22 Apr 2015

മാറാടൽ


സണ്ണി തായങ്കരി
     സുദേവനെ ഞാൻ ആദ്യമായും അവസാനമായും കണ്ടത്‌ ഇന്നലെയാണ്‌. 
    എന്നത്തേയുംപോലെ അതിരാവിലെ ഉണർന്ന്‌, ദിനചര്യകൾ പൂർത്തിയാക്കി, ഏതാനും പത്രങ്ങൾ നിവർത്തി പോസിറ്റീവ്‌ ന്യൂസുകൾക്കായി ഒരു ഓട്ടപ്രദക്ഷിണം നടത്തി. ഇക്കാലത്ത്‌ നേഗറ്റീവ്‌ ന്യൂസുകളിൽനിന്ന്‌ പോസിറ്റീവ്‌ ന്യൂസുകൾ വേർതിരിക്കുകയെന്നത്‌ ഒരു ഭഗീരഥ പ്രയത്നംതന്നെയാണ്‌. ന്യൂ ജനറേഷൻ ജേർണലിസ്റ്റുകളുടെ ലാംഗുവേജ്‌ മാജിക്കിൽ പോസിറ്റീവ്‌-നേഗറ്റീവ്‌ അതിരുകൾ അവ്യക്തമാകുന്നു. അറിയാതെങ്ങാനും ഒരു നേഗറ്റീവ്‌ ന്യൂസ്‌ വായിച്ചുപോയാൽ അന്നത്തെ ദിവസം മുഴുവൻ മനസ്സ്‌ മൂടിക്കെട്ടിയ ആകാശംപോലെയാകും.
    ഡയറിയിൽ രേഖപ്പെടുത്തിയ, അന്ന്‌ പരിഗണിക്കേണ്ട കേസുകളിലേക്ക്‌ ഒരുവട്ടം കണ്ണോടിച്ചതേയുള്ളു. അപ്പോഴാണ്‌ കോളിംഗ്‌ ബെൽ ശബ്ദിച്ചതു. ഭാര്യയാണ്‌ വന്നുപറഞ്ഞത്‌ ആരോ കാണാൻ വന്നിരിക്കുന്നുവേന്ന്‌. ആരാണെന്ന്‌ ചോദിച്ചെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി. 
    വിസിറ്റേഴ്സ്‌ ആരാണെന്ന്‌ വ്യക്തമായി അറിഞ്ഞിട്ടേ സ്വീകരിക്കാവുവേന്ന്‌ പലവട്ടം പറഞ്ഞിട്ടുള്ളതാണ്‌. വിധി പ്രസ്താവിക്കാനുള്ള ദിവസങ്ങളിൽ പ്രത്യേകിച്ചും. ഒരു ന്യായാധിപന്റെ നിസ്സഹായവസ്ഥ ആരറിയാൻ? സാധാരണ സഹായം അഭ്യർഥിച്ചെത്തുന്നവർ രണ്ടുതരക്കാരണ്‌.ഒരു കൂട്ടർക്ക്‌ പണമാണ്‌ ആവശ്യം. അർഹിക്കുന്നവർക്ക്‌ അത്‌ കൊടുക്കുകയേ വേണ്ടു. അവർ സ്ഥലം വിട്ടുകൊള്ളും. പക്ഷേ... രണ്ടാമത്തെ കൂട്ടർ കേസുമായി ബന്ധപ്പെട്ടവരാകും. വാദിയോ പ്രതിയോ. അത്തരക്കാരെ കൈകാര്യം ചെയ്യുക അത്ര എളുപ്പമല്ല. 
