15 Jan 2015

കശ്രാണ്ടി കളയാൻ


സി.രാധാകൃഷ്ണൻ

അത്രയൊന്നും പ്രചാരമുള്ള ഒരു വാക്കല്ല കശ്രാണ്ടി. നാനാവിധങ്ങളായ അഴുക്കുകൾ എന്നാണ്‌ പൊതുവായ അർത്ഥം. മുറ്റമോ മുറിയോ തൊടിയോ വൃത്തികേടായി കണ്ടാൽ മുത്തശ്ശി ചോദിക്കുമായിരുന്നു. 'അയ്യയ്യോ, ആരേ ഇവിയൊക്കെ ഇങ്ങനെ കശ്രാണ്ടി നിറച്ചേ?
    അഴുക്കൊക്കെ അടിച്ചുവാരി കളഞ്ഞ്‌ വൃത്തിയാക്കിയ മുറ്റത്തെ ചൂലീർക്കിൽപ്പാടിൽ ഒരു കുഞ്ഞിക്കിളി നടന്നാൽ അതിന്റെ കാൽപ്പാടുകൾ തെളിഞ്ഞു കാണാം. കനകം പോയാലും കണ്ടെടുക്കാൻ പ്രയാസമില്ല എന്നും മുത്തശ്ശി പറയും.
    ആ മുറ്റത്തിന്റെ അവസ്ഥയെക്കുറിച്ച്‌ ഞാൻ ഈയിടെ വെറുതെ ആലോചിച്ചു. രാത്രിയിൽ കൊഴിയുന്ന ഇലകളും ഇരുളിൽ വിരുന്നുവരുന്ന ജീവികളുടെ ഭക്ഷണാവശിഷ്ടങ്ങളും വിസർജ്യങ്ങളും മറ്റും രാവിലെ അടിച്ചുവാരി കളയും. പിന്നെ, കുട്ടികളുടെയും മുതിർന്നവരുടെയും വക അഴുക്കാക്കൽ തുടരുന്നു. മുതിർന്നവർ ജോലികളുടെ ഭാഗമായാണ്‌ അഴുക്കാക്കുന്നതെങ്കിൽ കുട്ടികൾ കളിയുടെ അനിവാര്യ ഫലമായിട്ടാണ്‌. ഏതായാലും, സന്ധ്യയ്ക്കു മുമ്പ്‌ വീണ്ടും അടിച്ചു വാരി വെടിപ്പാക്കും.
    മൂന്നിടങ്ങളുണ്ട്‌ വെടിപ്പാക്കാൻ എന്ന്‌ മുത്തച്ഛൻ പറഞ്ഞുതന്നു. ഒന്ന്‌ പുറം, അതായത്‌ തൊടി, മുറ്റം, വീട്‌ എന്നീ ചുറ്റുമുള്ള ഇടങ്ങൾ. രണ്ട്‌, ദേഹം. മൂന്ന്‌ ഉള്ളം എന്നുവച്ചാൽ മനസ്സ്‌. ഒന്നാമത്തേത്‌ വെടിപ്പായിരുന്നാലെ അടുത്തേത്‌ വെടിപ്പാക്കാനും വെടിപ്പായി നില നിർത്താനും പറ്റൂ. ഒന്നും രണ്ടും വെടിപ്പാക്കുന്നത്‌ മൂന്നാമത്തേത്‌ വെടിപ്പായി കിട്ടാനായാണ്‌.
    എല്ലാമെല്ലാം ദിവസത്തിൽ രണ്ടു നേരമെങ്കിലും വെടിപ്പായാൽ ഒരുവിധം പൊറുതി ആയി. അതിന്റെ സുഖം ഒന്നുവേറേം. ശീലമായാൽ എളുപ്പമാണ്‌. പ്രത്യക്ഷത്തിൽ ഒരു അഴുക്കുമില്ലെങ്കിലും വെറുതെ ഒരു വെടിപ്പാക്കൽ നല്ലതുതന്നെ എന്നാണ്‌ അമ്മ പഠിപ്പിച്ചതു. കുറച്ചിട അമ്മ കൊച്ചിയിൽ ഞങ്ങളുടെ കൂടെ താമസിച്ചിരുന്നു. ചെറിയ കുട്ടികൾ ആരും ഇല്ല, അഴുക്കൊന്നും ഉണ്ടാകാറുമില്ല. എങ്കിലും അമ്മ അന്തിക്ക്‌ ചൂലെടുത്തു 'പെരുമാറും'. 'കാണാതെയും ഉണ്ടാകാം കശ്രാണ്ടി' എന്നായിരുന്നു ന്യായീകരണം.
