിന്ന്‌ ഉൽപന്നങ്ങൾ യഥാസമയം സംഭരിച്ച്‌ സമാഹരിച്ച്‌ വിവിധ വിപണന കേന്ദ്രങ്ങളിലേയ്ക്ക്‌ നഷ്ടം കൂടാതെ എത്തിക്കുകയും വില നിലവാരം നിയന്ത്രിക്കുകയും ചെയ്യുന്നതിന്‌ ഇത്തരത്തിലുള്ള സപ്ലൈ ചെയ്ൻ മാനേജ്‌മന്റ്‌ സംവിധാനങ്ങളാണ്‌ ഉപയോഗിക്കുക. ഭാഗ്യത്തിന്‌ നാളികേരത്തിന്റെ കാര്യത്തിൽ വിളവെടുപ്പ്‌ വർഷം മുഴുവൻ നീണ്ടു നിൽക്കുന്നുണ്ട്‌. ഉയർന്ന വിളവ്‌ ചില പ്രത്യേക മാസങ്ങളിൽ ചില പ്രത്യേക സംസ്ഥാനങ്ങളിൽ ലഭിക്കുന്നുണ്ടെങ്കിൽ പോലും പന്ത്രണ്ടുമാസക്കാലവും വിളവു ലഭിക്കുന്ന കൃഷിയാണ്‌ നാളികേരം. അതുകൊണ്ടുതന്നെ തുടർച്ചയായ സംസ്ക്കരണ പ്രക്രിയയ്ക്ക്‌ എപ്പോഴും ഉൽപന്നം ലഭ്യവുമാണ്‌. പക്ഷെ, നമ്മുടെ ചെറുകിട നാമമാത്ര കർഷകർ തീർത്തും ദുർബലരും മൂലധന സമാഹരണത്തിൽ പിന്നോക്കവുമായിരുന്നതുകൊണ്ട്‌ ഉൽപന്ന സംഭരണത്തിന്റെയോ സംസ്ക്കരണത്തിന്റെയോ വിപണനത്തിന്റെയോ തലങ്ങളിൽ ഇടപെടുവാനുള്ള അവസരം വളരെ കുറവായിരുന്നു. ഈ അവസ്ഥ നമുക്ക്‌ മാറ്റിയെടുക്കാൻ കഴിയില്ലേ? കഴിയണ്ടേ? തീർച്ചയായും വേണം.

 നാളികേരമേഖലയിലേക്ക്‌ ആധുനിക സപ്ലൈ ചെയ്ൻ മാനേജ്‌മന്റിന്റെ സങ്കേതങ്ങൾ അവലംബിക്കുവാൻ സമയമായി. വ്യക്തമായ വിവരങ്ങളുടെയും കർഷകർ സമാഹരിച്ച ഓഹരി മൂലധനത്തിന്റെയും അടിസ്ഥാനത്തിൽ ധനകാര്യസ്ഥാപനങ്ങളിൽ നിന്ന്‌ വേണ്ട വായ്പ കൂടി തരപ്പെടുത്തി നമ്മുടെ ഉത്പാദക കമ്പനികൾ മുൻകൈ എടുത്ത്‌  ഉൽപന്നങ്ങളുടെ പ്രത്യേകിച്ച്‌ നാളികേരത്തിന്റെ സംഭരണവും സംസ്ക്കരണവും ഉയർന്ന തോതിൽ ആരംഭിക്കേണ്ട കാലം സമാഗതമായിരിക്കുന്നു. സപ്ലൈ ചെയ്ൻ മാനേജ്‌മന്റിന്റെ സങ്കേതങ്ങൾ വളരെ ലളിതമായി എന്നാൽ വിശദമായി ഉത്പാദക കമ്പനികളുടെ ഭാരവാഹികൾക്കും നാളികേര ഉത്പാദക ഫെഡറേഷനുകൾക്കും  സി.പി.