    ആരാവും? ഇന്ന്‌ വിധി പ്രസ്താവിക്കേണ്ട കേസിലെ കക്ഷികളാരെങ്കിലുമാകുമോ... നിരപരാധികളുടെ കണ്ണുനീർ കാണുമ്പോൾ ഇടനെഞ്ചിൽ ഒരു പിടുത്തം അനുഭവപ്പെടും. പക്ഷേ, തെളിവുകൾ അവർക്ക്‌ അനുകൂലമാകണമെന്നില്ല. കോടതിക്ക്‌ ആവശ്യം തെളിവുകളാണ്‌. അവിടെ നിരപരാധിത്വത്തിനോ മനുഷ്യത്വത്തിനോ ഒന്നും സ്ഥാനമില്ല. അപ്പോൾ സ്വഭാവികമായും വിധി അവർക്കെതിരാകും. 
    പൂമുഖത്തെത്തിയപ്പോൾ കൃശഗാത്രനായ ഒരാൾ. അയാൾ കൈകൾ കൂപ്പി. ഒരു മുപ്പത്‌ മുപ്പത്തഞ്ചിനപ്പുറം പോകില്ല. അകാലനര മുഖം കാണിച്ചുതുടങ്ങിയിട്ടുണ്ട്‌. മുഖത്ത്‌ പരന്നുകിടക്കുന്ന കറുത്ത കുറ്റിത്താടിയിലും വെള്ളിനൂൽ അടയാളങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
   നിസംഗതയാണ്‌ ആ മുഖത്തിന്റെ മുഖമുദ്രയെന്ന്‌ തോന്നി. ഉത്ക്കണ്ഠയോടെ ഞാൻ ഒരു സ്വയം പരിശോധന നടത്തി. എന്നെങ്കിലും, എവിടെവച്ചെങ്കിലും പരിചയപ്പെട്ട, ഒരു വാക്കെങ്കിലും സംസാരിച്ചിട്ടുള്ള ഒരാൾ... ഇല്ല, ഓർമയുടെ ഫ്ലാഷ്ബാക്കിലൊന്നും ഇതുപോലെ ഒരാളില്ല.
   എങ്കിലും ആ മുഖത്തേക്ക്‌ നോക്കിയപ്പോൾ ഔപചാരികതയുടെ വാക്കുകൾ ഗർഭസ്ഥാവസ്ഥയിൽ പ്പോലുമെത്തിയില്ല. ഒരു ന്യായാധിപൻ അത്തരം ഹൃദയവിശാലത കാണിക്കാൻ പാടില്ലാത്തത്താണ്‌. ഇൻഡ്യൻ നീതിന്യായ വ്യവസ്ഥയുടെ പരമ്പരാഗത രീതിയനുസരിച്ച്‌ ന്യായാധിപൻ സാധാരണക്കാരിൽനിന്ന്‌ ഭാവംകൊണ്ടും മനോഭാവംകൊണ്ടും അകലം സൂക്ഷിക്കേണ്ടവനാണ്‌. കയ്യെത്താദൂരത്ത്‌ ചില്ലുമേടയിൽ വസിക്കേണ്ട, ദൈവത്തിന്‌ തൊട്ടുതാഴെയുള്ളവനെങ്കിലും 'മീ ലോർഡ്‌' എന്ന സംബോധനയിലൂടെ ജനം ദൈവമായിതന്നെ കരുതുന്നവൻ. രാജാവിനെയും വിധികർത്താവിനെയും നിശ്ചയിക്കുന്നത്‌ ഈശ്വരനാണെന്നാണ്‌ സങ്കൽപം.
   "ഇരിക്കു." 
   പക്ഷേ, അയാൾ ഭവ്യതയോടെ നിന്നതേയുള്ളു. മേശയിൽ നിരന്നുകിടക്കുന്ന ആനുകാലികങ്ങളിലേക്ക്‌ അയാളുടെ കണ്ണുകൾ പാളിവീഴുന്നത്‌ കണ്ടു. പിന്നെ അതിൽ എന്തോ തിരയുകയായി. അക്ഷരസ്നേഹിയായ ഒരുവനാണ്‌ കക്ഷിയെന്ന്‌ തോന്നി. അത്രയും ആശ്വാസം. ഏതൊരു അക്ഷരസ്നേഹിയുടെ ഉള്ളിലും അൽപം നന്മ ചെറിയൊരു തീനാളംപോലെ ജ്വലിക്കുന്നുണ്ടാവുമല്ലോ. 
