സെബാസ്റ്റ്യൻ ജോസഫ്
പ്രസിഡന്റ്, ചാലിയാർ നാളികേര ഉത്പാദക ഫെഡറേഷൻ, നിലമ്പൂർ
തെങ്ങിൻ തോട്ടങ്ങളിൽ ഇടവിളയായി കൂവ (Arrowroot) കൃഷി പ്രോത്സാഹിപ്പിച്ചാൽ കർഷകന് അധിക വരുമാനം ഉറപ്പാക്കാൻ കഴിയും. ആവർത്തന കൃഷി ചിലവില്ലാത്തതും, പോഷക ദായക ഭക്ഷണം എന്ന നിലയിലും രോഗാവസ്ഥയിൽ മരുന്ന് എന്ന നിലയിലും കൂവയുടെ പ്രാധാന്യം നമ്മുടെ പൂർവ്വികർ മനസ്സിലാക്കിയിരുന്നു. ശൈശവം മുതൽ വാർദ്ധക്യം വരെയുള്ള ഏതു പ്രായത്തിലും രോഗാവസ്ഥയിൽ ദഹന പ്രശ്നങ്ങൾക്ക് പരിഹാരമായി കൂവപ്പൊടി ആയുർവ്വേദ, അലോപ്പതി ഡോക്ടർമാർ ഒരേപോലെ ശുപാർശ ചെയ്യുന്നത് ഈ പഥ്യാഹാരത്തിന്റെ മൂല്യത്തിന് സാക്ഷ്യപത്രമാണ്. മുൻകാലങ്ങളിൽ ഇതിന്റെ സംസ്ക്കരണം പ്രയാസമേറിയതായിരുന്നതിനാൽ ഈ കൃഷിക്ക് പ്രചാരം കുറയുവാൻ ഇടയായി. എന്നാൽ ഇന്ന് യന്ത്ര വത്കരണം വഴി ഈ പ്രതിസന്ധി പരിഹരിക്കപ്പെട്ടിരിക്കുന്നു. ഒരിക്കൽ കൃഷിയിറക്കിയാൽ വിളവെടുപ്പു സമയത്തു തന്നെ ഒരു വിത്ത് അതേ കുഴിയിൽ നിക്ഷേപിക്കുന്നതു വഴി ആവർത്തന കൃഷി, ചിലവ് ഉണ്ടാകാതെ തുടർന്നു പോകാൻ സാധിക്കുന്നു. ഏതു കടുത്ത വേനലിനെയും അതിജീവിച്ച് പുതുമഴയിൽ വിത്ത് മുളച്ചു വളരുന്നു. മണ്ണിന്റെ പ്രത്യേകതകൾക്ക് അനുസരിച്ച് വിളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. പ്രത്യേക വളപ്രയോഗമോ പരിചരണമോ ആവശ്യമില്ല. രോഗ കീടങ്ങളെ അതിജീവിക്കാൻ കഴിവുണ്ട്. വന്യമൃഗ ശല്യമുള്ള സ്ഥലങ്ങളിൽ ഈ വിള മാത്രം അവ നശിപ്പിച്ചു കാണാറില്ല. എല്ലാ കാലാവസ്ഥയിലും അതിജീവന ശേഷിയും ഉണ്ട്. ഏതൊരാൾക്കും സ്വയം ഇതിന്റെ സംസ്ക്കരണം നടത്താൻ കഴിയും. തികച്ചും ജൈവ കൃഷി അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന പക്ഷം ഗുണമേന്മയുള്ള ശുദ്ധമായ പൊടി ലഭിക്കുന്നു. ഇതിന് വിദേശ മാർക്കറ്റിൽ നല്ല ഡിമാന്റ് ഉണ്ട്. ഉഷ്ണ മേഖലാ രാജ്യങ്ങളിലെ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായി കൂവപ്പൊടി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാ ഒരു ഏക്കറിൽ ഇടവിളയായി കൂവ കൃഷി ചെയ്താൽ 1000 കിലോ വരെ വിളവെടുക്കാം. ഏകദേശം 70 കി.ഗ്രാം പൊടി ഇതിൽ നിന്നും ലഭിക്കും. കിലോയ്ക്ക് 500 - 600 വില കണക്കാക്കിയാൽ ഏകദേശം 35000 രൂപ വരെ ഒരേക്കറിൽ നിന്ന് അധിക വരുമാനം കിട്ടും. മണൽ കൂടിയ മണ്ണിൽ വിളവ് കൂടുതൽ ലഭിക്കുന്നതായി കാണുന്നു. കൂടാതെ വിളവെടുപ്പിന്റെ സമയത്തു തന്നെ വിത്തു പാകാൻ കഴിയും. കൂടാതെ വിളവെടുപ്പ് സമയത്ത് ഒരു കിളയുടെ ആനുകൂല്യം തെങ്ങിൻ തോട്ടത്തിൽ ലഭിക്കുന്നു. വർഷകാലങ്ങളിൽ കളനീക്കം ചെയ്യുന്നതിന്റെ ചിലവ് കുറയുകയും വേനൽക്കാലത്ത് ഉണങ്ങിയ ഇലകൾ കൊണ്ട് തെങ്ങിന് പുതയിടാനും സാധിക്കും. കൂവപ്പൊടി കൊണ്ടുള്ള ഇല അടയും, നീര വറ്റിച്ചുണ്ടാക്കിയ പാനിയും, ചെറിയ പ്രായം മുതൽ കഴിച്ചിട്ടുള്ളതിന്റെ അനുഭവത്തിൽ നിന്ന് ഇതിന്റെ ഗുണമേന്മ സാക്ഷ്യപ്പെടുത്തുവാൻ എനിക്കു സാധിക്കും. മുൻ കാലങ്ങളിൽ വീട്ടിലെത്തുന്ന വിശിഷ്ട വ്യക്തികൾക്ക് നൽകുന്ന വിശേഷപ്പെട്ടതും എളുപ്പത്തിൽ തയ്യാറാക്കുവാൻ കഴിയുന്നതുമായ ആഹാരം കൂടിയായിരുന്നു അത്. സദ്യവട്ടങ്ങളിലെ വിശേഷപ്പെട്ട ഒരു ചേരുവയായിരുന്നു, നീര വറ്റിച്ചുണ്ടാക്കുന്ന പാനി. ഗൃഹാതുരത്വമുണർത്തുന്ന ഈ പഴയ യാഥാർത്ഥ്യങ്ങൾ ഇന്നിന്റെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായേക്കാവുന്ന സത്യങ്ങളാണ്. ശുദ്ധമായ ഭക്ഷണം രോഗത്തെ അകറ്റുന്നു. പഴമയുടെ മൂല്യങ്ങൾ ആധുനികതയുടെ ക്രമവുമായി സമന്വയിപ്പിച്ച് ചിലവു കുറയ്ക്കുവാനും, വരുമാനം വർദ്ധിപ്പിക്കുവാനുമുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് കാർഷിക മേഖലയ്ക്ക് ഉണർവ്വും പ്രതീക്ഷയുമേകാൻ നമുക്ക് കൈകോർക്കാം. |
21 Feb 2015
തെങ്ങിനിടയിൽ കൂവ കൃഷി ചെയ്ത് ഭാവിയിൽ വൻ വരുമാനം നേടാം
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...