23 May 2015

ജലയുവതി



മുതയിൽ അബ്ദുള്ള
    ഇരയിൽ ഭ്രമിച്ച്‌ മറ്റൊരു ഇരയായി ചൂണ്ടയിൽ കുരുങ്ങിയ മത്സ്യങ്ങൾ കുതറി രക്ഷപ്പെട്ടിട്ടും അയാൾ നിരാശയിൽ കുടുങ്ങിയില്ല. പ്രതീക്ഷ പൂത്ത്‌ തന്നെ നിന്നു. മത്സ്യങ്ങലെല്ലാം തന്റെ ചൂണ്ടകാണുന്ന അമിതവിശ്വാസത്തിൽ ഉയർത്തി. ഒഴിഞ്ഞ കൊളുത്തിൽ ഇരകുരുക്കി കായലിലെറിഞ്ഞു.
    സീമയില്ലാസാമ്രാജ്യത്തിന്റെ അധിപനെപോലെ ആധികാരികമായി കായലിന്റെ അപാരതയെ നിരീക്ഷിച്ചു. കരയെ കവരാൻ കുതിച്ച തിരമാല, വിധിനിയോഗം പോലെ ഇടയ്ക്ക്‌ ചത്ത്‌ വീണു. സ്വപ്നം വരാൻ കുതിക്കുന്ന തോണിപ്പെണ്ണുങ്ങൾ വിറകൊണ്ടു.
    വിറച്ച ചൂണ്ടയുടെ താളം കയ്യിലേക്കൊഴുകെ എല്ലാം അറിയാമെന്ന അഹന്തയിൽ ഊറിച്ചിരിച്ചു. തലമുറകൾ തോറും അന്നവും അറിവും നൽകുന്ന കായലിന്റെ അടിത്തട്ടും അതിലെ മത്സ്യങ്ങളെയും അയാൾക്ക്‌ നന്നായി അറിയാം. അയാളുടെ ജീവിതവും സംസ്കാരവും പുഷ്ക്കലമാക്കിയതും കായലായതിനാൽ അഹന്തയേറും. പൊക്കിയെടുത്ത ചൂണ്ടയിൽ വീണ്ടും ഇരനിറച്ച്‌ കായലിന്‌ നൽകി. കായൽപെറ്റ ഓളങ്ങൾ സർപ്പങ്ങളെപ്പോലെ പുളയുന്നതും നോക്കിയിരുന്നു. ചൂണ്ട ഇളകിച്ചിരിച്ചപ്പോൾ പുഷ്പിച്ച്‌ നിന്ന പ്രതീക്ഷ കാഴ്ച്ചു. കായലിലാണ്ട ചൂണ്ടച്ചരടിൽ ആശയാൽ ശ്രദ്ധയൂന്നി. നഷ്ടപ്പെടരുതെന്ന ചിന്തയാൽ വെട്ടിച്ച്‌ വലിച്ചു. കുടുങ്ങിയ മത്സ്യം ശക്തയാണെന്നറിഞ്ഞ്‌ നടുങ്ങി. ചൂണ്ടയിൽ മുറുകെ പിടിച്ചു.
    മുന്നോട്ട്‌ കുതിച്ച മത്സ്യത്തിനൊപ്പം തോണിയും. വരുതിയിലാക്കാൻ പെടാപാട്‌ പെട്ടു. നിയന്ത്രണത്തിലൊതുങ്ങാതെ അയാളെയും വലിച്ച്‌ പാഞ്ഞു. തിരമാലകൾക്ക്‌ മീതെ ഒഴുകി ഇറങ്ങിപ്പായുന്ന തോണി കായലിന്‌ കുറുകെ പോകുന്ന പാലത്തിനടുത്തെത്തി. ഉയരത്തിൽ നിന്നെന്തോ ഊക്കോടെ പതിഞ്ഞ്‌ കായൽ ജലത്തെ വെട്ടിമുറിച്ചാണ്ടു. ഞെട്ടിചൂണ്ടയുടെ പിടിവിട്ടു. ചൂണ്ട അകലേക്കൊഴുകി.