   വാരികകൾക്കിടയിൽനിന്ന്‌ അയാൾ ഒരെണ്ണം വലിച്ചെടുത്തു.
   "സാർ, ഇതിൽ എന്റെ ഒരു കഥയുണ്ട്‌."
   അത്ഭുതത്തോടെ അയാളെ നോക്കി.
   "നിങ്ങൾ എഴുത്തുകാരനാണോ?"
   ആണെന്നോ അല്ലെന്നോ അയാൾ പറഞ്ഞില്ല. പകരം കനം കുറഞ്ഞ കാർമേഘപാളികൾക്കിടയി ലൂടെ കടന്നുവന്ന ദുർബലമായ പ്രകാശരേണുപോലെ ഒരു അർധമന്ദഹാസം ആ മുഖത്ത്‌ പ്രകടമായി.
   ഞാൻ വാരിക വാങ്ങി. ഒരു കഥയേ ആ മുഖ്യധാരാ പ്രസിദ്ധീകരണത്തിലുള്ളു. 'മൃത്യുധാരി' യെ ന്നാണ്‌ കഥയുടെ ശീർഷകം. രണ്ടുവട്ടം വായിച്ച കഥയാണ്‌. അടുത്ത കാലത്തൊന്നും അത്രയും ഹൃദയസ്പർശിയായ ഒരു കഥ വായിച്ചിട്ടില്ല. വായനാതത്പരരായ ചില സുഹൃത്തുക്കളെ വിളിച്ച്‌ ആ കഥ വായിക്കാൻ ആവശ്യപ്പെട്ടിരുന്നുവേന്ന്‌ ഓർക്കുന്നു.
   ആഗതനോട്‌ ആദരവ്‌ തോന്നി.
   "സുദേവൻ സ്ഥിരമായി എഴുതാറുണ്ടോ?" 
   "എഴുതിയിരുന്നു. പത്രത്തിൽ ജോലി കിട്ടിയതിനുശേഷം സമയവും സ്വാതന്ത്ര്യവും കുറഞ്ഞു. പിന്നീട്‌ കുഞ്ഞിനെ സംരക്ഷിക്കാനുള്ള ഓട്ടത്തിനിടയിൽ..." 
   "എന്തു കാരണത്താലായാലും സുദേവനെപ്പോലെയുള്ള ഒരാൾ എഴുതാതിരിക്കുന്നത്‌ ഭാഷയ്ക്ക്‌ 
നഷ്ടംതന്നെയാണ്‌."
   അയാൾ അതിന്‌ മറുപടി പറഞ്ഞില്ല.
   "സത്യം പറയട്ടെ, ഈ കഥ എന്നെ അഗാധമായി സ്പർശിച്ചു. മനസ്സിൽ എവിടെയൊക്കെയോ മുറിവേൽപ്പിച്ചു. ഇതിൽ ജീവൻ തുടിക്കുന്നതായി എനിക്കുതോന്നി."
   "ഒരാൾ സ്വന്തം ജീവിതംകൊണ്ടെഴുതിയാൽ അതിൽ ജീവിതമല്ലേ കാണൂ സാർ. ചോര തുടിക്കുന്ന ജീവിതം..."
   "സമ്മതിക്കുന്നു. ആ അർഥത്തിൽ ഇത്‌..."
   "സംശയിക്കണ്ട. എന്റെ ജീവിതംതന്നെയാണ്‌ ഇത്‌. അല്ലെങ്കിൽ ജീവിതത്തിന്റെ ഒരു പരിച്ഛേദം." 
   പിന്നെ ഒന്നും പറയാതെ, മിതത്വമാർന്ന ഒരു ചിരി സമ്മാനിച്ച്‌, വാചാലമായ വാക്കുകളെ മഹാമൗനത്തിന്റെ ചെപ്പിലടച്ച്‌ അയാൾ കടന്നുപോയി. ഭാര്യ ചായയുമായി വരുമ്പോൾ അയാൾ റോഡിലെത്തിയിരുന്നു.