    സ്ഥിരമായി അഴുക്കു പിടിക്കുന്ന ഇടമാണല്ലോ നമ്മുടെയൊക്കെ മനസ്സും. അതിനാൽ അമ്മയുടെ നിലപാടാവും ശരി എന്നു നിശ്ചയം. കണ്ണിൽപ്പെടാത്തത്താണ്‌ മനസ്സിൽ അടിയുന്ന കശ്രാണ്ടികളിൽ പലതും. അഗാധാവബോധം, ഉപബോധം എന്നൊക്കെ സ്ഥലങ്ങളുണ്ടെല്ലോ അതിൽ.
    നിലം അടിച്ചുവാരാൻ ചൂലും മുറവും വേണം. മനസ്സ്‌ അടിച്ചുവാരാനോ? മനസ്സ്‌ വൃത്തികേടായി കലാശിക്കുന്ന കളികൾ അവിരാമം കളിക്കുന്ന കുസൃതിയെത്തന്നെ ആശ്രയിക്കണം വൃത്തിയാക്കാനും, ഭാവന എന്ന ഈ വിരുതന്റെ കളിക്കോപ്പുകൾ തന്നെയാണ്‌ വൃത്തിയാക്കാനുള്ള ഉപകരണങ്ങളും !
    മുറ്റമടിക്കുമ്പോൾ 'അടിക്കാട്ടം' എന്ന കശ്രാണ്ടി എവിടെകൊണ്ടുപോയി ഇടണമെന്ന്‌ മുൻനിശ്ചയം ഉണ്ട്‌. അതിനായി ഒരു 'കുപ്പക്കുഴി' തൊടിയിൽ തോണ്ടിവച്ചിരിക്കും. അത്‌ നിറഞ്ഞാൽ അൽപ്പം ചാണകപ്പൊടിയോ ചാരമോ കൂട്ടിച്ചേർത്ത്‌ അതിലൊരു വാഴയോ ചേനമൂക്കോ കാച്ചിലോ നടും. നാഴി വെള്ളവും ഒഴിക്കും.
    മനസ്സ്‌ അടിച്ചുവാരിയാൽ എവിടെ കൊണ്ടുപോയി ഇടും? മനസ്സിലെ അഴുക്കിന്റെ സൂക്ഷ്മസ്വഭാവം അറിഞ്ഞാൽ ഈ ചോദ്യമേ വേണ്ടി വരില്ല. കാരണം, മനസ്സിലെ അഴുക്ക്‌ സാങ്കൽപികമാണ്‌. സങ്കടങ്ങൾ, പോറലുകൾ, ദേഷ്യങ്ങൾ, നിരാശകൾ, ഭയങ്ങൾ, ആശങ്കകൾ എന്നിങ്ങനെ ചിന്നിച്ചിതറി കിടക്കുന്നതെല്ലാം ഭാവന കളിച്ച കളികളുടെ ഫലങ്ങളാണ്‌. യഥാർത്ഥത്തിൽ ഇല്ലാത്തത്താണ്‌.
    ഞങ്ങൾ കുത്തിക്കുഴിച്ചും ചപ്പുചവറുകൾ വിതറിയും മുറ്റം വല്ലാതെ വികൃതമായ ദിവസങ്ങളിൽ മുത്തശ്ശി ഞങ്ങളെ 'മേനികയറ്റു'മായിരുന്നു. 'ഇനിയിപ്പൊ കണ്ടോള്യൊണ്ടു. ഈ മിടുക്കന്മാരെല്ലാരുംകൂടി ഈ നാനാവിധമൊക്കെ എടുത്തുകളഞ്ഞ്‌ മുറ്റം ഞൊടിയികൊണ്ട്‌ വെടിപ്പാക്കും!' ഉടനെ ഞങ്ങൾ മത്സരബുദ്ധിയോടെ ഇറങ്ങുകയായി.
    ഭാവനയ്ക്ക്‌ കളിക്കാനുള്ളതു തന്നെയാണ്‌ മനസ്സ്‌. എന്തെങ്കിലും ഉണ്ടാക്കാനും ഉണ്ടാക്കിയത്‌ സ്ഥാപിച്ച്‌ മാറിനിന്ന്‌ സന്തോഷിക്കാനും വേറെ ഇടമില്ല. ഭാവനയ്ക്കോ, നല്ലപോലെ കളിച്ചല്ലാതെ ഒരു കളിയും പഠിക്കില്ല. പക്ഷെ, അന്നന്നത്തെ കളിയുടെ പരിക്കുകൾ അന്നന്നു മായ്ക്കണം. അല്ലെങ്കിൽ രണ്ടു കുഴപ്പങ്ങൾ: ഒന്ന്‌ മുറ്റം കുറച്ചിടകൊണ്ട്‌ ഒരു പുതിയ കളിക്കും കൊള്ളരുതാതെയാവും. രണ്ട്‌, പഴയ കളികളുടെ ബാക്കികൾ പുതിയ കളികളുടെ സ്വച്ഛതയുടെ മാറ്റു കുറയ്ക്കും.