    ഭയം വിട്ടുമാറാത്ത അയാൾ നഷ്ടനൊമ്പരം ഉള്ളിലടക്കി തല ഉയർത്തിനോക്കി. നാല്‌ നിഴലുകൾ പാലത്തിലൂടെ ഓടിമറഞ്ഞു. സംശയം ബാക്കിനിൽക്കെ കായലിനെ നിരീക്ഷിച്ചു. രക്ഷപ്പെടുത്താൻ കയ്യുയർത്തി. മുങ്ങിപ്പൊങ്ങുന്ന യുവതിയെ കണ്ടു. മുന്നും പിന്നും നോക്കാതെ കായലിൽ ചാടി. യുവതിയുമായി ഏന്തിവലിഞ്ഞ്‌ തോണിയിൽ കയറി. നിവർത്തികിടത്തി. വികാരങ്ങൾക്ക്‌ കടിഞ്ഞാണിട്ട അയാൾ കായൽ നൽകിയ ചാകരക്ക്‌ കാവലായി. വയറിലും നെഞ്ചിലും അമർത്തി തടവി. അകത്തായ ജലമെല്ലാം പുറത്താക്കി. കരയിലടുക്കാൻ തുഴയുന്നതിനിടെ കണ്ണുതുറന്ന യുവതി ചുറ്റും പകച്ച്‌ നോക്കി. പരിസരബോധം കിട്ടിയ യുവതിക്ക്‌ ഇടിത്തീയായ്‌ വന്ന്‌ പെട്ട ഭീകരസംഭവത്തിന്റെ ഓർമ്മ വിറയലായി. രക്ഷകനിൽ നട്ട കണ്ണുകളിൽ വീട്ടിലെത്തിക്കാൻ നൊമ്പരപ്പെടുന്ന അപേക്ഷ തുളുമ്പി. തോണി കരക്കടുത്തു. ഇറങ്ങിനടക്കാമെന്നായെങ്കിലും തളർച്ച വിട്ട്‌ മാറാത്ത യുവതിയെ കരക്കിറങ്ങാൻ സഹായിച്ചു. മൗനിയായി വേഗത്തിൽ നടക്കുന്ന അയാൾക്കൊപ്പമെത്താൻ പ്രയാസപ്പെട്ടു. നടന്നത്തെല്ലാം ഭയക്കുന്ന നാടോടിക്കഥയായി പറയാൻ കരുതിയെങ്കിലും ഒന്നും ചോദിക്കാതെയും പറയാതെയും കള്ളനെപ്പോലെ അയാൾ തറയിൽ ദൃഷ്ടിയൂന്നി നടന്നതിനാൽ മനസ്സു വന്നില്ല. അയാളുടെ സ്വഭാവകാഠിന്യം ഭയപ്പെടുത്തുന്നുണ്ടെങ്കിലും ഗത്യന്തരമില്ലാതെ യുവതി അനുഗമിച്ചു. വീട്ടിലെത്തിയ അയാൾ യുവതിക്ക്‌ വേണ്ടി മുറി തുറന്നു. അകത്ത്‌ കടക്കാൻ മടിച്ച്‌ പരുങ്ങി നിന്നു.
"കയറിക്കോ...!"
അനുവാദം കൊടുത്ത്‌ അയാൾ സ്വന്തം മുറിയിലേക്ക്‌ പോയി. അകത്ത്‌ കയറിയ യുവതി വസ്ത്രം മാറി പുറത്തിറങ്ങി. നനഞ്ഞ വസ്ത്രം ഉണക്കാനിട്ട്‌ സായാഹ്നസൂര്യന്റെ ചൂടേൽക്കാൻ വീണ്‌ കിടന്ന തെങ്ങിലിരുന്നു. കായൽവിരിക്ക്‌ കരയായി നീണ്ട്‌ കിടന്ന ചെമ്മൺപാതയിൽ തിരക്കേറി. തുഴ തോളിലേന്തിയവരും മാടയൊതുക്കിയവലയേന്തിയ വരും മത്സ്യക്കൊട്ട ചുമക്കുന്ന സ്ത്രീകളും യുവതിയെ കണ്ടില്ല. കണ്ടവരിൽ ചിലർ പരിഹാസം തൂകിയും മുഖം കറുപ്പിച്ചും കടന്നുപോയി. അപരിചിതത്വം ഒറ്റപ്പെട്ടതിന്റെ നിരാശയും സംശയങ്ങളും ഉണർത്തി. യാത്രക്കാരിലൊരാൾ തുറിച്ച്‌ നോക്കി.