   ഒരു സബ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റായ എന്നോട്‌ അയാൾ ഒരു പരാതിയും പറഞ്ഞില്ല. ഒരു സഹാ
യവും ആവശ്യപ്പെട്ടില്ല. അയാൾ വാദിയായോ പ്രതിയായോ ഒരു കേസും തന്റെ മുമ്പിൽ എത്തിയതായി ഓർമിക്കുന്നില്ല. പിന്നെ അയാൾ... 
   ദുരൂഹത നിറഞ്ഞ ആ സന്ദർശനത്തിന്റെ പൊരുൾ വിവേചിച്ചറിയാൻ എത്ര ശ്രമിച്ചിട്ടും സാധ്യമായില്ല. അയാൾ സംസാരിച്ച പരിമിതമായ വാക്കുകളിൽ ഒന്നുമാത്രം മുദ്രിതമായ മൗനങ്ങൾക്കുമേൽ താഡനമേൽപ്പിച്ചു - ജീവിതംകൊണ്ടെഴുതിയാൽ, അതിൽ ജീവിതമേ കാണു...
   ആ കഥ ഒന്നുകൂടി വായിക്കണമെന്ന്‌ തോന്നിയെങ്കിലും സമയപരിമിതി അനുവദിച്ചില്ല. വാരിക ബാഗിൽ എടുത്തുവച്ചു. കോടതിയിലേക്കുള്ള യാത്രയിലുടനീളം എന്തുകൊണ്ടോ ആ മുനുഷ്യന്റെ മുഖം ഒരു വിങ്ങലായി മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. 
   വിധി പറയാൻ ഏതാനും കേസുകൾ ഉണ്ടായിരുന്നു. അതിലൊന്ന്‌ മറ്റൊരു ബഞ്ചിൽ വാദം പൂർത്തിയായ അഞ്ചുവയസ്സുകാരൻ മകന്റെ പിതൃത്വം നിഷേധിക്കാൻ കുട്ടിയുടെ അമ്മ ഹാജരാക്കിയ ഡി.എൻ.എ. ടെസ്റ്റിന്മേലുള്ള വിധിയായിരുന്നു. കേസിന്റെ ഒരു ഘട്ടത്തിലും കോടതിയിൽ ഹാജരായി അവകാശവാദം ഉന്നയിക്കാനോ സ്വയം ന്യായീകരിക്കാനോ പിതാവ്‌ ശ്രമിച്ചിരുന്നില്ല എന്നതുകൊണ്ടുതന്നെ വിധി കുട്ടിയുടെ അമ്മയ്ക്ക്‌ അനുകൂലമാകുന്നതിന്‌ തടസ്സങ്ങളൊന്നുമുണ്ടായില്ല. പിതാവിനെ വിളിച്ച്‌ വിലപിക്കുന്ന മകനെ എന്നെന്നേക്കുമായി വിധി പ്രസ്താവത്തിലൂടെ പിതാവിൽനിന്ന്‌ വേർപെടുത്തുമ്പോൾ എന്തുകൊണ്ടോ മനസ്സ്‌ അകാരണമായി കരഞ്ഞു. അവശേഷിച്ച മൂന്ന്‌ കേസുകളുടെ വിധി മറ്റൊരു ദിവസത്തേക്ക്‌ മാറ്റിവച്ച്‌ ക്ഷീണിതനായി ഓഫീസ്‌ മുറിയിലെ കസേരയിലേക്ക്‌ ചായുമ്പോൾ വീണ്ടും രാവിലെ തന്റെ കൺമുമ്പിൽ വന്നുനിന്ന, ജീവിതംകൊണ്ട്‌ കഥയെഴുതിയവൻ ഒരു വ്യഥയായി തലച്ചോറിലേക്കും അവിടെനിന്ന്‌ സന്ധിബന്ധങ്ങളിലേക്കും നുഴഞ്ഞുകയറി പ്രകമ്പനം സൃഷ്ടിച്ചു.