എസുകൾക്കും കേരകർഷകർക്കും മനസ്സിലാക്കിക്കൊടുക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. ഇത്തരം കാര്യങ്ങൾ പഠിച്ച,​‍്‌ മനസ്സിലാക്കി,  കൂട്ടത്തിൽ മാനേജ്‌മന്റ്‌ വൈദഗ്ദ്ധ്യമുള്ള ആളുകളുടെ സഹായം കൂടി തേടി നമ്മുടെ ഉത്പാദക കമ്പനികൾ ഈ രംഗത്തേയ്ക്ക്‌ കടന്നു വരണമെന്ന്‌ അഭ്യർത്ഥിക്കുന്നു. നമ്മുടെ നാട്ടിൽ മാനേജ്‌മന്റിൽ ബിരുദാനന്തരബിരുദ കോഴ്സുകൾ നടത്തുന്ന നൂറുകണക്കിന്‌ സ്ഥാപനങ്ങൾ ഇന്ന്‌ നിലവിലുണ്ട്‌.  അവയിൽ പല ഡിപ്പാർട്ടുമന്റുകളിലും സപ്ലൈ ചെയ്ൻ മാനേജ്‌മന്റിൽ അറിവും പ്രാഗത്ഭ്യവുമുള്ളവരുണ്ട്‌. കുറേ പേരെങ്കിലും വ്യവസായ അനുഭവമുള്ളവരുമാകാം. ഇത്തരത്തിലുള്ള ആളുകളെ ഓരോ ഉത്പാദക കമ്പനികളും കണ്ടുപിടിക്കുന്നതിന്‌ ശ്രമിക്കുമല്ലോ.  അവരുടെ സഹായത്തോടെ സ്വന്തമായ മാനേജ്‌മന്റ്‌ ടീമിനെ ഓരോ ഉത്പാദക കമ്പനികളും പരിശീലിപ്പിക്കേണ്ടതുണ്ട്‌. ഇത്തരത്തിൽ ഒരു ടീമിനെ തയ്യാറാക്കി എടുക്കുക എന്നതാണ്‌ നാളികേരമേഖലയിൽ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ വിപണനത്തിന്‌ നാം അടിയന്തിരമായി ചെയ്യേണ്ട കാര്യം.

വിപണന രംഗത്തേക്ക്‌ ഉത്പാദക കമ്പനികൾക്ക്‌ കാൽവെയ്പ്‌ നടത്തണമെങ്കിൽ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളിലൊന്നാണ്‌ സപ്ലൈ ചെയ്ൻ മാനേജ്‌മന്റിനെക്കുറിച്ചുള്ള പഠനങ്ങൾ.  വിപണി പഠനവും ഉപഭോക്താക്കളുടെ ഡിമാന്റും, സംസ്ഥാനങ്ങൾ തിരിച്ചും പട്ടണങ്ങൾ തിരിച്ചും പ്രദേശങ്ങൾ തിരിച്ചുമെല്ലാം ഉൽപന്നത്തിന്റെ ഡിമാന്റു സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച്‌ അത്തരം കാര്യങ്ങൾ അപഗ്രഥിച്ച്‌ ഉചിതമായ സപ്ലൈ ചെയ്ൻ മാനേജ്‌മന്റിന്റെ രീതി തയ്യാറാക്കിയെടുക്കേണ്ടതുണ്ട്‌. കേരളത്തിനു വെളിയിലേക്ക്‌ തങ്ങളുടെ ഉൽപന്നങ്ങളുമായി പോകുമ്പോൾ ഒത്തൊരുമയോടെ നിൽക്കുന്നതിന്‌ നമുക്ക്‌ കഴിയണം. ഉത്പാദക കമ്പനികളുടെ കൺസോർഷ്യം സപ്ലൈ ചെയ്ൻ മാനേജ്‌മന്റിന്റെ നൂതന സംരംഭങ്ങൾക്കു തുടക്കം കുറിക്കണമെന്ന്‌ അഭ്യർത്ഥിക്കുകയാണ്‌.