"ദേ...അയാളുടെ വീട്ടിൽ ഒരു പെണ്ണ്‌ വന്നിട്ടുണ്ടല്ലോ...മകന്റെ ഭാര്യയായിരിക്കും. പെണ്ണ്‌ വാഴാത്ത ആ വീട്ടിൽ എത്ര നാളുണ്ടാവുവോ...ആവോ...!"
ഉള്ളിൽ നടുക്കം മിന്നി. ഒച്ചിനെപ്പോലെ ഭയം മനസ്സിൽ ഒട്ടിപ്പിടിച്ചു. ആരുമറിയാതെ രക്ഷപ്പെടണമെന്നായി ചിന്ത. വലിച്ചെറിഞ്ഞ നഗ്നയുവതിയായി സന്ധ്യാസൂര്യൻ കായലിലാണ്ടു. മാനത്തും കായലിലും തെറിച്ച രക്തം ഇരുണ്ട കറയായി. യുവതി എഴുന്നേറ്റ്‌ മുറിയിൽ കയറി. പിന്നാലെ വന്ന അയാളും. വാതിലടച്ച്‌ കുറ്റിയിട്ടു.
"അയ്യോ...ഒന്നും ചെയ്യരുതേ...!" യുവതിയുടെ കരച്ചിലുയർന്നു.
"ഇപ്പോൾ നിന്റെ രക്ഷകൻ ഞാനാ...നീ എനിക്കുള്ളതാ..."
കരച്ചിലിന്‌ മീതെ കുതിപ്പായി. ഭാരം താങ്ങാനാവാത്ത ഞരക്കം. ഞരക്കം തേങ്ങലായി. തേങ്ങലിനെ പിണഞ്ഞ കിതപ്പ്‌ വേർപെട്ടു. അഴിഞ്ഞ മുണ്ട്‌ വാരിവലിച്ചുടുത്ത വേഷത്തിൽ അയാൾ പുറത്ത്‌ കടന്നു. സ്വന്തം മുറിയിൽ കയറി. ഒന്നിച്ചിരുന്ന്‌ അത്താഴം കഴിക്കാറുള്ള അയാൾ മകനെ തിരക്കിയില്ല. എല്ലാം മറന്നുറങ്ങി. തലേദിവസത്തെ സുരതസുഖത്തിന്റെ ആലസ്യത്തിലുണർന്ന അയാൾ യുവതിയെ കാണാതെ പുറത്തിറങ്ങി ചുറ്റും നോക്കി. പടിഞ്ഞാറെ അതിരിലെ മാവിൻകൊമ്പിൽ തൂങ്ങിയാടുന്ന നഗ്നയുവതിയെ കണ്ട്‌ തരിച്ച്‌ നിന്നു. വഴിയാത്രക്കാരിൽ ചിലർ നഗ്നത ആസ്വദിക്കുന്നു. ചിലർ മുഖം തിരിച്ച്‌ നടന്നു. തങ്ങളുടെ മൊബെയിലിലെ ക്യാമറക്ക്‌ ചിലർ ഉത്സവമാക്കി. ഒന്നും സംഭവിക്കാത്തപോലെ അയാൾ ദിശ തെറ്റി നടന്നു. വന്നെത്തിയ യാചകൻ പിച്ചപ്പാത്രം താഴെ വച്ച്‌ സമീപം കിടന്ന പാറക്കല്ലുരുട്ടി ഉയരം ഒപ്പിച്ച്‌ കയറിനിന്നു. ഉടുമുണ്ടുരിഞ്ഞ്‌ ജഡത്തിന്റെ നഗ്നത മറച്ചു. യാചകന്റെ മുതുകിൽ കല്ലുകൾ വന്നു വീണു. വേദനയാൽ പുളഞ്ഞ്‌ തിരിഞ്ഞ്‌ നോക്കി.
"ദേ...ഭ്രാന്തൻ പിടിച്ചോ..."
ആൾക്കൂട്ടത്തെ ഭയന്നോടി. കരയും കായലും കാണാനാവാത്തവിധം കൂടിക്കിടന്ന മഞ്ഞിനെ തുരന്ന്‌ മറഞ്ഞു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...