   മൃത്യുധാരിയിലെ അച്ഛനും അമ്മയും മകനും മുമ്പിലേക്ക്‌ ഓടിയെത്തിയതുപോലെ... 
   ധൃതിയിൽ വാരിക പുറത്തെടുത്തു.
   വിവാഹം കഴിഞ്ഞ്‌ കൃത്യം ഒമ്പതാം മാസം ഭാര്യ പ്രസവിച്ചു. പൂർണ വളർച്ചയെത്തിയിരുന്നെങ്കിലും അങ്ങനെയല്ലായെന്ന്‌ ബോധ്യപ്പെടുത്തി ഡോക്ടർ കുഞ്ഞിനെ ഒരു മാസത്തോളം ഇൻകുബേറ്ററിൽ സൂക്ഷിച്ചു.
   ചോരക്കുഞ്ഞിനെ അച്ഛന്റെ കൈയിൽ ഏൽപ്പിച്ച്‌ അവധി വെട്ടിച്ചുരുക്കി ബാങ്ക്‌ ഉദ്യോഗസ്ഥയായ ഭാര്യ ജോലിയിൽ പ്രവേശിക്കുമ്പോഴും അത്‌ ജീവിതത്തിന്റെ ഗതിമാറ്റിയൊഴുക്കായി കരുതാൻ അയാൾക്കായില്ല.
   ഭാര്യയുടെ സമീപനത്തിൽ വന്ന മാറ്റം അയാൾ ശ്രദ്ധിക്കാതെയിരുന്നില്ല. ഒരിക്കൽപോലും ഒരമ്മയുടെ സ്നേഹം ആ കുരുന്നിന്‌ പകർന്നുകൊടുക്കാൻ അവൾക്കായില്ല. വിശന്ന്‌ കരഞ്ഞ അവന്‌ അമ്മയുടെ മുലപ്പാൽ ഒരിക്കലും ലഭിച്ചില്ല. സ്തനസൗന്ദര്യം നഷ്ടപ്പെടുത്തി തന്റെ മാദകത്വത്തിന്‌ പോറലേൽപ്പിക്കാൻ ഒരിക്കലും അവൾ ഒരുക്കമായിരുന്നില്ല. കോർപ്പറേറ്റുകളുടെ സ്തനഫാക്ടറികളിൽനിന്ന്‌ ചുരത്തിയ പാൽപ്പൊടിവെള്ളം മാതാവിന്റെ മുലപ്പാലായി.വീടും ഭർത്താവും കുഞ്ഞും നിമിഷംതോറും അവളിൽനിന്ന്‌ അനേകം കിലോമീറ്റർ പിറകോട്ട്‌ പായുന്ന മെയിൽക്കുറ്റികളായി മാറി. മകന്റെ സംരക്ഷണത്തിനായി അയാൾക്ക്‌ ജോലി രാജിവയ്ക്കേണ്ടിവന്നു.
   ബാങ്ക്‌ വർക്കിംഗ്‌ മണിക്കൂറുകൾ അവൾക്കുമാത്രം അധികാരികൾ നിജപ്പെടുത്തിയിരുന്നില്ലത്രേ. 
എഫിഷ്യന്റായ, യുവതിയായ ഒരു ഉദ്യോസ്ഥയ്ക്ക്‌ പ്രോമോഷൻ കൈയെത്തും ദൂരത്താണല്ലോ.     
   പിന്നീട്‌ അവൾതന്നെ ക്രമപ്പെടുത്തിയ ജീവിതചര്യകൾ. ജീവതാളത്തിന്‌ ക്രമാതീതമായ അവതാളം അവൾ സൃഷ്ടിച്ചു. നിത്യവും രാത്രി ഏറെ വൈകിയെത്തുന്ന അവളെ ഗേറ്റോളം അനുഗമിക്കുന്ന അന്യനായ പുരുഷനെപ്പറ്റിപോലും അയാൾ ഒരു പോസ്റ്റുമാർട്ടത്തിന്‌ തയ്യാറായില്ല.