    കുട്ടിയായിരിക്കെ മനസ്സ്‌ ജലോപരിതലം പോലെയാണ്‌. എല്ലാ വരകളും കുഴികളും കൂമ്പാരങ്ങളും അപ്പപ്പോൾ മായും. അഴുക്കു വീണാൽ താഴെപ്പോയി അലിഞ്ഞു ലയിക്കും. കുറച്ചിടകൊണ്ട്‌ ശാന്തത്ത വീണ്ടെടുക്കും. അഴുക്കാക്കലും അടിച്ചുതളിയും ഒരുമിച്ചാണ്‌. മക്കൾ തമ്മിൽ വഴക്കു കൂടിയതിന്‌ അച്ഛനമ്മമാർ ആജീവനാന്തം വലിയ കേസുകെട്ടുകളുമായി നടന്നെന്നിരിക്കും; കുട്ടികളോ ഉടനെ മറന്നുമിരിക്കും!
    ഈ 'മറവി' നമുക്ക്‌ പിറവിയിലുള്ള അനുഗ്രഹമാണ്‌. ഈ വൃത്തിയാക്കൽ വിദ്യ നാം 'വളരുന്ന'തോടെ നമുക്ക്‌, പക്ഷെ, കൈമോശം വരുന്നു. അത്‌ തിരിച്ചുകിട്ടിയാൽ മനസ്സിന്റെ നിഷ്കളങ്കത വീണ്ടെടുക്കാം.
    മനസ്സിൽ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ ദിവസം രണ്ടു നേരമെങ്കിലും പിടിച്ചു നിർത്തി വാത്സല്യത്തോടെ ആ മുറ്റത്തിന്റെ അവസ്ഥയൊന്നു കാണാൻ ശീലിപ്പിക്കുക. വൃത്തിയാക്കുന്നതും ഒരു നല്ല കളിയാണെന്ന്‌ അവരെ പഠിപ്പിക്കുകയും വൃത്തിയായാലത്തെ സുഖം അവരെ അനുഭവിപ്പിക്കുകയുംകൂടി ചെയ്യുക.
    പിന്നെ സുഖമായി എന്നേക്കും!
    ഒരു മുൻകരുതലും ആവശ്യം. അടിച്ചുതളി മോശം പണിയോ കളിയോ ആണെന്ന പാഴ്ധാരണ ഭാവന എന്ന ശിശുവിനുണ്ടാകരുത്‌. ഏക്കാളത്തെയും നമ്മുടെ വിചാരം അടിച്ചുവാരുന്നവർ ഏറ്റവും താഴെയുള്ള ആളുകളാണെന്നല്ലേ! തുഞ്ചത്തെഴുത്തച്ഛനെ നന്നെ മോശക്കാരനായി ചിത്രീകരിക്കാൻ ചില മഠയന്മാർ കണ്ട വിദ്യ അദ്ദേഹം ഒരു അടിച്ചുതളിക്കാരിയുടെ മകനായിരുന്നു എന്ന്‌ പ്രചരിപ്പിക്കുകയായിരുന്നല്ലോ. എന്നിട്ടോ കേരളത്തിലെ മനസ്സുകളിലെ എല്ലാ കശ്രാണ്ടിയും ഇത്രയും കാലം അടിച്ചുവാരിക്കളയാൻ അദ്ദേഹത്തിനു സാധിച്ചതിന്റെ കൂടെ ആ അപരാധം പറഞ്ഞ മഠയന്മാർ എന്ന കശ്രാണ്ടികൂടി കേരളത്തിന്റെ മുറ്റത്തുനിന്ന്‌ നീങ്ങിപ്പോവുകയും ചെയ്തു.
    വാളെടുത്തവൻ വാളാൽ മരിക്കും എന്നു പറഞ്ഞതെത്ര സത്യമാണ്‌. ചൂലെടുത്തവൻ ചൂലാൽ ജയിക്കും എന്നതും. പക്ഷെ, ആദ്യം വൃത്തിയാക്കേണ്ടത്‌ സ്വന്തം അകം!
മാറ്റുവിൻ കശ്രാണ്ടി, യല്ലേ
ന്നിരിക്കിലോ
മാറ്റുമതുകളീ നിങ്ങളെത്താൻ!
    അതെ, മാറാത്ത കീറച്ചട്ടങ്ങളും കശ്രാണ്ടികൾ തന്നെ. മാറാക്

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...