കമ്പ്യൂട്ടറും വിവര സാങ്കേതിക വിദ്യയുമൊക്കെ നമ്മുടെ നാട്ടിൽ  അപ്രാപ്യമായിരുന്നൊരു കാലഘട്ടത്തിൽ, നമ്മുടെ നാളികേരമേഖലയിൽ ലഘുവായ ഒരു സപ്ലൈ ചെയ്ൻ മാനേജ്‌മന്റ്‌ സംവിധാനം നിലവിലുണ്ടായിരുന്നു. മിക്കവാറും ഓരോ ഗ്രാമങ്ങളിലും ഏതാനും കൊപ്രാ വ്യാപാരികളും ഒന്നോ ഒന്നിലധികമോ കൊപ്രാ സംസ്ക്കരണ യൂണിറ്റുകളും അവർക്ക്‌ നാളികേരം എത്തിച്ചു കൊടുത്തിരുന്ന  വിൽപനക്കാരും  ചിതറിക്കിടക്കുന്ന ചെറുകിട നാമമാത്ര കർഷകരിൽ നിന്ന്‌ നാളികേരം ശേഖരിക്കുന്ന ചെറുകിട വ്യാപാരികളും അവരിൽ നിന്ന്‌ നാളികേരം വാങ്ങുന്ന മൊത്ത വ്യാപാരികളുമെല്ലാം അടങ്ങിയ ഒരു ശൃംഖല നാട്ടിൻപുറങ്ങളിൽ പണ്ട്‌ നിലവിലുണ്ടായിരുന്നു. എന്നാൽ മോഡേൺ മില്ലുകളും പുതിയ സംസ്ക്കരണ സംവിധാനവുമെല്ലാം നിലവിൽ വന്നപ്പോഴാണ്‌ അനൗപചാരിക സപ്ലൈ ചെയ്ൻ മാനേജ്‌മന്റ്‌ എന്നു വിളിക്കാൻ നാം മടിച്ചിരുന്ന ഈ സമാഹരണ സംഭരണ സംസ്കരണ പ്രക്രിയയുടെ കണ്ണികൾ പതിയെപതിയെ പൊട്ടിപ്പോയത.​‍്‌

ഇന്ന്‌ ആ രീതിയായിരിക്കണമെന്നില്ല ഉപയോഗിക്കേണ്ടത്‌. നൂതനമായ മാനേജ്‌മന്റ്‌ സങ്കേതങ്ങളും  വിവര സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തി ഉത്പാദക കമ്പനികൾ ഈ മേഖലയിലേക്കു കടന്നു വരണം. തങ്ങളുടെ കീഴിലുള്ള ഫെഡറേഷനുകളുടെയും സംഘങ്ങളെയും അവയിൽ അംഗങ്ങളായിട്ടുള്ള കർഷകരെയും സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങൾ കമ്പ്യൂട്ടറൈസ്‌ ചെയ്ത്‌  അവരുടെ ഉൽപന്നം, ഉത്പാദന ശേഷി, മാസംതോറുമുള്ള വിളവെടുപ്പ്‌ അത്‌ എപ്രകാരം ക്രമീകരിക്കണം എപ്രകാരം പ്രയോജനപ്പെടുത്തണം, അതിൽ നിന്ന്‌ ഉൽപന്നങ്ങൾ ഉണ്ടാക്കി എപ്രകാരം സമാഹരിക്കണം തുടങ്ങിയ കാര്യങ്ങൾ പഠിച്ച്‌ തീരുമാനിക്കാൻ കഴിയണം. ഈ മേഖലയിൽ വിജയിക്കണമെങ്കിൽ അതിനു നേതൃത്വം കൊടുക്കേണ്ടത്‌ ഉത്പാദക കമ്പനികളാണ്‌. ഇങ്ങനെ ഉത്പാദക കമ്പനികൾ നേതൃത്വം കൊടുക്കുന്ന, മാനേജ്‌മന്റ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായം തേടുന്ന, ഒരു സംവിധാനത്തിലേയ്ക്ക്‌ നാം  മുമ്പോട്ടു പോകേണ്ടതില്ലേ? ഇതിനാണ്‌ സപ്ലൈ ചെയ്ൻ മാനേജ്‌മന്റിന്റെ പ്രാഥമികവും ആധുനികവുമായ വശങ്ങളെക്കുറിച്ചു പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതും. ഇക്കാര്യത്തിലേയ്ക്ക്‌ നിങ്ങളുടെ എല്ലാവരുടേയും ശ്രദ്ധപതിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...