   പക്ഷേ, കാര്യങ്ങൾ മാറി മറിഞ്ഞത്‌ വളരെ പെട്ടെന്നാണ്‌.
   നാലു വയസ്സുകാരന്‌ പ്ലേ സ്കൂളിൽനിന്ന്‌ എത്തുമ്പോൾതന്നെ നല്ല പനിയുണ്ടായിരുന്നു. രാത്രി യോടെ പനി നൂറ്റിനാല്‌ ഡിഗ്രിയിലെത്തിയപ്പോൾ അന്തിച്ചുപോയി. അവന്റെ ചുണ്ടിൽനിന്ന്‌ രക്തം ഒപ്പിയെടുക്കാമെന്നായി. ശനിയാഴ്ച ഹാഫ്ഡേ ആയിരുന്നിട്ടും രാത്രി എട്ടായിട്ടും അവൾ മടങ്ങിയെത്തി യില്ല. ഭാര്യയെപ്പറ്റി വേവലാതിപ്പെടേണ്ട കാര്യമില്ലെങ്കിലും കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചല്ലേ മതിയാകു. വാടിത്തളർന്ന മകനെ വാരി തോളിലിട്ട്‌ ഓട്ടോയിൽ നഗരത്തിലുള്ള ആശുപത്രിയിലേക്ക്‌.
   ന്യൂമോണിയയെന്ന്‌ സ്ഥിരീകരിച്ച്‌ മകനെ അത്യാഹിതത്തിൽ അഡ്മിറ്റ്‌ ചെയ്തു. നേഴ്സിന്റെ ദയാദാക്ഷിണ്യത്തിന്‌ അവനെ വിട്ടുകൊടുത്ത്‌ ഭാര്യയെ തേടി ബാങ്കിലേക്ക്‌...
   രാത്രി പത്ത്‌ പത്ത്‌. ബാങ്കിന്റെ മുകൾ നിലയിൽ വെളിച്ചമുണ്ട്‌. അവൾ ഇപ്പോഴും ജോലിതിരക്കിലാണോയെന്ന്‌ അയാൾ സംശയിച്ചു. മകന്റെ രോഗവിവരം വിളിച്ച്‌ അറിയിച്ചപ്പോൾ അങ്ങനെയാണ്‌ പറഞ്ഞത്‌. പതിനൊന്ന്‌ മണിയെങ്കിലുമാകുമത്രേ. പക്ഷേ, മകന്‌ ന്യൂമോണിയ ആണെന്നും അത്യാഹിതത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അവൾക്ക്‌ അറിയില്ലല്ലോ. വിവരം അറിയുമ്പോൾ അവൾ കൂടെ വരാതിരിക്കില്ല.
   സെക്യൂരിറ്റിയുടെ മുഖത്ത്‌ കണ്ട വികാരത്തിന്‌ മനുഷ്യസംസ്ക്കാരത്തിന്റെ നിഘണ്ടുവിൽ അർഥമുണ്ടോയെന്ന്‌ അയാൾ സംശയിച്ചു. മകന്റെ ഗുരുതരാവസ്ഥയെ വിവരിക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകി. അതോടെ സെക്യൂരിറ്റിയുടെ വിലക്കുകൾ ദുർബലമായി.
   രണ്ടാം നിലയിൽ, അരണ്ട വെളിച്ചം കണ്ട മുറിയുടെ വാതിൽ തള്ളിത്തുറന്ന അയാൾ കണ്ടത്‌... 
   പൂർണ നഗ്നരായ സ്ത്രീയും പുരുഷനും... 
   സ്ത്രീപുരുഷ യുദ്ധത്തിലെ അവസാനത്തെ അങ്കം...
   വിശ്വാസനിറവിന്റെ മർമ്മത്തേറ്റ സർപ്പദംശനത്തിൽ അയാൾ ഒന്നു പിടഞ്ഞു. ആ പിടച്ചിലിൽ അയാൾ നിലത്ത്‌ തളർന്നിരുന്നുപോയി. മനസ്സാന്നിധ്യം വീണ്ടെടുക്കുമ്പോൾ വാടിത്തളർന്ന്‌ പിച്ചുംപേയും പറയുന്ന മകന്റെ മുഖം കൺമുമ്പിൽ തെളിഞ്ഞു. ഇരുട്ട്‌ അയാളുടെ ചേതനയെ എന്നപോലെ ആ കെട്ടിടത്തെയും വിഴുങ്ങിയിരുന്നു.
   എല്ലാം മറനീക്കി പുറത്തുവന്നത്‌ എളുപ്പമായി. ആ ഒരു നിമിഷത്തിനായി പ്രതീക്ഷിച്ചതുപോലെ യായിരുന്നു അവൾ. അയാളുടെ ഹൃദയത്തിനേറ്റ പിടച്ചിൽ മായുംമുമ്പ്‌, വിവാഹമോചനത്തോടൊപ്പം ഭർത്താവിന്റേതല്ലാത്ത കുട്ടിയെ മാതാവിന്‌ തിരികെ ലഭിക്കാനും കോടതിയിലേക്ക്‌... പിന്നീട്‌ ഡി.എൻ.എ.ടെസ്റ്റ്‌. എല്ലാറ്റിനും അയാൾ നിസംഗനായി നിന്നുകൊടുത്തു. 
   ആ കേസിനാണ്‌ അൽപം മുമ്പ്‌ വിധി പറഞ്ഞത്‌. 
   വിധി പ്രസ്താവിക്കുംമുമ്പ്‌ താൻ അയാളെ തിരിച്ചറിഞ്ഞിരുന്നെങ്കിൽ... 
   എങ്കിൽ ആ വിധി മറ്റൊന്നാകുമായിരുന്നോ...? 
   ഇല്ല, ഒരു നീതി പാലകനും അങ്ങനെയാവില്ല.
   ഭവനത്തിലേക്കുള്ള യാത്രയിലും സുദേവനും മൃത്യുധാരിയും മുഖത്തോടുമുഖം നിൽക്കുകയായിരുന്നു. റെയിൽ ക്രോസ്‌ അടച്ചിരുന്നു. ഗേറ്റിന്‌ കുറെ അകലെയായി റെയിൽപ്പാളത്തിൽ ഒരു ആൾക്കൂട്ടം... മനസ്സൺന്‌ പിടഞ്ഞു. 
   അപ്പോൾ മനസ്സ്‌ പറഞ്ഞു- ഇല്ല. സുദേവനല്ലേ മൃത്യുധാരിയിൽ എഴുതിയത്‌ -
   ജീവിതം അനേകം മലമടക്കുകളുള്ള ഒരു കയറ്റിറക്കു ഭൂമിയാണെന്ന്‌.
   ഡ്രൈവർ ഗേറ്റ്‌ കീപ്പറോട്‌ ചോദിക്കുന്നതു കേട്ടു-
   "എന്താ... അവിടെ ഒരാൾക്കൂട്ടം?"
   "എന്തു പറയാനാ... ഓരോരുത്തന്മാർക്ക്‌ കഴുവേറാൻ നീണ്ടുനിവർന്ന്‌ കിടക്കുവല്ലേ റയിൽപ്പാളം."
   മന്ദം ഡോർ തുറന്നു. ആൾക്കൂട്ടത്തിനടുത്തേക്ക്‌ നടക്കുമ്പോൾ ഉള്ളിൽ ഒരു തേങ്ങൽ ഉയർന്നു.
   അപ്പോഴും ഒരു ആശ്വാസവചനം... 
   ജീവിതം അനേകം മലമടക്കുകളുള്ള ഒരു കയറ്റിറക്ക്‌ ഭൂമിയാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...